പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ.
ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത ഗായികയായ നീലിമ വർമ്മയും ആ ഉൾനാടൻ ഗ്രാമത്തിൽ എത്തിയത്. യാദവ് തൻ്റെ തൂലിക ചലിപ്പിക്കാൻ പറ്റിയ ഒരിടമായി ആ ഏകാന്തമായ സ്ഥലത്തെ മനസ്സിൽ പ്രതിഷ്ഠിച്ചു.
മനോഹരമായ, പഴമയുടെ ഗന്ധമുള്ള ആ വീട് കാഴ്ചയിൽ ഒരു കൊട്ടാരം പോലെ തോന്നി. നാലുകെട്ടിൻ്റെ ശൈലിയിൽ പണ്ടാരോ പണിത ഈ വീടിന് ചുറ്റുമുള്ള വൃക്ഷങ്ങളിൽ പല വർണ്ണങ്ങളിലുള്ള പക്ഷികൾ ചേക്കേറിയിരുന്നു.
ചായക്കടക്കാരൻ സുകുവാണ് അവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ആഴ്ചയിലൊരു ദിവസം വീടും പരിസരവും വൃത്തിയാക്കുന്നതും സുകുവാണ്.
വീട്ടുടമസ്ഥൻ്റെ കാര്യങ്ങൾ സുകു വർമ്മയോട് വിശദീകരിച്ചു. വീട്ടുടമസ്ഥൻ്റെ വൃദ്ധ ദമ്പതികളായ മാതാപിതാക്കളുടെ മരണശേഷം ഏക മകൻ ഫ്രാൻസിലാണ് താമസം. ഫോണിലൂടെ വീട് വാടകയ്ക്ക് കൊടുക്കാൻ പറഞ്ഞതനുസരിച്ചാണ് യാദവ് വർമ്മക്ക് താമസസൗകര്യം ലഭിച്ചത്.
ലഗേജുകൾ ഇറക്കി വെച്ച് വീട് വീണ്ടും ചുറ്റിക്കണ്ടു തീർന്നപ്പോൾ സമയം എട്ടുമണി കഴിഞ്ഞിരുന്നു. സുകു യാദവിനോട് യാത്ര പറഞ്ഞു മടങ്ങി.
എഴുത്തിൻ്റെ ലോകത്തും പാട്ടിൻ്റെ താളത്തിലും യാദവ് വർമ്മ മുകളിലത്തെ നിലയിലെ മേശയിലിരുന്ന ഉറൂബിൻ്റെ ‘മിണ്ടാപ്പെണ്ണ്’ എന്ന നോവൽ കയ്യിലെടുത്ത് അതിൻ്റെ താളുകൾ മറിച്ചുകൊണ്ട് ഇരുട്ടിലേക്ക് നോക്കി. പുറത്ത് മിന്നാമിനുങ്ങുകൾ പാറി നടക്കുന്നു, ചീവീടുകളുടെ ചിറകടി ശബ്ദം ഉയർന്നു കേൾക്കുന്നു.
നിലാവിൻ്റെ വെളിച്ചത്തിൽ, കൂറ്റൻ മരങ്ങളും കരിമ്പനകളും, വിശാലമായ ആമ്പൽ കുളവും, കാടുപിടിച്ച തെങ്ങിൻ തോട്ടവും, പച്ചപ്പു നിറഞ്ഞ നെൽപ്പാടങ്ങളും, മലകളുമൊക്കെയുള്ള ആ ലോകം അദ്ദേഹത്തിൻ്റെ മനസ്സിൽ കുളിർ കോരി.
യാദവ് തൻ്റെ എഴുത്തിൻ്റെ ലോകത്തേക്ക് വഴിമാറി. അദ്ദേഹത്തിന് മുന്നിൽ കഥാപാത്രങ്ങൾ നിറഞ്ഞു നിന്നു. രാത്രി ഏകദേശം പത്തുമണിയായപ്പോൾ തൊട്ടടുത്ത മുറിയിൽ നീലിമ അതിമനോഹരമായ ഒരു പാട്ട് റെക്കോർഡ് ചെയ്യുകയായിരുന്നു.
