തണൽ മാഞ്ഞവർ – കഥ 3
അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )
വായനശാലയുടെ കാര്യം പറയുമ്പോൾ മിണ്ടാതിരിക്കുന്നത് നിങ്ങൾക്കൊരു ശീലമായി മാറിയിട്ടുണ്ട്. മിണ്ടുന്നവരാവട്ടെ ഉദ് ഘാടനം ചെയ്യുന്ന കാര്യം പറയുമ്പോഴെല്ലാം ടൈൽസ് പാകിയിട്ടില്ല, പെയ്ൻ് ചെയ്തിട്ടില്ല എന്നിത്യാദി മുടന്തൻ ന്യായങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ വക അഭിപ്രായങ്ങളൊന്നും ഇനി സ്വീകാര്യമല്ല. ടൈൽസ് പാകിയാലും ഇല്ലെങ്കിലും അകവും പുറവും രണ്ടാഴ്ച്ചക്കകം വൈറ്റ് വാഷ് ചെയ്യണം. മൂന്നാം തിയ്യതി ഉദ്ഘാടനം ചെയ്യാനുള്ളതാണ്.
വേലായുധൻ മാഷ് ഒരു കാര്യം തറപ്പിച്ചു പറഞ്ഞാൽ അത് അനുസരിക്കുകയല്ലാതെ തരമില്ലെന്ന് ഷംസുദ്ദീനും കൂട്ടുകാർക്കും നന്നായറിയാം. പക്ഷേ. ഇപ്പറഞ്ഞനൊക്കെ പൈസക്ക് ചെലവില്ലേ..അതാര് തരും. ആരോടു ചോദിക്കും.?
യോഗത്തിനിടയിലെ സ്വകാര്യം പറച്ചിൽ മാഷ് ശ്രദ്ധിച്ചോ എന്തോ..
പൈസയുടെ കാര്യം ആലോചിച്ച് ആരും തല പുണ്ണാക്കണമെന്നില്ല. എന്താണ് വേണ്ടതെന്നുവച്ചാൽ പറഞ്ഞാൽ മതി. ഞാൻ ഏർപ്പാടാക്കിക്കോളാം.
മാഷതുപറഞ്ഞതോടെ അത്രയും സമയം മിണ്ടാതിരുന്നവരും ആശങ്ക പ്രകടിപ്പിച്ചവരും ഒരുപോലെ അത്യുൽസാഹത്തിലായി. ചർച്ചകളും അഭിപ്രായ പ്രകടനവും മിനുട്സിൻ്റെ വിലപ്പെട്ടപേജുകൾ കവർന്നുകൊണ്ടിരുന്നു.
എല്ലാവരും ചർച്ചയിൽ പങ്കെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി നമുക്ക് തീരുമാനത്തിലേക്ക് കടക്കാം. അദ്ധ്യക്ഷനായ ഷംസുദ്ദീൻ അൽപം ഉച്ചത്തിൽ പറഞ്ഞു.
എനിക്ക് മാഷോടൊരു കാര്യം ചോദിക്കാനുണ്ട്.
സലാമ് എഴുന്നേറ്റ് നിന്ന് പറഞ്ഞു.
ഒരുകാര്യമെന്നല്ല ചോദിക്കാനുള്ളതു മുഴുവൻ ചോദിച്ചോ എന്ന ഭാവത്തിൽ അവൻ്റെ മുഖത്തേക്ക് മാഷ് തറപ്പിച്ചു നോക്കി.
പിന്നാലെ കൈ കൊണ്ടൊരു ആഗ്യവും കൂടെ ആയപ്പോൾ സലാമിന് സന്തോഷമായി.
മാഷെന്തെന്തുകൊണ്ടാണ് മൂന്നാം തിയ്യതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് തറപ്പിച്ചു പറയാൻ കാരണം.?
സാലാമിന് ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ. ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചോദിച്ചോ.. എല്ലാറ്റിൻ്റെയും ഉത്തരം ഒരുമിച്ചു പറയാമല്ലോ..
ഇനിയൊന്നും തന്നെ ചോദിക്കാനില്ലെന്ന മട്ടിൽ സലാമ് തൻ്റെ കസേരയിൽ ഇരുന്നു.
വരുന്ന മാസം മൂന്നാം തിയ്യതിക്കൊരു പ്രത്യേകതയുണ്ട്. സലാമിനെന്നല്ല, നമ്മൾ മലയാളികൾക്കെല്ലാം അതെന്താണെന്നറിയാം. പലരും അതത്ര കാര്യമാക്കാറില്ല എന്നേയുള്ളൂ..
