അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )
“ഇപ്പപ്പാ… ഞങ്ങളുടെ സ്കൂൾ പൂട്ടി. ഇനി പത്ത് ദിവസം കഴിഞ്ഞിട്ടേ തുറക്കൂ.”
റിഹാൻ അങ്ങനെ പറഞ്ഞപ്പോൾ നിഷാദലിയുടെ മനസ്സിൽ സന്തോഷം മുണ്ടായി. പക്ഷേ ആ സന്തോഷം നീണ്ടുനിന്നില്ല; ചില ചോദ്യങ്ങൾ ഉടൻ തന്നെ മനസ്സിൽ ഉയർന്നു.
സ്കൂൾ അവധിയാണെന്ന് പേരക്കുട്ടികൾ പറയുമ്പോഴെല്ലാം തൻ്റെ മനസ്സിന് ഒരു പുതുമയുള്ള ഉണർവ് തോന്നാറുണ്ടെന്ന് നിഷാദലി പതിവായി പറയാറുണ്ട്. അതെന്തുകൊണ്ടാണെന്ന് ഒരിക്കൽ അനീഷ് ചോദിച്ചപ്പോൾ,
“അവരോടൊപ്പം കളിക്കാനും അവരുടെ കളിതമാശകൾ കണ്ടു ആസ്വദിക്കാനും സമയം കിട്ടുന്നത് സ്കൂൾ അവധിക്കാലത്താണ്,”
എന്നായിരുന്നു അയാളുടെ മറുപടി.
അനീഷും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബത്തെക്കുറിച്ച് പറയുമ്പോഴെല്ലാം “മേൽവിലാസം നഷ്ടപ്പെട്ടവർ” എന്നാണ് നിഷാദലി വിശേഷണമായി കൂട്ടിച്ചേർക്കാറുള്ളത്. അത് കേൾക്കുമ്പോൾ അനീഷിന് മന:പ്രയാസമുണ്ടാകാറുണ്ടെങ്കിലും പുറത്തു കാണിക്കാറില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി അനീഷും കുടുംബവും രാജസ്ഥാനിലായിരുന്നു താമസം. ഏതാനും മാസങ്ങൾക്ക് മുൻപ് പഞ്ചാബിലേക്കു സ്ഥലംമാറ്റം ലഭിച്ചതോടെ അവർ അവിടേക്കു മാറി. രാജസ്ഥാനിലെ വിലാസത്തിലേക്ക് അയച്ച പുസ്തകം “മേൽവിലാസക്കാരനെ കണ്ടെത്താനായില്ല” എന്ന കുറിപ്പോടെ തിരികെ വന്നപ്പോഴാണ് അവർ താമസം മാറ്റിയ വിവരം നിഷാദലി അറിഞ്ഞത്. അതിന് ശേഷമാണ് ആ വിശേഷണം അയാൾ ഉപയോഗിച്ചു തുടങ്ങിയത്.
അനീഷിനും റിഹാൻ്റെയും റഷയുടെയും പ്രായത്തിലുള്ള രണ്ടുപേരക്കുട്ടികളുണ്ട്. അവധിക്കാലത്ത് അവർ എറണാകുളത്തെ കുടുംബവീട്ടിൽ എത്തിയാൽ ഒന്നോ രണ്ടോ ദിവസത്തിനകം നിഷാദലിയുടെ വീട്ടിലേക്ക് എത്തും. അപ്പോൾ ആ വീടിന് ഒരു പുതുമയുള്ള ചൈതന്യം ലഭിക്കുകയും ചെയ്യും.
അകലെയായിരുന്നാലും പേരക്കുട്ടികൾ തമ്മിലുള്ള അടുപ്പം ഏറെ ആണെന്ന് ഇരുവർക്കും അറിയാം. പുസ്തകങ്ങൾ വായിച്ചതിനു ശേഷം വാട്സാപ്പിലൂടെ കണ്ടും കേട്ടും സൗഹൃദം പുതുക്കുന്നത് അവരുടെ ദിനചര്യയായി മാറിയിരുന്നു.
