ഓണാഘോഷത്തിൻ്റെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ കൂടുതൽ പേർ എത്തിയതു കാരണമാണ് രാമൻ നായർ കട അടയ്ക്കാൻ അൽപം വൈകിയത്.
കടയുടെ പുറത്ത് നിരത്തിയിട്ട സാധനങ്ങളൊക്കയും ഓരോന്നായി എടുത്ത് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയെല്ലാം തുടച്ചു വൃത്തിയാക്കി അകത്തേക്കെടുത്തുവച്ചു കഴിഞ്ഞപ്പോഴേക്കും അങ്ങാടിയിലുള്ളവരൊക്കയും അവരവരുടെ വീടുകളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു.
അങ്ങാടിയിൽ നിന്നും കുറുക്കു വഴിയിലൂടെ നടന്നാൽ ഇരുപതു മിനുട്ടിനുള്ളിൽ രാമൻ നായരുടെ വീട്ടിൽ എത്താം.
വഴി വക്കിൽ പട്ടിക്കൂട്ടങ്ങൾ സ്ഥിര സാന്നിധ്യമാണെങ്കിലും രാമൻ നായരെ അവറ്റകൾ ഉപദ്രവിക്കാറില്ല.
പതിവുപോലെ അഞ്ചുകട്ട ടോർച്ചുമായി രാമൻനായർ വീട്ടിലേക്കുനടന്നു.
പട്ടിക്കുട്ടങ്ങളല്ലാത്ത ജീവികളെയൊന്നും ഈനേരത്തുള്ള ഇത്രയും കാലത്തെ നടത്തത്തിനിടയിൽ രാമൻനായർ കണ്ടിട്ടേയില്ല. പട്ടിക്കുട്ടങ്ങളാവട്ടെ പതിവിൽ കവിഞ്ഞ ബഹളവുമുണ്ടാക്കാറില്ല.
ഇന്നു പക്ഷേ അങ്ങനെയല്ല. രാമൻ നായരുടെ വരവ് കണ്ടപ്പോഴേക്കും മൂന്നാലുപട്ടികൾ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ഓടിവന്ന് നിർത്താതെ കുരയ്ക്കാൻ തുടങ്ങി.
ഭയമേതുമില്ലാതെ രമാൻനായർ മുമ്പോട്ടു നടന്നു. പട്ടിക്കൂട്ടം രാമൻനായരെ അനുഗമിച്ചു.
അൽപം അകലെയുളള സ്ട്രീറ്റ് ലൈറ്റിനു മുൻപിലെത്തിയപ്പോഴാണ് പട്ടികൾ തനിക്ക് അകമ്പടി സേവിക്കാനുളള കാരണം രാമൻനായർക്ക് മനസ്സിലായത്.
ആശുപത്രി കവലയിൽ കോയക്കുട്ടിയുടെ മുറുക്കാൻ കടയിലെ മഞ്ചയുടെ മുകളിലായി കുറച്ചു പേർ കൂട്ടം ചേർന്നിരിക്കുന്നുണ്ട്.
അഞ്ചുകട്ട ടോർച്ചിൻ്റെ പകൽവെളിച്ചത്തിൽ മഞ്ചയുടെ മുകളിൽ വട്ടമിട്ടിരിക്കുന്ന അഞ്ചു മുഖങ്ങളും രാമൻനായർ തിരിച്ചറിഞ്ഞു.
ഈ അസമയത്താണോ നിങ്ങളിവിടെ കൂട്ടം കൂടി സൊറ പറഞ്ഞിരിക്കുന്നത്.? പകലൊന്നും സമയമില്ലാത്തോണ്ടാണോ ഈ നേരം തെരഞ്ഞെടുത്തത്.? എന്താ നിങ്ങടെ ഉദ്ദേശം.?
രാമൻ നായർ ചോദിച്ചു.
സൊറ പറച്ചിലൊന്നുമല്ല നായരേട്ടാ, നാളത്തെ അനുസ്മരണയോഗത്തിൽ എന്തൊക്കെയാണ് പറയേണ്ടതെന്നതിനെ പറ്റിയുളള ആലോചനയാണ്.
സുൽഫിക്കറലി മറുപടി പറഞ്ഞു.
അതിലെന്താണിത്ര ആലോചിക്കാനുള്ളത്. ഈ നാട്ടിൽകാണുന്ന സർക്കാറാഫീസുകളൊക്കയും മൂപ്പര് കൊണ്ടുവന്നതാണ്. നമ്മളെ ആശുപത്രിൻ്റെ കെട്ടിടം അൻപത് കൊല്ലം മുൻപ് മൂപ്പര് സർക്കാറിനോട് പണം പാസാക്കി ഉണ്ടാക്കിച്ചതാണ്.
