2026 ലെ കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്
ഏപ്രിൽ മാസം ഒൻപതാം തീയതി കഴിഞ്ഞപ്പോൾ ഒരു പോളിംഗ് ഉദ്യോഗസ്ഥ എന്ന നിലയിൽ എനിക്കുണ്ടായ ഒരു സംശയമാണ് ഈ കുറിപ്പിന് ആധാരം . മെയ് മാസത്തിൽ ഫലപ്രഖ്യാപനം നടക്കുന്നതുവരെ കൂട്ടലുകൾ കിഴിക്കലുകൾ ഒക്കെ അങ്ങ് നടന്നു പോകും. അപ്പോൾ ആശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. അവരാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ഏറ്റവുമധികം ആശങ്കപ്പെടുന്നവരും. സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തെരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധമായ ആശങ്കയാണ് ആ വേവലാതിയുടെ അടിസ്ഥാനം. ഒരുതവണ ഈ ചുമതല നിർവഹിക്കുന്നവർക്ക് അതിൻ്റെ ചൂടും ചൂരും ഭംഗിയായി അറിയാൻ കഴിയും. അതുകൊണ്ടുതന്നെ ആ ചുമതല തൻ്റെ മേൽ വന്നു വീഴരുത് എന്ന് ആഗ്രഹിക്കുക സ്വാഭാവികം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ ബന്ധപ്പെട്ട വകുപ്പ് തന്നെ ആ ജോലികൾ നിർവഹിച്ചു തുടങ്ങും . വളരെ വിപുലമായ സന്നാഹങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കകം സജ്ജമാക്കേണ്ടതുണ്ട്. വോട്ടർ പട്ടിക, പോളിംഗ് ബൂത്തുകൾ, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം, അവരുടെ ട്രെയിനിങ്ങുകൾ യാത്രയ്ക്കുള്ള വാഹനങ്ങൾ പോളിംഗ് സാമഗ്രികൾ തയ്യാറാക്കൽ എന്ന് വേണ്ട സാധാരണക്കാരുടെ സങ്കൽപ്പത്തിനും അപ്പുറമുള്ള ധാരാളം സംഗതികൾ സജ്ജമാക്കേണ്ടതായി വരും. തിരഞ്ഞെടുപ്പ് ജോലികൾക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരാൾ എന്ന നിലയിൽ എൻ്റെ ചില അനുഭവങ്ങളാണ് ഞാൻ ഈ കുറിപ്പിൽ പങ്കുവെക്കുന്നത്
1998 ലാണ് ഞാൻ ഒരു സർവകലാശാല അധ്യാപിക ആയി സർവീസിൽ പ്രവേശിക്കുന്നത്. അന്നുമുതൽ നടന്ന എല്ലാ പൊതു തെരഞ്ഞെടുപ്പുകളിലും പ്രിസൈഡിങ് ഓഫീസറുടെ ജോലി ചെയ്തു വരുന്നു ആദ്യകാലങ്ങളിൽ സ്ത്രീകളുടെ എണ്ണം ഇന്നത്തേതിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു എന്നാൽ ഇക്കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ കൊച്ചി നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിരുന്ന ഞാനുൾപ്പെടെയുള്ള ആളുകളിൽ ഏതാണ്ട് 80 ശതമാനത്തിൽ അധികം സ്ത്രീകൾ ആയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് രണ്ട് പരിശീലന ക്ലാസുകൾ, തിരഞ്ഞെടുപ്പിന് തലേ ദിവസവും തെരഞ്ഞെടുപ്പ് ദിവസവുമടക്കം രണ്ട് ദിവസം . രണ്ട് ദിവസത്തെ താമസത്തിനാവശ്യമായ സജ്ജീകരണങ്ങൾ കൊതുകുതിരി ടോർച്ച് അടക്കമുള്ള സാമഗ്രികളുമായുള്ള വരവ് അതൊക്കെ ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ് രാവിലെ 7 മണിയാണ് റിപ്പോർട്ടിംഗ് ടൈം. ഈ സമയത്ത് വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ബസ് പിടിച്ചും സ്വകാര്യവാഹനങ്ങളെ ആശ്രയിച്ചും ഒക്കെയാണ് വിതരണ കേന്ദ്രങ്ങളിൽ എത്തുന്നത്. ഈ ദിവസങ്ങളിൽ ഞാൻ കണ്ട സ്ത്രീകളുടെ എല്ലാം മുഖത്ത് ആശങ്കയും വേദനയും പരിഭ്രമവും . തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നുള്ള ചിന്ത ഉണ്ടാകൂന്നതിൽ ഒരത്ഭുതവുമില്ല.
ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയപാർട്ടികളുടെ ആധികൾക്കൊപ്പം ഏറ്റവും അധികം ആശങ്കപ്പെടുന്നത് സർക്കാർ ബാങ്ക് സർവ്വകലാശാല സ്കൂൾ കോളേജ് എന്ന് വേണ്ട സർക്കാർ സ്ഥാപനങ്ങളിലെയും അർദ്ധസർക്കാർ സ്ഥാപനങ്ങളുടെയും ജീവനക്കാരായിരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുൻപ് തന്നെ ഓരോ പോളിംഗ് ബൂത്തിലും ആവശ്യമായ ജീവനക്കാർ പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു ജോലികൾ നിർവഹിക്കേണ്ട ആളുകൾ എന്നിങ്ങനെ വിപുലമായ ഒരു നിരയെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള റവന്യൂ വകുപ്പിന് സജ്ജീകരിക്കേണ്ടതായി വരും. ജനാധിപത്യത്തിൻ്റെ ആഘോഷമാണ് തിരഞ്ഞെടുപ്പ് എന്ന് നമ്മളെ അനുദിനം ബോധ്യപ്പെടുത്തുന്നതാണ് പിന്നീടുള്ള ദിവസങ്ങൾ. വോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും എന്തിനേറെ ഒരു മൊട്ടുസൂചി പോലും നൽകുന്നതിന് വലിയ കണക്കുകൾ സൂക്ഷിക്കേണ്ട ബാധ്യതയും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഉണ്ട്. പോളിങ്ങിന് തലേദിവസം തെരഞ്ഞെടുപ്പ് ജോലികൾക്കായി എത്തുന്ന ഉദ്യോഗസ്ഥർ കൈപ്പറ്റുന്ന പോളിംഗ് കിറ്റ് നോക്കി കഴിഞ്ഞാൽ ആ വൈവിധ്യം നമുക്ക് മനസ്സിലാവും.
ഒരു പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കേണ്ട എല്ലാ സാധനസാമഗ്രികളും മൊട്ടുസൂചി. തീപ്പെട്ടി എന്നുവേണ്ട സകലമാനസാധനങ്ങളും ലിസ്റ്റ് എഴുതി പായ്ക്ക് ചെയ്ത് ഉദ്യോഗസ്ഥരുടെ കയ്യിലേക്ക് കൈമാറുന്നതിൻ്റെ പിന്നിലുള്ള അധ്വാനം ഏറെയാണ് . പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കേണ്ട നൂറുകണക്കിന് രേഖകൾ മഞ്ഞയും വെള്ളയുമായ ഫോമുകൾ ഓഫീസറുടെ ഡയറി കൗണ്ടിംഗ് സമയത്ത് ഉപയോഗിക്കേണ്ട ഫോം 17 സി അതാത് സമയങ്ങളിൽ ചെയ്യുന്ന വോട്ടിൻ്റെ കണക്ക് എന്നിങ്ങനെ ഉത്തരവാദിത്വപൂർണ്ണമായ ജോലിയുടെ രേഖകൾ. ഇതൊക്കെ അടങ്ങിയ പാക്കറ്റുകൾ ഇങ്ങനെ നൂറുകൂട്ടം സാധനസാമഗ്രികളാണ് പോളിംഗ് ഉദ്യോഗസ്ഥർ കൗണ്ടറുകളിൽ നിന്നും ശേഖരിക്കുന്നത് .പിന്നീട് അവ ൈഡിങ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരുമായി പരിശോധിച്ച് തിട്ടപ്പെടുത്തി വേണം അതാത് പോളിംഗ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകുവാൻ. ഈ സമയത്ത് ഒക്കെ തന്നെ ഈ ജോലിയുടെ ഭാരം എല്ലാവരെയും പ്രത്യേകിച്ച് സ്ത്രീകളെ അലട്ടുന്നുണ്ടാവും. മെറ്റീരിയൽസ് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ ഭക്ഷണത്തിന്, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. ഇത്രയും ഉത്തരവാദിത്വമുള്ള ജോലിക്കിടയിൽ ഓഫീസർമാർക്ക് ലഘുഭക്ഷണം