കൃഷ്ണനും ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം. കൃഷ്ണന് കുന്നംകുളത്ത് 25 സെൻറ് സ്ഥലവും സ്വന്തമായി ഒരു ഓടിട്ട വീടും കുറച്ച് അകലെ ഭാര്യയുടെ വീതത്തിൽ ഉള്ള ഒരു തരിശുഭൂമിയും ഉണ്ട്. പശുവളർത്തൽ ആണ് കൃഷ്ണൻ്റെ ജീവിതമാർഗം. സമീപത്തുള്ള വീടുകളിലും ചായക്കടകളിലും പാലും തൈരും മോരും വെള്ളവും കച്ചവടം നടത്തും. ഭാര്യയും മക്കളും എല്ലാവരും കൃഷ്ണനെ ജോലിയിൽ സഹായിക്കും. മകൻ ഉത്തമൻ പത്താം ക്ലാസ് വരെയുള്ള പഠനം കഴിഞ്ഞപ്പോൾ തന്നെ ആ നാട്ടിലെ പത്രം ഏജൻറ് ആയി ജോലി ചെയ്തിരുന്നു. അതിരാവിലെ തന്നെ ആ ജോലി കഴിഞ്ഞാൽ പിന്നെ ഒരു സോഡാ ഫാക്ടറിയിലെ ജോലി കൂടി ചെയ്യും. അവിടെ മുതലാളിക്ക് വീട്ടിൽനിന്ന് ചോറു എത്തിക്കുക, ഓഫീസ് വൃത്തിയാക്കുക, കൂജയിൽ വെള്ളം നിറയ്ക്കുക ഈവക പണികളൊക്കെ ചെയ്തു കഴിഞ്ഞാലും സമയം മിച്ചമുണ്ട്. നല്ലവനായ ആ മുതലാളി പറഞ്ഞു നിനക്ക് എന്തെങ്കിലും പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കാൻ ചേർന്നോ ഞാൻ ഫീസ് കൊടുത്തോളാം എന്ന്. അങ്ങനെ ഉത്തമൻ ഡ്രൈവിംഗ് പഠിക്കാൻ ചേർന്നു. മുതലാളി ഏൽപ്പിക്കുന്ന ജോലികൾക്ക് യാതൊരു തടസ്സവും ഉണ്ടാകാതെ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്തു. കൂടുതൽ മെച്ചപ്പെട്ട ശമ്പളമുള്ള ജോലി കിട്ടിയാൽ നീ നിൻ്റെ ജീവിതം നോക്കിക്കോ എന്ന് മുതലാളി പറഞ്ഞിരുന്നു. ആ കമ്പനിയിൽ ഒരു ഡ്രൈവറുടെ ആവശ്യമില്ല. അങ്ങനെ ഉത്തമന് ഒരു മെഡിക്കൽ കമ്പനിയിൽ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ കൊണ്ടെത്തിക്കാൻ ഉള്ള ഒരു ഡ്രൈവറുടെ ജോലി ലഭിച്ചു.
ഇതിനിടയിൽ കൃഷ്ണൻ മൂത്തമകളെ കുറച്ച് സ്ഥലം വിറ്റ് കല്യാണം കഴിപ്പിച്ച് അയച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ താമസിച്ചിരുന്ന വീടും സ്ഥലവും കൂടി വിറ്റ് രണ്ടാമത്തെ മകളുടെ വിവാഹവും നടത്തി, ബാക്കിയുണ്ടായിരുന്ന കാശുകൊണ്ട് വാടകയ്ക്ക് ഒരു വീടെടുത്ത് കൃഷ്ണനും ഭാര്യയും ഉത്തമനും താമസം തുടങ്ങി. സ്വന്തം വീടും സ്ഥലവും അല്ലാത്തതുകൊണ്ട് പശു വളർത്തലും ഒന്നും കൃഷ്ണന് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ചെറിയ ഓരോ ജോലി കളൊക്കെ ചെയ്ത് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നോക്കിക്കൊണ്ടിരുന്നു.