യാദവ് തൻ്റെ എഴുത്തിൻ്റെ പ്രയാണത്തിൽ അടുത്ത മുറിയിലെ സംഭവങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല.
ആദ്യത്തെ ഭയം പാട്ടിൻ്റെ താളത്തിനൊത്തു ചിലങ്കകളുടെ ശബ്ദം നീലിമയുടെ കാതുകളിലേക്ക് തുളച്ചു കയറി. അവൾ വിയർത്തൊലിച്ച് ഭയന്നു.
അതേ സമയം, പുറത്ത് ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. കാറ്റിൽ വൃക്ഷങ്ങൾ ആടിയുലഞ്ഞു. സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം അണഞ്ഞു. അപ്പോഴും അടുത്ത മുറിയിൽ നിന്നും ചിലങ്കയുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.
നീലിമ പേടിച്ച് വിറച്ച് ടോർച്ച് തെളിയിച്ച് യാദവിൻ്റെ അടുക്കലെത്തി.
പേടിച്ചരണ്ട അവളുടെ കണ്ണുകളും മുഖവും കണ്ട് യാദവ് പരിഭ്രമിച്ചു. അദ്ദേഹം അവളെ സമാധാനിപ്പിച്ചു. പേടിച്ച് അകത്തേക്ക് കൈചൂണ്ടിയ അവൾക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.
യാദവ് അവളെയും കൂട്ടി എല്ലായിടത്തും തിരഞ്ഞെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. അവളുടെ തോന്നലായിരിക്കാമെന്ന് അയാൾ പറഞ്ഞു.
അർദ്ധരാത്രിയിൽ നായ്ക്കളുടെ ഓരിയിടലും മറ്റ് അപശബ്ദങ്ങളും അന്തരീക്ഷത്തിൽ ഭീകരത സൃഷ്ടിച്ചു.
പിറ്റേന്ന് നടക്കാനിറങ്ങിയ യാദവിനോട് അയൽ വീട്ടിലെ ജാനു എന്ന സ്ത്രീ പറയുന്നു……
അതൊരു പ്രേതബാധയുള്ള വീടാണ്. “നിങ്ങൾ എങ്ങിനെ അവിടെ താമസിക്കും?” എന്നവർ ചോദിച്ചു.
”ഈ കാലത്ത് എവിടെയാ പ്രേതവും മണ്ണാങ്കട്ടയും? അതെല്ലാം വെറും അന്ധവിശ്വാസമല്ലേ?” എന്ന് യാദവ് വർമ്മ മറുപടി നൽകി.
എന്നാൽ, ആ വീട്ടിലെ ദമ്പതികളുടെ മകളായ അഭിരാമി അവിടെ വെച്ചു കൊല്ലപ്പെട്ടെന്നും അവളുടെ ആത്മാവ് അവിടെ കറങ്ങി നടക്കുന്നുണ്ടെന്നും നാട്ടിൽ പ്രചരിച്ച കഥകൾ ജാനു വിശദമായി പറഞ്ഞു.
ആ സ്ത്രീ പറഞ്ഞത് കേട്ട് മനസ്സിൽ ഭയം തോന്നിയെങ്കിലും അയാൾ ധൈര്യം സംഭരിച്ചു. നീലിമ ഇതൊന്നും അറിയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
അന്ന് യാതൊരു ബുദ്ധിമുട്ടും കൂടാതെ കടന്നുപോയി.
അസ്തമയ സൂര്യൻ്റെ വെളിച്ചം പുഴയിൽ നൃത്തം ചെയ്യുമ്പോൾ, യാദവ് കഴിഞ്ഞ കാല ഓർമ്മകളിൽ മുഴുകി. നീലിമയുടെ മധുരമായ ആലാപനം തൻ്റെ മനസ്സിൽ അനുരാഗമായി മാറിയതും അത് വിവാഹത്തിൽ കലാശിച്ചതും അയാൾ ഓർത്തു.