നവംബർ മൂന്ന് എന്നു പറയുന്നത് കേരള പിറവി ദിനമാണ്.
നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം നമുക്ക് സ്വന്തമായൊരു മേൽവിലാസമുണ്ടായ ദിവസമാണെന്നും പറയാം. അതോടൊപ്പം വേറിട്ടൊരു സംസ്കാരവും.
ജീവിത നിലവാരത്തിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാൻ ഉതകുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് നമ്മുടെ സംസ്കാരത്തിൻ്റെ കാതൽ.
കേരള പിറവി ദിനാചരത്തിൽ അതിനെക്കുറിച്ചാണ് കാര്യമായി ചർച്ച ചെയ്യുന്നത്.
നമ്മുടെ വായനശാലയുടെ ആത്യന്തികമായ ലക്ഷ്യവും അതു തന്നെയാണല്ലോ..
മൂന്നാം തിയ്യതി ഉദ്ഘാടന സമ്മേളനം . പിന്നീടുള്ള എല്ലാ നവംബർ മൂന്നും കേരള പിറവിയും വാർഷിക ദിനാഘോഷവും ഒരുമിച്ച്. കൂടിപ്പോയാൽ പത്തുവർഷം. അതോടെ നമ്മുടെ നാട്ടിൽ ഞാൻ നേരത്തെ സൂചിപ്പിച്ച അന്തരം ഇല്ലാതാക്കാൻ നമുക്ക് കഴിഞ്ഞിരിക്കണം.
സലാമിന് കൂടുതലെന്തെങ്കിലും അറിയേണ്ടതുണ്ടോ..?
സാമാന്യം വിശദമായിത്തന്നെ മറുപടി പറഞ്ഞതിനു ശേഷം സലാമിൻ്റെ നേർക്കുനോക്കി മാഷ് വീണ്ടും ചോദിച്ചു.
ഒന്നാമത്തെ ചോദ്യം തന്നെ മഹാമണ്ടത്തരമായിപ്പോയ സ്ഥിതിക്ക് ഇനിയും മണ്ടത്തരം ആവർത്തിക്കാനില്ലെന്ന മട്ടിൽ സലാമ് തല താഴ്ത്തി ഇരുന്നു.
ഇന്ന് നവംബർ ഒന്നായി. മറ്റന്നാൾ നവംബർ മൂന്ന്. കേരള പിറവിയുടെയും വായനശാലയുടെയും പിറവിദിന ആഘോഷങ്ങൾക്കൊപ്പം മാഷിൻ്റെ ചരമദിനം ആചരിക്കുന്ന ദിവസം.
മാഷ് അന്ന് പറഞ്ഞതുപോലെ സലാമിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒൻപതു വർഷത്തെ പ്രവർത്തന ഫലമായി നാട്ടിൽ ഒട്ടേറെ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും എല്ലാമായി എന്നു പറയാനായിട്ടില്ല.
സലാമ് വായനശാലയിൽ വരാതായിട്ട് ഒരാഴ്ചയായി. കടുത്ത പനിയോ മറ്റോ ഉണ്ടാകുന്ന സമയത്തു മാത്രമാണ് അവൻ വായനശാലയിൽ വരാതിരിക്കാറുള്ളത്.
ഒഴിവ് ദിവസങ്ങളിൽ അങ്ങാടിയിലും വായനശാലയിലുമാണ് അധിക സമയവും അവൻ സമയം ചെലവഴിക്കാറുള്ളത്.
പണിയുള്ള ദിവസങ്ങളിൽ കുളിയൊക്കെ കഴിഞ്ഞ് വായനശാലയിൽ എത്തുമ്പോഴേക്കും ഏഴു മണിയാകും. അങ്ങനെയുള്ള ദിവസങ്ങളിൽ തിരിച്ചു പോകാനും വൈകും.
സലാമിൻ്റെ കൂടെ ഇരുന്ന് സംസാരിക്കുക എന്നുവച്ചാൽ അത് നാടിൻ്റെ പ്രശ്നങ്ങൾ പഠിക്കലാണ്. പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തലാണ്. പ്രാവർത്തികമാക്കുന്നതിനാവശ്യമായ ടീമിന് രൂപം നൽകലാണ്. തടയാൻ വരുന്നവരെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കലാണ്. പാഠപുസ്തകങ്ങളിൽ നിന്ന് ലഭിച്ചതിനേക്കാൾ തെളിച്ചമുള്ള അറിവുകളാണ് അവനോടൊപ്പം രണ്ടു മണിക്കൂർ ചെലവിട്ടാൽ ലഭിക്കാറുള്ളത്.!
