അച്ഛൻ്റെ വിയോഗം അവനെ തളർത്തി വീഴ്ത്തിയെങ്കിലും കുടുംബത്തിൻ്റെ ഏക അത്താണിയായ അവൻ പൊളിഞ്ഞുപോകാൻ സ്വയം അനുവദിച്ചില്ല. നഗരം ഇനി അവൻ്റെ യുദ്ധഭൂമിയായി കണ്ണീരൊപ്പാൻ പോലും ഇടമില്ലാത്തൊരു പോരാട്ടം.
അച്ഛൻ്റെ അഭാവം മുകുന്ദൻ്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത മുറിവായി തീർന്നു. എന്നാൽ ആ മുറിവിൽ കൈവെച്ച് കരയാൻ സമയം പോലും അവന് ലഭിച്ചില്ല.
ആശുപത്രിയുടെ ബാക്കി കണക്കുകൾ നാട്ടിലെ പകുതിയായി ഇടിഞ്ഞു കിടക്കുന്ന വീട്, അമ്മയുടെ മൗനവേദന എല്ലാം ചേർന്ന് അവൻ്റെ തോളുകളിൽ ഒരു കനത്ത ലോകമായി വീണു.
കമ്പനിയിൽ തിരിച്ചെത്തിയ മുകുന്ദൻ, പകലും രാത്രിയും തമ്മിലുള്ള അതിരുകൾ മറന്ന് ജോലി ചെയ്തു. അഞ്ജലിയുടെ കൈത്താങ്ങ് അവനെ കുറച്ചുകൂടി ഉയർന്ന ഒരു നിലയിലേക്ക് ഉയർത്തിയെങ്കിലും മാസാവസാനത്തിൽ കിട്ടുന്ന ശമ്പളം അവൻ്റെ കടലാസ്സിലുള്ള ബാധ്യതകളെപ്പോലും നിറയ്ക്കാൻ പോരാതെയായിരുന്നു.
ഇതിനിടയിലാണ് സുനിതയുടെ വിവാഹാലോചന ഒരു മഞ്ഞുമൂടൽ പോലെ അവൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
അച്ഛനില്ലാത്ത കുറവ് അവൾ അറിയരുത്. ബന്ധുക്കളുടെ വാക്കുകൾ നിർബന്ധമായി മാറിയപ്പോൾ അവൻ തൻ്റെ മനസ്സിനെ കടം വാങ്ങി സമ്മതിച്ചു. കൈയിൽ ഉണ്ടായിരുന്ന ചെറിയ സമ്പാദ്യവും, കടമായി വാങ്ങിയ വാഗ്ദാനങ്ങളും ചേർത്ത്, മുകുന്ദൻ സുനിതയുടെ വിവാഹം ഗംഭീരമാക്കി.
അമ്മ കരുതിവെച്ച സ്വർണ്ണത്തിൻ്റെ ഓർമ്മകളും അവൻ ചോരയായി സമ്പാദിച്ച പണവും ചേർന്ന് അവൾക്ക് പത്തമ്പത് പവൻ്റെ പ്രതീക്ഷകൾ സമ്മാനമായി നൽകി.
എന്നാൽ സന്തോഷത്തിൻ്റെ മിഴിവ് ദീർഘകാലം നിലനിന്നില്ല. വിവാഹത്തിൻ്റെ ചൂട് മങ്ങിയതിനു മുമ്പേ വാക്കുകളുടെ വിഷം ചുറ്റും പടർന്നു. ബന്ധുക്കളുടെ ഏഷണികൾ സുനിതയുടെ വീട്ടിലേക്കു ചോർന്നെത്തി.
മുകുന്ദന് വലിയ ശമ്പളം… അവൻ ഒന്നും തരുന്നില്ല…
ആ വാക്കുകൾ വിശ്വാസമായി മാറിയപ്പോൾ രവിയുടെ മനസ്സിൽ സംശയത്തിൻ്റെ ഇരുണ്ട മേഘങ്ങൾ കട്ടികൂടി. അതിനൊപ്പം, മദ്യവും ചീത്ത കൂട്ടുകെട്ടുകളും അവനെ കൂടുതൽ ക്രൂരനാക്കി.
ഒരു രാത്രി ഇരുട്ടിൻ്റെ നടുവിൽ, മുകുന്ദൻ്റെ ഫോൺ കരച്ചിലിൻ്റെ ശബ്ദമായി മുഴങ്ങി.
അത് സുനിതയുടെ ആത്മാവിൻ്റെ വിളിയായിരുന്നു.
ഏട്ടാ… എൻ്റെ സ്വർണ്ണമെല്ലാം അയാൾ വിറ്റു… ഇപ്പോൾ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിടുകയാണ്.
ആ വാക്കുകൾ അവൻ്റെ ഹൃദയത്തിൽ മിന്നലായി പതിച്ചു.
പിറ്റേന്ന്, നാട്ടിലെത്തിയ മുകുന്ദൻ കണ്ടത് സ്വപ്നങ്ങൾ തകർന്നുകിടക്കുന്ന ഒരു സഹോദരിയെ. അവളുടെ കണ്ണുകളിൽ നിന്നു ചോർന്നത് കണ്ണീർ മാത്രമല്ല, വിശ്വാസത്തിൻ്റെ അവശിഷ്ടങ്ങളായിരുന്നു.
നിൻ്റെ ഏട്ടൻ പണം തരട്ടെ, അപ്പോൾ വരാം, എന്ന് പറഞ്ഞു അവളെ വീട്ടിൽ നിന്ന് തള്ളി നീക്കിയ ക്രൂരത, മുകുന്ദൻ്റെ ഉള്ളിൽ തീപ്പൊരി വിതറി.
സ്വന്തം രക്തത്തെ സംരക്ഷിക്കണമോ, അല്ലെങ്കിൽ ബാധ്യതകളുടെ കടൽ നീന്തിക്കടക്കണമോ ഈ രണ്ട് തീക്കനലുകൾക്കിടയിൽ അവൻ വീണ്ടും കുടുങ്ങി നിന്നു.
സഹായിക്കേണ്ടവർ മാറിനിന്നപ്പോൾ, പറയേണ്ടവർ മിണ്ടാതായപ്പോൾ,
മുകുന്ദൻ്റെ ഉള്ളിൽ ഒരു പുതിയ വികാരം ഉണർന്നു.
ലോകത്തോടുള്ള ദേഷ്യം. നിശ്ശബ്ദമായി കത്തിക്കൊണ്ടിരിക്കുന്ന എരിയുന്ന കനലുകൾ പോലെ.
തുടരും….
– ശ്യാമള ഹരിദാസ്












