“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ).
അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും കരുതലും നന്ദിയോടെ ഓർക്കുന്ന ഒരു ദിനമാണ്.
പലരും പറയുന്നതുപോലെ വാത്സല്യനിധി ആയിരുന്നു എൻ്റെച്ഛൻ എന്നൊന്നും എഴുതാൻ എനിക്ക് ധൈര്യമില്ല. സ്നേഹം ഉള്ളിലൊളിപ്പിച്ചു ശാസനയിലൂടെ ജീവിതപാഠങ്ങൾ ഉപദേശിച്ചിട്ടല്ല, നേരെ മറിച്ച് കാണിച്ചുതന്ന് പറക്കാൻ കൊതിച്ച എന്നിലേക്ക് ഞാനറിയാതെ ചിറകുകൾ ചേർത്തു വെച്ച അച്ഛന് പിതൃദിന ആശംസകൾ നേർന്നുകൊണ്ട് അച്ഛനോടൊപ്പമുള്ള ചില രസകരമായ ഓർമ്മകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
തൊണ്ണൂറുകളുടെ അവസാനം. എൻ്റെ ഭർത്താവ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അതുവരെ വർഷാവസാന അവധിക്ക് കൈനിറയെ ഫോറിൻ വസ്ത്രങ്ങളും സാധനസാമഗ്രികളും ആയി വരുന്ന ഒരു അതിഥിയായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം. ഇരുചക്രവാഹനത്തിൽ ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തൊക്ക കറങ്ങി നടന്നിരുന്ന ഞങ്ങൾക്ക് ഒരു കാർ വാങ്ങിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നായി. കാരണം മകന് പൊക്കം വെച്ചു. ഇരുചക്ര വാഹനത്തിൽ അവൻ മുമ്പിൽ ഇരുന്നാൽ അദ്ദേഹത്തിനു ഓടിക്കാൻ പറ്റാതായി. അങ്ങനെ ഒരു കാർ വാങ്ങിക്കാൻ തീരുമാനമായി.
മാരുതി കാർ വേണോ വാൻ വേണോ?
എസി ഉള്ളത് വേണോ ഇല്ലാത്തതു വേണോ?
അതോ ഡീസൽ അംബാസിഡർ വേണോ?…..
അങ്ങനെ ചർച്ച നീണ്ടു. അപ്പോഴാണ് വിദഗ്ധ അഭിപ്രായത്തിനായി അച്ഛനെ സമീപിച്ചത്. കേരളത്തിൽ എസിയുടെ ആവശ്യമേയില്ല എന്ന് അച്ഛൻ ശക്തിയുക്തം വാദിച്ചു. ആകെ ഏപ്രിൽ-മെയ് മാസങ്ങളിൽ മാത്രമാണ് അത്യുഷ്ണം ഉള്ളത്.അപ്പോഴേക്കും വേനൽമഴ എത്തും. ജൂണിൽ ഇടവപ്പാതിമഴ തുടങ്ങും.ഒക്ടോബറിൽ കർക്കിടക മഴ. ഡിസംബർ തുടങ്ങുന്നതോടെ മഞ്ഞുകാലം തുടങ്ങി. ആ സമയത്തൊക്കെ കേരളത്തിൽ നല്ല തണുപ്പാണ്. ഉപയോഗിക്കാതിരുന്നു എസി കേടാകും.അനാവശ്യ ആഡംബരങ്ങൾ വേണ്ട.അങ്ങനെ എസി ഇല്ലാത്ത ഒരു മാരുതി കാർ ഞങ്ങൾ സ്വന്തമാക്കി. അതുവരെ എനിക്ക് കൂട്ടിരുന്ന അച്ഛനുമമ്മയും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തു നിന്ന് സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് മടങ്ങി.
ആഴ്ചകളും മാസങ്ങളും കണ്ണടച്ചുതുറക്കുന്നതുപോലെ ഓടിപ്പോയി. സ്കൂൾ അവധി ആയതോടെ ഞങ്ങളും മൂവരും കാറിൽ അദ്ദേഹത്തിൻ്റെ നാടായ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് ഇരിഞ്ഞാലക്കുടയിലും എത്തി. മൊബൈൽ ഒന്നും ഇല്ലാത്ത കാലം. അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷം.
ഊണ് കഴിഞ്ഞു. നാലുമണി കാപ്പി കഴിഞ്ഞു. അച്ഛൻ ദൂരെ മാറിയിരുന്ന് എൻ്റെയും അമ്മയുടെയും സംസാരം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മിണ്ടാട്ടമേയില്ല. എനിക്ക് അച്ഛൻ്റെ ആ ഇരിപ്പ് കണ്ടപ്പോൾ അതിശയം തോന്നി.ഞാൻ അടുത്ത് ചെന്ന് ചോദിച്ചു എന്താ മിണ്ടാതിരിക്കുന്നതെന്ന്.
