തിരികേ നടക്കണം ഒരുവട്ടം കൂടിയെ-
ന്നോർമ്മയിലെല്ലാമൊന്നെതിരേൽക്കണം..
തിരികേ നടക്കുമ്പോളാദ്യമായ് തെളിയുന്ന,
ബാല്യകാലാഘോഷമോർത്തിടേണം..
പണ്ടു ഞാൻ മൂളിയ പാട്ടിൻ്റെയീണത്തിൽ,
താളംപിടിച്ചങ്ങു നീങ്ങിടേണം..
താളത്തിലാടുന്ന ചില്ലയിൽ കുയിലിൻ്റെ,
മണിനാദമൊത്തൊന്നു പാടിടേണം..
നാടൻ വഴികളും നന്മകളേറുന്ന,
നാവോറുപാട്ടിൻ്റെ വിശ്വാസവും..
നാവിൽത്തുളുമ്പുന്ന നാമാക്ഷരീമന്ത്ര-
മെല്ലാമറിഞ്ഞങ്ങു പോയ് വരേണം..
ചെമ്പാവുപുന്നെല്ലിൽ പാടവരമ്പിലൂ-
ടാസ്വദിച്ചങ്ങനെ നീങ്ങിടേണം..
ചെറുമികൾ പാടുന്ന കൊയ്ത്തുപാട്ടിൽ മന-
മറിയാതെ ചേർന്നങ്ങലിഞ്ഞിടേണം..
നിറസ്സന്ധ്യ നേരത്തൊരുമ്മറക്കോലായിൽ,
നിലവിളക്കൊളിമയും കണ്ടിടേണം..
ലയഭാവമോടന്നു ചൊല്ലുന്ന നാമത്തി-
ലലിയാൻ മനസ്സും തുടിച്ചിടേണം..
അമ്പലമുറ്റത്തെയാൽത്തറയിൽ ഇരു-
ന്നഷ്ടപദിയിൽ ലയിച്ചിടേണം..
അന്നത്തെയോരോ ദിനങ്ങളിൽ പൂക്കുന്ന,
പൊന്നുഷസ്സന്ധ്യയും കണ്ടുപോണം..
ആദ്യാക്ഷരങ്ങൾ പഠിക്കുവാനായൊരാ-
യാലയ മുറ്റത്ത് പോയിടേണം..
അന്നെന്നിൽ തീർത്തൊരാ ഭാവങ്ങളൊക്കെയും,
ഇന്നെൻ്റെയനുഭൂതിയായിടേണം..
അന്നത്തെ ഗുരുനാഥരിന്നില്ലയെങ്കിലും,
അവിടെയെൻ തിരിദീപം ചാർത്തിടേണം..
അന്നു ഞാൻ തീർത്തൊരെൻ ബാല്യകൗമാരത്തി-
ലൂടിന്നും യാത്ര നടത്തിടേണം..
കാവും കുളങ്ങളും ഗ്രാമാന്തരീക്ഷവും,
കാവ്യം തുളുമ്പുന്ന സംസാരവും..
നന്മകൾ നിറയുന്ന നാട്ടറിവും പിന്നെ-
യെല്ലാമറിഞ്ഞുള്ളയാത്രവേണം..
എത്രയോ ജന്മങ്ങൾ പോയാലുമാവില്ല-
യിത്രയും സൗന്ദര്യമൊന്നു കാണാൻ..
ചിത്തം കുളിർക്കുന്നതെല്ലാമറിയുവാ-
നത്രയും ദൂരം ചരിച്ചിടേണം..
പിൻതിരിഞ്ഞെല്ലാമിന്നെന്നകക്കാമ്പിലൂ-
ടെത്രയോ കാര്യങ്ങൾ കണ്ടുനീങ്ങേ,
പൊന്മണിത്തൂലിക കൊണ്ടവയൊക്കെയും,
പൂരണമായിന്നു തീർത്തിടേണം..