ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല.
പ്ലസ് ടു ക്ലാസിലെ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു ദേവിക. രാഹുലാകട്ടെ ക്ലാസിലെ ശാന്തനായ, വരക്കാൻ ഇഷ്ടപ്പെടുന്ന പയ്യൻ. ഒരു പ്രൊജക്റ്റ് വർക്കിന് വേണ്ടിയാണ് അവർ ആദ്യം ഒരുമിച്ചിരുന്നത്. ‘പ്രണയം’ എന്ന വാക്കിലേക്ക് അവർ വീണുപോയത് വളരെ പെട്ടെന്നായിരുന്നു. പക്ഷേ, അവർ ജീവിച്ചിരുന്ന ലോകം ഇൻസ്റ്റാഗ്രാം റീലുകളുടെയും, കൗമാരത്തിൻ്റെ തിളച്ചുമറിയുന്ന ഹോർമോണുകളുടെയും ഇടയിലായിരുന്നു. പരസ്പരം നോക്കിയിരിക്കുന്നതിനേക്കാൾ, സ്നേഹമെന്നാൽ ശരീരങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കലാണെന്ന് അവർ തെറ്റിദ്ധരിച്ചു.
ദേവികയുടെ വീട്ടിൽ ആരുമില്ലാതിരുന്ന ആ ശനിയാഴ്ച പകൽ അവരെ പാടെ മാറ്റിമറിച്ചു. ആദ്യമൊക്കെ അത് വല്ലാത്തൊരു ലഹരിയായിരുന്നു. ക്ലാസ് മുറിയിലെ പുസ്തക താളുകളേക്കാൾ അവർക്ക് ആകർഷണം തോന്നിയത് ഫോൺ സ്ക്രീനിലെ രഹസ്യ സന്ദേശങ്ങൾക്കും ശാരീരികമായ അടുപ്പത്തിനുമായിരുന്നു.
എന്നാൽ, അധികനാൾ ഇത് ഒളിച്ചുവെക്കാൻ അവർക്ക് കഴിഞ്ഞില്ല. രാഹുലിൻ്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും എപ്പോഴും ഫോണിൽത്തന്നെ നോക്കിയിരിക്കുന്നതും അവൻ്റെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു.
ഒരു രാത്രി, അവൻ ഉറങ്ങിയ സമയത്ത് അമ്മ അവൻ്റെ ഫോൺ എടുത്തു പരിശോധിച്ചു. ലോക്ക് തുറന്ന് ചാറ്റുകളിലെ ഭാഷയും ചിത്രങ്ങളും കണ്ട അമ്മ പാടെ തകർന്നുപോയി. അത് വെറുമൊരു കൗമാരപ്രണയമല്ല, കെയറോ ഉത്തരവാദിത്തമോ ഇല്ലാത്ത, വഴിതെറ്റിയ ലൈംഗികാകർഷണം മാത്രമാണെന്ന് അമ്മയ്ക്ക് മനസ്സിലായി. അടുത്ത ദിവസം രാവിലെ തന്നെ അമ്മയും ചേച്ചിയും അവനെ മുന്നിലിരുത്തി സംസാരിച്ചു.
“രാഹുൽ, നീ ഈ പ്രായത്തിൽ എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നത്?” അമ്മ കരഞ്ഞുകൊണ്ട് അവൻ്റെ ഫോൺ വാങ്ങി വെച്ചു. “പഠിക്കേണ്ട പ്രായത്തിൽ ഇതാണോ നിൻ്റെ ലക്ഷ്യം? ആ കുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കരുത്. ഈ ബന്ധം ഇവിടെക്കൊണ്ട് നിർത്തണം!” ചേച്ചി അവനെ ശക്തമായി ശാസിക്കുകയും അവളെ ഇനി കാണരുതെന്ന് കർശനമായി വിലക്കുകയും ചെയ്തു. അവനെ ആ വഴിയിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു.
തങ്ങളെ ആരും മനസ്സിലാക്കുന്നില്ലെന്ന ഭാവത്തോടെ, സ്വന്തം അമ്മയോട് ദേഷ്യപ്പെട്ട് രാഹുൽ ദേവികയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഇവിടെയാണ് കഥ തിരിഞ്ഞത്.