ആ രാത്രി പ്രത്യേക അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ കടന്നുപോയി.
പിറ്റേന്ന് തിരക്കുകളുടെ ദിനമായിരുന്നു. ബന്ധുക്കളും കൂട്ടുകാരും വന്ന് ഉച്ചയൂണും കഴിഞ്ഞ് മടങ്ങി. രാത്രിയിൽ നീലിമ തൻ്റെ വയലിൻ എടുത്ത് ‘ഒരു നേരമെങ്കിലും കാണാതിരിക്കാൻ വയ്യെൻ്റെ ഗുരുവായൂരപ്പാ’ എന്ന ഭക്തിഗാനം അതിമനോഹരമായി പാടി.
ആ സമയം, നിലവറയിൽ നിന്നും ഒരു പൊട്ടിക്കരച്ചിലും വിതുമ്പലും കേട്ടു. ഭീതിയോടെ അവിടേക്ക് നടന്ന നീലിമ, വാതിലുകൾ തുറന്നു കിടന്ന നിലവറയ്ക്ക് മുന്നിലെത്തി. അവിടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമുള്ള, തൂവെള്ള വസ്ത്രം ധരിച്ച ഒരു യുവതിയെ കണ്ടു.
ഭയം കാരണം യാദവിനെ വിളിക്കാൻ പോലും കഴിയാതെ നീലിമ ആലില പോലെ വിറച്ചു. ഇത് പ്രേതമാണെന്ന് ഉറച്ച അവർ ബോധം മറിഞ്ഞു നിലവറയ്ക്ക് മുന്നിൽ വീണു.
”അപമൃത്യുവിന്നിരയായ അഭിരാമിയുടെ പ്രേതമാണ് ഞാൻ. നിങ്ങളെ ഞാൻ ഒരിക്കലും ഉപദ്രവിക്കില്ല. നമുക്കിവിടെ സുഹൃത്തുക്കളായി കഴിയാം, എഴുന്നേൽക്കൂ എന്ന് ആ യുവതി നീലിമയോട് പറഞ്ഞു.
ബോധം കെട്ടുകിടക്കുന്ന നീലിമയെ അന്വേഷിച്ച് യാദവ് എത്തിയപ്പോൾ അവളുടെ അടുത്ത് നിൽക്കുന്ന യുവതിയെ കണ്ട് അദ്ദേഹം വിസ്മയിച്ചു.
അഭിരാമി തൊഴുകൈകളോടെ തനിക്കുണ്ടായ അനുഭവങ്ങളുടെ ചുരുളഴിച്ച് യാദവിനോട് പറഞ്ഞു. മുകളിലെ ഷെൽഫിൽ തൻ്റെ ഡയറിയുണ്ടെന്നും അതിൽ എല്ലാം വിശദമായി എഴുതിയിട്ടുണ്ടെന്നും കുറ്റവാളിക്ക് കഠിന ശിക്ഷ കൊടുക്കണമെന്നും താഴ്മയോടെ അപേക്ഷിച്ചു.
കണ്ണുതുറന്ന നീലിമ കണ്ടത് യാദവും ആ യുവതിയും സംസാരിച്ചു നിൽക്കുന്നതാണ്.
പിറ്റേന്ന് യാദവും നീലിമയും മുകളിൽ പോയി ഷെൽഫിൽ നിന്നും ഡയറി എടുത്തു.
അഭിരാമിയുടെ ജീവിതത്തിലെ ദുഃഖത്തിൻ്റെ തരംഗങ്ങൾ ആ താളുകളിലൂടെ വെളിവായി.അവളുടെ വിവാഹം അമേരിക്കയിലുള്ള മുറച്ചെറുക്കനുമായി നിശ്ചയിച്ചതായിരുന്നു. എന്നാൽ ബന്ധുവായ വിമലിന് അവളെ വിവാഹം കഴിക്കണമെന്നും അവളുടെ സമ്പത്ത് സ്വന്തമാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു.
