എന്നത്തേയും പോലെ തന്നെ ഇന്നലെയും പത്തു പതിനഞ്ചു പേർക്ക് ഗുഡ് മോർണിംഗ് മെസ്സേജ് അയക്കുമ്പോൾ തീരെ പ്രതീക്ഷിച്ചത് അല്ല അത്. രാവിലെ അഞ്ചരമണിക്ക് മഴ പെയ്യുന്നില്ലായിരുന്നെങ്കിലും “Happy rainy morning” എന്ന് കൂടുതലൊന്നും ചിന്തിക്കാതെ എല്ലാ സുഹൃത്തുക്കൾക്കും അയച്ചു. എന്നാൽ, അതിനുശേഷം പെയ്ത അതിശക്തമായ മഴയോടൊപ്പം അവരിൽ പലരുടെയും ചീത്തവിളികളും അകമ്പടിയായെത്തി!
“എന്തോന്നാടോ മാഷേ! രാവിലെ മുതൽ കോരിച്ചൊരിയാൻ ആണോ ആ മെസ്സേജ് അയച്ചത്? മഴ തന്നെ മഴ! ഒരു ഗ്യാപ് എങ്കിലും തരണ്ടേ? നനഞ്ഞൊലിച്ചാണ് സ്കൂളിൽ എത്തിയത്! മഴ ഒന്ന് മാറാൻ കുറെ പ്രാർത്ഥിച്ചത് മിച്ചം! ദൈവം കേട്ടില്ല!” പ്രിയ സുഹൃത്തിൻ്റെ രോദനം!
“അതിന് താൻ എന്താണ് പ്രാർത്ഥിച്ചത്? മഴ മാറാനോ? ഇന്ന് മഴ മാറുമെന്ന് തോന്നുന്നുണ്ടോ? തൻ്റെ പ്രാർത്ഥന തെറ്റിപ്പോയി! അതാണ് ദൈവം കേൾക്കാഞ്ഞത്!” ഞാൻ മറുപടി അയച്ചു.
“അതോണ്ട് ഇയാള് മാത്രം പ്രാർത്ഥിച്ചില്ലായിരിക്കും! മാഷും നനഞ്ഞില്ലേ?”
ഫ്രീ പീരീഡിൽ വീണ്ടും അവളുടെ മെസ്സേജ് വന്നു.
“ഞാൻ നനഞ്ഞില്ല! വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് പൊടിമഴയേ ഉണ്ടാരുന്നുള്ളൂ! ഞാൻ തന്നെപ്പോലെ മഴ മാറണേ എന്നല്ല പ്രാർത്ഥിച്ചത്! ഇറങ്ങുന്ന സമയം മഴ കുറയണേ എന്നാണ്!!” എൻ്റെ മറുപടിയ്ക്ക് പിന്നെ മെസ്സേജ് ഒന്നും വന്നില്ല.
ഞാൻ പറഞ്ഞു വന്നത് എന്താണെന്നു മനസ്സിലായോ?
പറയാൻ ശ്രമിച്ചാൽ ഇത് വലിയൊരു വിഷയം തന്നെയാണ്!
പ്രാർത്ഥന…എന്താണ്? എന്താണ് പ്രാർത്ഥിക്കേണ്ടത്? എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്? പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ?
ചിലർ പറയുന്നത് കേൾക്കാം.. “ഞാൻ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല! അതുകൊണ്ട് ഇപ്പൊ പ്രാർത്ഥിക്കാറേയില്ല!”
എന്തുകൊണ്ടാണ് നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രാർത്ഥന കേൾക്കാതിരിക്കാൻ ദൈവത്തിന് നിങ്ങളോട് എന്തെങ്കിലും വിരോധമുണ്ടോ? ഇല്ലല്ലോ അല്ലെ? പിന്നെ എന്തുകൊണ്ട് നിങ്ങളുടെ ചെറിയ പ്രാർത്ഥനകൾ പോലും ചിലപ്പോഴെങ്കിലും അദ്ദേഹം കേൾക്കുന്നില്ല? ചിന്തിക്കേണ്ടതല്ലേ?
