മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ ഉണ്ടായിരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കൂടി അഞ്ജലി കണ്ടെത്തിയതോടെ ശേഖരൻ്റെ കള്ളം പൊളിഞ്ഞു.
മുകുന്ദൻ കാണിച്ച വിശ്വസ്തതയ്ക്ക് ഞങ്ങൾ നൽകിയ പ്രതിഫലം ഇതായല്ലോ എന്നോർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്,
ഡോക്ടർ വർമ്മ പറഞ്ഞു. അദ്ദേഹം അപ്പോൾ തന്നെ ശേഖരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ അതുകൊണ്ടും തീർന്നില്ല, മുകുന്ദൻ്റെ കഴിവും ആത്മാർത്ഥതയും തിരിച്ചറിഞ്ഞ കമ്പനി അയാൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആയി ഡബിൾ പ്രമോഷൻ നൽകി.
മുകുന്ദൻ്റെ ജീവിതം മാറിമറിയുകയായിരുന്നു. ആ പ്രതിസന്ധിഘട്ടത്തിൽ അവർക്കിടയിൽ വളർന്ന പരസ്പര വിശ്വാസം അഞ്ജലിയും മുകുന്ദനും തമ്മിലുള്ള മനോഹരമായ ഒരു അനുരാഗത്തിന് വഴിമാറി.
മുകുന്ദൻ്റെ തളരാത്ത മനക്കരുത്തും കുടുംബത്തോടുള്ള സ്നേഹവുമാണ് അഞ്ജലിയെ അയാളിലേക്ക് അടുപ്പിച്ചത്.
മുകുന്ദൻ്റെ കുടുംബത്തെ സഹായിക്കാൻ ഡോക്ടർ വർമ്മ നേരിട്ട് മുന്നിട്ടിറങ്ങി.
സുനിതയുടെയും അനിയത്തിമാരുടെയും എല്ലാ ബാധ്യതകളും തീർക്കാനും, അവർക്ക് സുരക്ഷിതമായ ഒരു ജീവിതം ഉറപ്പാക്കാനും അദ്ദേഹം താങ്ങായി നിന്നു.
നാട്ടിലെ ബന്ധുക്കളുടെ പരിഹാസങ്ങൾക്കും രവിയുടെ ദ്രോഹങ്ങൾക്കും മറുപടിയായി മുകുന്ദൻ നഗരത്തിൽ സ്വന്തമായി ഒരു വീട് വാങ്ങി.
അധികം വൈകാതെ ഡോക്ടർ വർമ്മയുടെയും മുകുന്ദൻ്റെ അമ്മയുടെയും സാന്നിധ്യത്തിൽ മുകുന്ദനും അഞ്ജലിയും വിവാഹിതരായി.
സെക്യൂരിറ്റി വേഷത്തിൽ ഒരു കാർപോർച്ചിൻ്റെ തൂണിൽ ചാരിനിന്ന് കരഞ്ഞ ആ പഴയ മുകുന്ദനല്ല ഇന്ന് അയാൾ. കഠിനാധ്വാനവും സത്യസന്ധതയും കൊണ്ട് വിധിയെ തോൽപ്പിച്ച ഒരാൾ.
വിവാഹശേഷം തൻ്റെ കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്ക് കയറുമ്പോൾ മുകുന്ദൻ ആകാശത്തേക്ക് നോക്കി. അവിടെ അച്ഛൻ്റെ പുഞ്ചിരിക്കുന്ന മുഖം അയാൾ കാണുന്നതുപോലെ തോന്നി.
കണ്ണീർ തുടച്ചു തന്ന കൈകൾക്ക് നന്ദി പറഞ്ഞുകൊണ്ട് അഞ്ജലിയുടെ കൈ ചേർത്തുപിടിച്ച് മുകുന്ദൻ തൻ്റെ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചു.
മൂടി കെട്ടിയ അന്തരീക്ഷം. രാവിലെ മുതലെ ആകാശം കറുത്തിരുണ്ടിരുന്നു. നല്ല മഴയുടെ ലക്ഷണമുണ്ട്. മൂടി കെട്ടിയ ആകാശത്തിൽ നിന്നും തുള്ളിക്കൊരു കുടം കണക്കെ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി.
മുകുന്ദൻ പറഞ്ഞു അഞ്ജലി ഈ മഴയുടെ കുളിരുപോലെ നമ്മുടെ ജീവിതവും കുളിരണിയുകയാണ്.
അവൾ അവനെ നോക്കി ഒന്നു പുഞ്ചിരി തൂകി.
തുടരും….
– ശ്യാമള ഹരിദാസ്