അത് നടക്കില്ലെന്ന് മനസ്സിലായ വിമൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അഭിരാമിയെ റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തലയിണ മുഖത്തമർത്തി കൊലപ്പെടുത്തി തുടർന്ന് നിലവറയിൽ കുഴിച്ചിട്ടു.
അന്വേഷണത്തിൽ പ്രതിയെ പിടികൂടുന്ന തെളിവുകൾ ഇല്ലാത്തതിനാൽ പോലീസ് അന്വേഷണം മരവിപ്പിച്ച ഈ കേസ് വീണ്ടും അന്വേഷിക്കാൻ ഐ.ജി. യാദവ് വർമ്മ ഉത്തരവിട്ടു.
അന്വേഷണത്തിൻ്റെ ഭാഗമായി യാദവ് പോലീസുകാരുമായി വിമലിൻ്റെ വീട്ടിൽ പോയി. അവിടെയുണ്ടായിരുന്ന വയസ്സായ അമ്മയ്ക്ക് വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു.
വർമ്മ അവിടെ നിന്നും വിമലിൻ്റെ ഫോട്ടോ സംഘടിപ്പിച്ചു. വിമലിനു വേണ്ടി ഊർജ്ജിതമായ അന്വേഷണം നടത്തി. അവൻ്റെ ഫോട്ടോ സഹിതം പത്ര റിപ്പോർട്ടുകളും ന്യൂസ് ചാനലുകളും വന്നു.
ദിവസങ്ങൾക്കു ശേഷം യാദവിന് ഒരു മെസ്സേജ് കിട്ടി. തമിഴ് നാട്ടിൽ ഒരു ചായക്കടയിൽ വിമൽ വേഷം മാറി താടിയും മുടിയും നീട്ടി അവിടെ ജോലിക്കു നിൽക്കുന്നുണ്ടെന്ന്.
യാദവും സംഘവും തമിഴ് നാട്ടിൽ തിരുന്നൽവേലി എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. അറിഞ്ഞ വിവരം വെച്ച് അവർ സിവിൽ ഡ്രസ്സിൽ ചായക്കടയിൽ എത്തുകയും വിമലിനെ നിരീക്ഷിക്കുകയും ചെയ്തശേഷം അവനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
അവൻ്റെ മുഖത്തെ ഭയവും, പരിഭ്രമവും കണ്ടപ്പോൾ അവൻ വിമൽ തന്നെയാണെന്ന് അവർ ഉറപ്പിക്കയും അവനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പോലീസ് വല വിരിച്ച വിവരം അറിയാതിരുന്ന വിമൽ ചായക്കടയുടെ ഉള്ളിലേയ്ക്ക് കയറിയ ഉടൻ, പോലീസ് അവനെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ നിവൃത്തിയൊന്നുമില്ലാതെ അവൻ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു.
പിന്നെ എല്ലാം നിയമപ്രകാരം നടന്നു. ചെയ്ത കുറ്റം ഏറ്റുപറഞ്ഞ വിമലിന് അർഹമായ ശിക്ഷ കോടതി വിധിക്കുമെന്ന് ജനം ആകാംക്ഷയോടെ കാത്തിരുന്നു.
വിചാരണയുടെ നാളുകൾ വിമലിൻ്റെ കുറ്റസമ്മത മൊഴിയും അഭിരാമിയുടെ ഡയറിയും ശക്തമായ തെളിവുകളായി കോടതിയിൽ സമർപ്പിച്ചു. ഐ.ജി. യാദവ് വർമ്മയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഭദ്രമാക്കിയത് പ്രോസിക്യൂഷന് കരുത്തേകി.
എന്നാൽ, വിമലിന് വേണ്ടി ഹാജരായത് അതിപ്രശസ്തനും തന്ത്രശാലിയുമായ ക്രിമിനൽ വക്കീൽ രാജശേഖരൻ നായർ ആയിരുന്നു.
