തുഴയും തോറും ചുഴികളിലുഴറും
കരിനീരാളിക്കൈകൾ ശക്തം
മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി
പാഴ്ക്കനവാകും തീരമിതല്ലോ
ശോഭിതമെന്നു പറഞ്ഞു രസിക്കാൻ
വാടിക്കരിയും പൂവുകൾ മാത്രം
വിജനതയില്ലീ തീരത്തൊട്ടും
വെകിളിപിടിച്ച തിരക്കുകൾ മാത്രം
നാട്യ തരംഗം വേഗത കൂടിയ
നാടിനു നാളെ ശൂന്യത മാത്രം
കണ്ണുമടച്ചു ചാരിയിരിക്കും
മൺചുമരടിയിൽ തേങ്ങൽ മാത്രം
വർണ്ണപ്പൊട്ടിൻ ഉല്ലാസങ്ങൾ
എണ്ണിയെടുക്കും എല്ലിൻ കൂട്ടം
തഞ്ചത്തിൽ തുടിതാളം കൊട്ടും
സഞ്ചിതമാമൊരു വഞ്ചനയല്ലോ
ശേഷിക്കുന്നൊരു സിരകളിലുണരും
പകലുകളെല്ലാം ഇരുൾമറയല്ലോ
നന്മകൾ പൂക്കും വിണ്ണിൻസത്യം
എന്നോ കൈവിട്ടെന്നെ മറന്നൊരു
സങ്കൽപത്തിൻ ദേവാങ്കണമോ
നേരു പറഞ്ഞു കൊടുക്കും ഹൃദയം
ഏറ്റിയുടക്കും കാലമിതല്ലോ
നിൻ്റെ വിഭൂതികളെത്രയപാരം
പൊരുളിൻ പൊരുളേ
അറിവിൻ ഉറവേ
– സത്യ ഭായ്