കൂടാതെ,ആശുപത്രി വളപ്പിലെ മുക്കാൽഭാഗം കെട്ടിടങ്ങളും മൂപ്പരെകാലത്ത് ഉണ്ടാക്കിയതാണ്.
രണ്ടുമൂന്നു മണിക്കൂർ നേരത്തെ പ്രസംഗത്തിന് അതൊക്കെയങ്ങ് എണ്ണിപ്പറഞ്ഞാൽ പോരെ സുൽഫിക്കറേ.?
രാമൻ നായർ തുടർന്നു.
ആട്ടെ. നിങ്ങൾ അനുസ്മരണ യോഗം നടത്തി വിളിച്ചു പറയാതെ തന്നെ സാഹിബ് ചെയ്ത നല്ല കാര്യങ്ങൾ ഈ നാട്ടിലുള്ളോർക്കെല്ലാം അറിയാം. അതൊക്കെ ജീവനുള്ള തെളിവുകളായി ഇവിടെയൊക്കെ തന്നെയുണ്ടല്ലോ. നിങ്ങളും സാഹിബിൻ്റെ പാർട്ടിക്കാരും ആ പാർട്ടിയുടെ പേരിൽ മത്സരിച്ച് മെമ്പർമാരായവരുമാണല്ലോ.
ഈ ആശുപത്രിയും, ബസ് സ്റ്റാൻറും, റോഡുമൊക്കെ നിങ്ങൾ ദിവസവും കാണുന്നതല്ലേ.?
രാമൻനായരുടെ ചോദ്യം അൽപം ഗൗരവത്തിൽ തന്നെയാണെന്ന് അവർക്ക് മനസ്സിലായി.
അതിനെന്താ നായരേട്ടാ കുഴപ്പം. സുൽഫിക്കറലി ചോദിച്ചു.
ഞാനിപ്പറഞ്ഞതിൽ ഏതിനാ സുൽഫിക്കറേ കുഴപ്പമില്ലാത്തത്.? ബസ്റ്റാൻ്റിൻ്റെ കാര്യം പോട്ടേന്നു വെയ്ക്കാം, ആശുപത്രിയുടെ കാര്യം അങ്ങനെയാണോ, നിങ്ങൾ കരുതിയതു പോലെ അതൊരു കെട്ടിടം മാത്രമാണോ. സാധാരണക്കാരൻ്റെ അത്താണിയല്ലേ. ആ ബോധം നിങ്ങൾക്കിതുവരെ ഉണ്ടായിട്ടുണ്ടോ.?
നായരുടെ ചോദ്യത്തിന് പെട്ടൊന്നൊരു മറുപടി പറയാൻ സാധിക്കാത്തതുകൊണ്ടായിരിക്കാം അവർ അഞ്ചു പേരും മൗനം പാലിച്ചു.
ഇതിലിപ്പം ഞങ്ങൾക്കൊന്നും ചെയ്യാനില്ല നായരേട്ടാ, ഞങ്ങൾ വെറും മെമ്പർമാർ മാത്രമല്ലേ.
അൽപ നേരം കഴിഞ്ഞ് കരീം മാസ്റ്റർ മറുപടി പറഞ്ഞു.
ആ തോന്നലാണ് കൂട്ടരേ നിങ്ങളുടെ കുഴപ്പം.
നിങ്ങൾ വെറും മെമ്പർമാരല്ല, എച്ച്.എം.സി മെമ്പർമാരാണ്. ആ ബോധമാണ് ആദ്യം നിങ്ങൾക്കുണ്ടാകേണ്ടത്.
നായരുടെ വാക്കുകൾക്ക് മൂർച്ച വർദ്ധിക്കുന്നതായി അവർക്കു തോന്നി.
ആരാണ് നായരേട്ടാ താങ്കളോടിത് പറഞ്ഞത്. കരീം മാസ്റ്റ്ർ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
ആരും പറഞ്ഞതൊന്നുമല്ല കരീമേ, ഇപ്പോഴത്തെ കാലത്ത് ഈ വക കാര്യങ്ങൾ പ്രത്യേകിച്ച് ആരും പറയാതെ തന്നെ അറിയാൻ പല മാർഗ്ഗങ്ങളുമുണ്ട്. ആരു പറഞ്ഞാലും ഇല്ലെങ്കിലും
ഞാൻ പറഞ്ഞത് ശരിയല്ലേ.?
ആ ചോദ്യത്തോടെ രാമൻ നായർക്ക് കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അവർക്ക് ബോധ്യമായി.
