കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ ഓക്കാനിക്കുന്ന ശബ്ദം.
അവർ വേഗം എഴുന്നേറ്റ് ചെന്ന് നോക്കുമ്പോൾ കാണുന്നത് വാഷ് ബേസിനിൽ തലവെച്ച് ശർദ്ദിക്കുന്ന ദേവികയെയാണ്. വിളറിവെളുത്ത അവളുടെ മുഖവും, കണ്ണുകളിലെ ആ ഭയവും കണ്ടപ്പോൾ ആ അമ്മയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. നെഞ്ചിൽ കൈവെച്ച് വിറയ്ക്കുന്ന മകളെ താങ്ങിപ്പിടിച്ചപ്പോഴാണ് അവർ ആ ക്രൂരമായ സത്യം തിരിച്ചറിഞ്ഞത്—കേവലം പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള തൻ്റെ മകൾ ഗർഭിണിയാണ്!
തകർന്നടിഞ്ഞ മനസ്സോടെ, പിറ്റേന്ന് നേരം പുലർന്നയുടൻ ദേവികയുടെ അമ്മ രാഹുലിനെ വിവരമറിയിച്ചു. ഒപ്പം നിന്ന് സംരക്ഷിക്കുമെന്നും തങ്ങളുടെ ‘വലിയ വിപ്ലവ പ്രണയം’ അവൻ നിലനിർത്തുമെന്നും അവർ കരുതി. എന്നാൽ ഫോണിൻ്റെ മറുതലയ്ക്കൽ നിന്ന് വന്ന മറുപടി അവരെ പാടെ തളർത്തിക്കളഞ്ഞു.
“എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞിട്ടില്ല. ഇപ്പോ കല്യാണം കഴിച്ചാൽ അത് നിയമവിരുദ്ധമാകും, ഞാൻ ജയിലിലാകും. എൻ്റെ കരിയർ പോകും. അതുകൊണ്ട് എനിക്ക് ഇതിലൊന്നും ചെയ്യാൻ പറ്റില്ല…” നീയും ചെറുപ്പം ആണ് അതുകൊണ്ട് അബോർഷൻ ആണ് നല്ലത്.
വിറയാർന്ന സ്വരത്തിൽ, രാഹുൽ ഫോൺ കട്ട് ചെയ്തു. പിന്നീട് അവൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അന്ന് സ്വന്തം അമ്മയെ ശത്രുവായി കണ്ട്, തങ്ങളെ ‘മമ്മി’ എന്നും വിളിച്ച് സ്നേഹം നടിച്ചപ്പോൾ അതൊരു വലിയ വിപ്ലവമായി കണ്ട് അഹങ്കരിച്ചതിൻ്റെ പരിണാമം! “അടുത്ത ജന്മത്തിൽ നീയെൻ്റെ മകനായി ജനിക്കണം” എന്ന് താൻ തലയിൽ കയറ്റി ഇരുത്തി തട്ടിവിട്ട വാക്കുകൾ ഇപ്പോൾ തൻ്റെ മകളുടെ ജീവിതം തകർത്തുകൊണ്ട് ഒരു ശാപമായി മുന്നിൽ നിൽക്കുന്നു. ശരീരങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്നത് മാത്രമാണ് സ്നേഹമെന്ന് കരുതിയ കൗമാരപ്രണയത്തിൻ്റെ പൊള്ളത്തരവും, ഉത്തരവാദിത്തം വന്നപ്പോൾ ഒളിച്ചോടിയ രാഹുലിൻ്റെ നിസ്സഹായതയും ആ അമ്മയ്ക്ക് മുന്നിൽ നഗ്നമായി നിന്നു. പുറത്തെ മഴയേക്കാൾ ശക്തമായി അവരുടെ കണ്ണീർ പെയ്തുകൊണ്ടിരുന്നു, പക്ഷേ തടുക്കാൻ കഴിയാത്തവിധം കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
അടുത്ത ദിവസം തന്നെ ദേവികയുടെ അമ്മ അവളെയും കൂട്ടി വിദൂരത്തുള്ള ഒരു ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ഉള്ളിലെ ഭീതിയെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ വിധി അവർക്ക് കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സ്കാനിംഗിൽ ഗർഭകാലം പന്ത്രണ്ടാഴ്ച പിന്നിട്ടതായി തെളിഞ്ഞു. സങ്കീർണമായ ആ അവസ്ഥയിൽ ശസ്ത്രക്രിയ വലിയൊരു വെല്ലുവിളിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയെങ്കിലും, സമൂഹത്തിൻ്റെ കണ്ണിലെ ‘മാനക്കേട്’ എന്ന പേടി ആ അമ്മയെ അതിന് നിർബന്ധിതയാക്കി.