സമയമെത്ര വൈകിയാലും സലാമിൻ്റെ കൂടെയിരുന്ന് സംസാരിക്കാൻ അവൻ്റെ ഇഷ്ടപ്പെടുന്നതിൻ്റെ പ്രധാന കാരണവും അതുതന്നെയാണ്. അവൻ വായനശാലയിലേക്കു വരാത്ത ദിവസങ്ങളിൽ മാത്രമാണ് തമാശകൾ പറഞ്ഞിരിക്കാൻ അവർക്ക് അവസരം കിട്ടാറുളളത്.
തമാശകൾ പറയുന്നതിനോട് സലാമിന് വിയോജിപ്പൊന്നുമില്ല. അവനെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതായാൽ പോലും തമാശയുടെ തരിമ്പെങ്കിലും അതിലുണ്ടെങ്കിൽ ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യേകതയും അവനുണ്ട്.
ജീവിത സാഹചര്യവും അനുഭവങ്ങളുമാണ് ആ പ്രത്യേകതക്കു കാരണമായതെന്ന് കൂട്ടുകാർക്കെല്ലാം നല്ലതു പോലെ അറിയാം. അവർക്ക് അറിയാമെന്ന കാര്യം അവനുമറിയാം.
ഉപ്പ മരിക്കുമ്പോൾ ആറു വയസ്സാണവൻ്റെ പ്രായം. അവൻ്റെ താഴെയായി അഞ്ചും മൂന്നും വയസ്സുളള രണ്ടു പേരുമുണ്ട്.
ആറാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് കൂലിപ്പണിയിലേക്ക് പ്രവേശിക്കുന്നതു വരെയും ഇല്ലായ്മകളെക്കുറിച്ചു മാത്രമണവൻ കേട്ടിട്ടുള്ളത്.
മുതിർന്നവരുടെ കൂടെ പണിയെടുക്കുമ്പോഴെല്ലാം കനം കൂടിയ കൽപനകളാണവൻ കേട്ടുകൊണ്ടിരുന്നത്.
ഉപദേശങ്ങൾക്ക് പോലും താക്കീതിൻ്റെ സ്വരമാണുണ്ടായിരുന്നത്.
കണ്ണീർ പൊഴിച്ച അനേകം അനുഭവങ്ങൾ പറയാനുണ്ടെങ്കിലും ചിരിക്കാൻ കിട്ടിയ ഒരു അവസരം പോലും പറയാനില്ലവന്.
ജീവിത സാഹചര്യമാണ് അവനെ പരുക്കൻ സ്വഭാവക്കാരനാക്കി മാറ്റിയത്. ചെറിയകുട്ടികൾ സഹായത്തിനു വേണ്ടി കൈ നീട്ടുന്നത് കണ്ടാലുടൻ അവൻ്റെ കണ്ണു നിറയും. കുട്ടിക്കാലത്തെ അനുഭവങ്ങൾ തിരമാലകൾ പോലെ മനസ്സിലേക്ക് തള്ളിക്കയറുന്നതു കൊണ്ടാണതെന്നാണ് അവൻ പറയാറുള്ളത്.
അധ്വാനിച്ചു കിട്ടിയ പണമത്രയും കുടുംബത്തിനു വേണ്ടിയാണവൻ ചെലവഴിച്ചത്. മറ്റെന്തെങ്കിലും കാര്യത്തിന് ചെലവഴിച്ചിട്ടുണ്ടെങ്കിൽ നാട്ടിലെ പൊതു കാര്യത്തിനും അവശരെ സഹായിക്കുന്നതിനും വേണ്ടി മാത്രമാണ്.
