കഴിഞ്ഞു പോയ ജീവിതത്തിൻ്റെ കണക്കെടുപ്പും തിരുത്തലുകളും അർത്ഥശൂന്യമാണല്ലോ. റീ ടേക്കുകളില്ലാത്ത ജീവതത്തിൽ നമുക്കു പശ്ചാത്താപം കൊണ്ട് കാര്യങ്ങളെ മാറ്റിമറിക്കാനുമാവില്ല.
അയാൾക്ക് ഇപ്പോഴാണ് ഇതൊക്കെ ബോധ്യമായത്. എന്നാൽ ഇപ്പോൾ ദേഹമാസകലം നുറുങ്ങുന്ന വേദനയുമായി ചലിയ്ക്കാൻ പോലുമാകാതെ ഏറെ നാളായി അയാൾ കട്ടിലിൽ കിടപ്പാണല്ലോ. അയാളുടെ അസുഖം ആധുനിക വൈദ്യശാസ്‌ത്രത്തിനു പോലും പ്രഹേളികയാണ്.
എല്ലുകളിൽ ചെറിയ ചെറിയ തുളകൾ വീണു പൊടിഞ്ഞു പോകുന്ന അസുഖം. എല്ലുകളുടെ ശക്തിക്ഷയത്തിനാൽ പല ഭാഗങ്ങളിലും പൊട്ടലും ബാധിച്ചിരിക്കുന്നു. നട്ടെല്ലിൽ തന്നെ നാലോ, അഞ്ചോ കശേരുകകൾ പൊട്ടിയിരിക്കുകയാണ്.
വലിയ ഒരു ബെൽറ്റിൻ്റെ സഹായത്തോടെ ഹോം നഴ്സ് അയാളെ ചാരി ഇരുത്തും. ഈ ഹേം നഴ്സ് തന്നെ പതിനാറാമത്തെയാണ്. അയാളെ സഹായിക്കാൻ നിൽക്കുന്നവർ ഏറിയാൽ ഒന്നോ രണ്ടോ മാസമേ നിൽക്കൂ.
അയാൾ ഇപ്പോൾ തന്നെ ഏഴു ഏജൻസികളുടെ സഹായം തേടി. ഇപ്പോൾ കൊല്ലത്തുള്ള ഒരു ഏജൻസിയിൽ നിന്നുo രാജേഷ് കൊണ്ടു വന്നതാണ് ഈ ഹോം നഴ്സിനെ.
“ചിറ്റപ്പനു വേണ്ടി തിരക്കിയാൽ, തിരുവനന്തപുരത്തെ ഒരു ഏജൻസിയും ഒരാളെയും തരില്ല, ഈ ദേഷ്യം കാരണം ചിറ്റപ്പൻ എത്രയോ ആളുകളെ ശത്രുക്കളാക്കി, സ്വന്തം ജീവിതം അനാഥവും ദുരിതപൂർണ്ണവും ആക്കി “.
പിന്നെയും അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇങ്ങനെ പറയുമെങ്കിലും അയാൾക്കടുത്തേക്കു സ്നേഹം നീട്ടുന്ന ഒരേയൊരു മനുഷ്യ ജീവിയാണ് അവൻ.
അയാൾ ഇപ്പോൾ ഒത്തിരി മാറിപ്പോയി, കഴിഞ്ഞ ആഴ്ചയിലെ സംഭവത്തിനു ശേഷം അയാൾക്കു തൻ്റെ ദേഷ്യം നിയന്ത്രിക്കുവാൻ പറ്റിയിരിക്കുന്നു. എന്നാൽ ഇതൊന്നും അയാൾ രാജേഷിനോടു പറഞ്ഞില്ല. തന്നെ തെളിയിക്കാനും തിരുത്താനും മുമ്പിൽ വളരെ കുറച്ചു സമയം മാത്രമല്ലേ ഉള്ളൂ.
കഴിഞ്ഞ ആഴ്ചയാണ് അയാളുടെ ഒരേയൊരു മകൾ അയാളെ കാണാൻ വന്നത്. അയാൾ അവളെ നേരിട്ടു കണ്ടിട്ടു 20 വർഷങ്ങളായിരുന്നു. പത്തു വയസ്സിൻ്റെ പിറന്നാളിനു ഒരാഴ്ച്ച മുമ്പാണ് അവളെയുമെടുത്ത് ശാരദ പടിയിറങ്ങിയത്. അയാളുടെ അതിരുവിട്ട ദേഷ്യത്തിൽ പകച്ചും, ഭയന്നും, വേദനിച്ചും എത്രയോ വട്ടം അവൾ ഇറങ്ങിപ്പോയിരിക്കുന്നു.
പിന്നെ ദേഷ്യം ഇറങ്ങുമ്പോൾ അയാൾ ഭൂമിയോളം താഴുമല്ലോ?.