നൽകാൻ പോലും വകുപ്പില്ല . വിതരണ കേന്ദ്രങ്ങളെ സംബന്ധിച്ച് അവിടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ടാകാൻ സാധ്യത കുറവാണ്. യുദ്ധത്തിൻ്റെ അവസ്ഥ നിലനിൽക്കുന്നത് കൊണ്ട് ഹോട്ടലുകളുടെയും മറ്റും പ്രവർത്തനം കുറവായതിനാൽ പല ഓഫീസർമാരും ഒരു ചായയ്ക്ക് പോലും ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ്റെ കൺട്രോൾ യൂണിറ്റ്. ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീൻ ഇതൊക്കെ ചുമന്ന് പോളിംഗ് സ് സ്റ്റേഷനിലേക്ക് പോകുന്ന ചിത്രങ്ങൾ നമുക്ക് സുപരിചിതമാണല്ലോ. കിട്ടുന്ന സ്ഥലങ്ങളിലെല്ലാം ചടഞ്ഞിരുന്ന് പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും വാർത്താ പ്രാധാന്യം നേടുന്നു. വിതരണ കേന്ദ്രങ്ങളിലെ കൗണ്ടറുകളിൽ പോലും സ്ത്രീകളാണ് ഏറെ. തന്നെയുമല്ല മറ്റ് എല്ലാ ജോലികളും നിർവഹിക്കുന്നിടത്ത് നാം കാണുന്ന സ്ത്രീ സാന്നിധ്യം അമ്പരപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പിന് നിയമിക്കപ്പെടുന്ന പോളിംഗ് ഉദ്യോഗസ്ഥർ അവർ ജോലി ചെയ്യുന്ന അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും വളരെ വിദൂരമായ അതേസമയം ജില്ലയിൽ തന്നെയുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ ആയിരിക്കും നിയമിക്കപ്പെടുക .നിയമന ഉത്തരവ് ലഭിക്കുമ്പോൾ നമുക്ക് ഏതു മണ്ഡലമാണ് എന്ന് പോലുംഅറിയാൻ കഴിയില്ല. ഏത് പ്രദേശമാണ് അല്ലെങ്കിൽ ഏത് ബൂത്ത് ആണ് എന്ന് അറിയണമെങ്കിൽ തെരഞ്ഞെടുപ്പ് ദിവസത്തിന്തലേന്ന് ജോലിക്ക് എത്തുമ്പോൾ മാത്രമാണ് അറിയുന്നത് . ഉദാഹരണം പറഞ്ഞാൽ ആലപ്പുഴ ജില്ലയിൽ വീടുള്ള എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് അയാൾക്ക് കിട്ടുന്ന മണ്ഡലം അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അകലെയായിരിക്കും. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിന് തലേദിവസം അതിരാവിലെ പോളിംഗ് സാമഗ്രികൾ കൈപ്പറ്റുന്ന ഇടത്ത് ചെന്നെത്തുകയും പിന്നീട് തൻ്റെ ടീമിനൊപ്പം സർക്കാർ നൽകുന്ന വാഹനത്തിൽ ബൂത്തിൽ എത്തുകയും ചെയ്യുന്നതോടുകൂടി വലിയ ഒരു ദുരിത പർവ്വം ആരംഭിക്കുകയാണ്. ഒരു പോളിംഗ് സ്റ്റേഷനിലെ ജോലി കൂട്ടുത്തരവാദിത്വത്തിൻ്റെതാണ്. തനിച്ചതു ചെയ്യാമെന്ന് വിചാരിച്ചാൽ വളരെ പ്രയാസകരമാണ്. അതേസമയം ടീമിലുള്ള ആളുകളുമായി ചേർന്ന് ആസ്വദിച്ച് ചെയ്യാവുന്ന ഒരു മാനസികാവസ്ഥയിൽ ആയിരിക്കില്ല ആരും. നമ്മൾ ഒരു പോളിംഗ് ബൂത്തിൽ നിയമിക്കപ്പെട്ട് അതിനുശേഷം അവിടെ എത്തുമ്പോൾ കാണുന്ന അന്തരീക്ഷം ഒട്ടും സൗഹാർദ്ദപരമല്ല എന്നതാണ് വാസ്തവം. സ്കൂൾ ക്ലാസ് മുറികൾ .