🍖🍖പിറന്നാൾ ആശംസകൾ🍬🍬
ഏപ്രിൽ 13, 2026
മലയാളം രചനകളുടെ ഏറ്റവും മുതിർന്ന എഴുത്തുകാരനായ അച്ഛന് ജന്മദിനാശംസകൾ നേർന്നുകൊണ്ട്, അതോടൊപ്പം ചെറിയൊരു ഓർമ്മക്കുറിപ്പ് നിങ്ങളുമായി പങ്കുവയ്ക്കുന്നു.
1990 കാലഘട്ടം. കെഎസ്ഇബിയിൽ വൈദ്യുതി ഭവനിൽ അച്ഛൻ ചീഫ് എഞ്ചിനീയറായി ജോലി നോക്കുന്ന സമയം. പരീക്ഷാഭവനിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥൻ്റെ ഒരു ഫോൺകോൾ അച്ഛനെ തേടിയെത്തി. “ജോണി സാർ ഒരു സഹായം ചെയ്തു തരുമോ? അതായത് ഒരു വിഷമം പിടിച്ച കണക്ക്,എത്ര ശ്രമിച്ചിട്ടും എനിക്ക് അതിൻ്റെ ഉത്തരം കണ്ടെത്താനാവുന്നില്ല. രണ്ടുമൂന്നു ദിവസമായി ഞാൻ അതുമായി മല്ലിടുകയാണ്. “
പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന് പറയുമ്പോൾ അവർ ഗണിത ശാസ്ത്രത്തിൽ മിക്കവാറും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ അച്ഛൻ ഉള്ളിൽ ഭയപ്പാടോടെ ആണെങ്കിലും ഫയലുമായി വന്നോളാൻ പറഞ്ഞു. ഒന്ന് രണ്ട് സഹപ്രവർത്തകരോടും വിവരം പറഞ്ഞു. വേണ്ടി വന്നാൽ എന്നെ ഒന്ന് സഹായിക്കണം എന്ന് അപേക്ഷിച്ചു. കെഎസ്ഇബിയുടെ അഭിമാനം സംരക്ഷിക്കേണ്ടത് അവിടത്തെ ഉദ്യോഗസ്ഥരുടെ കൂടെ കടമ ആണല്ലോ. എല്ലാവർക്കും കൂട്ടുത്തരവാദിത്വം ആണുള്ളത് എന്ന് അച്ഛൻ പ്രത്യേകം അവരെ ഓർമ്മിപ്പിച്ചു.
തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ വള്ളം തുഴയുകയല്ലേ നിവർത്തിയുള്ളൂ. എന്തായാലും വരട്ടെ സാറേ, വന്നാൽ പിന്നെ വന്നതിൻ്റെ ബാക്കി നോക്കാമെന്ന് സഹപ്രവർത്തകരും. പേടിച്ചാൽ ഒളിക്കാൻ കാട് ഇല്ലല്ലോ? 😜 നമ്മൾ പ്രശ്നത്തെ അഭിമുഖീകരിക്ക തന്നെ ചെയ്യും എന്ന് ചെറിയൊരു ശങ്കയോടെ അവരും പറഞ്ഞു അച്ഛന് ധൈര്യം കൊടുത്തു.
പരീക്ഷ ഭവനിൽ നിന്ന് വരുന്ന ഉന്നത ഉദ്യോഗസ്ഥന് ഹൈ ടീ ഒരുക്കാൻ കീഴ് ഉദ്യോഗസ്ഥർക്ക് അച്ഛൻ നിർദ്ദേശം കൊടുത്തു.കണക്കിന് ഉത്തരം കിട്ടിയില്ലെങ്കിലും ചായ സൽക്കാരം ☕എങ്കിലും ഗംഭീരമാക്കി കെഎസ്ഇബിയുടെ അഭിമാനം സംരക്ഷിക്കാം എന്ന കണക്കുക്കൂട്ടലായിരുന്നു അതിനു പിന്നിൽ. 🥰
“അതിഥി ദേവോ ഭവ”
കെഎസ്ഇബി എന്ന ആതിഥേയൻ പരീക്ഷാഭവൻ എന്ന അതിഥിയെ സ്വീകരിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തു.