രണ്ട് സന്ദർഭങ്ങൾ ഞാൻ പറയാം…
ഒന്ന്…
വർഷങ്ങൾക്ക് മുൻപ് ഞാൻ പാലക്കാട് ഒരു സുഹൃത്തിൻ്റെ കല്യാണത്തിന് പോയി. സദ്യയൊക്കെ കഴിഞ്ഞ് സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് തിരിക്കുമ്പോൾ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടടുക്കുന്നു. ഒരു ഉൾനാടൻ ഗ്രാമപ്രദേശമാണ്. ഓട്ടോയ്‌ക്ക് മെയിൻ റോഡിൽ നിന്നും കുറെയേറെ ഉള്ളിലേക്ക് പോന്നതിനുശേഷമാണ് സ്ഥലത്തെത്തിപ്പെട്ടത്.
ഓട്ടോകൾ വരുന്ന വഴിയാണ്, കിട്ടും എന്ന സുഹൃത്തിൻ്റെ വാക്കിൽ ഞാൻ നടന്നു. ഞായറാഴ്ച, ഉച്ചതിരിഞ്ഞ സമയം. കുറെ നടന്നിട്ടും ഓട്ടോ പോയിട്ട് ഒരൊറ്റ വണ്ടിയും ആ വഴി വന്നില്ല. ഇനിയും കുറെ ദൂരം ഉണ്ട് മെയിൻ റോഡ് എത്താൻ. നടന്നു ക്ഷീണിച്ച് ഞാൻ ആ വഴിയോരത്തു നിന്നു.
“ദൈവേ, വേഗം ഒരു ഓട്ടോ വരണേ! പ്ലീസ്!” ഞാൻ പ്രാർത്ഥിച്ചു.
അഞ്ചുമിനിറ്റ് പോലും കഴിഞ്ഞില്ല, ദാ, ഒരു ഓട്ടോ വരുന്നു!
ഞാൻ ആ ഓട്ടോ കൈകാണിച്ചു നിർത്തി. “ചേട്ടാ, എന്നെ ഒന്ന് മെയിൻ റോഡിലേയ്ക്ക് എത്തിക്കാമോ?”
എൻ്റെ സന്തോഷത്തെ തല്ലിക്കെടുത്തിക്കൊണ്ട് ആ ചേട്ടൻ ഉദാസീനതയോടെ പറഞ്ഞു. “ഓട്ടം പോണില്ല! ഞാൻ ഓട്ടം നിർത്തി പോവുകയാണ്! അപേക്ഷിച്ചിട്ടും ആ ചേട്ടൻ അത് കേൾക്കാതെ വണ്ടിയോടിച്ചുപോയി!
റോഡ് സൈഡിൽ വലിയ പനകളാണ്. ഞാൻ അതിലൊന്നിൽ ചാരി നിന്നു. സമയം പോകുന്നു. ബസ് സ്റ്റാൻഡിൽ എത്തണം. എറണാകുളത്തേയ്ക്കുള്ള ബസ് പിടിക്കണം. എപ്പോ?
ഞാൻ പ്രാർത്ഥിച്ചത് എന്തേ ദൈവം കേട്ടില്ല? അവിടെ ആ സ്ഥലത്ത് ഞാൻ തനിച്ച്! അതെങ്കിലും ദൈവത്തിന് ഒന്ന് ഓർക്കാമായിരുന്നു! എൻ്റെ ചിന്തകൾ അങ്ങനെ പോയി! ആ ചിന്തയ്ക്കൊടുവിലാണ് മറ്റൊരു ചിന്ത എൻ്റെ മനസ്സിലേക്ക് വന്നത്.
ഞാൻ ശരിക്കും എന്താണ് പ്രാർത്ഥിച്ചത്? ഓട്ടോ വരണേ എന്നല്ലേ! വന്നല്ലോ! അപ്പൊ എൻ്റെ പ്രാർത്ഥന ദൈവം കേട്ടു! ഇനി അപ്പൊ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്? എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്? ഞാൻ ആലോചിച്ചു.