മകളുടെ മാറ്റങ്ങൾ ദേവികയുടെ അമ്മയും അറിഞ്ഞിരുന്നു. പക്ഷേ, മകളോട് ഒരു സുഹൃത്തിനെപ്പോലെ പെരുമാറുന്നു എന്ന് വരുത്തിത്തീർക്കാനുള്ള അമിതാവേശത്തിൽ അവർ കാര്യങ്ങൾ വളച്ചൊടിച്ചു . രാഹുലിൻ്റെ വീട്ടുകാർ അവനെ വിലക്കിയ വിവരമറിഞ്ഞ ദേവികയുടെ അമ്മ മകളെ ആശ്വസിപ്പിച്ചു:
“അവരൊക്കെ പണ്ടത്തെ ആളുകളാ മോളേ… ഇന്നത്തെ ജനറേഷനിലെ പ്രണയമൊന്നും അവർക്ക് മനസ്സിലാകില്ല. നീ സങ്കടപ്പെടേണ്ട, നിനക്ക് ഞാനുണ്ട് .”
അമ്മയുടെ ഈ അനാവശ്യമായ ‘സപ്പോർട്ട്’ ദേവികയ്ക്കും രാഹുലിനും ഒരു വലിയ ലൈസൻസായി മാറി. തങ്ങളെ നേർവഴിക്ക് നടത്താൻ നോക്കിയ സ്വന്തം അമ്മയെ രാഹുൽ ശത്രുവായി കണ്ടു. വീട്ടിൽ സ്വന്തം അമ്മയോട് മിണ്ടാനോ ‘അമ്മേ’ എന്ന് സ്നേഹത്തോടെ ഒന്ന് വിളിക്കാനോ അവൻ തയ്യാറായില്ല. എന്നാൽ ദേവികയുടെ അമ്മയെ അവൻ “അമ്മേ, മമ്മി, മോം” എന്നൊക്കെ വിളിച്ച് സ്നേഹം നടിച്ചു. അവർ പറയുന്ന ഓരോ ചെറിയ കാര്യങ്ങളും ഓടിനടന്ന് ചെയ്തു കൊടുക്കാൻ അവൻ ആവേശം കാണിച്ചു.
ദേവികയുടെ അമ്മയ്ക്കാകട്ടെ ഇതെല്ലാം വലിയൊരു വിപ്ലവമായി തോന്നി. അവർ അവനെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു:
“അടുത്ത ജന്മത്തിൽ എനിക്ക് നീ മകനായി തന്നെ ജനിക്കണം ! … നിന്നെപ്പോലൊരു മോനെ കിട്ടാൻ ഭാഗ്യം ചെയ്യണം.” അവരുടെ ആ തട്ടിവിടലുകൾ കേട്ട് രാഹുലും ദേവികയും കൂടുതൽ അഹങ്കാരികളായി.
തങ്ങൾ ചെയ്യുന്നത് തെറ്റല്ലെന്നും വീട്ടുകാരുടെ എതിർപ്പുകളെ തോൽപ്പിച്ച് മുന്നോട്ട് പോകേണ്ട വലിയൊരു ‘വിപ്ലവമാണ്’ തങ്ങളുടെ ബന്ധമെന്നും അവർ ഉറപ്പിച്ചു. അമ്മയുടെ ഫോൺ വഴി അവൾ രാഹുലുമായി നിരന്തരം ബന്ധപ്പെട്ടു.
ഈ പിന്തുണ അവരെ കൂടുതൽ ധിക്കാരികളും തൻ്റേടികളുമാക്കി മാറ്റി. വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ ഒളിച്ചുകളിയുടെ ആവേശം കൂടി. അവർ പഠിത്തം പൂർണ്ണമായും ഉപേക്ഷിച്ചു. സ്കൂൾ കഴിഞ്ഞുള്ള സമയങ്ങളിലും ട്യൂഷൻ ക്ലാസുകളുടെ മറവിലും അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി. ശാരീരികമായ അടുപ്പം മാത്രമാണ് തങ്ങളുടെ പ്രണയത്തിൻ്റെ നിലനിൽപ്പെന്ന് കരുതി, അവർ കൂടുതൽ മോശമായ രീതികളിലേക്ക് ലഹരിയോടെ നീങ്ങി. ക്ലാസ് മുറികളിൽ അവർ വെറും ശരീരങ്ങൾ മാത്രമായി ഇരുന്നു.
പതുക്കെപ്പതുക്കെ അതിൻ്റെ ഭവിഷ്യത്തുകൾ പ്രകടമായി തുടങ്ങി.