“ചായ ഇങ്ങോട്ട് കൊണ്ടുവരണോ.? അതല്ലെങ്കിൽ അടുക്കളയിൽ വെച്ചാൽ മതിയോ?” നബീസ ചോദിച്ചു.
“ഒരു കട്ടൻ കുടിക്കാൻ ഈ സിറ്റൗട്ട് മതിയല്ലോ. അതിനായി ഞാൻ അടുക്കളയിൽ വരേണ്ട കാര്യമില്ലല്ലോ. നീ ആദ്യം മക്കൾക്ക് എന്തെങ്കിലും കൊടുക്കൂ. പുസ്തകഭാണ്ഡം തോളിൽ തൂക്കി ഇത്രയും നടന്നു വന്നതല്ലേ,” നിഷാദലി പറഞ്ഞു.
നബീസ അകത്തേക്ക് പോയതോടെ അയാളുടെ മനസ്സിൽ മറ്റൊരു ചിന്ത ഉയർന്നു.
എന്തിൻ്റെ പേരിലാണ് ഈ ചെറിയ കുട്ടികളെ സർക്കാർ ഇങ്ങനെ ചുമടുതാങ്ങികളാക്കുന്നത്? പുസ്തകഭാരം കുറയ്ക്കുമെന്ന് ഇടക്കിടെ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്; പക്ഷേ എന്താണ് ചെയ്തിരിക്കുന്നത്?
അയാൾ ചിന്തയിൽ മുങ്ങിയിരിക്കുമ്പോൾ കട്ടൻചായയുമായി നബീസ മുന്നിൽ വന്നു.
“മുഖത്ത് എന്താണൊരു വിഷാദം… മക്കൾ വന്നത് ഇഷ്ടമായില്ലേ?” അവൾ ചോദിച്ചു.
“വിഷാദം മുഖത്തല്ല, മനസ്സിലാണ്. മക്കൾ വന്നതുകൊണ്ടല്ല; അവരുടെ ബാഗിൻ്റെ ഭാരത്തെക്കുറിച്ച് ചിന്തിച്ചു പോയതാണ്,” അദ്ദേഹം പറഞ്ഞു.
അവർ തമ്മിലുള്ള സംഭാഷണം കാലത്തിൻ്റെ മാറ്റം, വിദ്യാഭ്യാസഭാരം, കുട്ടികളുടെ ജീവിതം എന്നിവയെ കുറിച്ചുള്ള ചെറിയ വാദപ്രതിവാദമായി മാറി. അവസാനം നബീസ പറഞ്ഞു:
“നമ്മൾ തർക്കിച്ചാൽ ബാഗിൻ്റെ ഭാരം കുറയില്ലല്ലോ.”
അത് കേട്ട് നിഷാദലി നിശ്ശബ്ദനായി.
വീടിനകത്ത് അസാധാരണമായ നിശ്ശബ്ദതയുണ്ടെന്ന് ശ്രദ്ധിച്ച അദ്ദേഹം ചോദിച്ചു:
“മക്കൾ ഇത്ര ശാന്തമായി എന്താണ് ചെയ്യുന്നത്?”
“അവർ അയ്യപ്പൻ്റെ മുറ്റത്ത് കളിക്കുകയാണ്. ഇരുട്ടുന്നതുവരെ വരില്ല,” നബീസ പറഞ്ഞു.
“കളിക്കട്ടെ. പഠനം നഷ്ടപ്പെട്ടാലും ഈ പ്രായത്തിലെ കളി നഷ്ടപ്പെടരുത്,” അദ്ദേഹം പറഞ്ഞു.
അൽപസമയത്തിനകം അനീഷിൻ്റെ ഫോൺകോൾ എത്തി — ദേവിയും കുട്ടികളും വീട്ടിലേക്ക് വരുകയാണെന്ന വാർത്ത.
അപ്രതീക്ഷിതമായ രാത്രിവരവ് നിഷാദലിയുടെ മനസ്സിൽ ചെറിയ ആശങ്കയുണ്ടാക്കി.
