സീൻ 1
മുകുന്ദന്‍ ഭാര്യ രമ്യയോട്
ഇന്ന് ജോണിക്കുട്ടിയുടെ വീട്ടില്‍ ഒന്നു പോയി. കണ്ടിട്ട് ദിവസങ്ങള്‍ ആയല്ലോ. എന്നെ കണ്ടതും ”വാടോ വാടോ” എന്നു വിളിച്ച് മുറ്റത്തേക്ക് വേഗത്തില്‍ വന്നു. മുറ്റത്ത് ഒരു കല്ലു കിടപ്പുണ്ടായിരുന്നു. അതില്‍ തട്ടി ജോണിക്കുട്ടി മറിഞ്ഞുവീഴാന്‍ തുടങ്ങി. ജോണിക്കുട്ടീടെ ഭാര്യ ആലീസ് വേഗത്തില്‍ വന്നു താങ്ങിപ്പിടിച്ചു. അല്ലെങ്കില്‍ മറിഞ്ഞുവീഴേണ്ടതായിരുന്നു. ഞാനും ജോണിക്കുട്ടിയെ പിടിച്ചു. ”എന്താ ചേട്ടാ ഒന്നു ശ്രദ്ധിക്കണ്ടേ” എന്ന് സ്‌നേഹത്തോടെ ആലീസ് ജോണിക്കുട്ടിയെ ശാസിച്ചു. ആലീസിന് ജോണിക്കുട്ടീന്നു വച്ചാല്‍ വലിയ സ്‌നേഹമാണല്ലോ. വീണ് അപകടമൊന്നും പറ്റാത്തതിൻ്റെ സന്തോഷത്തില്‍ ആലീസ് ഏതൊക്കെയോ പള്ളിയില്‍ നേര്‍ച്ചകളും നേര്‍ന്നു.
സീൻ 2
രമ്യയും കൂട്ടുകാരി നീതുവും
ഇന്നലെ ചേട്ടന്‍ ജോണിക്കുട്ടിസാറിൻ്റെ വീട്ടില്‍ പോയിരുന്നു. ജോണിക്കുട്ടി സാറിൻ്റെ വീടിൻ്റെ മുറ്റത്തെങ്ങാണ്ട് ഒരു വലിയ കല്ല് കിടപ്പുണ്ടായിരുന്നു. അതില്‍ തട്ടി ജോണിക്കുട്ടിസാറ് വീഴുന്നതിനു മുമ്പ് ചേട്ടനും ആലീസും കൂടി സാറിനെ താങ്ങിപ്പിടിച്ചൂന്ന്. ആലീസ് മലയാറ്റൂര്‍ പള്ളിയിലോ മറ്റോ നേര്‍ച്ചയും നേര്‍ന്നൂന്ന്. കാലില്‍ തലയടിച്ച് കുഴപ്പമൊന്നും സംഭവിക്കാത്തതില്‍.
”ഹ! അല്ല പുള്ളിക്കാരൻ്റെ മുറ്റത്തു കിടക്കുന്ന കല്ല് പുള്ളിക്കാരന്‍ കാണാതിരിക്കുമോ. ഇനി മദ്യപിച്ചിട്ടെങ്ങാനുമുണ്ടായിരുന്നോ?”
”ഏയ് ജോണിക്കുട്ടി സാറ് അങ്ങനെ മദ്യപിക്കുന്ന ആളൊന്നുമല്ലല്ലോ.
”അതൊന്നും നമുക്ക് പറയാന്‍ പറ്റില്ല രമ്യേ.”
സീൻ 3
നീതുവും ഭര്‍ത്താവ് ദിനകരനും
”സംശയിക്കണ്ട നീതു, വെള്ളമടിച്ച് ഫിറ്റായിത്തന്നെയായിരിക്കും ജോണിക്കുട്ടി മറിഞ്ഞുവീണത്. ഞാന്‍ ഈയിടെ അയാളെ കെ.കെ. ജംഗ്ഷനില്‍ വച്ചു കണ്ടിരുന്നു. കെ.കെ. ജംഗ്ഷനീന്ന് ഒരു കിലോമീറ്ററല്ലേ ഉള്ളൂ ഗോള്‍ഡന്‍ ബാറിലേക്ക്. അപ്പോള്‍ ബാറില്‍ പോയിട്ട് വരുന്നവഴിതന്നെ ആയിരിക്കും. അല്ല നിൻ്റെ ശ്യാമേടെ ഭര്‍ത്താവിന് അയാളുടെ വീട്ടിലേക്ക് പോകേണ്ട കാര്യമെന്താണ്. അവര്‍ ഇടയ്ക്കിടെ റോഡിലൊക്കെ വച്ച് കാണുന്നതല്ലേ?”