ശസ്ത്രക്രിയയ്ക്കിടെ വിധി ക്രൂരമായൊരു വഴിത്തിരിവിലെത്തി. അമിതമായ രക്തസ്രാവത്താൽ ദേവിക മരണത്തിന് കീഴടങ്ങി. മകളുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ ആ അമ്മ തളർന്നിരുന്നു. താനല്ലേ ഈ തീരുമാനമെടുത്തത്? താനല്ലേ മകളുടെ മരണത്തിന് കാരണക്കാരി? എന്ന ചോദ്യം ഒരു തീരാശാപമായി ആ അമ്മയുടെ ഉള്ളിൽ ആളിപ്പടർന്നു. ആ ദുരന്തം താങ്ങാനാവാതെ, സമൂഹത്തിൻ്റെ പരിഹാസങ്ങളെയും ആത്മനിന്ദയെയും ഭയന്ന്, അധികം വൈകാതെ ദേവികയുടെ മാതാപിതാക്കളും ആത്മഹത്യയുടെ പാത തിരഞ്ഞെടുത്തു.
ഈ വർത്തമാനം അറിഞ്ഞ നിമിഷം രാഹുൽ ആ വീട്ടിലേക്ക് ഓടിയെത്തി. എന്നാൽ അവിടെ അവനെ കാത്തിരുന്നത് ഒരുകൂട്ടം ചോദ്യശരങ്ങളായിരുന്നു. “ദേവികയുടെ തെറ്റായ തീരുമാനങ്ങളും നിൻ്റെ പ്രവൃത്തികളുമാണ് ഇവരെ ഈ അവസ്ഥയിലാക്കിയത്” എന്നവരുടെ വാക്കുകൾ കത്തിയെപ്പോലെ രാഹുലിൻ്റെ നെഞ്ചിൽ തറച്ചു.
തകർന്നുപോയ രാഹുൽ നിസ്സഹായനായി നിന്നു. രോഗിയായ അച്ഛനെയും, കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന അമ്മയെയും, പ്രായപൂർത്തിയാകാത്ത സഹോദരിയെയും ഓർത്ത് അവൻ്റെ കണ്ണുകൾ നിറഞ്ഞു. അവരുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഒരു നിമിഷം അവൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എങ്കിലും, ആ കുറ്റബോധത്തിൻ്റെ ഭാരവും മാനസിക സംഘർഷവും അവനെ കീഴടക്കിയിരുന്നു. ഒടുവിൽ, അവനും ആ മരണക്കയത്തിലേക്ക് ഇറങ്ങി നടന്നു.
ഒരു വസന്തം പൊലിഞ്ഞപ്പോൾ കൂടെ തകർന്നത് രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. കൗമാരത്തിൻ്റെ തിളച്ചുമറിയുന്ന വികാരങ്ങളെ പ്രണയമെന്ന് തെറ്റിദ്ധരിക്കുന്ന കുട്ടികൾക്ക് കൃത്യമായ അതിർവരമ്പുകളും മൂല്യങ്ങളും പഠിപ്പിച്ചു കൊടുക്കാതെയുള്ള അന്ധമായ മാതാപിതാക്കളുടെ പിന്തുണ, വിപ്ലവമല്ല മറിച്ച് വലിയൊരു ദുരന്തമാണ് സമ്മാനിക്കുക എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു.
മക്കളോട് സുഹൃത്തുക്കളെപ്പോലെ പെരുമാറുക എന്നതിനർത്ഥം അവരുടെ എല്ലാ തെറ്റുകൾക്കും ലൈസൻസ് നൽകുക എന്നതല്ല. സ്നേഹമെന്ന വ്യാജേന ശരീരത്തെ മാത്രം മാറോടണച്ചവർ , നിയമത്തിൻ്റെയും പ്രായത്തിൻ്റെയും മറപിടിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് എത്ര എളുപ്പമാണ് കൈകഴുകുന്നത്! നഷ്ടപ്പെട്ട മാർക്കുകൾ ഒരുപക്ഷേ കഷ്ടപ്പെട്ട് പഠിച്ചാൽ തിരിച്ചുപിടിക്കാനായേക്കും, എന്നാൽ വിവേകമില്ലായ്മ കൊണ്ടും അനാവശ്യമായ തന്റേടം കൊണ്ടും നഷ്ടപ്പെടുത്തുന്ന കൗമാരവും ജീവിതവും ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തവിധം ഒരു കനലായി അവശേഷിക്കും. വഴിതെറ്റിപ്പോകുന്ന വസന്തങ്ങൾക്ക് പിന്നിൽ പലപ്പോഴും കണ്ണ് അടച്ചുപിടിക്കുന്ന ഇത്തരം ‘ആധുനിക’ മാതാപിതാക്കളുടെ തണൽ കൂടിയുണ്ടെന്ന വലിയൊരു മുന്നറിയിപ്പാണിത്.
അവസാനിച്ചു.
– നയന മഹേഷ്. എ