ഭക്ഷണസമയത്ത് ദേവിയുടെ മകൾ പറഞ്ഞു:
“നാളെ ടൂറിന് പോകാനാണ് വന്നത്. ആദ്യം കക്കാടംപൊയിൽ, പിന്നെ ചെക്കുന്ന് മല. അച്ഛൻ നിങ്ങളെയും കൂട്ടിക്കൊണ്ടുപോകാൻ പറഞ്ഞു.”
നിഷാദലി പുഞ്ചിരിച്ചു.
കക്കാടംപൊയിൽ മഞ്ഞും തണുപ്പും കൊണ്ടു പ്രശസ്തമാണ്. എന്നാൽ ചെക്കുന്ന് മലയുടെ ദൂരക്കാഴ്ച അതിമനോഹരമാണ്. അത് കാണുന്നത് മറക്കാനാവാത്ത അനുഭവമാണ്.
ഒന്നാം നിലയിലെ ജനൽവഴി കിഴക്കോട്ട് നോക്കിയാൽ വാനംമുട്ടി നിൽക്കുന്ന ചെക്കുന്ന് മല കാണാം. അതിൻ്റെ സൗന്ദര്യം ആസ്വദിക്കാനാണ് മക്കളുടെ പഠനമുറി അവിടെ ഒരുക്കിയത്.
മീനമാസത്തോടെ മല പുല്ലുകൊണ്ടു മൂടിയ കുടിലുകളെപ്പോലെ തോന്നും. ഇടവപ്പാതിക്ക് ശേഷം അതേ മല പച്ചപ്പിൽ പുനർജനിക്കും; പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളച്ചാട്ടങ്ങൾ വെള്ളിയരഞ്ഞാണം പോലെ ഒഴുകും.
കാട്ടുതീ പിടിച്ച ദൃശ്യങ്ങളും അതിൻ്റെ നാശവും അവർ പലതവണ കണ്ടിട്ടുണ്ട്. പ്രകൃതിയുടെ നാശവും പുനരുജ്ജീവനവും അവർക്കൊരു ജീവിച്ചിരിക്കുന്ന പാഠപുസ്തകമാണ്.
“നിങ്ങൾ മല കയറിയിട്ടുണ്ടോ?” ദേവി ചോദിച്ചു.
“യുവത്വത്തിൻ്റെ വലിയൊരു ഭാഗം ആ മലയുടെ മടിത്തട്ടിൽ കഴിഞ്ഞതാണ്,” നിഷാദലി പറഞ്ഞു.
നീരുറവകളും കാട്ടുമരങ്ങളും കുയിലുകളും മുളങ്കാടുകളും—ആ ഓർമ്മകൾ ഇന്നും മനസ്സിലൂടെ ഒഴുകുന്നു.
പൂർണ്ണചന്ദ്രൻ്റെ വെളിച്ചത്തിൽ മല സുന്ദരിയായി മാറുന്ന രാത്രികളിൽ ഉറക്കം മറന്ന നിമിഷങ്ങളും അദ്ദേഹത്തിൻ്റെ ഓർമ്മയിൽ തെളിഞ്ഞു.
“ഇതൊന്നും ഇവരോടു പറഞ്ഞിട്ടില്ലേ?” ദേവി ചോദിച്ചു.
“ജീവിതത്തിൻ്റെ കഷ്ടകാല ഓർമ്മകളുമായി ചേർന്നതിനാൽ ഞാൻ അവ മറച്ചുവെച്ചതാണ്,” അദ്ദേഹം പറഞ്ഞു.
“ഓണാവധിയിൽ ചെക്കുന്നിലേക്കു കൊണ്ടുപോകാമെന്ന് ഞാൻ അവരോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ വന്നതുകൊണ്ട് ആദ്യ യാത്ര അവിടേക്കു തന്നെ.”
അദ്ദേഹം മൃദുവായി പുഞ്ചിരിച്ചു.
“അവിടെ ചെന്നിട്ട് എൻ്റെ ബാല്യകാലം അവർക്കു മുന്നിൽ തുറന്ന് കാണിക്കണം… അവരുടെ കാലത്തേക്കാൾ അതിമനോഹരമായിരുന്നു അതെന്ന് അഭിമാനത്തോടെ പറയുകയും വേണം.”
– കെ.എം സലീം പത്തനാപുരം.












