ദേശാടനം
ദേശാന്തരങ്ങൾ താണ്ടി-
യെത്തുന്ന കിളീ ചൊല്ലൂ
നീ കണ്ട നൽക്കാഴ്ചകൾ
നന്മതൻ വൃത്താന്തങ്ങൾ..
നീയിളംകാറ്റോടൊത്തു
സ്വച്ഛമായ് പാറീടുമ്പോൾ
തരുശാഖികൾ നിന്നെ
തരളം ക്ഷണിച്ചില്ലേ.,
കുണുങ്ങിച്ചിരിച്ചു കൊണ്ട-
കലേ ദിക്കുംനോക്കി
നിർമ്മമം ഗമിക്കുന്ന
കാട്ടുചോലകൾ കണ്ടോ
വയലേലകൾ തൻ്റെ
ധാന്യമാം സമൃദ്ധിയാൽ
വിരുന്നൂട്ടുവാൻ നിന്നെ
തൽപ്പമൊന്നൊരുക്കീലേ…
വെള്ളിമേഘങ്ങൾ പായും
വാരിളം വിഹായസ്സിൽ
തൂമയേറിടും നിൻ്റെ
പർണ്ണങ്ങൾ കുളിർന്നീലെ..
അസ്തിത്വം പേറുംനാട്,
നഗരം കണ്ടീലയോ
സ്വത്വത്തിൻ ശേഷിപ്പുകൾ
ഭുജിച്ചോ ചിതലുകൾ..
വ്യതിരിക്തമാം ചര്യ.,
ഹർഷങ്ങളുൻമാദങ്ങൾ
മോദമായാഘോഷങ്ങൾ
പുലർന്നോ ദേശാന്തരം!!!
കിളി ചൊല്ലുന്നൂ :തവ
ഭാഷണം മധുകരം
നിർത്തുക മമസഖേ
കല്മഷം തീരുന്നീല..
പാരമൊന്നുരയ്ക്കുവാൻ
ദുർബല,നറിഞ്ഞാലും..
ക്ഷിതിയാം മഹാവൃക്ഷ-
ശാഖിയിലൊരു നീഢ-
മൊരുക്കി തപംചെയ്‌വാൻ
ഞാനിടം തിരയുന്നു…. !!!!