കാവിലെ ഉത്സവത്തിന് തലേന്ന് ചൂട്ടുകറ്റകൊടുക്കണം. കാവിൻ്റെ നാലു മൂലകളിലും ഓലകൾ ചൂട്ടുകറ്റ കെട്ടി കത്തിച്ച വെളിച്ചമായിരിക്കും.
സംക്രമത്തിന് പായസം നിവേദ്യമുണ്ട്. പകൽ പായസത്തിനുവേണ്ട അരി മുതലായവ ഓരോ വീടുകളിൽ നിന്നും കൊടുക്കും.
വൈകുന്നേരം തമ്പുരാട്ടിക്ക് നട ഹോയ് വിളിച്ച് നാട്ടിലെ കുട്ടികളെ മുഴുവൻ കൂട്ടി കാവിലേക്ക് നിവേദ്യം വാങ്ങിക്കാൻ പാത്രങ്ങളുമെടുത്ത് ഒരു യാത്രയുണ്ട് മായിലാടന്.
മായിലാടൻ ഒരമ്മയാണ് കേട്ടോ. മായിലാടൻ്റെ ബന്ധുക്കളായ കുട്ടികളെല്ലാം അവരെ മായിലാടാ എന്നാ വിളിക്കുക.
അതിരാണി പൂക്കൾ നിറഞ്ഞ തോട്ടുവക്കത്തൂടെ മായിലാടൻ്റെ കൂടെ പോകുമ്പോൾ ദൈവത്താരീശ്വരൻ തോട്ടവക്കിലൂടെ ഓടി കാവിൽ കയറിയ കഥകളും, ( കൈക്കോർ ) നമ്പ്യാർ ഇരുട്ടു മയങ്ങുമ്പോൾ നടന്നു വരുന്ന വയൽക്കരയിൽ എവിടെ എന്നോ ചൂട്ടു കറ്റ കണ്ടു പേടിച്ചു ബോധം കെട്ട കഥയും, കാവിലെ വേട്ടക്കൊരു മകൻ്റെ ശക്തിയുടെ കഥകളും പറഞ്ഞും കൊണ്ടാണവർ പോവുക.
വെളിച്ചപ്പാടിൻ്റെ എഴുന്നള്ളത്ത് കഴിഞ്ഞ് നന്നേ ഇരുട്ടിയാലാണ് അവരുടെ സംഘം തിരിച്ചു വരിക. തോടു മുറിച്ചു കടക്കുമ്പോൾ തവളകളുടെ ചാട്ടത്തിൽ ഞെട്ടിപ്പോകുന്ന കുട്ടികൾ മായിലാടൻ്റെ കൈ മുറുകെ പിടിക്കും. പിന്നെ ” നട ഹോയ് ” വിളിച്ചോളീ മക്കളേ എന്നും പറഞ്ഞ് ഉച്ചത്തിൽ അവർ വിളിച്ചു കൂവും. അതനുകരിച്ച് കുട്ടികളും ഏറ്റുചൊല്ലും.
പാടത്തെത്തുമ്പോൾ ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതും, അമ്പിളി കൂടെ നടക്കുന്നതും കണ്ട് എല്ലാവരും പറമ്പിലേക്ക് കയറുമ്പോൾ അവർ വളരെ പതുക്കെ “ഗുളികൻ തറ എത്തി ” എല്ലാരും പ്രാർത്ഥിച്ച് നടന്നോളീ എന്നു പറയും. കുട്ടികൾ കയ്യാലകളിലൊളിച്ചിരിക്കുന്ന പാമ്പിനെ പേടിച്ച് മായിലാടൻ്റെ കൂടെ നടക്കും.
മൗനമായ ആ നടപ്പിൽ മണ്ണട്ടകളുടെയും, കീരാങ്കീരികളുടേയും മാത്രം ശബ്ദം കേൾക്കും. ശ്വാസം വിടാതെ പേടിച്ച് നടക്കുന്ന കുട്ടികൾക്ക് ധൈര്യം പകരാൻ മായിലാടൻ്റെ ഗുളികൻ ദൈവത്തോടുള്ള ഒരു വർത്തമാനമുണ്ട്. “എൻ്റെ കുളിയൻ ദൈവേ, ഈ മക്കളെ തട്ടും തടവുമില്ലാതെ പൊരകളിലെത്തിക്കാൻ തുണയാകണേ എന്നും, എൻ്റെ നാഗങ്ങളേ ഞാൻ നിങ്ങക്ക് സർപ്പബലി ചെയ്യാമേ എന്നും പറയും.
പായസത്തുക്കുകളുടെ ഛിൽ ഛിൽ ശബ്ദത്തിൽ ദൈവത്താറിശ്വരൻ്റെ സാന്നിധ്യമോർത്ത് കുട്ടികൾ മായിലാടനോട് ഒട്ടിനടക്കും. വീട്ടുകാര് കോലായിൽ കാത്തിരിപ്പുണ്ടാവും. എല്ലാരേയും വീട്ടിലെത്തിച്ച് ചൂട്ടും വീശി നട ഹോയ് വിളിച്ച് ആയമ്മ ഒരു പോക്കു പോകും. വീട്ടിലെത്തി ചൂട്ട് കുത്തിക്കെടുത്തി കലത്തിലെ വെള്ളം കാലിലൊഴിച്ച് മുഖം കഴുകി അവർ വരാന്തയിൽ ഒരിരുപ്പുണ്ട്.
അപ്പോൾ അവരുടെ ഭർത്താവ് “മറപ്പേ പിള്ളേറെ നീ പേടിപ്പിച്ച് ഒരു വിധാക്കിട്ട് ണ്ടാവുംല്ലേ ” എന്നു ചോദിക്കും. ദ്വേഷ്യം വരുന്ന മായിലാടൻ ” പോ കുരിപ്പേ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട എന്നും പറഞ്ഞ് എണീച്ച്പോകും.
– സത്യ ഭായ്