മഗ്‌രിബ് നമസ്കാരത്തിന് ശേഷം പേരക്കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ആമിന ഉമ്മയുടെ പതിവാണ്. വല്ല്യുമ്മയുടെ സാന്നിധ്യം കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. എത്ര ആവർത്തിച്ച് ചോദിച്ചാലും അവർക്ക് മനസ്സിലാകുന്ന വിധത്തിൽ സഹിഷ്ണുതയോടെ ഉത്തരം പറഞ്ഞുകൊടുക്കും എന്നതാണ് ആ ഇഷ്ടത്തിന് പിന്നിലെ രഹസ്യം. എത്ര തെറ്റിച്ചു വായിച്ചാലും ആമിന ഉമ്മ വടിയെടുക്കാറില്ല എന്നതും കുട്ടികൾക്ക് ആശ്വാസമാണ്.
എന്നാൽ, ഇന്ന് നമസ്കാരം കഴിഞ്ഞ ഉടനെ വായനമുറിയിൽ പോകുന്നതിന് പകരം ആമിന ഉമ്മ അടുക്കളയിലേക്കാണ് ചെന്നത്. താൻ അവിടെ ഇല്ലാത്തതുകൊണ്ട് കുട്ടികൾ വായനയ്ക്ക് പകരം വഴക്കിടുകയാണെന്ന് അവരുടെ കോലാഹലങ്ങളിൽ നിന്ന് ഉമ്മയ്ക്ക് മനസ്സിലായി. അവരുടെ അടുത്തേക്ക് ഓടിയെത്താൻ മനസ്സ് മന്ത്രിച്ചെങ്കിലും, അവർക്കുള്ള ഭക്ഷണം തയ്യാറാക്കേണ്ടതിനാൽ അതിന് സാധിച്ചില്ല.
കുട്ടികളെ സ്കൂളിൽ വിട്ടതിന് ശേഷം വൈകുന്നേരം മടങ്ങിയെത്താം എന്ന് പറഞ്ഞാണ് മരുമകൾ റംല സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ, ഉപ്പയുടെ അസുഖം മൂർച്ഛിച്ചതിനാൽ അവൾക്ക് വരാൻ കഴിഞ്ഞില്ല. കുട്ടികൾക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വരാൻ മകൻ അബ്ദുള്ളക്കുട്ടിയോട് പറഞ്ഞിരുന്നതാണ്. പക്ഷേ, ലൈബ്രറിയിലെ മീറ്റിംഗ് ഉള്ളതിനാൽ താൻ വൈകുമെന്ന് അവൻ ഫോണിലൂടെ അറിയിച്ചു.
റംല വീട്ടിലില്ലാത്ത ദിവസങ്ങളിൽ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് വലിയ പാടാണ്. കരിച്ചതും പൊള്ളിച്ചതുമായ വിഭവങ്ങളാണ് അവർക്ക് ശീലം. ആമിന ഉമ്മയ്ക്കാകട്ടെ ആ വക പാചകമൊന്നും അറിയില്ല. നാടൻ കറികളും പച്ചക്കറിക്കൂട്ടുകളും ഉണ്ടാക്കാൻ അവർ മിടുക്കിയാണ്. അബ്ദുള്ളക്കുട്ടിക്ക് അതൊക്കെ പ്രിയമാണെങ്കിലും കുട്ടികൾക്ക് മോരുകറിയും ഉപ്പേരിയും ഒന്നും അത്ര പിടിക്കില്ല. നിർബന്ധിച്ച് കഴിപ്പിക്കാൻ ഉമ്മയ്ക്ക് ഇഷ്ടവുമല്ല.
പഠനമുറിയിലെ കലഹം മുറുകുന്നത് കണ്ടപ്പോൾ ആമിന ഉമ്മ അടുക്കളവാതിൽ തുറന്ന് അയൽവാസിയായ രത്നമ്മ ടീച്ചറുടെ വീട്ടിലേക്ക് നോക്കി. വരാന്തയിൽ വിളക്ക് തെളിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും വാതിൽ അടഞ്ഞുതന്നെ കിടപ്പാണ്. സാധാരണ നമസ്കാരം കഴിഞ്ഞാലുടൻ ടീച്ചർ ഉമ്മയുടെ അടുത്തേക്ക് എത്താറുള്ളതാണ്. ടീച്ചർക്ക് രണ്ട് പെൺമക്കളാണ്. അവർ വിവാഹം കഴിഞ്ഞ് ദൂരെയായതോടെ ടീച്ചർ തനിച്ചായി. അബ്ദുള്ളക്കുട്ടി ചെറുപ്പത്തിൽ പഠനത്തിനായി രാത്രി കിടന്നിരുന്നത് ടീച്ചറുടെ വീട്ടിലായിരുന്നു. അതുകൊണ്ടുതന്നെ അവൻ ടീച്ചർക്ക് സ്വന്തം മകനെപ്പോലെയാണ്.