”ഡയറിയിലെ വിവരങ്ങൾ പ്രേതത്തിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്. പ്രേതം എന്നത് നിയമപരമായി നിലനിൽക്കുന്ന ഒരു സാക്ഷിയോ തെളിവോ അല്ല. വെറും മിഥ്യാധാരണകളുടെയും അന്ധവിശ്വാസത്തിൻ്റെയും അടിസ്ഥാനത്തിലുള്ള ആരോപണമാണിത്,” എന്ന് രാജശേഖരൻ നായർ വാദിച്ചു.
കൂടാതെ പോലീസ് ഭീഷണിപ്പെടുത്തിയാണ് വിമലിൻ്റെ മൊഴി രേഖപ്പെടുത്തിയത്. ഇത് നിയമപരമായി നിലനിൽക്കില്ല.
രാജശേഖരൻ നായരുടെ ചോദ്യം ചെയ്യലിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും പതർച്ചയുണ്ടായി.
യാദവ് വർമ്മയുടെ ശ്രദ്ധ മുഴുവൻ ഈ കേസിലായി. എങ്ങനെയെങ്കിലും നീതി നടപ്പാക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അഭിരാമിയുടെ ആത്മാവിന് നീതി ലഭിച്ചാലേ തൻ്റെ ദൗത്യം പൂർണ്ണമാവുകയുള്ളൂ എന്ന് അയാൾ വിശ്വസിച്ചു.
വിമലിൻ്റെ അറസ്റ്റിനുശേഷം ആ വീട്ടിലെ അമാനുഷിക ശബ്ദങ്ങൾ നിലച്ചിരുന്നില്ല. ചിലങ്കയുടെ ശബ്ദവും നേർത്ത പാട്ടുകളും ഇപ്പോഴും ഇടയ്ക്കിടെ കേൾക്കാമായിരുന്നു. എന്നാൽ നീലിമയ്ക്ക് അഭിരാമിയോടുള്ള ഭയം ബഹുമാനമായി മാറിയിരുന്നു.
ഒരു ദിവസം രാത്രിയിൽ യാദവ് കോടതി കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെൻഷനിലിരിക്കുമ്പോൾ നീലിമ നിലവറയിൽ നിന്ന് കേൾക്കുന്ന നേർത്ത സംഗീതത്തിൻ്റെ ഉറവിടം തേടി മെല്ലെ നടന്നു. നിലവറയുടെ വാതിൽ തുറന്നിരുന്നു. അകത്ത്, മങ്ങിയ നിലാവിൽ അഭിരാമി ഇരിക്കുന്നത് അവൾ കണ്ടു.
നീതിക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് നീലിമാ. പക്ഷേ, എൻ്റെ ഡയറിയിലെഴുതിയ കാര്യങ്ങൾക്ക് കോടതിയിൽ വിലയില്ലെന്ന് കേൾക്കുന്നു, അഭിരാമിയുടെ സ്വരം ദുഃഖാർദ്രമായിരുന്നു.
നിങ്ങൾ വിഷമിക്കേണ്ട. ഞാനും ഏട്ടനും (യാദവ് വർമ്മ) നിങ്ങൾക്ക് വേണ്ടി ഉണ്ടാകും നീലിമ ആശ്വസിപ്പിച്ചു.
അന്നുമുതൽ അവർ തമ്മിൽ ഒരു ആത്മബന്ധം ഉടലെടുത്തു. നീലിമ പാടുമ്പോൾ അഭിരാമി ആ വീട്ടിലെ അന്തരീക്ഷത്തിൽ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യുന്നതുപോലെ നീലിമയ്ക്ക് തോന്നി.
നീലിമ റെക്കോർഡ് ചെയ്യുന്ന പാട്ടുകളിൽ ചിലപ്പോൾ ആ ചിലങ്കയുടെ നേർത്ത ഒച്ചകൾ റെക്കോർഡ് ചെയ്യപ്പെടുകയും അത് സംഗീതത്തിന് കൂടുതൽ മാധുര്യം നൽകുകയും ചെയ്തു.
