തെയ്യാമ്മയുടെയും ഏലമ്മയുടെയും ഈഗോ ക്ലാഷിനിടയിൽ പെട്ട് ജീവിതം ഹോമിക്കേണ്ടി വന്ന ഒരു പാവം കോഴിയുടെ കഥയാണിത്.
തെയ്യാമ്മ പതിനഞ്ചാമത്തെ വയസ്സിൽ വക്കച്ചൻ്റെ ഭാര്യയായി കൂടത്തായിയിൽ എത്തി. സുന്ദരിയും സുശീലയും ഉന്നതകുല ജാതയുമായിരുന്നു തെയ്യാമ്മ. ആ ദാമ്പത്യ വല്ലരിയിൽ 10 വർഷം കൊണ്ട് ആറ് കുസുമങ്ങൾ വിടർന്നു. വെറും തരിശായി കിടന്ന 70 സെൻറ് സ്ഥലം ആണ് വക്കച്ചന് വീതത്തിൽ കിട്ടിയത്. ഒരിഞ്ച് ഭൂമി വെറുതെ കളയാതെ ആ പറമ്പ് മുഴുവൻ തെയ്യാമ്മ വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചു. തെയ്യാമ്മയുടെ സാമർത്ഥ്യം കൊണ്ട് ആ പറമ്പ് വൃക്ഷലതാദികൾ കൊണ്ട് നിറഞ്ഞു. മുൻവശത്ത് നല്ലൊരു പൂന്തോട്ടം. അടുക്കള വശത്ത് നല്ലൊരു അടുക്കളത്തോട്ടം. തെങ്ങും കവുങ്ങും തേക്കും മാവും പ്ലാവും എന്ന് വേണ്ട പുളിമരം തൊട്ട് ഇനി എന്തെല്ലാം വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കാമോ അതെല്ലാം വെച്ചുപിടിപ്പിച്ചു. കച്ചവടക്കാരനായ വക്കച്ചൻ്റെ മുമ്പിൽ അടുക്കള ആവശ്യങ്ങൾക്കായി കൈ നീട്ടേണ്ട ആവശ്യം ഒരിക്കലും തെയ്യാമ്മയ്ക്ക് ഇല്ലായിരുന്നു. സാമർത്ഥ്യത്തോടെ തെയ്യാമ്മ കുടുംബം ഭരിച്ചു.
അടുത്തു തന്നെ ആയിരുന്നു പള്ളി. പള്ളി അലങ്കരിയ്ക്കുന്നതിനു ആവശ്യമായ പുഷ്പങ്ങളെല്ലാം തെയ്യാമ്മ ഫ്രീയായി കൊടുത്തിരുന്നു. നേരെ മുമ്പിൽ ആഢ്യത്തം ഉള്ള ഒരു കുടുംബം താമസിക്കുന്നു. അവരെക്കൊണ്ട് യാതൊരു ഉപദ്രവവും ഇല്ല. പുറകുവശത്ത് പള്ളിയുടെ കുടികിടപ്പുകാർ 3 സെൻറ് വീതം ആയി മൂന്നു വീട്ടുകാർ താമസിക്കുന്നുണ്ട്. അവരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് തെയ്യാമ്മയും ആ നാട്ടിലെ ജനങ്ങളും. സകല ചപ്പുചവറുകളും അടിച്ചുകൂട്ടി തെയ്യാമ്മയുടെ പറമ്പിലേക്ക് എറിയും മൂന്നു വീട്ടുകാരും. മതിലുചാടി വന്ന് കുട്ടികൾ മാങ്ങാ, പുളി, കശുമാങ്ങ, ജാമ്പക്ക…… എല്ലാം പറിച്ചോണ്ടു പോകും. കിറുക്കൻ കളി ‘ക്രിക്കറ്റ്’ കളിച്ചു ഓട് പൊട്ടിക്കുന്നത് മറ്റൊരു തമാശ. എല്ലാം സഹിക്കാം. രാത്രിയാകുമ്പോൾ ഈ മൂന്നു വീടുകളിൽ നിന്ന് ആണുങ്ങൾ കള്ളു കുടിച്ചു വന്നുള്ള അസഭ്യവർഷം. തെറിവിളിയും ശബ്ദകോലാഹലവും വേറെ. കുടികിടപ്പുകാരല്ലേ, സഹിക്കാതെ നിവൃത്തിയില്ല. ‘തിന്മയെ നന്മ കൊണ്ട് കീഴടക്കണം’ എന്നാണല്ലോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്. ഈ പറമ്പിൽ ഉണ്ടാകുന്ന എല്ലാ ഫലങ്ങളുടെയും പങ്ക് തെയ്യാമ്മ ഇവർക്ക് കൊടുക്കാൻ തുടങ്ങി. അതായത് ഒരു വാഴ കുലച്ച് പഴം ആയാൽ ഉടനെ ഓരോ പടല വച്ച് ഈ വീട്ടുകാർക്ക് കൊടുക്കും. അങ്ങനെ കുറച്ചു ദിവസം കൊണ്ട് രാത്രിയിലെ തെറിവിളി ശബ്ദകോലാഹലം ഒഴിച്ച് ബാക്കിയെല്ലാം തെയ്യാമ്മ നിർത്തി. ഒരുവിധം അവരുമായി സൗഹൃദത്തിൽ പോകാൻ തുടങ്ങി. കാരണം ആ മൂന്നു വീടുകളിലെ കുട്ടികൾക്ക് പറമ്പിൽ വന്ന് ഒന്നും മോഷ്ടിക്കേണ്ട ആവശ്യമില്ല. മാവുപൂത്തു് അത് മാങ്ങ ആയി മൂത്തുവരുമ്പോൾ അതിൻ്റെ പങ്ക് കൃത്യമായി മൂന്ന് വീടുകളിലും എത്തിക്കും. അപ്പോൾ പിന്നെ അമ്മമാർ തന്നെ കുട്ടികളെ പറഞ്ഞു വിലക്കി. അങ്ങനെ സമാധാനം പുനഃസ്ഥാപിച്ച് മുന്നോട്ടു പോകുമ്പോഴാണ് ഒരു പുതിയ പ്രശ്നം.
രണ്ട് വീട്ടുകാർ സമാധാന കരാറിൽ ഒപ്പുവെച്ചു. ഒരു വീട്ടുകാർ മാത്രം ഉടക്ക് ലൈനിൽ തന്നെ നിൽക്കുകയായിരുന്നു. ഏലമ്മ മാത്രം തെയ്യാമ്മയ്ക്ക് പിടികൊടുത്തില്ല. സ്ത്രീസഹജമായ അസൂയ ആയിരുന്നു അതിന് കാരണം.
ഏലമ്മയും തെയ്യാമ്മയും ഒരു നാട്ടുകാരാണ്. അന്നാട്ടിലെ തെയ്യാമ്മയുടെ ജനസമ്മതി ഏലമ്മയ്ക്ക് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. തെയ്യാമ്യ്ക്ക് കോഴി, താറാവ്, പശു ഇവയൊക്കെ വളർത്താൻ ആവശ്യമായ സ്ഥലം, ഷെഡ്ഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ട്. ഇറച്ചികോഴി കുഞ്ഞുങ്ങൾ, കോഴിതീറ്റ, മരുന്ന്…. .ഇവയൊക്കെ സൗജന്യമായി സർക്കാരിൽ നിന്നും കിട്ടും. വീട്ടുമുറ്റത്തെ ഷെഡിൽ വളർത്തിയാൽ മതി. 45 ദിവസം വളർത്തി സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിലേക്ക് തിരിച്ചു കൊടുത്താൽ മതിയാകും. ഇന്റഗ്രേഷൻ സൂപ്പർവൈസർ, വെറ്റിനറി ഡോക്ടർമാർ എന്നിവർ യഥാസമയം ഫാം സന്ദർശിച്ചു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ഒരു ലക്ഷം രൂപയാണ് തെയ്യാമ്മ ഈ ഇനത്തിൽ കഴിഞ്ഞവർഷം ഉണ്ടാക്കിയത്. ഹോ !! ഏലമ്മ ഇതെങ്ങനെ സഹിക്കും? അതുപോലെതന്നെ അതാത് സമയത്ത് തെയ്യാമ്മ ജോലിക്കാരെ നിർത്തി ചീരയും വെണ്ടയും ഒക്കെ നട്ടുപിടിപ്പിക്കും. മൺകോരിയുമായി തെയ്യാമ്മയും അവർക്കൊപ്പം ഉണ്ടാകും. ചീര ഒന്ന് കിളുത്തു വരുന്നതെ ഉണ്ടായിരുന്നുള്ളൂ. ഏലമ്മയുടെ വീട്ടിലെ കോഴികൾ വന്ന് അതുമുഴുവൻ കൊത്തി തൂവിയിട്ട് പോയി. ഏലമ്മയോട് ഒരു ദിവസം പരാതി പറഞ്ഞു, രണ്ടു ദിവസം പറഞ്ഞു. രക്ഷയില്ല. ഏഴുമുഴo നാക്കുള്ള ഏലമ്മയുടെ മറുപടി ഇതായിരുന്നു. “ഞാൻ എൻ്റെ കോഴികളോട് പറഞ്ഞു. അവരൊക്കെ വലിയ കുടുംബക്കാരാണ്, ആ മതിൽ എടുത്തു ചാടരുത് എന്ന്. പക്ഷേ കോഴി പറഞ്ഞാൽ കേൾക്കുന്നില്ല ഞാൻ എന്ത് ചെയ്യാനാണ്? “ എന്ന്. പാവം തെയ്യാമ്മ പള്ളിയിൽനിന്ന് ഇളിഭ്യയായി തിരികെ വന്നു. തെയ്യാമ്മയുടെ കൂട്ടുകാരികളുടെ മുമ്പിൽ വെച്ചായിരുന്നു ഏലമ്മയുടെ ആക്രമണം.