ഉത്തമൻ മര്യാദക്കാരനും വിശ്വസ്തനും ഉത്സാഹശീലനും ആയിരുന്നതുകൊണ്ട് തവണവ്യവസ്ഥയിൽ ആ നാട്ടിൽ തുണിക്കച്ചവടം ഞായറാഴ്ച ദിവസങ്ങളിൽ മാത്രം ചെയ്തിരുന്നു. പത്രം ഏജന്റ്, ഡ്രൈവർ, ഇൻസ്റ്റാൾമെൻറ് ബിസിനസ് അങ്ങനെ എന്ത് ജോലിയും ചെയ്തു കുടുംബം പോറ്റാൻ മടിയില്ലാത്ത ആളായിരുന്നു ഉത്തമൻ.
മരുന്ന് കമ്പനി അടിക്കടി വളരുന്നതിനനുസരിച്ച് അതിൻ്റെ ഗുണം ഉത്തമനും കിട്ടിയിരുന്നു. ഒരു വണ്ടി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചു വണ്ടി ആയിക്കഴിഞ്ഞിരുന്നു. ഒരു എക്സ്പർട്ട് ഡ്രൈവർ എന്ന് മാത്രമല്ല എല്ലാ വണ്ടികളും ഉത്തമൻ ചെക്ക് ചെയ്തിട്ടേ ലോങ്ങ് ട്രിപ്പ്നു ഒക്കെ വിട്ടിരുന്നുള്ളൂ. ഡ്രൈവർ എന്ന നിലയിൽ നിന്ന് ഡ്രൈവർമാരുടെ സൂപ്പർവൈസർ നിലയിലേക്ക് ഉത്തമന് പ്രമോഷനും കിട്ടി. ഏത് റൂട്ടിൽ ഏതു വണ്ടിയാണ് പോകേണ്ടത് എന്നൊക്കെ തീരുമാനിച്ചിരുന്നത് ഉത്തമൻ ആയിരുന്നു. ജീവിതം വളരെ ശാന്തമായി സമാധാനമായി പോകുമ്പോഴായിരുന്നു ഒരു ഇടിത്തീ പോലെ അത് സംഭവിച്ചത്. ഒരു ദിവസം രാത്രി അസമയത്ത് ഒരു ദീർഘദൂര യാത്ര പോയി കഴിഞ്ഞ് ഉത്തമൻ തിരികെ വരുമ്പോൾ ഉണ്ട് റോഡിൽ ഒരാൾ ചോരയിൽ കുളിച്ച് ‘വെള്ളം, വെള്ളം.’ എന്ന് പറഞ്ഞ് കിടക്കുന്നു. ഉത്തമൻ വണ്ടി നിർത്തി പെട്ടെന്ന് അദ്ദേഹത്തെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവർ പറഞ്ഞു “ഇത് എന്തോ കത്തിക്കുത്ത് കേസ് ആണ് ഞങ്ങൾ ഇവിടെ എടുക്കില്ല, വേഗം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപൊയ്ക്കോ, വെറുതെ നിന്ന് സമയം കളയണ്ട ഈ ആൾ മരിച്ചാൽ നിങ്ങൾ ജയിലിൽ പോകും” എന്ന്. ഇയാളെയും കൊണ്ട് ഉത്തമൻ മെഡിക്കൽ കോളേജിലേക്ക് പറപറന്ന് അവിടെ അഡ്മിറ്റ് ആക്കി. അപ്പോഴേക്ക് ആ മനുഷ്യൻ്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ഡോക്ടറെത്തി, പോലീസ് എത്തി കേസ് എടുത്തു. ഉത്തമൻ അദ്ദേഹത്തിന് ബ്ലഡ് കൊടുത്തു. ഇയാൾക്ക് ബോധം വന്ന് ഉത്തമൻ ആണ് എന്നെ രക്ഷിച്ചത് എന്ന് പറയുന്നത് വരെ ഉത്തമന് അവിടെ കയറി ഇറങ്ങി നടക്കേണ്ടി വന്നു. ഉത്തമനു പല ദിവസവും കോടതിയിലും ആശുപത്രിയിലും പോകേണ്ടി വന്നതുകൊണ്ട് മരുന്ന് കമ്പനി മുതലാളിയ്ക്കത് അതൃപ്‌തിയായി. താമസിയാതെ ഉത്തമന് ആ ജോലി നഷ്ടപ്പെട്ടു. ജോലി ഉള്ളപ്പോൾ തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെട്ടിരുന്ന