ആമിന ഉമ്മയുടെ സുഹൃത്തുക്കളായ ആയിഷക്കുട്ടിയും സുലോചനയും അടുത്താണ് താമസം. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും വൈകുന്നേരങ്ങളിൽ ഉമ്മ അവിടെ പോകാറുള്ളതായിരുന്നു. എന്നാൽ മുട്ടുവേദനയും ഊരവേദനയും തുടങ്ങിയതോടെ ആ പതിവ് നിന്നു. അബ്ദുള്ളക്കുട്ടി കാരണമാണ് തനിക്ക് മുട്ടുവേദന വന്നതെന്ന് ഉമ്മ തമാശയായി പറയാറുണ്ട്.
മുൻപൊരിക്കൽ മുട്ടുവേദന കാരണം നിസ്കരിക്കാൻ പോലും വയ്യാതെ വന്നപ്പോൾ സുലോചനയുടെ സഹോദരനായ ഗോപാലകൃഷ്ണൻ വൈദ്യർ ആമിന ഉമ്മയെ കാണാൻ വന്നിരുന്നു. അന്ന് പേരക്കുട്ടികൾ “രണ്ട് വല്ല്യുമ്മമാരും ഒരു വല്യുപ്പയും വന്നിട്ടുണ്ട്” എന്ന് വിളിച്ച് പറഞ്ഞത് ഉമ്മ ഇന്നും മധുരമുള്ള ഓർമ്മയായി സൂക്ഷിക്കുന്നു. ആ ഓർമ്മകളിൽ മുഴുകി ഉമ്മ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്നു.
പിന്നീട് ഒരു ദിവസം സുലോചനയുടെയും രത്നമ്മ ടീച്ചറുടെയും നിർബന്ധത്തിന് വഴങ്ങി ആമിന ഉമ്മ വൈദ്യശാലയിൽ പോയി. അവിടെ വെച്ച് വർഷങ്ങൾക്ക് ശേഷം അവർ പഴയ സുഹൃത്തുക്കൾ ഒത്തുകൂടി. തൻ്റെ വേദനയുടെ കാരണം ഉമ്മ വൈദ്യരോട് വിവരിച്ചു. അബ്ദുള്ളക്കുട്ടി മുകളിലത്തെ മുറിയിൽ അലക്ഷ്യമായി ഇട്ടിരുന്ന വസ്ത്രങ്ങൾ അലക്കാൻ വേണ്ടി ദിവസവും പലവട്ടം കോണിപ്പടികൾ കയറിയിറങ്ങിയതാണ് തൻ്റെ ആരോഗ്യത്തെ ബാധിച്ചതെന്ന് ഉമ്മ പറഞ്ഞു.
”എന്താ ഡോക്ടറെ കാണിക്കാഞ്ഞത്?” എന്ന വൈദ്യരുടെ ചോദ്യത്തിന് “സമയം കിട്ടണ്ടേ കൃഷ്ണാ…” എന്നായിരുന്നു ഉമ്മയുടെ മറുപടി. തൻ്റെ ആരോഗ്യത്തേക്കാൾ മകൻ്റെയും കുടുംബത്തിൻ്റെയും കാര്യങ്ങൾക്കായിരുന്നു ഉമ്മ മുൻഗണന നൽകിയത്. തൻ്റെ ഓരോ ചെറിയ മോഹങ്ങളും കുടുംബത്തിന് വേണ്ടി ഉമ്മ മാറ്റിവെച്ചു.
രത്നമ്മ ടീച്ചറുടെ അവസ്ഥയും മറിച്ചായിരുന്നില്ല. കുട്ടിക്കാലം മുതലുള്ള തൻ്റെ യാത്ര ചെയ്യാനുള്ള മോഹം വിവാഹത്തിന് ശേഷവും പിന്നീട് ഭർത്താവിൻ്റെ വിയോഗത്തിന് ശേഷവും ടീച്ചർക്ക് മാറ്റിവെക്കേണ്ടി വന്നു. എല്ലാവരുടെയും കഥകൾ കേട്ടു കഴിഞ്ഞപ്പോൾ ഗോപാലകൃഷ്ണൻ വൈദ്യർ സ്നേഹപൂർവ്വം അവരെ സമാധാനിപ്പിച്ചു.
യാത്ര തിരിക്കുന്നതിന് മുൻപ് വൈദ്യർ അവർക്ക് ഒരു ഉറപ്പുനൽകി: “അടുത്ത ഓണാവധിക്ക് നമ്മൾ എല്ലാവരും കൂടി ഒരു വിനോദയാത്ര പോകും. ഞാൻ തരുന്ന മരുന്ന് കൃത്യമായി കഴിച്ചാൽ ആമിനയ്ക്ക് ആരുടെയും സഹായമില്ലാതെ നടക്കാൻ കഴിയും.”
തങ്ങളുടെ ജീവിതസാഹചര്യങ്ങൾക്കിടയിൽ എന്നോ കുഴിച്ചുമൂടിയ ആ ആഗ്രഹങ്ങൾ പൂവണിയാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആമിന ഉമ്മയുടെയും ടീച്ചറുടെയും കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നിമറഞ്ഞു.
– കെ.എം സലീം പത്തനാപുരം.