അപ്പോൾ അച്ഛൻ്റെ ആ മറുപടിയാണ് എന്നെ ചിരിപ്പിക്കുകയും😀 ഒപ്പം ഏറെ ചിന്തിപ്പിക്കുകയും😂 ചെയ്തത്.
“നീ എന്തിനാണ് ഈ 8 വിരലിലും കൂടി 10 മോതിരം ഇട്ടിരിക്കുന്നത്? ഞങ്ങടെ നാട്ടിൽ ആൾക്കാർ കാശ് കടം ചോദിക്കാൻ വരുമ്പോഴാണ് ഇത്രയധികം മോതിരങ്ങൾ കയ്യിൽ അണിയുന്നത്.
അതുകൊണ്ട് നിന്നോട് മിണ്ടാൻ പേടിച്ചിരിക്കുകയാണ്. “
ആ സമയത്തെ വലിയൊരു ഫാഷൻ ആയിരുന്നു.എട്ടുവിരലിലും മോതിരം ഇട്ട് ചിലതിനൊക്കെ ഒരു തടമോതിരം കൂടി ഇടുന്നത്.
ഇത് കേട്ട് പൊട്ടിച്ചിരിച്ച എന്നോട് ചോദിച്ച അടുത്ത ചോദ്യം.
“ഗൾഫ് ശമ്പളത്തിൻ്റെ ധാടിയിലും മോടിയിലും ജീവിച്ചു പരിചയിച്ച നിനക്ക് കേരളത്തിലെ ഒരു സാധാരണ ഉദ്യോഗസ്ഥൻ്റെ ശമ്പളത്തിൽ ജീവിക്കാൻ സാധിക്കുന്നുണ്ടോ? “
ഞാൻ പറഞ്ഞു, കണക്കുകൂട്ടലുകളുടെ കാര്യത്തിൽ അച്ഛൻ്റെ മൂത്താപ്പ ആയി വരും അദ്ദേഹം.അതുകൊണ്ട് ഭയം ഒട്ടും വേണ്ട എന്ന്.
ഇത് ഇത്ര വലിയ കാര്യമാണോ എന്ന് വായനക്കാർക്ക് തോന്നാം. പക്ഷേ ഇതിനകത്ത് രണ്ട് വലിയ കാര്യങ്ങൾ ഉണ്ട്.
ഒന്ന്, ശീലിച്ചു വന്ന ആഡംബര ജീവിതം തുടർന്നാൽ അത് അവസാനം കൊണ്ടെത്തിക്കുന്നത് തീർത്താൽ തീരാത്ത ബാധ്യതകളിലേക്ക് ആകും. വരുമാനത്തിന് അനുസരിച്ച് ജീവിതച്ചെലവുകൾ ചുരുക്കി ജീവിച്ചില്ലെങ്കിൽ അദ്ദേഹം ഇനിയും ഗൾഫിലേക്ക് തന്നെ മടങ്ങേണ്ടി വരും. പഴയ പോലെ നിനക്ക് കൂട്ടിരിക്കാൻ ഞങ്ങൾക്കിനി തിരുവനന്തപുരത്തേക്ക് വരാൻ പറ്റില്ല. പിന്നെ എന്നോട് കാശ് കടം ചോദിക്കരുത്. ഞാൻ തരില്ല.
ഈ രണ്ട് കാര്യങ്ങൾ അച്ഛൻ എന്നെ ആ ഒരൊറ്റ മൗനത്തിലൂടെയും അതു കഴിഞ്ഞുള്ള ഈ തമാശയിലൂടെയും എന്നെ പറഞ്ഞു മനസ്സിലാക്കി എന്ന് വേണം കരുതാൻ. 🥰
ഓർമ്മകൾ കാലം മായ്ക്കാൻ കഴിയാത്ത മനസ്സിൻ്റെ നിധികളാണ്. ചില ഓർമ്മകൾ ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും, ചിലത് നിശബ്ദമായി കണ്ണ് നനയിക്കും. ജീവിതയാത്രയിൽ നമ്മെ പിന്തുടരുന്ന മധുരസുഗന്ധമാണ് നല്ല ഓർമ്മകൾ.
ഇപ്പോഴും എഴുത്തിൻ്റെയും വായനയുടെയും വഴിയിൽ കർമ്മനിരതനായി മുന്നേറിക്കൊണ്ടിരിക്കുന്ന അച്ഛനും എല്ലാ പിതാക്കന്മാർക്കും പിതൃദിനാശംസകൾ നേർന്നുകൊണ്ട്!🙏🙏
– മേരി ജോസി മലയിൽ, തിരുവനന്തപുരം.