സീൻ 4
വിനായകന്‍ റഹിമിനോട്
”ടേയ് സെക്രട്ടേറിയറ്റിലെ ജോണിക്കുട്ടീടെ വീട്ടില് എന്തൊക്കെയോ പ്രശ്‌നങ്ങളാണല്ലോ? നമ്മുടെ ദിനകരനീന്ന് വിവരമറിഞ്ഞ് സാമുവലാ എന്നോട് പറഞ്ഞത്. ഊളന്‍ മുകുന്ദന്‍ ജോണിക്കുട്ടീടെ വീട്ടില്‍ പോയപ്പോള്‍ ജോണിക്കുട്ടി അടിച്ചുഫിറ്റായി നില്‍ക്കുകയായിരുന്നത്രെ. മുകുന്ദനെ കണ്ട് മുകുന്ദൻ്റെ അടുത്തേക്ക് ദേഷ്യത്തില്‍ ചെന്നു. അവിടെ ഒരു കല്ല് കിടപ്പുണ്ടായിരുന്നു. കല്ലെടുക്കാന്‍ തുടങ്ങിയ ജോണിക്കുട്ടിയെ ഊളനും ആലീസും കൂടി തടഞ്ഞെന്ന്.”
സീൻ 5
ദിനേശനും ഭാര്യ മീനയും
”മീനേ… എടീ മീനേ…”
”അയ്യോ എന്താ ചേട്ടാ… ഓടിപ്പാഞ്ഞുവരുന്നേ. ആരോടെങ്കിലും തല്ലുണ്ടാക്കിയോ…”
”ഒരു സന്തോഷവാര്‍ത്ത അറിഞ്ഞത് ചൂടോടെ നിന്നെ അറിയിക്കാന്‍ വേണ്ടി ഓടിവന്നതാ.”
”അയ്യോ ലോട്ടറി അടിച്ചോ ചേട്ടാ.”
”അതുക്കും മേലെ. ഇത് അവിഹിതമാ.”
”അവിഹിതമോ…”
”ങാ… നമ്മുടെ ജോണിക്കുട്ടീടെ ഭാര്യ ആലീസും മുകുന്ദനും തമ്മില്‍ മുടിഞ്ഞ പ്രേമമാണെന്ന്. ജോണിക്കുട്ടി ഇല്ലാത്തപ്പോഴൊക്കെ മുകുന്ദന്‍ ആലീസിനെ കാണാന്‍ പോകുമെന്ന്. ജോണിക്കുട്ടി ഇതറിഞ്ഞു. അയാള്‍ ഇരുപത്തിനാലു മണിക്കൂറും വെള്ളമാണത്രെ. കഴിഞ്ഞ ദിവസം ജോണിക്കുട്ടി വീട്ടില്‍ ഒളിച്ചിരുന്നു. ഇതറിയാതെ മുകുന്ദന്‍ ചെന്ന് കയറിക്കൊടുത്തു. ‘വാടാ’ എന്നും പറഞ്ഞ് മുറ്റത്തു കിടന്ന ഒരു കല്ലും എടുത്ത് മുകുന്ദൻ്റെ നേര്‍ക്കു ചെന്നത്രെ. ആലീസ് ജോണിക്കുട്ടിയെ വട്ടം ചുറ്റിപ്പിടിച്ചു. ഇതിനിടെ മുകുന്ദന്‍ ജോണിക്കുട്ടിയെ തള്ളിമറിച്ചിട്ടു. റഹിം അലക്‌സിനോട് പറഞ്ഞ് അലക്‌സീന്ന് സുഗതന്‍ അറിഞ്ഞിട്ട് സുഗതനാ എന്നോടു പറഞ്ഞത്.”
”ഹൊ! കേട്ടിട്ട് കുളിരു കോരുന്നു. ഇതിലും സൂപ്പര്‍ വാര്‍ത്ത സ്വപ്നങ്ങളില്‍ മാത്രം. റസിഡന്റ്‌സ് അസോസിയേഷന്‍കാരുടെ കണ്ണില്‍ ആലീസാ ഈ നാട്ടിലെ ഉത്തമ ഭാര്യ. മീറ്റിംഗിനൊക്കെ വരുമ്പൊ ഒരു വാചകം പറയുന്നതിനിടയ്ക്ക് ഒമ്പതു ജോണിക്കുട്ടിച്ചേട്ടനാ അവള്‍ക്ക്.”
”ഇപ്പൊ മനസ്സിലായോ ഞാനൊക്കെ എത്ര സാധുവാണെന്ന്. അന്ന് ഏതോ ഒരു നീലിമ എന്നെ റോംഗ് നമ്പരായി വിളിച്ചതിന് നീ എന്തുമാത്രം എന്നെ സംശയിച്ചു.”