ഫ്രാൻസിൽ നിന്നും വീട്ടുടമസ്ഥനും അഭിരാമിയുടെ ഏക സഹോദരനുമായ അരവിന്ദ് കോടതി നടപടികൾ അറിഞ്ഞപ്പോൾ നാട്ടിലേക്ക് തിരിച്ചു വന്നു. അയാൾക്ക് അഭിരാമിയുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല. കുട്ടിക്കാലം മുതലേ വിദേശത്തായിരുന്നു.
എങ്കിലും സഹോദരിയുടെ ദുരൂഹമരണം അദ്ദേഹത്തെ വേദനിപ്പിച്ചു.
യാദവ് വർമ്മ അരവിന്ദിനെ കണ്ട് സംസാരിച്ചു. വിമൽ നേരത്തെയും അഭിരാമിയെ ശല്യപ്പെടുത്തിയിരുന്നതിനെക്കുറിച്ചും, സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നതിനെക്കുറിച്ചും അരവിന്ദ് ചില സൂചനകൾ നൽകി.
അതോടെ യാദവ് കേസിന് പുതിയ വഴിത്തിരിവുകൾ ഉണ്ടായേക്കാം എന്ന് മനസ്സിലാക്കി.
”എൻ്റെ അച്ഛൻ്റെയും അമ്മയുടെയും മരണശേഷം ഈ വീടിൻ്റെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ചത് വിമലിൻ്റെ അച്ഛനെയായിരുന്നു. അവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു, അരവിന്ദ് പറഞ്ഞു.
യാദവ് ആ ദിശയിലേക്ക് അന്വേഷണം തിരിച്ചുവിട്ടു. പഴയ രേഖകൾ പരിശോധിച്ചതിൽ, അഭിരാമിയുടെ പേരിൽ ഉണ്ടായിരുന്ന വലിയൊരു തോട്ടത്തിൻ്റെ ഉടമസ്ഥാവകാശം, അവൾ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമലിൻ്റെ അച്ഛൻ്റെ പേരിലേക്ക് മാറ്റിയെഴുതാൻ ശ്രമിച്ചതിൻ്റെ രേഖകൾ കണ്ടെത്തി.
ഈ രേഖ വ്യാജമായി ഉണ്ടാക്കിയതാണെന്ന് യാദവ് ഉറപ്പിച്ചു. ഈ പുതിയ തെളിവ് കേസിൽ വിമലിന് എതിരായ ശക്തമായ ഒരു രേഖയായി മാറി.
കോടതിയിലെ വഴിത്തിരിവ്
പുതിയ തെളിവുകളോടെ കേസ് വീണ്ടും കോടതിയിൽ വന്നു.
യാദവ് വർമ്മ തൻ്റെ എല്ലാ ഔദ്യോഗിക പദവിയും ഉപയോഗിച്ച് വിമലിനെതിരെ തെളിവുകൾ നിരത്തി. തോട്ടം കൈക്കലാക്കാൻ വേണ്ടിയാണ് വിമൽ അഭിരാമിയെ കൊലപ്പെടുത്തിയതെന്ന യാദവ് വർമ്മ കോടതിയിൽ സ്ഥാപിച്ചെടുത്തു.
പ്രശസ്ത വക്കീൽ രാജശേഖരൻ നായർ പോലും ഈ പുതിയ തെളിവിൻ്റെ മുന്നിൽ പകച്ചു പോയി. വ്യാജരേഖ ചമച്ച കേസും കൂടി വിമലിനെതിരെ വന്നു.
വിധി പറയുന്നതിന് തലേന്നുള്ള രാത്രിയിൽ, യാദവ് വർമ്മ തൻ്റെ മുറിയിൽ ഇരിക്കുമ്പോൾ, വളരെ വ്യക്തമായി ഒരു ചിലങ്കയുടെ ശബ്ദവും അതിനോടൊപ്പം ഒരു നൃത്തച്ചുവടും കേട്ടു. ആ ശബ്ദം സന്തോഷത്തിൻ്റെതായിരുന്നു. യാദവിന് മനസ്സിലായി, അഭിരാമിയുടെ ആത്മാവ് സംതൃപ്തയായിരിക്കുന്നു.