അടുത്തിടെയായി അവൻെ സംസാരത്തിൽ ചില മാറ്റങ്ങളൾ വന്നുകൊണ്ടിരിക്കുന്നത് സഹദേവൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു. സഹപ്രവർത്തകരോട് അവനത് പറയുകയും ചെയ്തിരുന്നു. എങ്കിലും കാരണമെന്താണെന്ന് അവനോട് ആരും ചോദിച്ചിരുന്നില്ല. വ്യക്തിപരമായതാണെങ്കിൽ അവൻ മറുപടി പറയില്ലെന്നും മറിച്ചെന്തെങ്കിലും കാരണമാണെങ്കിൽ അവരുമായി അത് പങ്കുവെയ്ക്കുമായിരുന്നെന്നും അവർക്കറിയാമായിരുന്നതു കൊണ്ടാണ് ചോദിക്കാതിരുന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കൂട്ടുകാരും നാട്ടുകാരും സംഘടിപ്പിച്ചിരുന്ന ഉല്ലാസ യാത്രകളിലൊന്നും അവൻ പങ്കെടുത്തിരുന്നില്ല. ഉല്ലസിക്കാനുള്ള മോഹമില്ലാത്തതു കൊണ്ടായിരുന്നില്ല അവൻ അതിൽ നിന്നു വിട്ടു നിന്നതെന്നും പണച്ചെലവ് ഓർത്തു കൊണ്ടായിരുന്നുവെന്നും അവനല്ലാതെ മറ്റാർക്കും അറിയുമായിരുന്നില്ല.
അധ്വാനഭാരത്താൽ അനുഭപ്പെട്ടുകൊണ്ടിരിക്കുന്ന അസഹനീയമായ ശരീരവേദനയെക്കുറിച്ചൊന്നും വീട്ടുകാരോടവൻ പറയാറില്ല.
പനിയും തലവേദനയും വളരെ പാടുപെട്ടാണ് വീട്ടുകാരിൽ നിന്നും അവൻ മറച്ചുവെക്കാറുള്ളത്. കടുത്ത പനി ബാധിച്ചാൽ പോലും ചുക്കു കാപ്പിയെന്ന ഒറ്റമൂലിയാണവൻ്റെ ചികിത്സ.
വിവാഹത്തിന് ശേഷമാണവൻ കഠിനാധ്വാനിയായി മാറിയത്.
അൽപം ഭൂമിയും അതിലൊരു വീടും അതായിരുന്നു അവൻ്റെ ലക്ഷ്യം. കടം വാങ്ങുന്നതിലോ കൈ നീട്ടുന്നതിലോ അവന് താൽപര്യമുണ്ടായിരുന്നില്ല. ശരീരംമാത്രമല്ല തൻ്റെ സ്വതന്ത്രമായ അഭിപ്രായ പ്രകടനം പോലും പണയം വെക്കേണ്ടിവരുമെന്ന ചിന്തയാണതിന് കാരണമായിട്ടവൻ പറയാറുള്ളത്.!
കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഭാര്യയും കുട്ടികളും രോഗബാധിതരായാൽ ഒറ്റമൂലി പരീക്ഷണത്തിന് മുതിരാതെ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ അവർ ഒട്ടും സമയം കളയാറില്ല. പോഷകാഹാരക്കുറവ് മൂലം മക്കളുടെ സ്വാഭാവിക വളർച്ച തകരാറിലാകരുതെന്ന ചിന്തയുള്ളതുകാരണം വരുമാന പരിധി ലംഘിച്ചുകൊണ്ടാണ് പാലും പാൽ ഉൽപന്നങ്ങളും പഴവർഗ്ഗങ്ങളും മത്സ്യവും മാംസവുമെല്ലാം അവൻ വാങ്ങിക്കൊടുത്തിരുന്നത്.
പക്ഷേ അവൻ്റെ കാര്യത്തിൽമാത്രം അങ്ങനെയൊരു ചിന്തയും അവൻ്റെ മനസ്സിൽ ഉണ്ടായിട്ടില്ല.
പോഷകാഹാരക്കുറവു മൂലമുള്ള കുറവുകൾ അവൻ്റെ മുഖത്തു തന്നെ പ്രകടമാണ്.
ആരോഗ്യക്കുറവ് തൊഴിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മുൻപൊരിക്കൽ അടുത്ത കൂട്ടുകാരോട് അവൻ പറഞ്ഞിരുന്നു. എല്ലാം ഒന്നു നേരെയാകുന്നതുവരെ വിശ്രമിച്ചു കൂടെ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമാണ് മറുപടിയായി കിട്ടിയിരുന്നതത്രേ.
പരിപാടിയുടെ ഭാഗമായി ചെയ്യാനുള്ള കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ട്. പക്ഷേ..സലാമിൻ്റെ അഭിപ്രായം എന്താണെന്ന് അറിഞ്ഞതിൻ്റെ ശേഷമല്ലാതെ അതൊന്നും പൂർണ്ണതയിലെത്തിയിട്ടുണ്ടെന്ന് പറയാൻ കഴിയില്ല.