അംഗൻവാടികൾ. വായനശാലകൾ തുടങ്ങി അസൗകര്യങ്ങൾ മാത്രമുള്ള ഇടം. ഒരു തിരഞ്ഞെടുപ്പിന് ആ പ്രദേശത്തെ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിൽ താലൂക്ക് വില്ലേജ് അടിസ്ഥാനത്തിൽ വലിയ ജോലികളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വഹിക്കുന്നത്. പലപ്പോഴും സ്കൂളുകളും മറ്റ് സ്ഥലങ്ങളും ഒക്കെ ശ്രമകരമായാണ് അവർ കണ്ടുപിടിക്കുന്നത് .വോട്ടിംഗ് സാമഗ്രികൾ വയ്ക്കുവാനും ആളുകൾക്ക് വോട്ട് ചെയ്യുവാനുമുള്ള സംവിധാനങ്ങൾ ആയിരിക്കും അവിടെ ഉണ്ടാവുക. ജോലി ചെയ്യാൻ എത്തുന്ന ഉദ്യോഗസ്ഥർ അവരുടെ ആവശ്യങ്ങൾ പല ഘട്ടങ്ങളിലും ഉത്തരവാദപ്പെട്ടവർ മറന്നുപോകുന്നു. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല .ചുരുങ്ങിയ സമയത്തിനുള്ളിൽ മേൽപ്പറഞ്ഞ ജോലികൾ നിർവഹിക്കാനുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്.
കഴിഞ്ഞ കുറേക്കാലമായി തിരഞ്ഞെടുപ്പ് ജോലികൾ ഉത്തരവാദിത്വപൂർണ്ണമായി നിർവഹിക്കുന്നത് സ്ത്രീകളാണ്. 50 വയസ്സു കഴിഞ്ഞ ധാരാളം സ്ത്രീകൾ ഈ ജോലിയുടെ വിവിധ ഘട്ടങ്ങളിൽ നിയമിക്കപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരായ സ്ത്രീകളെ സംബന്ധിച്ച് അവരുടെ പ്രായം ഒരു വലിയ വിഷയമാണ്. പലരും പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരാണ്. തന്നെയുമല്ല കുടുംബത്തിലെ പ്രാരാബ്ധം അവരെ ഏറ്റവും അധികം പ്രയാസപ്പെടുത്തുന്നതുമാണ്. പോളിങ്ങിന് നിയമിക്കപ്പെടുമ്പോൾ ഉത്തരവാദിത്വപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അവരുടെ ജോലി തസ്തികയാണ് പ്രധാനം. അതിനാൽ പല ഘട്ടങ്ങളിലും സ്ത്രീ .അവരുടെ പ്രായം.ആരോഗ്യം അവരുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിലേക്ക് വരുന്നില്ല .50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ ആയിട്ടുള്ള ഉദ്യോഗസ്ഥരെ പോളിംഗ് ജോലികൾക്ക് നിയമിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനുകൾ മനസ്സിലാക്കേണ്ടത് ഉണ്ട്. ജോലിക്കായി എത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ കമ്മീഷൻ പരിഗണിക്കണം . ഇന്ത്യൻ കക്കൂസുകൾ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് അത് പുരുഷനായാലും സ്ത്രീയായാലും വർത്തമാനകാലത്ത് വളരെ പ്രയാസകരമാണ് .യൂറോപ്യൻ ക്ലോസറ്റുകൾ വ്യാപകമാകുന്ന ഇക്കാലത്ത് സ്കൂളുകളിലെ അംഗൻവാടികളിലെ ഒക്കെ തന്നെ ശുചിമുറികൾ പരിതാപകരമാണ്. വായനശാലകൾക്ക് പലപ്പോഴും ശുചിമുറികൾ ഉണ്ടാവാറില്ല .കമ്മീഷൻ പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടോ എന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതുണ്ട്.