ഉത്തമൻ്റെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രായമായ അച്ഛനമ്മമാരുടെ സംരക്ഷണം, വീട്ടുവാടക, ഉപ്പുതൊട്ട് കർപ്പൂരം വരെ വീട്ടിലേക്ക് ആവശ്യമുള്ള സർവ്വ സാധനങ്ങളും വാങ്ങേണ്ട ചുമതല ഉത്തമൻ്റെ തോളിലായിരുന്നു. കൂടാതെ പെങ്ങമ്മാരുടെ പ്രസവം, നൂലുകെട്ട്, ആവക നാട്ടുനടപ്പ് ചടങ്ങുകൾ വേറെ. ഇടിവെട്ടിയവനെ പാമ്പ് കൂടി കടിച്ചാലത്തെ അവസ്ഥ എന്താണ്? അങ്ങനെ ദുരിതജീവിതം തള്ളി നീക്കുമ്പോൾ ആണ് കൃഷ്ണൻ പോലും മറന്നു കിടന്നിരുന്ന അദ്ദേഹത്തിൻ്റെ ഭാര്യയുടെ കുടുംബസ്വത്തിൽ നിന്ന് വീതമായി കിട്ടിയ ഭൂമി ചില അവകാശ തർക്കങ്ങളിൽ പെട്ട് ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ കിടന്നിരുന്ന തർക്കഭൂമി മോഹവിലക്ക് ഒരു ബിൽഡർ വിലയ്ക്കു വാങ്ങുന്നത്. തക്കസമയത്തു ഒരു ദൈവദൂതനെപ്പോലെ എത്തിയ ബിൽഡർക്ക് നന്ദി പറഞ്ഞ് കൃഷ്ണൻ സ്ഥലം വിറ്റ് ആ കാശ് കൊണ്ട് ചെറിയൊരു വീടു സ്വന്തമായി വാങ്ങി ബാക്കി കാശ് ഉത്തമന് കൊടുത്തു അവൻ്റെ ജീവിത സ്വപ്നമായ ഒരു കാർ വാങ്ങികൊള്ളാനും പറഞ്ഞു.
മരുന്ന് കമ്പനിയുടെ കാർ ഓടിക്കുമ്പോഴും ഉത്തമൻ്റെ സ്വപ്നം എന്നെങ്കിലും ഒരു കാർ സ്വന്തമായി വാങ്ങി ടൂറിസ്റ്റ് വണ്ടിയായി ഓടിക്കണം എന്നുള്ളതായിരുന്നു. അപ്പോൾ തന്നെ എട്ടു പേർക്ക് ഇരിക്കാവുന്ന ഒരു ഇന്നോവ കാർ വാങ്ങി ഉത്തമൻ ഒരു ടൂറിസ്റ്റ് ഡ്രൈവറായി. ഇപ്പോൾ അദ്ദേഹം വിവാഹവും കഴിച്ച് അന്തസായി ജീവിക്കുന്നു.
“ നല്ല മനസ്സുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നന്മകൾ നിങ്ങളെ താനെ തേടി വരും.” എന്ന് പറയുന്നത് എത്ര ശരി.
റോഡപകടങ്ങളിൽ പെടുന്നവരെയും രക്തം വാർന്നു റോഡരികിൽ കിടക്കുന്നവരെയും ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നവരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാതാ രിക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ ഇപ്പോൾ നിർദേശം കൊടുത്തിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ച ആദ്യ 48 മണിക്കൂറിലെ ചികിത്സ സൗജന്യം ആക്കുന്നതിനുള്ള പദ്ധതികളും ഇപ്പോൾ ആവിഷ്കരിച്ചു വരുന്നു. ഇതുപോലെ നിരപരാധികളായ എത്രയോ ഉത്തമൻ മാരുടെ കണ്ണുനീര് ആയിരിക്കും സർക്കാരിനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചിട്ടുണ്ടാവുക.
– മേരി ജോസ്സി മലയിൽ തിരുവനന്തപുരം