ഞാന്‍ ഒരു കൽപ്രതിമ
വികാരങ്ങളില്ലാത്ത പ്രതിമ.
ആഘോഷങ്ങളും ആരവങ്ങളും
ഇല്ലാത്ത കൽപ്രതിമ.
മഴവന്നന്നെ നനക്കുന്നു,
വെയിൽ വന്നന്നെ ഉണക്കുന്നു,
കാറ്റുവന്നന്നെ വീശുന്നു,
ചിലർ പൂവുകൊണ്ടെറിയുന്നു,
ചിലർ കല്ലുകൊണ്ടെറിയുന്നു.
കാൽക്കീഴിൽ മദ്യക്കുപ്പിച്ചില്ലുകൾ
ചിന്നിച്ചിതറിക്കിടക്കുന്നു.
ഭാവഭേദമൊന്നുമില്ലാതെ നിൽക്കുന്നു ഞാൻ.
പറവകൾ എൻ ശിരസ്സിലും തോളിലുമിരുന്നു കാഷ്ഠിക്കുന്നു,
ആഹ്ലാദം പങ്കുവെച്ച്
ആരവം മുഴക്കി അകലേക്ക് പറക്കുന്നു.
മിണ്ടാട്ടമില്ലാത്ത പ്രതിമകളേ,
നിങ്ങളെ പോലെ മനുഷ്യനും പ്രതികരണമില്ലാതായോ?.
– കോമളം പരമേശ്വരൻ, പാലക്കാട്.