കക്കാൻ കേറിയപ്പോഴാണ്
കള്ളൻ മെലിഞ്ഞുണങ്ങിയ
വൃദ്ധയെ കണ്ടത് !
വടുവീണ കാലിനും
കട്ടിലിൻ്റെ കാലിനും
ചങ്ങലയുടെ ബന്ധുത്വം !
നാലു ചുവരിനുള്ളിൽ ലോകം
ചുരുങ്ങിയ ജനാലക്കരികിൽ,
പൂത്ത ബ്രെഡിൽ വിരുന്നൊരുക്കി
പാറ്റകളും !
ശബ്ദം പടിയിറങ്ങിയ കാതുകൾക്ക്
നീർക്കുമിളപൊട്ടും പോലെ
കള്ളൻ്റെ കാൽപെരുമാറ്റം !
കക്കാൻ പരതുമ്പോഴും അവൻ്റെ
കണ്ണുകൾ ഇടയ്ക്കിടെ നിലാവറ്റ
വൃദ്ധയുടെ കണ്ണുകളിൽ എത്തിനോക്കും !
കണ്ണീരുവറ്റി അകത്തോട്ടു കുഴിഞ്ഞ
കണ്ണുകളിൽ അയാൾ ശരശയ്യയിൽ
കിടന്ന പിതാമഹനെ കാണുന്നു !
മാറാലകെട്ടിയ നന്മയുടെ ചിന്തകളിൽ
കരുണയുടെ തീ കൊളുത്തി !
കള്ളൻ്റെ കണ്ണിലും അലിവ് പൊടിഞ്ഞു!
കുപ്പിയിലെ വെള്ളം പകർന്ന്
നൽകുമ്പോൾ വൃദ്ധയുടെ
കണ്ണിൽ തൻ്റെ അമ്മയെ അയാൾ
വരച്ചു ചേർത്തു !
നാവിൽ വെള്ളമിറ്റിച്ച
കയ്യുടെ നിറം നോക്കാതെ,
ഹൃദയംകൊണ്ട് പുണർന്ന്
വൃദ്ധയും യാത്രയായി…!
മനസ്സിൻ്റെ വാത്മീകത്തിൽ
തിന്മകൾ മരാ… മരാ… എന്ന് ഉരുവിട്ട്
പരിവർത്തന പർവം സ്വപ്നം കണ്ട്
കള്ളനും പടിയിറങ്ങി…!