ശബ്ദം നിലച്ചൊരു പൊൻവീണ
ഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ
മൂകമായി തീർത്തൊരു കാർമേഘം,
പെയ്തു തീരാത്തൊരു കർക്കിടക മഴയായി,
ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,
ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും
ഒരുനാൾ പലവഴിയായി പിരിഞ്ഞപ്പോൾ,
ആരണ്യകാണ്ഡത്തിലകപ്പെട്ട പോലെ ഉള്ളം.
തന്ത്രി പൊട്ടിയ തംബുരു മാറോടു ചേർത്ത്
നാദപ്രവാഹം സ്വപ്നം കണ്ട മൗനിയാമൊരു താപസ്സൻ,
കാനന മേട്ടിലെ വള്ളിക്കുടിലിൽ
തൻ്റെ ലോകം തീർത്തൊരു സായംസന്ധ്യയിൽ,
മധുര പ്രതീക്ഷതൻ മഴവില്ല് മാനത്തു തെളിഞ്ഞപ്പോൾ,
വീണക്കമ്പികളിൽ മുഖമമർത്തി മന്ത്രിച്ച
വചസ്സുകൾ ഓരോന്നും പൊഴിച്ച മാസ്മരിക ഈണത്തിൽ,
ചിന്ത ചിതയെ കത്തിയമർത്തുമെന്ന സത്യം അറിഞ്ഞീടുന്നു.
ഒരിക്കലും നിലക്കാത്ത ശബ്ദവീചികൾ തീർക്കാൻ,
പൊൻവീണ കമ്പികളിൽ സ്നേഹമുദ്ര ഞാൻ ചാർത്തി,
പാതിവഴിയിൽ ഉപേക്ഷിക്കാത്ത സംഗീതജ്ഞർ കാവലാളായി,
കത്തിജ്വലിക്കും അഗ്നികുണ്ഡത്തെ സാക്ഷിയാക്കി
ഞാനെൻ വീണയെ ഹൃദയം ചേർത്തു.
– സുജിത് തോമസ് തെക്കേൽ, ഇംഗ്ലണ്ട്