പലപ്പോഴും പോളിംഗ് സ്റ്റേഷനുകളിൽ തന്നെ കിടന്നുറങ്ങി പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ച് പുലർച്ചെ 5 30ന് മോക് പോൾ ആരംഭിക്കേണ്ട സ്ഥിതി സാമാന്യ ബുദ്ധിക്ക് ചേർന്നതല്ല എന്ന് ഞാൻ വിചാരിക്കുന്നു. 5 30ന് പ്രസ്തുത ജോലി ആരംഭിക്കണമെങ്കിൽ നാലുമണിക്ക് എങ്കിലും എഴുന്നേറ്റ് റെഡിയായി പോളിംഗ് സ്റ്റേഷനിൽ അഞ്ചുമണിക്ക് എത്തണം കുളിക്കാനോ വസ്ത്രം മാറാനുള്ള സംവിധാനങ്ങളും സാഹചര്യങ്ങളും പല ബൂത്തുകളിലും ഉണ്ടാവാറില്ല. തൊട്ടടുത്ത വീടുകളാണ് ആശ്രയം വോട്ടിംഗ് മെഷീൻ അടക്കമുള്ള പോളിംഗ് സാമഗ്രികൾ അവിടെ സുരക്ഷിതമായി വെക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും പോളിംഗ് ടീമുകൾ ബൂത്തിൽ തന്നെയായിരിക്കും ഉറങ്ങുക. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എറണാകുളം ചോറ്റാനിക്കര ബ്ലോക്ക് പഞ്ചായത്തിലെ വിശ്വകർമ്മ ഹോളിൽ ഞാനും സഹപ്രവർത്തകരും വെറും തറയിൽ കിടന്നുറങ്ങിയ സാഹചര്യം ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു . തൊട്ടടുത്ത വീടുകൾ ഒന്നുമില്ലാതിരുന്നതിനാൽ ആകെ ഉണ്ടായിരുന്ന ഒരു ശുചിമുറി ഞാനും സഹപ്രവർത്തകരും ചേർന്ന് ഉപയോഗിച്ചു .സമയത്ത് തന്നെ പോളിംഗ് ആരംഭിക്കുന്നത് ഈ ജോലിയുടെ ഗൗരവം മനസ്സിലാക്കി തന്നെയാണ്. എന്നാൽ എല്ലാ ഘട്ടങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥരുടെ സുരക്ഷയും അവരുടെ 48 മണിക്കൂറിൽ അധികം നീളുന്ന ജോലിയോ കമ്മീഷൻ്റെ ശ്രദ്ധയിൽ പെടാറില്ല . സ്ത്രീകളായ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശുചിമുറിയുടെ പ്രാധാന്യം വളരെയധികം ആണ്. അവർക്ക് പ്രാഥമികമായ ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ ബഹുഭൂരിപക്ഷം വരുന്ന പോളിംഗ് സ്റ്റേഷനുകളിലും ഉണ്ടാകാറില്ല എന്നതാണ് യാഥാർത്ഥ്യം. ആർത്തവ ദിവസങ്ങളിൽ ജോലിക്ക് എത്തുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. ഈ സമയത്ത് അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അതിലേറെ. മണിക്കൂറുകൾ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ മാറ്റാനും അത് നശിപ്പിക്കാനുള്ള സംവിധാനം ഇല്ലായ്മയും ഒരു ഘട്ടത്തിൽ പോലും പരിഗണനയിൽ ഇല്ലാത്ത വിഷയങ്ങളാണ്. അതിനാൽ പോളിംഗ് ജോലികൾ നിർവഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ആവശ്യമായ സംവിധാനം ഒരുക്കി നൽകേണ്ടതാണ്.