കഴിഞ്ഞ പത്തുവർഷമായി പ്രസിഡണ്ട് പദവി അലങ്കരിക്കുന്ന വ്യക്തിയാണ് സഹദേവൻ. എങ്കിലും സലാമിൻ്റെ സാമിപ്യമില്ലാതെ അയാളൊരു കാര്യവും ചെയ്യാറില്ല.
സഹദേവൻ്റെ സംസാരത്തിൽ എന്തോ പന്തികേടുള്ളതായിട്ടാണ് കൂടെയുള്ളവർക്കു തോന്നിയത്.
അക്കാര്യത്തിൽ നീ എന്തിനാ ദേവാ ഇത്രത്തോളം ബേജാറാകുന്നത്. നീ ഉൾപ്പടെ നമ്മൾ ആറു പേരും ചേർന്ന് ഇപ്പോൾ തന്നെ അവനെ വീട്ടിൽചെന്നു കാണാം.
നാസർക്ക പറഞ്ഞത് ശരിയാണ്. അങ്ങനെയാകുമ്പോൾ പരിപാടിയുടെ കാര്യം മാത്രമല്ല, അവൻ്റെ അവസ്ഥ എന്താണെന്നും അറിയാമല്ലോ.
സഹദേവൻ്റെ സ്ഥിരീകരണം വന്നതോടെ ആറു പേരും കൂടി വായനശാലയിൽ നിന്നും പുറത്തേക്കിറങ്ങി.
സംഗതി നമ്മൾ അവൻ്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു എന്നതൊക്കെ ശരി തന്നെയാണ്. അതിനു മുൻപ് അവൻ അവിടെ ഉണ്ടോ എന്നൊന്ന് ഫോൺ പെയ്തു ചോദിക്കുന്നതല്ലേ നല്ലത്.
നാസർക്ക പറഞ്ഞത് ശരിയാണ്. എന്നാൽ പിന്നെ നിങ്ങൾ തന്നെ വിളിക്കുന്നതാണ് നല്ലത്. നിങ്ങളോടാവുമ്പോൾ അവൻ കളവ് പറയാനും സാധ്യതയില്ല.!
നാസർക്ക ഫോൺകോൾ രണ്ടാമത്തെ ബെല്ലിൽ തന്നെ അവൻ അറ്റന്റ് ചെയ്തെങ്കിലും ഞങ്ങളങ്ങോട്ട് വരുന്നുണ്ടെന്നെന്നു പറഞ്ഞപ്പോൾ വേണ്ട എന്ന മറുപടിയാണ് കിട്ടിയത്.
കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയായിരിക്കാം ഞാൻ നാളെ വായനശാലയിലേക്കു വരാമെന്ന മറുപടിക്കു ശേഷം അവൻ കാൾ കട്ടാക്കുകയും ചെയ്തു.
അതോടെ അവന് കാര്യമായിട്ടെന്തോ പ്രശ്നമുള്ളതായി അവർക്കുതോന്നി. ഫോൺ ചെയ്താൽ ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും സംസാരിക്കുന്ന സ്വഭാവക്കാരനാണവൻ. ഇതിപ്പോൾ അഞ്ചു സെകന്റിൽ രണ്ടുവാക്കിൽ അവസാനിപ്പിച്ചിരിക്കുന്നു.
നാളെ കാണാം എന്നു പറഞ്ഞ സ്ഥിതിക്ക് വീട്ടിലേക്ക് കയറിച്ചെല്ലുന്നത് മര്യാദകേടാണെന്നുളളതു കൊണ്ട് ആ തീരുമാനത്തിൽ നിന്നും അവർ പിൻമാറി.
നാസർക്കയുടെ നിർബന്ധത്തിനുവഴങ്ങി സഹദേവൻ അവൻ്റെ മകൻ്റെ നമ്പറിലേക്കു വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു.
ഫോൺ അമ്മയുടെ കയ്യിൽ കൊടുക്കാമെന്നും പറഞ്ഞു കൊണ്ട് അവൻ ഫോൺ കൈമാറി.
ശബ്ദം കേട്ടപാടെ അവൾക്ക് ആളെ മനസ്സിലായി. മുഖവുര കൂടാതെ തന്നെ ഫോൺ വിളിക്കാനുള്ള കാരണം സഹദേവൻ അവളോടു പറഞ്ഞു.