ഒരു ദിവസം മോഡൽ പരീക്ഷയുടെ പേപ്പർ ക്ലാസിൽ വിതരണം ചെയ്തപ്പോൾ സ്കൂൾ ഒന്നടങ്കം ഞെട്ടി. ദേവികയ്ക്ക് ഇരുപതിൽ വെറും നാല് മാർക്ക്! രാഹുൽ തോറ്റുപോയിരുന്നു. മാത്സ് ടീച്ചർ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾക്ക് മറുപടിയില്ലായിരുന്നു.
പഠിത്തത്തിൽ ശ്രദ്ധ പോയത് മാത്രമല്ല അവരെ വേട്ടയാടിയത്. ‘ആ’ ശാരീരിക അടുപ്പത്തിന് ശേഷം അവരുടെ ബന്ധത്തിൻ്റെ ആകെ തുക വെറും സംശയങ്ങളും ഭയവുമായി മാറി. തങ്ങൾ ചെയ്തത് പ്രണയമല്ല, വെറും ജഡികമായ ആകർഷണം മാത്രമായിരുന്നു എന്ന് തിരിച്ചറിയാനുള്ള പ്രായം അവർക്കുണ്ടായിരുന്നില്ല. അതിനെ പ്രണയമെന്ന് വിളിച്ച് അവർ സ്വയം ന്യായീകരിച്ചു.
അവസാന ബോർഡ് പരീക്ഷയുടെ തലേദിവസം പോലും അവർക്ക് പുസ്തകം തുറക്കാൻ കഴിഞ്ഞില്ല. ഹോർമോണുകളുടെ ആ തള്ളിച്ചയിലും ഒളിച്ചുകളിയുടെ ഭയത്തിലും അവർക്ക് നഷ്ടപ്പെട്ടത് അവരുടെ കരിയറിനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. മകളെയും രാഹുലിനെയും അനാവശ്യമായി പിന്തുണച്ച് തലയിൽ കയറ്റിയ അമ്മയ്ക്കും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. പരീക്ഷ എഴുതിയിറങ്ങിയ മകളുടെ മുഖം കണ്ടപ്പോൾ തന്നെ ആ അമ്മയുടെ ഉള്ളുലഞ്ഞു.
ഫലം വന്ന ദിവസം.
ദേവിക കഷ്ടിച്ച് ജയിച്ചു—കേവലം പാസ്സ്‌മാർക്ക് രാഹുൽ രണ്ട് വിഷയങ്ങൾക്ക് പരാജയപ്പെട്ടു.
സ്കൂൾ മുറ്റത്തെ ആര്യവേപ്പിൻ്റെ ചുവട്ടിൽ വെച്ച് അവർ അവസാനമായി കണ്ടു. പണ്ട് പരസ്പരം നോക്കുമ്പോൾ കണ്ണുകളിൽ തിളങ്ങിയിരുന്ന ആ ആകർഷണം ഇപ്പോൾ അവിടെയില്ലായിരുന്നു. സ്വന്തം അമ്മ അന്ന് ഫോൺ പിടിച്ചെടുത്ത് പറഞ്ഞ വാക്കുകളുടെയും, ദേവികയുടെ അമ്മയുടെ അന്ധമായ പിന്തുണയുടെയും ആകെ തുക എന്താണെന്ന് ഇപ്പോൾ അവർക്ക് മനസ്സിലാകുന്നുണ്ട്.
“നമുക്ക് തെറ്റിപ്പോയി … നമ്മൾ സ്നേഹമല്ല തിരഞ്ഞത്,” ദേവികയുടെ ശബ്ദം വിറച്ചു.
അവൾ തൻ്റെ സർട്ടിഫിക്കറ്റും പിടിച്ച് നടന്നു നീങ്ങുമ്പോൾ, കൗമാരത്തിലെ ഒരു തെറ്റായ ധാരണയും അതിന് കിട്ടിയ അന്ധമായ പിന്തുണയും എങ്ങനെയാണ് തങ്ങളുടെ ജീവിതത്തിൻ്റെ അടിത്തറ ഇളക്കിക്കളഞ്ഞതെന്ന് അവർ രണ്ടുപേരും തിരിച്ചറിയുകയായിരുന്നു. നഷ്ടപ്പെട്ടത് വെറും മാർക്കുകൾ മാത്രമല്ല, തിരിച്ചുപിടിക്കാൻ കഴിയാത്ത വരുംകാലം കൂടിയാണെന്ന് ഓർത്ത് ആ ഇരുണ്ട ഇടനാഴിയിൽ അവർ തനിച്ചായി.
തുടരും….
– നയന മഹേഷ്. എ