പലപ്പോഴും 5 30ന് ആരംഭിക്കുന്ന മോക്പോളുകൾ അതിനെ തുടർന്ന് ഏഴുമണിക്ക് ആരംഭിക്കുന്ന പോളിംഗ്. ഇത് തുടർച്ചയായി 12 മണി വരെ അഭംഗുരം തുടർന്നു പോകുന്ന ഒന്നാണ്. അതിരാവിലെ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തുന്ന ആളുകളുടെ നീണ്ട നിര സ്റ്റേഷനുകളിൽ സാധാരണമാണ് പ്രത്യേകിച്ച് ജോലിക്ക് പോകേണ്ട വളരെ സാധാരണക്കാരായ ആളുകൾ രാവിലെ തന്നെ ബൂത്തിൽ എത്തേണ്ടതുണ്ട്. അത്തരത്തിൽ കേരളത്തിൽ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ആളുകൾ എത്തുന്നു എന്നുള്ളത് വളരെ സ്വാഗതാർഹമായ അഭിമാനകരമായ ഒന്നായി വിലയിരുത്തുന്നു എന്നാൽ ഒരിക്കലും പുലർച്ചെ 5 30ന് ആരംഭിക്കുന്ന ഉദ്യോഗസ്ഥരുടെ ബന്ധപ്പാട് ആരുടെയും ശ്രദ്ധയിലേക്ക് വരുന്നില്ല .
ഇക്കുറി കണ്ണമാലി പോളിംഗ് സ്റ്റേഷനിൽ ഞങ്ങൾ അനുഭവിച്ച പ്രയാസം ഏറെയാണ് . രാവിലെ 10 മണിയാകുമ്പോൾ ഒരു പോളിംഗ് ഏജന്റിന് ഉദ്യോഗസ്ഥരോട് കരുണ തോന്നി ഒരു ചായയും ചെറുകടിയും ഏർപ്പാട് ആക്കി. ഭക്ഷണക്രമീകരണങ്ങൾ കമ്മീഷൻ്റെ ഉത്തരവാദിത്തമല്ല എന്ന് നമുക്കറിയാം. എന്നാൽ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും എത്തുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് അവിടെയുള്ള സ്ഥിതിഗതികൾ ഒന്നും തന്നെ അറിയാത്ത സാഹചര്യത്തിൽ അതിനുള്ള ഏർപ്പാട് കമ്മീഷൻ ആലോചിക്കുന്നത് നന്നായിരിക്കും . സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭക്ഷണം തേടിയുള്ള നടപ്പ് ബുദ്ധിമുട്ടാണ് . തന്നെയുമല്ല തലേദിവസം ചെയ്തുതീർക്കേണ്ട ധാരാളം ജോലികൾ ഒരു പോളിംഗ് സ്റ്റേഷനിൽ ഉണ്ടാവും. സ്ഥാനാർത്ഥികളുടെ പേര് എഴുതുക പോളിംഗ് സ്റ്റേഷനെ സംബന്ധിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുക പോളിംഗ് ബൂത്ത് ക്രമീകരിക്കുക സജ്ജീകരിക്കുക തുടങ്ങി കൃത്യവും സൂക്ഷ്മമായി ചെയ്യേണ്ട ജോലികൾ ഏറെയാണ് .അത്തരം ജോലികൾ തീരുമ്പോൾ മിക്കവാറും രാത്രി ഏറെ വൈകും ഈ സമയത്ത് ജോലിയുടെ ഉത്തരവാദിത്തം ആയിരിക്കും നമ്മുടെ മനസ്സിൽ. അതുകൊണ്ട് തന്നെ മറ്റുകാര്യങ്ങൾ ശ്രദ്ധയിലേക്ക് എത്തുകയില്ല. തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകൾക്ക് പ്രസ്തുത ജോലിയുടെ ഭാരം ഈ ജോലി നിർവഹിക്കേണ്ട സന്ദർഭങ്ങളിൽ ഉണ്ടാകുന്ന മറ്റു വിഷയങ്ങൾ ഇതൊക്കെ സംഘർഷഭരിതമായ വിഷയങ്ങളായി അവരുടെ ഉള്ളിൽ ഉണ്ടാവും. മാനസികമായ ഒരു തയ്യാറെടുപ്പ് ഇത്തരം കാര്യങ്ങളിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്