നീതിയുടെ വിധി
അടുത്ത ദിവസം, കോടതിയിൽ ജനക്കൂട്ടം തിങ്ങിനിറഞ്ഞു.
ജഡ്ജി വിധി പ്രഖ്യാപിച്ചു. പ്രതി വിമൽ അഭിരാമിയെ കൊലപ്പെടുത്തിയതിനും സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചതിനും കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ കേസ് അപൂർവങ്ങളിൽ അപൂർവ്വമായതിനാൽ പ്രതിക്ക് ജീവപര്യന്തം തടവും കഠിനമായ പിഴയും ശിക്ഷയായി വിധിക്കുന്നു.
ജനക്കൂട്ടം നീതി ലഭിച്ചതിൻ്റെ ആശ്വാസത്തിൽ ആർപ്പുവിളിച്ചു. യാദവ് വർമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഐ.ജി. എന്ന നിലയിലും ഒരു എഴുത്തുകാരൻ എന്ന നിലയിലും താൻ കണ്ട ദുരൂഹതയ്ക്ക് വിരാമമിടാൻ അദ്ദേഹത്തിന് സാധിച്ചു.
അരവിന്ദ് വർമ്മയെ കണ്ട് യാദവ് ആ വീട് നിയമപരമായി അഭിരാമിയുടെ സ്മരണ നിലനിർത്തിക്കൊണ്ട് ഒരു സംഗീത അക്കാദമിക്കായി ഉപയോഗിക്കാൻ നിർദ്ദേശിച്ചു.
വിധി വന്നതിന് ശേഷം യാദവും നീലിമയും ആ ഗ്രാമത്തോട് വിടചൊല്ലി.
മടക്കയാത്രയ്ക്ക് തലേന്നുള്ള രാത്രിയിൽ നീലിമ മുറിയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. അപ്പോൾ മുറിയുടെ ജനലരികിൽ അഭിരാമി പ്രത്യക്ഷപ്പെട്ടു.
”നീലിമാ.”.. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിന് ഞാൻ കടപ്പെട്ടിരിക്കുന്നു. ഇനി ഞാൻ പോകുകയാണ്.
എൻ്റെ ചിലങ്കയുടെ ശബ്ദം ഈ വീട്ടിൽ എപ്പോഴും ഉണ്ടാകും. നിങ്ങൾക്ക് എൻ്റെ പാട്ടുകൾ പാടാം അഭിരാമി ചിരിച്ചുകൊണ്ട് പറഞ്ഞു.
”നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല അഭിരാമീ…” വിതുമ്പലോടെ നീലിമ പറഞ്ഞു.
യാദവ് വർമ്മ ആ വീടിൻ്റെ താക്കോൽ സുകുവിനെ ഏൽപ്പിച്ചു. കാറിൽ കയറി യാത്ര തിരിക്കുമ്പോൾ ആ പഴയ കൊട്ടാരത്തിന് മുകളിലായി ചില്ലു ജാലകങ്ങൾക്ക് അപ്പുറം മിണ്ടാപ്പെണ്ണ് എന്ന നോവൽ വെച്ച മേശയ്ക്ക് അരികിലായി ചിലങ്കയണിഞ്ഞ ഒരു രൂപം യാദവ് കണ്ടു. അത് അഭിരാമിയായിരുന്നു.
യാദവ് നീലിമയെ നോക്കി. അവർ കൈകൾ കോർത്തു. ഒരു നിഗൂഢമായ അനുഭവം നൽകിയ ആ വീട്ടിൽ നിന്നും, നീതിയുടെ വെളിച്ചം പരത്തി അവർ പുതിയൊരു ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.
– ശ്യാമള ഹരിദാസ്













