ഉള്ളിലെ ശബ്ദം കരുത്തുള്ളതാണെങ്കിലും പുറമെ വൈകാരികതയിലേക്കൂന്നി വീഴാറുണ്ട്. എല്ലാവരെയും വിട്ട് എങ്ങോട്ടോ പോകുന്ന ഒരു പക്ഷിയെന്ന പോലെ….
വെറുതെയിരുന്ന് കരയുന്ന ഒരു പക്ഷി. പലകാരണങ്ങളാൽ ഉപജീവനത്തിനു വേണ്ടി കൂടു മാറേണ്ടി വരുന്നു. മനസ്സ് വികാരങ്ങളുടെ ഒരു കടലാകുന്നു. ഒറ്റപ്പെടലിൻ്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുമ്പോഴും അത് പിന്തിരിയാൻ തയ്യാറാകുന്നില്ല. തൻ്റെ കൂടെയുള്ളവരെ തേടി പറന്നലയുന്നു.
അങ്ങനെയൊരു യാത്രയിൽ പക്ഷി പലരെയും കണ്ടുമുട്ടുന്നു. പലരെയും ഇഷ്ടമാകുന്നു. എന്നെങ്കിലും പിരിയുമെന്ന ബോധം മനസ്സിനെ അലട്ടുന്നുണ്ടെങ്കിലും ഇഷ്ടമുപേക്ഷിക്കാൻ പക്ഷി തയ്യാറാവുന്നില്ല. അങ്ങനെ ഒരുപാട് കാടുകൾ തോറും അലയുന്ന പക്ഷി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുന്നു.
മരങ്ങൾക്ക് ഒരുപാട് കഥ പറയാനുണ്ട്. കഥകൾ പലതും കാറ്റിലൂടൊഴുകി, ചക്രവാളത്തിനു മീതെ ഉയർന്നു നിൽക്കുന്നതായി തോന്നുന്നു. കാടിൻ്റെ നിശബ്ദതയിൽ ഇങ്ങനെ പലതും പക്ഷി സ്വപ്നം കാണുന്നു. കലോത്സവങ്ങൾ മനസ്സിന് നിറം പകരുന്നെങ്കിലും എവിടെയോ ഒരു ഏകാന്തത തിരിച്ചറിയുന്നു. പൂമരങ്ങൾ പാട്ടിൽ ലയിച്ച് താളം തെറ്റാതെ പാടാൻ ശ്രമിക്കുന്നു. നിശബ്ദ സംഗീതത്തിൻ്റെ ഓർമ്മകൾ പക്ഷിയെ മുന്നോട്ട് കൊണ്ടുപോകുന്നു. കത്തുന്ന വേനലിലും മനസ്സിന് കുളിർമഴയായി കലോത്സവങ്ങൾ മാറുമ്പോൾ പലതും ഓർമ്മകളുടെ ഉറവിടങ്ങളായി നിലനിൽക്കുന്നു. കാലം മുന്നോട്ടു പോയാലും ചില പാട്ടുകൾ, രചനകൾ പിന്നിൽ നിൽക്കും. അവ പുഴ പോലെയാണ്. മുന്നോട്ട് ഒഴുകും.
ഇവിടെ വേരുറപ്പിച്ച ഒരു ചെടിയെന്ന പോലെ ജീവിക്കുമ്പോൾ പറിച്ചുനടലിൻ്റെ ദൈന്യത പക്ഷി വിഷമത്തോടെ മനസ്സിലാക്കുന്നുണ്ട്. ഇനിയും എല്ലാവരുടെയും കൂടി ഒരുമിച്ച് അപ്പോഴുള്ള സന്തോഷത്തിൽ ഉണ്ടാകില്ലെങ്കിലും അത് നടക്കണമെന്നുള്ളത് ഒരു സ്വപ്നമായി അവശേഷിക്കുന്നു…
എന്നാലും മരങ്ങൾ എന്നുമിത് സംസാരിക്കും…
കാറ്റിലൂടെ മിണ്ടിയും പറഞ്ഞും…
– വി വി സ്വാതി











