അമ്മക്കരങ്ങളിൽ താലോലമേറ്റവർ
അമ്മിഞ്ഞ ഊറ്റികുടിച്ചോരിവർ
അംഗനവാടിയാം ആലയമുറ്റത്ത്
ആനന്ദപൂമഴ തീർക്കുന്നവർ
അംബരം പൊങ്ങുന്ന തുമ്പിക്കു തുല്യമായ്
അമ്മക്കു ചുറ്റും പറന്നോരിവർ
ആലംബമേകുന്നൊരായക്കു ചുറ്റിലും
ആടികളിക്കുന്നതെന്തു ചന്തം
അമ്മകരം ഗ്രഹിച്ചാരവത്തോടവർ
ആനന്ദമോടെ പടികയറും
അമ്മക്കരങ്ങളീന്നായ ഏറ്റീടുമ്പോൾ
ആർത്തലച്ചീടുന്നിതൊച്ചയോടെ
ആടിയുംപാടിയും നേരം കൊഴിച്ചവർ
അഭ്യസിച്ചീടുന്നിതക്ഷരങ്ങൾ
ആരാൻ്റെ മക്കളെന്നില്ലാതെ സ്വന്തമായ്
ആർദ്രതയോടവർ കാത്തിടുന്നൂ
അപ്പിയിട്ടീടാലും അന്തികേയെത്തീട്ട്
അർപ്പണത്തോടവർ വേല ചെയ്യും
അൻപുനിറഞ്ഞുള്ളോരമ്മയേപോലെയാ
ആയയും ടീച്ചറും കുട്ടികൾക്ക്
അന്നംകൊടുത്തിടും ജ്ഞാനം പകർന്നിടും
ആരോഗ്യകാര്യങ്ങളുറ്റുനോക്കും
ആത്മാർത്ഥമായമ്മ വിശ്വസിച്ചീടുന്ന
ആദ്യത്തെ വ്യക്തിയാണദ്ധ്യാപിക
ആരൊക്കെയാകാനും എന്തൊക്കെയാകാനും
ആദ്യംകുറിച്ചതീ ക്ഷേത്രമല്ലോ
അന്തരംഗങ്ങളിലെന്നും ജ്വലിച്ചിടും
അംഗനവാടിയാം ദീപ്തസ്തംഭം
– ജോൺസൺ എഴുമറ്റൂർ