“മനുഷ്യരാശിയുടെ സുഖലോലുപതക്ക് വിഘാതമായ മരണത്തെ വിരാമമിടുവാനും മാനവകുലത്തെ രക്ഷിക്കുവാനും തയ്യാറാക്കിയ മരുന്നുവേണോ മരുന്ന്?”
ശാസ്ത്രജ്ഞൻ്റെ വാക്കുകൾ കേട്ടതും മരുന്നിനായ് അവർ ആർത്തി കാട്ടിയതും ഒന്നിച്ച്.
“മരണത്തെ ജയിക്കുന്ന ദൈവത്തെ തോൽപ്പിക്കുന്ന മരുന്ന് ഞങ്ങൾക്ക് തരൂ”
അവർ ആ മരുന്ന് വാങ്ങി കഴിച്ച് സംതൃപ്തി നേടി.
ദിവസങ്ങളുടെ കുതിച്ച് പാച്ചലിനു ശേഷം അവർ കണ്ടുമുട്ടിയത് വേവലാതികളുടെ നീണ്ട പട്ടികയോടെ.
യുവാവാണ് ആദ്യം പറഞ്ഞത്: “ഞങ്ങളുടെ പ്രേമം ഇഹലോകത്ത് വീട്ടുകാരും നാട്ടുകാരും എതിർത്തു. പരലോകത്ത് വെച്ച് ഒന്നാകുവൻ ഞങ്ങൾ ഇരുവരും പുഴയിലേയ്ക്ക് എടുത്തു ചാടി അവൾ മരിച്ചു. ആ നശിച്ച മരുന്ന് എന്നെ രക്ഷപ്പെടുത്തി. സ്നേഹിക്കാൻ ആരുമില്ലാതെ വന്നപ്പോൾ പരസ്ത്രീകളിൽ സുഖം കണ്ടെത്തി.ആ സുഖത്തെ കടിഞ്ഞാണിട്ട് എന്നെ എയ്ഡ്സ് പിടികൂടി എനിയ്ക്കിപ്പോൾ മരിക്കണം സുഹൃത്തുക്കളേ ”
അപ്പോഴേക്കും കറക്കു കമ്പനിക്കാരൻ തൻ്റെ അവസ്ഥ വിവരിച്ചു.
“ആട്, തേക്ക്, മാഞ്ചിയം, ആനമയിൽ ഒട്ടകം പരീക്ഷിച്ചിട്ട് പൊളിഞ്ഞപ്പോൾ മാന്യമായി ആത്മഹത്യ ചെയ്യാമെന്ന് വെച്ചു ആ പരീക്ഷണത്തേയും ആ മരുന്ന് അതിജീവിച്ചു.
മന്ത്രി പറഞ്ഞു: –
“ഹവാല പ്രശ്നം പൊങ്ങിയപ്പോൾ മറ്റൊരു കുഴൽ മാർഗ്ഗം മുങ്ങുവാൻ നോക്കി. പരാജയപ്പെട്ട് പരലോകത്തേക്ക് കൂടുമാറുവാൻ സാധിക്കേണ്ടേ?
അപ്പോൾ അവിടേക്ക് വന്ന ശാസ്ത്രജ്ഞനോട് അവർ ഒരേ സ്വരത്തിൽ പറഞ്ഞു:
” ശാസ്ത്രജ്ഞാ ഞങ്ങൾക്ക് വേണ്ടത് മരിക്കുന്നതിനുള്ള മരുന്നാ ”
ഇതു കേട്ടതും ശാസ്ത്രജ്ഞൻ കുഴഞ്ഞു വീണതും ഒന്നിച്ച്.
” ശാസ്ത്രജ്ഞൻ മരിച്ചുടോ. അദ്ദേഹം നമ്മളെ ചതിച്ചു. ഇനി എവിടെ നിന്ന് കിട്ടും മരിക്കുന്നതിനുള്ള മരുന്ന്?
ഭൂതങ്ങളെ പോലെ നൂറ്റാണ്ടുകളോളം അവർ ഭൂമിയിൽ അലഞ്ഞു.മരിക്കുന്നതിനുള്ള മരുന്ന് തേടി.
– ആന്റോ കവലക്കാട്ട്