ജീവിത നാടക വേദിയിലെ
അഭിനയ കുലപതികൾക്കു മുന്നിൽ
അഭിനയം മറന്ന അഭിനേത്രി.
വെളുത്ത തിരശ്ശീലക്കുള്ളിലെ
കറുത്ത മുഖങ്ങളെ തിരിച്ചറിഞ്ഞപ്പോൾ
അകറ്റപ്പെട്ടവൾ.
ഇല്ലാവചനങ്ങളാൽ
വേട്ടയാടിയവർക്കു നേരെ
വാക്കിൻ ശരങ്ങളാൽ പ്രതികരിച്ചവൾ.
കാണികൾക്കിടയിൽ നിന്നും
പരിഹാസ ശരങ്ങൾ കാതിൽ തറച്ചപ്പോൾ
കർണ്ണങ്ങൾ പൊത്തിപ്പിടിച്ചവൾ.
ആസ്തികൾക്കു മുന്നിൽ
ബന്ധങ്ങൾക്ക് സ്ഥാനമില്ലെന്നറിഞ്ഞപ്പോൾ
ക്ഷമയാൽ മനസ്സിനെ ശിലയായ് തീർത്തവൾ.
സത്യം തിരിച്ചറിഞ്ഞവർക്കു മുന്നിൽ
മനസ്സലിഞ്ഞ് ക്ഷമിച്ചവൾ.
സ്വാർത്ഥ താല്പര്യങ്ങൾക്കായി
കുറ്റപ്പെടുത്തരുതാരേയും.
അവർ തൻ സ്ഥാനത്ത് നിന്നൊന്നു,
ചിന്തിച്ചീടുകിലറിഞ്ഞീടാം
അവർ തൻ നൊമ്പരത്തിന്നാഴം.
ഒരു നിമിഷം കൊണ്ടു തകർത്തിടാം ബന്ധങ്ങളെ,
ഒരായുഷ്ക്കാലം വേണ്ടിവരും കൂട്ടിയിണക്കാൻ.
ബന്ധങ്ങൾ ചങ്ങലക്കണ്ണികളാവണം
പൊട്ടാത്ത ചങ്ങലക്കണ്ണികൾ.
– കോമളം പരമേശ്വരൻ, പാലക്കാട്.