പൂമുഖത്ത് വല്യമ്മയും ( ചാച്ചൻ്റെ അമ്മ…. ഞാനും ഷൈനിയും കുളങ്ങരത്തറേലെ അമ്മാമ്മ എന്ന് വിളിച്ചിരുന്നു ) കൈതോനേലെ അമ്മാമ്മയും മുറുക്കാൻ്റെ ചെറു പൊതിക്കൊപ്പം പഴയ കഥകളുടെ വലിയ ഭാണ്ഡവും അഴിച്ചു വയ്ക്കും….
ഞങ്ങൾ കുട്ടികൾ അവർ മുറുക്കുന്നതിനൊപ്പം മുറുകുന്ന കുടുംബ കാരണവന്മാരുടെ വീരകഥകളുടെ ലോകത്തിൽ വിടർന്ന കണ്ണുകളോടെ സഞ്ചരിക്കും…..ഇടയ്ക്കു അമ്മാമ്മമാർ ആരെങ്കിലും ഷൈനിയുടെ മുടി ചിക്കി കെട്ടുന്നുമുണ്ടാകും……
“അന്ന് കുതിരപ്പന്തി ഷാപ്പീന്ന് വയറ്റിൽ കയറിയ കത്തിയുമായി കുത്തിയവനെ അടിച്ചു താഴെ ഇട്ടിട്ട് കൊച്ചാട്ടൻ ഈ പൂമുഖത്ത് വന്നാ ഇരുന്നത്……”
ഒന്ന് നിറുത്തി കൈതോനേലെ അമ്മാമ്മ മുറുക്കാൻ തുപ്പൽ രണ്ട് വിരലുകൾക്കിടയിലൂടെ മുറ്റത്തേയ്ക്ക് നീട്ടി തുപ്പി….’പ്പിശ്…. ‘ചുവപ്പിൻ്റെ ഒരു വളഞ്ഞവര അന്തരീക്ഷത്തിലൂടെ മുറ്റത്തു വീണ് തെറ്റിപ്പൂക്കൾ മാതിരി ചിതറി തെറിച്ചു……
കഥപറച്ചിലിന് കൂടുതൽ ഉന്മേഷം പകരാൻ പൊകലയുടെ ഒരു കഷ്ണം നുള്ളിയെടുത്ത് പല്ലിലുരച്ചു അണ്ണാക്കിലൊതുക്കി……
കഥയുടെ രസച്ചരടിൽ ലയിച്ചിരുന്ന ഞങ്ങൾ അക്ഷമയോടെയും എന്നാൽ കൗതുകത്തോടെയും ഈ പ്രവർത്തികൾ വീക്ഷിച്ചിരുന്നു……
കേട്ടതിൽ ഏറെ സാഹസികമായ കഥയായിരുന്നു ഭാസ്കരപിള്ള എന്ന അപ്പൂപ്പൻ്റെ കഥ…..ആജാനുബാഹുവും ആരെയും കൂസാത്ത ധീരനുമായ ഒരു വല്യമ്മാവൻ…..ചാച്ചൻ്റെ വല്യച്ഛനും,അമ്മയുടെ വല്യമ്മാവനുമായിരുന്നു…..
കഥയുടെ ബാക്കി അമ്മാമ്മ പറയുന്നതിനു മുന്നേ പടിഞ്ഞാറെ കണ്ടത്തിൻ്റെ ഭാഗത്തു നിന്നും ഉറക്കെ ഉള്ള പാട്ട് മുഴങ്ങി…..
“ശശികലേ….മോളേ അരുമ പൂങ്കുയിലേ…..”
വല്യച്ഛൻ്റെ വരവാണ്….വേപഥുവോടെ കുളങ്ങരതറേലെ അമ്മാമ്മ കിഴക്കോട്ടും, കൈതോനെ അമ്മാമ്മ വടക്കുവശത്തോട്ടും മറഞ്ഞു……
കഥയുടെ പെയ്ത്തൊഴിഞ്ഞ പൂമുഖത്ത് തൂണിനു മറഞ്ഞു ഞങ്ങൾ വല്യച്ഛൻ്റെ വരവും നോക്കി ആകാംക്ഷയോടെ നിന്നു…..
(തുടരും )
– സതീഷ് കെ.സി