വീട്ടിലെ സാമ്പത്തിക പ്രയാസം ഒരോന്നായി സഹദേവനോടവൾ എണ്ണിയെണ്ണി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും സഹദേവൻ്റെ മനസ്സ് മരവിച്ചു പോയിരുന്നു.
പുറം ഭാഗത്തെ ചുമരുകൾ സിമന്റ് തേച്ച് ഭംഗി കൂട്ടണം. സിറ്റൗട്ട് തറയോട് വിരിച്ച് മോടി വർദ്ധിപ്പിക്കണം. ആധുനിക കാലത്തെ സൗന്ദര്യ സങ്കൽപത്തിനൊത്ത ഡൈനിംങ് ടേബ്ളും സോഫാസെറ്റും ഉടനെ കിട്ടണം. അങ്ങനെയങ്ങനെ നൂറു കൂട്ടംആവശ്യങ്ങൾ. എല്ലാം വല്ലപ്പോഴും വിരുന്നു വരുന്നവരെയും വഴിപോക്കരെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണെന്നറിഞ്ഞപ്പോൾ ഞാൻ സംസാരിച്ചത് ഹരിദാസൻ്റെ ഭാര്യയോടു തന്നെയല്ലേ എന്നുപോലും സഹദേവൻ സംശയിച്ചുപോയി.!
അവസാനം പറഞ്ഞ കാര്യങ്ങൾ കൂടികേട്ടപ്പോൾ വിളിക്കേണ്ടിയിരുന്നില്ലെന്നും തോന്നി.
അവൻ അനുഭവികുന്ന മാനസിക പ്രയാസത്തിൻ്റെ യഥാർത്ഥ കാരണവും തിരിച്ചറിയാനായി.
നിങ്ങളുടെ കൂട്ടുകാരനോട് ഞാനോ മക്കളോ എന്തു പറഞ്ഞാലും പൈസയില്ലെന്നും പണിയില്ലെന്നുമാണ് മറുപടി പറയുക.
സുഖമില്ലെന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങി പോകാതെ പുതച്ചുമൂടിക്കിടന്നാൽ എങ്ങനെയാണ് പൈസയുണ്ടാവുന്നത്.? ആരാണ് പണിക്ക് വിളിക്കുന്നത്.?
പൈസയുടെ കാര്യത്തിൽ ഇത്രയും അവനിത്രയും ബുദ്ധിമുട്ട് വരാൻ കാരണമെന്താണെന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടിയും കൂടെ കേട്ടു കഴിഞ്ഞപ്പോഴേക്കും സഹദേവൻ വല്ലാത്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു.!
മാഷന്ന് പറഞ്ഞതുപ്രകാരം സലാമിൻ്റെ നേതൃത്വത്തിൽ ഒരോ വർഷവും എത്രയെത്ര പദ്ധതികളും പരിപാടികളുമാണ് നാസർക്കാ നമ്മൾ നടപ്പാക്കിയിട്ടുള്ളത്. പക്ഷേ നമ്മൾ ഇത്രയും കാലത്തിനിടയിൽ ശ്രദ്ധിക്കാതെ പോയ പ്രധാനപ്പെട്ട ഒരു കാര്യമുണ്ടെന്ന് ഇപ്പോഴാണ് എനിക്ക് ബോധ്യമായത്.
നീ ഇങ്ങനെ വലിയവലിയ ചിന്തകരെപ്പോലെ ഓരോന്ന് വിളിച്ചു പഞ്ഞാൽ ഞങ്ങൾക്കത് മനസ്സിലാക്കാൻ സാധിക്കൂല സഹദേവാ..
നിനക്ക് ബോധ്യമായ കാര്യം ഞങ്ങൾക്കും കൂടി ബോധ്യപ്പെടേണ്ടതാണെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അതെന്താണെന്ന് തെളിച്ചു പറഞ്ഞോ.
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ നാട്ടിൽ സ്വന്തം കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത പലരും അവരുടെ കുടുംബത്തിന് അധികപ്പറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട് നാസർക്കാ.. അക്കൂട്ടത്തിൽ നമ്മുടെ സലാമും ഉണ്ട്. വൈകിയാണെങ്കിലും ഞാനാ യാഥാർത്ഥ്യം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞിക്കുന്നു.
– കെ.എം സലീം പത്തനാപുരം.