ഇക്കുറി എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും ഉണ്ടായിരുന്നു .പോളിംഗ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഒരു മുറി മാത്രമാണ് അനുവദിക്കുക അതിൽ പോളിംഗ് സ്റ്റേഷൻ ക്രമീകരിക്കണം സാധനങ്ങൾ വയ്ക്കണം വ്യക്തിപരമായ ബാഗുകൾ സൂക്ഷിക്കണം. അവിടെ തന്നെ കിടന്നുറങ്ങണം. ഈ ക്യാമറ എത്ര അരോചകമാണ് എന്ന് ആലോചിച്ചു നോക്കുക. നമ്മുടെ ഓരോ ചെറിയ ചലനങ്ങൾ പോലും ക്ലാസ് മുറിക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. വസ്ത്രം മാറുന്നതടക്കം മറ്റ് ആവശ്യങ്ങൾ നിർവഹിക്കുന്നതുംഎല്ലാം ക്യാമറയുടെ സാന്നിധ്യത്തിലാണ്. സ്വകാര്യത സൂക്ഷിക്കാനുള്ള ഒരു പൗരൻ്റെ അവകാശം നിശ്ചയമായും ഇവിടെ നിഷേധിക്കപ്പെടുന്നു. ക്യാമറയുടെ പ്രവർത്തനം പോളിംഗ് സമയത്ത് മാത്രമായി തീരുമാനിക്കപ്പെടുന്നത് നന്നാവും എന്ന് തോന്നുന്നു. അല്ലെങ്കിൽ ഓരോ പോളിംഗ് ബൂത്തിലും രണ്ട് മുറികൾ ഒന്ന് സ്ത്രീകൾക്കും മറ്റൊന്ന് പുരുഷന്മാർക്കുമായി ക്രമീകരിക്കാം. അല്ലാത്തപക്ഷം സ്വകാര്യത എല്ലാ ഘട്ടങ്ങളിലും ലംഘിക്കപ്പെട്ടു കൊണ്ടേയിരിക്കും.
2026 ലെ പൊതു തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും റീ പോളിംഗ് ഉണ്ടായില്ല എന്നതും ബൂത്തകളിൽ സമാധാനപൂർണമായ അന്തരീക്ഷം ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. സഹവർത്തിത്വ മനോഭാവത്തോടെയുള്ള സ്ത്രീ സാന്നിധ്യം ഇതിന് കാരണമായി എന്ന് പറയാം. തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയമിക്കപ്പെടുന്ന സ്ത്രീകൾക്ക് സ്വകാര്യത സുരക്ഷ താമസം ഭക്ഷണം മരുന്ന് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള സാഹചര്യം ഇവ നൽകണം . അൻപത് വയസ് മേൽ പ്രായമുള്ളവരെ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് ഒഴിവാക്കി പുതുതലമുറയ്ക് അവസരവും നൽകണം. തൊഴിൽ രഹിതർക്ക് പോളിംഗ് ഓഫീസർ ചുമതലയും നൽകുന്നത് നന്നായിരിക്കും. അങ്ങനെ ഈ ജനാധിപത്യ ഉത്സവത്തെ നമ്മുക്ക് ജനകീയമാക്കാം.
ഡോ. ബിച്ചു എക്സ് മലയിൽ
പ്രഫസർ
സംസ്കൃത സർവകലാശാല