ആലോചനയ്ക്കൊടുവിൽ ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു…”എന്നെ ബസ് സ്റ്റാൻഡ് വരെയും കൊണ്ടുവിടുന്ന ഒരു ഓട്ടോ വേഗം തന്നെ വരുത്തണേ! എന്നെ സുരക്ഷിതമായി അവിടെ എത്തിക്കണേ!”
രണ്ടേ രണ്ട് മിനിറ്റ്! അതിനുള്ളിൽ മറ്റൊരു ഓട്ടോ വരികയും ആ ഓട്ടോയിൽ ഞാൻ സ്റ്റാൻഡിൽ എത്തുകയും ചെയ്തു! അതൊരു കഥ!
മറ്റൊന്ന്…
വീടിനടുത്തുള്ള വിനോദ് ചേട്ടനാണ് ഇതിലെ പ്രധാന കഥാപാത്രം. ഉത്സവകമ്മിറ്റിയിലെ ഒഴിച്ചുകൂടാനാവാത്തയാൾ. എല്ലാ ഉത്സവപിരിവിനും നോട്ടീസ് തരാനും ഒക്കെ വലിയ ഉത്സാഹമാണ് ചേട്ടന്. കഴിഞ്ഞ ഉത്സവസമയത്ത് ചേട്ടനെ കണ്ടില്ല!
ഞാൻ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത്, ചേട്ടന് ഒരു അപകടം പറ്റി വീട്ടിൽ വിശ്രമത്തിലാണ്. വലതുകാലിന് ഒടിവ്! അതാണ് ചേട്ടൻ അപ്രത്യക്ഷമായിരിക്കുന്നത്!
പിന്നെയും കുറെ നാളുകൾക്കുശേഷം, ക്ഷേത്രത്തിൽ വച്ച് കണ്ടപ്പോൾ ചേട്ടൻ്റെ വലതുകൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരിക്കുന്നു! അപ്പോഴും സ്കൂട്ടർ ഇടിച്ച് അപകടം ഉണ്ടായതാണ്!
വിനോദ് ചേട്ടൻ്റെ സമയം മോശമാണല്ലോ എന്ന് ഞാൻ കരുതി. എന്നാൽ അതുകൊണ്ടും തീർന്നില്ല! അപകടങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു പിന്നീട്! ഇപ്പോഴായിട്ട് ചേട്ടൻ എപ്പോൾ പുറത്തിറങ്ങിയാലും അപകടങ്ങളുടെ ഘോഷയാത്രയാണ്! അതുകൊണ്ട് മക്കൾ ചേട്ടനോട് പുറത്തേക്ക് ഇറങ്ങണ്ട എന്ന് പറഞ്ഞിരിക്കയാണ്!
ഞാൻ ഏതായാലും ചേട്ടൻ്റെ വീടുവരെ പോയി. വണ്ടിയിടിച്ച് നടുവിന് മിന്നൽ! ബെഡ് റസ്റ്റ് ആണ് ഒന്നര മാസം! വിവരങ്ങൾ അന്വേഷിക്കുന്ന കൂട്ടത്തിലാണ് അങ്ങനെ ഒരു കാര്യം സംസാരത്തിൽ വന്നത്… ചേട്ടൻ പറഞ്ഞത് ഇങ്ങനെ… ” എന്നും പ്രാർത്ഥിക്കുമായിരുന്നു. അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ! അപകടങ്ങൾ തുടർക്കഥ ആയത് കൊണ്ട് ഇപ്പോൾ പ്രാർത്ഥിക്കാറേ ഇല്ല!”
“ചേട്ടൻ എന്താണ് പ്രാർത്ഥിച്ചിരുന്നത്?” എനിക്ക് അറിയാൻ ആകാംക്ഷയായി.