”സോറി ചേട്ടാ… സോറി. ചേട്ടന്‍ തനി തങ്കമാണ് തങ്കം. ഏതായാലും ഞാന്‍ ഷൈലയെ ഒന്നു വിളിച്ചു പറയട്ടെ.”
സീൻ 6
ചായക്കടയില്‍
”നമ്മുടെ ജോണിക്കുട്ടിച്ചേട്ടനും വൈഫും ഡൈവോഴ്‌സ് ആകാന്‍ പോകുന്നൂന്നു പറയുന്നു.”
”ഞാനും കേട്ടു. അപ്പോള്‍ സംഗതി സത്യമാ അല്ലേ.”
”പിന്നല്ലാതെ. മൊബൈല് എന്നു വന്നു, അന്നത്തോടെ തീര്‍ന്നു കുടുംബബന്ധങ്ങള്‍. മൊബൈലിക്കൂടി ചാറ്റി ചാറ്റിയാ മുകുന്ദനും ജോണിക്കുട്ടീടെ ഭാര്യയും അടുത്തത്.”
”മുറ്റത്തു കിടന്ന ആ കല്ലെടുത്ത് മുകുന്ദൻ്റെ തലമണ്ട അടിക്കാന്‍ പാഞ്ഞുചെന്നതാ ജോണിക്കുട്ടിച്ചേട്ടന്‍.”
”അടിച്ചു തലപൊട്ടിക്കണമായിരുന്നു. എന്നിട്ട് അങ്ങേര്‍ അങ്ങ് ജയിലില്‍ പോകണമായിരുന്നു.”
”ജോണിക്കുട്ടിച്ചായന്‍ ഇപ്പോള്‍ ഇരുപത്തിനാലു മണിക്കൂറും തണ്ണിയാന്നാ കേള്‍ക്കുന്നെ. ബാറില്‍ത്തന്നെയാ കുടിയും കിടപ്പും.”
സീൻ 7
ഫെയ്‌സ്ബുക്കില്‍ ജോണിക്കുട്ടി
ഹലോ ഗയ്‌സ്, അവിടുന്നും ഇവിടുന്നുമൊക്കെയായി ഞങ്ങള്‍ അറിഞ്ഞു ഞാനും ആലീസും ഡൈവോഴ്‌സ് ആകാന്‍ പോകുന്ന കാര്യം. ഞങ്ങള്‍ ഡൈവോഴ്‌സ് ആയിക്കഴിഞ്ഞാല്‍ ആ വിവരം ഞങ്ങളേംകൂടി ഒന്നറിയിക്കണേ. ഞാന്‍ മുറ്റത്തെ കല്ലില്‍ തട്ടി മറിഞ്ഞുവീഴാന്‍ തുടങ്ങിയതിനെ നിങ്ങള്‍ എത്ര സുന്ദരമായി പൊലിപ്പിച്ചെടുത്തു. കഥയുടേം കവിതയുടേം ഒക്കെ കൂമ്പടഞ്ഞുപോയി എന്നു പറയുന്നതൊക്കെ വെറുതെയാ. നിങ്ങള്‍ നാട്ടുകാര്‍ ജീവനോടിരിക്കുന്ന കാലത്തോളം കഥ മരിക്കില്ല. നിങ്ങളുടെ ഭാവന നാലുംകൂടിയ മുക്കിലും വീട്ടിലെ നാലു ചുവരിനുള്ളിലും ചായക്കടയിലുമൊക്കെയായി പാഴാക്കരുത്. സാഹിത്യത്തിലും സിനിമയിലേക്കും ഇറങ്ങണം. ശോഭിക്കാം. പിന്നെ നാളെ എന്റേം ആലീസിന്റേം വിവാഹവാര്‍ഷികമാണ്. വീട്ടില്‍ ഗംഭീരമായി അത് ആഘോഷിക്കുന്നു. പ്രധാന അതിഥികളായി എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ മുകുന്ദനും ഭാര്യയുമാണ്. നിങ്ങളും വരണം. പാര്‍ട്ടിയില്‍ മദ്യം ഇല്ല. അതു കാരണം വരാതിരിക്കരുത്. വരണം. നിങ്ങള്‍ക്ക് പുതിയ കഥയ്ക്കുള്ള പ്ലോട്ടുകള്‍ ഇവിടെ നിന്നും സൃഷ്ടിച്ചെടുക്കാന്‍ പറ്റും.ആ കല്ല് മുറ്റത്ത് തന്നെ ഉണ്ട്”
– കൃഷ്ണ പൂജപ്പുര


