ഒരിക്കൽ അവളുടെ അച്ഛൻ തന്നോടു സ്നേഹത്തിലും അൽപ്പം കാർക്കശ്യത്തിലും പറയുകയും ചെയ്തു
” ഇയാൾക്ക് ഭ്രാന്താണോ ? ക്ലാസ് ഒൺ ഓഫീസറായിട്ടു കൂടി ഇങ്ങനെ കോപിയ്ക്കാനും പിന്നെ പട്ടിയെപ്പോലെ കാലു നക്കിക്കിടക്കാനും. ഏതെങ്കിലും മനോരോഗ വിദഗ്ദ്ധനെ കാണിച്ചു ചികിൽസിയ്ക്കണം. ഇത് വെറും ഉച്ചഭ്രാന്തല്ലേ “
അച്ഛൻ്റെ വാക്കുകൾ പരുഷമാകുമ്പോൾ അവൾ ഇടയിൽ ചാടി വീഴും
.”അച്ഛൻ മിണ്ടാതിരിക്കുക, ചേട്ടൻ എന്നെ കൊന്നൊന്നുമില്ലല്ലോ, വീടാകുമ്പോൾ വഴക്ക് കാണില്ലേ, അമ്മയില്ലാതെ എന്നെ അച്ഛൻ വളർത്തി വഷളാക്കിയതിനാലാണ് ഞാൻ കയറും പൊട്ടിച്ചു ചാടി വരുന്നത്.”
ഈ നാടകങ്ങൾ പലവുരു ആവർത്തിക്കപ്പെട്ടു, എന്നാൽ കുറേ കഴിഞ്ഞപ്പോൾ അവൾ തന്നെ എന്നോടു പറഞ്ഞു
“ഇനി ഇങ്ങനെ ദേഷ്യപ്പെടരുത്, എനിയ്ക്കിപ്പോൾ അതു സഹിയ്ക്കാനാവുന്നില്ല. കയ്യും നാവും വിറയ്ക്കുകയും, തല ചുറ്റുകയും ചെയ്യും. ചേട്ടൻ്റെ അലർച്ചയിൽ എൻ്റെ ഹൃദയം പൊട്ടി മരിച്ചു പോകുമോയെന്നും തോന്നും. മരിയ്ക്കാൻ എനിക്കു ഭയമില്ല, മകളെ അച്ഛൻ നോക്കിക്കൊള്ളും, പക്ഷേ ഈ ദേഷ്യവും വച്ച് ചേട്ടനെ ലോകത്ത് ആർക്കു നോക്കാനാവും, അതോർക്കുമ്പോൾ എനിക്കു മരിച്ചാലും സമാധാനമില്ലല്ലോ? “
എൻ്റെ ദേഷ്യം ഒരു മനോരോഗമല്ലേ, അതു വിചാര വികാരങ്ങൾക്കുമുപരിയായി മിന്നലു പോലെ വന്നു എല്ലാത്തിനേയും ദഹിപ്പിക്കുമല്ലോ.
പിന്നീട് എൻ്റെ പൊട്ടിത്തെറിക്കലുകൾക്കു ശേഷം അവൾ അച്ഛൻ്റെ അടുത്തേക്കു പോയില്ല. മറിച്ചു ദയനീയമായി എന്നെ നോക്കുകയും കിതയ്ക്കുകയും ചെയ്തു.
ദേഷ്യം കെട്ടടങ്ങുമ്പോഴെല്ലാം ഞാനവളെ ഒരു ഡോക്ടറെ കാണിക്കുവാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ കാണില്ല എന്ന ഒരു തരം വാശിയിൽ അവൾ ഉറച്ചു നിൽക്കുകയായിരുന്നു. ഒരു സ്ഥിരം പല്ലവി പോലെ അവൾ പറഞ്ഞു കൊണ്ടിരുന്നു
” ചേട്ടൻ ചൂടാകാതിരുന്നാൽ മതി, എനിക്കൊന്നും പറ്റില്ല “
മോളുടെ പത്താം പിറന്നാളിനു ഒരാഴ്ച്ച മുമ്പാണ് എല്ലാം തകിടം മറിഞ്ഞത്. എന്താണ് ഞാനിങ്ങനെ ആയിപ്പോയതെന്ന് ഇന്നും എനിയ്ക്കറിയില്ല, എന്തിനാണ് നിസ്സാര കാരണങ്ങൾക്കു ഞാൻ പൊട്ടിത്തെറിക്കുന്നത്, ഞാൻ പൊട്ടിത്തെറിച്ചാലും പതിമൂന്നു വർഷമായി കാണുന്നതല്ലേ, എന്നെ ഇങ്ങനെ കളഞ്ഞിട്ടു പോകാമോ ?.
അവളോട് ചോദിയ്ക്കാൻ ഒരു പിടി ചോദ്യങ്ങൾ 20 വർഷമായി തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നു.
അന്നു എൻ്റെ മകളേയും അവളുടെ മൃതശരീരവുമായി അച്ഛൻ പടിയിറങ്ങിയതാണ്, പിന്നെ കഴിഞ്ഞ ഇരുപതു വർഷങ്ങളായി എന്നെ അടുപ്പിച്ചിട്ടില്ല.
