പടവെട്ടി നടന്നു തളർന്നു
പടി കേറി ഇറങ്ങി മടുത്തു
ഇനിയെന്തിനിയെന്നു നിനച്ചു
കൊടി പലതും മാറിയെടുത്തു
ഇതു തന്നെയിതെന്നുടെ മാർഗ്ഗം
ഇതു നല്ലൊരു ജീവിതമാർഗ്ഗം
കൊതി മൂത്തവരെത്തിപ്പെട്ടാൽ
മതിയെന്തിനു വേറെ മാർഗ്ഗം
ജന സേവനമെന്നു പറഞ്ഞാൽ
കനമുള്ളൊരു കാര്യവുമല്ല
മനമുണ്ടേൽ മാന്യന്മാർക്കൊരു
തൊഴിലായിയെടുക്കാൻ പറ്റും
കൊല കൊമ്പന്മാരുടെ മുമ്പിൽ
തല താഴ്ത്തിയിരുന്നാലെന്താ
മലപോലെ വരുന്ന വിപത്തും
എലി പോലതുചാടിപ്പോകും.
പാട്ടൊന്നും പാടാനറിയാ-
തൊരു നാളും പേടിക്കേണ്ട
കൂട്ടത്തിൽ പാടിപ്പോയാൽ
ആരാനും അറിയുന്നുണ്ടൊ.
സമരത്തിനു പോകുന്നേരം
തടി തപ്പാൻ തന്ത്രം വേണം
അടികൊണ്ടിട്ടെല്ലു തകർന്നാൽ
അതു നമ്മൾ സഹിച്ചീടേണം
താൻ തന്നെ തനിക്കൊരു ബന്ധു
ആപത്തിൽ മറ്റാരുണ്ടു്.
സമുദായക്കൂട്ടായ്മകളിൽ
ക്ഷേത്രത്തിൻ കമ്മറ്റികളിൽ
നാട്ടാരുടെ കൂട്ടങ്ങളിലും
സാന്നിദ്ധ്യമുറപ്പാക്കേണം.
കല്യാണപ്പന്തലുതന്നിൽ
നന്നായി വിളങ്ങീടേണം.
ചാക്കാലയറിഞ്ഞാലവിടെ
ദുഃഖത്തിൻ വേഷം വേണം.
പല വേഷം കെട്ടിത്തുള്ളി
ജനനായകനായീടേണം.