“ദിവസവും രണ്ടു നേരം വിളക്ക് വച്ച് പ്രാർത്ഥിക്കുമായിരുന്നു മോളെ! എൻ്റെ കൃഷ്ണാ! ഇനി വരുന്ന എല്ലാ അപകടങ്ങളിൽ നിന്നും എന്നെ രക്ഷിക്കണേ എന്ന്! കരഞ്ഞു പ്രാർത്ഥിച്ചിട്ടും പക്ഷെ, ഭഗവാൻ കേട്ടില്ല!” ചേട്ടൻ്റെ തൊണ്ടയിടറി.
“ഇനി വരുന്ന എല്ലാ അപകടങ്ങൾ!!” ഞാനൊന്നു ഞെട്ടി! അപ്പൊ അതാണ് പ്രാർത്ഥന! അപ്പൊ അപകടങ്ങൾ വരുന്നു, വരും എന്ന് ചേട്ടൻ കൺഫേം ചെയ്തിരിക്കുന്നു! പാവം കൃഷ്ണൻ!അപകടം ഉണ്ടായിട്ട്, പിന്നെ അതിൽ നിന്ന് ചേട്ടനെ രക്ഷിക്കണം! വെറുതെയല്ല, അപകടങ്ങൾ ഒന്നിന് പുറകെ ഒന്നായി!!
ഞാൻ ചേട്ടനോട് വിശദമായി അതെപ്പറ്റി സംസാരിച്ചു. “അപ്പോൾ പിന്നെ എങ്ങനെ പ്രാർത്ഥിക്കണം മോളെ? എങ്ങനെ പ്രാർത്ഥിച്ചാൽ ഈ ദുരിതം ഒഴിയും?” ചോദ്യം ഉയർന്നു നിന്നു.
അത് വളരെ സിംപിൾ ആണ് ചേട്ടാ, പ്രാർത്ഥിക്കുമ്പോൾ ‘അപകടം’ എന്ന വാക്കേ പറയണ്ട! മറിച്ച്, എന്നെ എന്നും എപ്പോഴും സന്തോഷമായി, സ്വസ്ഥമായി ഇരിക്കാൻ അനുഗ്രഹിക്കണേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കൂ! അത്രേം മതി. എല്ലാം ശരിയാവും. ഞാൻ പറഞ്ഞു.
ആ ബെഡിൽ നിന്ന് എഴുന്നേറ്റതിനുശേഷം പിന്നെ ഈ നിമിഷം വരെ ഒരു ആക്‌സിഡന്റ് പോലും ചേട്ടന് പറ്റിയിട്ടില്ല. എപ്പോഴും സന്തോഷമായി ചേട്ടൻ ഞങ്ങളുടെ പഞ്ചായത്താകെ ഓടിച്ചാടി നടക്കുന്നു!
പ്രാർത്ഥന!!
(പിൻകുറിപ്പ് : എന്നുവച്ച്, “എന്തും” പ്രാർത്ഥിക്കാം എന്നല്ലാട്ടോ! ന്യായമായ എന്തും, സ്വാർത്ഥതയോടെയല്ലാത്തത് എന്തും, മറ്റുള്ളവർക്ക് ഉപദ്രവം വരുത്താത്തതെന്തും പ്രാർത്ഥിക്കാം! പക്ഷെ, ഒരു കാര്യം ഓർക്കുക… എങ്ങനെയാവണം പ്രാർത്ഥന എന്നത് നിങ്ങളുടെ തീരുമാനമാണ്. ഒരേസമയം ഹൃദയം കൊണ്ടും മസ്‌തിഷ്കം കൊണ്ടും ചിന്തിച്ച്, നിങ്ങളുടെ പ്രാർത്ഥനയ്ക്ക് രൂപം കൊടുക്കുക. ചപലമായ പ്രാർത്ഥനകൾക്കൊന്നും തന്നെ ഫലം ഉണ്ടാവില്ല എന്നറിയുക. ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഉറപ്പായും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും! മനുഷ്യർക്കാണ് പരിമിതികൾ ഉള്ളത്, ദൈവത്തിന് പരിമിതികളുമില്ല, പരിധികളുമില്ല!!)