“എൻ്റെ മരുമകൻ കുടിക്കില്ല, വലിക്കില്ല, ദുർനടപ്പില്ല, പക്ഷേ പിശാചാണ്, എൻ്റെ മകളെ കൊല്ലാകൊല ചെയ്തു കൊന്നു. അവൻ്റെ നിഴൽ പോലും കൊച്ചുമോളുടെ ദേഹത്തു ഞാൻ പതിപ്പിക്കില്ല “.
അച്ഛനു ഇതു വാശി മാത്രമല്ല, വ്രതവുമായിരുന്നു. കുറ്റബോധവും നിരാശയും മൂടിയ എൻ്റെ മനസ്സ് ഒരു പോരാട്ടത്തിനും പോയില്ല.
കഴിഞ്ഞ ആഴ്ച്ച ഒരു ഉച്ചനേരത്താണ് അപ്രതീക്ഷിതമായി, പിങ്കി, എൻ്റെ പുന്നാരമോൾ എന്നെ കാണാൻ വന്നത്.
എന്നെ കണ്ടിട്ടും അവളുടെ മുഖം വീർത്തു തന്നെയിരുന്നു. അപ്പൂപ്പൻ കാണാതെയാണ് ഞാൻ അച്ഛനെ കാണാൻ വന്നത്. അച്ഛൻ്റെ അസുഖം അമ്മ അറിഞ്ഞിരിക്കുന്നു.
“ഈയിടെ എനിക്കു ഉറങ്ങാനാവുന്നതേയില്ല.
മോളൂ, അച്ഛനെയൊന്നു കാണൂ, അച്ഛൻ എത്ര പാവമാണെ ന്നറിയാമോ?, മോളുവിനെ കാണാതെ അച്ഛൻ നിത്യരോഗിയായി.
മനസ്സിലൊന്നുമില്ലാത്ത പാവങ്ങളല്ലേ, പെട്ടെന്നു കോപം വരുന്നവർ.
അമ്മ പോയതു അച്ഛൻ്റെ കോപം കൊണ്ടല്ല, അമ്മയുടെ ഹൃദയത്തിൻ്റെ വാൽവിലെ കുഴികൊണ്ടാണ്.
മേഴ്സി ഡോക്ടർക്ക് എല്ലാമറിയാം, അച്ഛനെ അറിയിക്കാതിരിയ്ക്കാനായി ഞാൻ പരമാവധി ശ്രമിച്ചതാണ്, ആ മനുഷ്യർ തകർന്നു തോറ്റു നിൽക്കുന്നതു കണ്ടു അമ്മയ്ക്കു മരിയ്ക്കണ്ട. കോപിക്കുന്ന കോപം കൊണ്ടു ചുമക്കുന്ന, പിന്നെ എന്നെ സ്നേഹം കൊണ്ടു മൂടുന്ന നിൻ്റെ അച്ഛനെ അത്രയ്ക്കു ഞാൻ പ്രണയിച്ചു പോയി.
മോൾ അമ്മയ്ക്കു വേണ്ടി ഇന്നു തന്നെ അച്ഛനെ കാണണം.
എനിക്കു അമ്മ പറഞ്ഞാലും സത്യം തിരിച്ചറിയണ്ടേ, അതുകൊണ്ട് ഞാൻ നേരേ മേഴ്സി ആന്റിയെ കാണാൻ പോയി, അപ്പോൾ ആന്റിയും ആ സത്യം സമ്മതിച്ചു.
അമ്മയുടെ നാളുകൾ എണ്ണപ്പെട്ടതായിരുന്നതാണുപോലും, ഓപ്പറേഷനു പോലും രക്ഷിയ്ക്കാനാവാത്ത പോലെ.
അപ്പോൾ തന്നെ എനിക്ക് അച്ഛനെ കാണണമെന്നു തോന്നി. പിന്നെ വിവാഹം കഴിക്കണമെന്നും. ഓരോ പ്രേമവും പ്രത്യേകവും എറ്റവും രസകരവുമാണല്ലോ?.
ദൈവം മനുഷ്യനു തന്ന വരം പ്രേമവും, ശാപം ദേഷ്യവുമാണല്ലേ. ഞാനും അച്ഛനെപ്പോലെ ദേഷ്യക്കാരിയാണെന്നാണ് അപ്പൂപ്പൻ പറയുന്നത്.
എനിക്കു എൻ്റെ ദേഷ്യം പറിച്ചെറിയാൻ എൻ്റെ അച്ഛൻ പ്രാർത്ഥിയ്ക്കണം. അവളുടെ ഈ വാക്കുകളിലാണ് എൻ്റെ എല്ലാ ദേഷ്യവും ഒലിച്ചു പോയത്. രാജേഷിനു അതു മനസ്സിലാക്കാനോ, എനിക്കു പറഞ്ഞു ഫലിപ്പിക്കാനോ പറ്റില്ലല്ലോ?.
മനസ്സിൻ്റെ ഉള്ളറകളുടെ താക്കോൽ അസാധാരണ പ്രേമങ്ങളിലല്ലേ?
– Dr. അനിൽകുമാർ. S.D