ശരിയല്ലേ എന്നു ചോദിച്ചാൽ ആണ്. ഇത്തവണ മാത്രമല്ല കഴിഞ്ഞ എച്ച്.എം.സിയിലും ഞങ്ങൾ ഉണ്ടായിരുന്നു.
സുൽഫിക്കർ അൽപം അഭിമാനത്തോടെ മറുപടി പറഞ്ഞു.
എന്നിട്ടെന്തു നേട്ടമാണ് ആശുപത്രിക്കു വേണ്ടി നിങ്ങൾ ഉണ്ടാക്കിയത്. പത്തു കൊല്ലം മുൻപ് ഉണ്ടായിരുന്ന ചികിത്സകൾ പലതും നാട്ടുകാർക്ക് കിട്ടാതാക്കിയത് നിങ്ങളൊക്കെ യോഗംചേർന്നല്ലേ.
നാട്ടുകാര് നിങ്ങളെക്കുറിച്ച് പറയുന്നതൊന്നും നിങ്ങൾ കേൾക്കുന്നില്ലെന്നാണോ ഞാൻ കരുതേണ്ടത്. അതോ കേട്ടിട്ടും കേൾക്കാത്തവരെപ്പോലെ ഇരിക്കുകയാണെന്നാണോ .?
എന്താ നിങ്ങളൊന്നും പറയാത്തത്.
ചായയും പഴം പൊരിയും കഴിച്ച് പിരിഞ്ഞു പോകാൻ മാത്രമായി യോഗം ചേരുന്നവരെന്ന് നാട്ടുകാർ നിങ്ങളെക്കുറിച്ച് പറയുന്നത് തമാശയാണെന്നാണോ നിങ്ങളെ വിചാരം.?
രാമൻ നായർ സംസാരം തുടർന്നു.
പിന്നെ, ഞാനൊരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം. ഇന്നല്ലെങ്കിൽ നാളെ നിങ്ങളും മയ്യത്താകും. അന്നും ഈവക അനുസ്മരണയോഗങ്ങളും ഉണ്ടാകും.
പക്ഷെ .. നിങ്ങൾക്ക് നാളത്തെ അനുസ്മരണ യോഗത്തിൽ സാഹിബിനെക്കുറിച്ച് നല്ലതു പറയാനുള്ളതുപോല മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ച് പറയാൻ നല്ലതൊന്നും ഉണ്ടാകൂല.
മാത്രവുമല്ല, നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരവും അധികാരവുമുണ്ടായിട്ട് ഒന്നും ചെയ്യാത്തവരെന്ന ചീത്തപ്പേരുണ്ടാവുകയും ചെയ്യും.
സാഹിബിൻ്റെ അനുസമരണ യോഗത്തിൽ പ്രസംഗിക്കാൻ പോകുന്നതിനു മുമ്പായി ആ വക ചിന്തകളൊക്കെ മനസ്സിലുണ്ടാകുന്നത് നല്ലതാണ്.
നായർ അത്രയും പറഞ്ഞു നിർത്തി.
നിങ്ങളൊക്കെ ചെറുപ്പക്കാരാണ്. ദൈവം സഹായിച്ചാൽ ഇനിയും പല സ്ഥാനങ്ങളിലും എത്താൻ പ്രാപ്തിയുള്ളവരുമാണ്.
അധികാരം എന്നുപറയുന്നത് എല്ലാവർക്കും കിട്ടുന്നതല്ല. അത് സാധാരണക്കാരൻ്റെ ഔദാര്യമാണ്.
എന്നുവച്ചാൽ ഈ നാട്ടിലെ ഒരോ സാധാരണക്കാരൻ്റെയും പണവും കഠിനാധ്വാനവുമാണ് നിങ്ങളുടെയൊക്കെ മെമ്പർസ്ഥാനം എന്നർത്ഥം.
ആ സ്ഥാനത്തിരുന്ന് സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണമെന്നേ നിങ്ങളോടെനിക്ക് പറയാനുള്ളു. ഇവിടെ നിന്ന് എഴുന്നേറ്റ് പോകുമ്പോൾ ഈ പട്ടികളെ കല്ലെടുത്തെറിയാൻ നിൽക്കരുത് ട്ടോ, അവറ്റകൾ നിങ്ങളെ പോലെയല്ല. ജനങ്ങൾക്ക് യാതൊരു തരത്തിലുള്ള ഉപദ്രവവും ചെയ്യാത്തവരാണ്.
പിരിഞ്ഞു പോകുന്നതിനു മുൻപായി രാമൻ നായർ പറഞ്ഞ വാക്കുകൾ അവരെ കൂടുതൽ നിശബ്ദരാക്കി.
– കെ.എം സലീം പത്തനാപുരം.