ഉദ്വേഗജനകമായ നിമിഷങ്ങൾ കടന്നു പോയി.🙄🙄🙄
പരീക്ഷാഭവനിൽ നിന്നുള്ള ഔദ്യോഗിക വാഹനത്തിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥൻ കെഎസ്ഇബിയിൽ വന്നിറങ്ങി. അദ്ദേഹത്തെ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ യഥാവിധി സ്വീകരിച്ച് ചീഫ് എഞ്ചിനീയറുടെ ക്യാബിനിലേക്ക് ആനയിച്ചു. സഹപ്രവർത്തകർ അവരവരുടെ ക്യാബിനിൽ നെഞ്ചിടിപ്പോടെ ആറ്റുകാലമ്മയെയും ശ്രീപത്മനാഭനെയും ഒരേപോലെ ഒന്നിച്ച് മനസ്സിൽ ധ്യാനിച്ച് ഇരുന്നു. എപ്പോഴാണോ ജോണി സാറിൻ്റെ വിളി വരിക എന്ന് കാതോർത്ത്,🙄 വിളി വരുമ്പോൾ മാത്രം കണ്ണു തുറക്കാം അതുവരെ ധ്യാനിച്ച് ഇരിക്കാം എന്ന ലൈനിൽ ആയിരുന്നു അവർ.
20 മിനിറ്റ് കഴിഞ്ഞു. പരീക്ഷാഭവനിൽ നിന്നുള്ള ഔദ്യോഗിക കാർ കെഎസ്ഇബിയുടെ കവാടം കടന്നു പോയി. 🙄🙄🙄
എന്താണ് സംഭവിച്ചത്? സഹപ്രവർത്തകരും ഉറ്റ സുഹൃത്തുക്കളും അച്ഛൻ്റെ ക്യാബിനിലേക്ക് പാഞ്ഞു. ഉത്തരം കിട്ടി. അദ്ദേഹം ചായ കുടിച്ചു മടങ്ങി ഇത്രയും മാത്രം പറഞ്ഞ് അടുത്ത ഫയൽ നോക്കാൻ ആരംഭിച്ചു.
ജോണി സാർ പുലിയല്ല പുപ്പുലിയാണ്.പരീക്ഷാഭവനിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥന് പോലും അറിയാത്ത കണക്ക് സാർ അഞ്ചു മിനിറ്റ് കൊണ്ട് സോൾവ് ചെയ്തു കൊടുത്തു. അങ്ങനെയൊരു വാർത്ത ഓഫീസിൽ ആകെ പരന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അച്ഛൻ എല്ലാവരോടും ഇതിൻ്റെ നിജസ്ഥിതി അറിയിച്ചത്.
പരീക്ഷ ഭവനിലെ ഉദ്യോഗസ്ഥൻ ഫയലുമായി അച്ഛൻ്റെ മുറിയിൽ കയറിയിരുന്നു.കണക്ക് വായിച്ചു. വായിച്ചു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ പറഞ്ഞു. “എനിക്ക് ചെവി അല്പം കുറവാണ്. അതുകൊണ്ട് നിർത്തി നിർത്തി സാവധാനം വായിക്കണം “ എന്ന്. അദ്ദേഹം അതുപോലെ വായിച്ചു. ഒരുതവണകൂടി അത് വായിക്കാൻ ആവശ്യപ്പെട്ടു അച്ഛൻ.
വായന കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “സാറേ ഉത്തരം കിട്ടി. ഇത്രയും സാവധാനം ഈ മൂന്നാല് ദിവസവും ഞാനിത് വായിച്ചിരുന്നില്ല. അതുകൊണ്ടാണ് ഞാൻ സാറിൻ്റെ സഹായം ചോദിച്ചത് “😜 എന്ന്.
ചോദ്യകർത്താവ് തന്നെ ഉത്തരം കണ്ടെത്തി.ചായ സൽക്കാരം കഴിഞ്ഞ് അദ്ദേഹം മടങ്ങി. ഇതാണ് അന്ന് ഉണ്ടായത്.
ഏത് സാഹചര്യം വന്നാലും മനസ്സിനെ നിയന്ത്രിച്ച് സമചിത്തതയോടെ തീരുമാനങ്ങളെടുക്കുന്ന അച്ഛൻ ഞങ്ങൾക്കെന്നും ഒരു ഉത്തമമാതൃകയാണ് എന്നതിൽ അഭിമാനിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഞാനീ സംഭവമെന്നും ഓർമ്മിക്കാറുണ്ട്.
ചില ഓർമ്മകൾ സമയം കടന്നു പോയാലും ഹൃദയത്തിൽ നിലനിൽക്കുന്ന മധുരതരമായ അനുഭവങ്ങളുമായി എന്നും നമ്മെ പിന്തുടരുന്നു.
ഒരിക്കൽക്കൂടി ഒത്തിരി സ്നേഹത്തോടെ ഒരായിരം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്.
മകൾ
– മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.