അയൽക്കാരെ ദ്രോഹിക്കരുത് എന്ന് തെയ്യാമ്മക്കറിയാം. കർത്താവ് പൊറുക്കുകയില്ല. ഇനി എന്ത് വഴി? തിരിച്ചും മറിച്ചും ആലോചിച്ചു.തെയ്യാമ്മ ജോലിക്കാരനെ വിളിച്ചു ചില നിർദ്ദേശങ്ങൾ കൊടുത്തു. പിറ്റേദിവസം രാവിലെ തന്നെ ഏലമ്മയുടെ കോഴികൾ ഒക്കെ മതിലുചാടി എത്തി. അപ്പോൾ തന്നെ ജോലിക്കാരൻ തെയ്യാമ്മയുടെ നിർദ്ദേശമനുസരിച്ച് എല്ലാത്തിനേം പിടിച്ച് കോഴിക്കൂട്ടിൽ ആക്കി.
വൈകുന്നേരം കോഴികൾ കൂടണയുന്ന നേരത്ത് ഒരെണ്ണത്തിനെ മാത്രം പുറത്തുവിട്ടു. ചോറിൽ ഫ്രുടാൻ മിക്സ് ചെയ്ത് പറമ്പിൽ വച്ചു. ഓടിവന്ന് ആ ഒരു കോഴി അത് കൊത്തിത്തിന്നു. കുറച്ചുകഴിഞ്ഞ് മറ്റു കോഴികളെ കൂട്ടിൽ നിന്ന് പുറത്തു വിട്ടു. എല്ലാം മതിലുചാടി പോയി. ഫ്രുടാൻ കൊത്തി തിന്ന ആ ഒരു കോഴി മതിലു ചാടി ഏലമ്മയുടെ വീട്ടിലെത്തി നിമിഷങ്ങൾക്കകം ചത്തു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഈ കോഴി എങ്ങനെ ചത്തു എന്ന് അറിയില്ല എന്ന് പറഞ്ഞപ്പോൾ തെയ്യാമ്മയുടെ മറുപടി ഇതായിരുന്നു.”ഞാൻ ഇവിടെ പറമ്പിൽ എലിയെ കൊല്ലാൻ ചോറിൽ വിഷം ചേർത്തു വെച്ചിരുന്നു. നിൻ്റെ ആ ചത്ത കോഴി അത് തിന്നുന്നത് കണ്ടു. ഞാൻ അത് ആ കോഴിയോട് പറഞ്ഞിരുന്നു. പക്ഷേ അത് കേട്ടില്ല. നീ ചൊല്ലു വിളിക്കല്ല കോഴിയെ വളർത്തിയിരിക്കുന്നത് അല്ലേ, അതുകൊണ്ടല്ലേ അത് ചത്തത്. ബാക്കി കോഴികൾ ഒക്കെ ഞാൻ പറഞ്ഞത് കേൾക്കുകയും അനുസരിക്കുകയും ചെയ്തു. അവർക്കൊന്നും പറ്റിയില്ലല്ലോ? ഈ കോഴി മാത്രം ഞാൻ പറഞ്ഞത് കേട്ടില്ല. അനുസരണക്കേടിനു കിട്ടിയ ശിക്ഷ. “
മൂന്നുനേരവും അരിയാഹാരം കഴിക്കുന്ന ഏലമ്മയ്ക്ക് കാര്യം പിടികിട്ടി.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.