എൻ്റെ ഉറ്റ സുഹൃത്ത് മഞ്ജു കുര്യൻ, നഗരത്തിലെ രണ്ടുമൂന്നു സ്കൂളുകളിൽ ഒരേസമയം ജോലി ചെയ്യുന്ന ചൈൽഡ് സൈക്കോളജിസ്റ്റ് ആയിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം വച്ചാണ് ഓരോ സ്കൂളിലും ഡ്യൂട്ടി. പത്താം ക്ലാസിലേക്ക് എത്തുന്ന കുട്ടികളുടെ സ്ട്രെസ് കുറയ്ക്കാനും പഠിത്തത്തിൽ പിന്നോക്കം പോകുന്ന കുട്ടികൾക്ക് എന്തെങ്കിലും മാനസിക പിരിമുറുക്കങ്ങൾ ഉണ്ടോ, അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ എന്താണ് എന്നൊക്കെ ചോദിച്ചു മനസ്സിലാക്കുക, ശേഷം അത് വേണ്ടപ്പെട്ടവരെ അറിയിച്ച് പരിഹാരം നിർദേശിക്കുക ഇതൊക്കെയാണ് അവളുടെ ജോലി. മഞ്ജുവിൻ്റെ മുമ്പിൽ പരിഹാരമാർഗം തേടിയെത്തിയ ഓരോ കുട്ടികളുടെ അനുഭവകഥ അവൾ പറയുന്നത് കേൾക്കാൻ എനിക്ക് വലിയ കൗതുകമാണ്. ഇന്ന് അവൾക്ക് എന്നോട് പറയാനുണ്ടായിരുന്നത് ഒരു തടിയൻ ആൽബിയെ രക്ഷിച്ചെടുത്ത കഥയായിരുന്നു.
അമിതവണ്ണക്കാരനായ ആൽബി പഠനത്തിൽ പുറകോട്ടാണ്. മറ്റു കുസൃതികൾ ഒന്നുമില്ല. അന്തർമുഖനാണ്. ആരുമായും കൂട്ടുകൂടില്ല. വെറുതെ പുസ്തകം തുറന്ന് അതിലേയ്ക്ക് നോക്കി ഇരിക്കും. മറ്റു കുട്ടികൾ ഒക്കെ തടിയൻ എന്ന് വിളിച്ചു കളിയാക്കുന്നതുകൊണ്ടാണ് ആരുമായും കൂട്ടുകൂടാത്തത് എന്ന് മനസ്സിലായി. രക്ഷിതാക്കളുമായി സംസാരിക്കാൻ അവരെ വിളിച്ചു വരുത്തി ഡോക്ടർ. അമ്മ മാത്രം വന്നു അപ്പൻ ഒരു വിദേശ ടൂറിലാണ് എന്ന് പറഞ്ഞു. മോൻ സ്കൂൾ വിട്ടു വന്നാലും എപ്പോഴും മുറിയിൽ അടച്ചിരുന്ന് പഠനം ആണെന്ന് അമ്മ. പത്താംക്ലാസിൽ റാങ്ക് ആണ് അവർ പ്രതീക്ഷിച്ചിക്കുന്നതത്രേ. വീട്ടുജോലികളും ഉത്തരവാദിത്വങ്ങളും പിന്നെ വിദ്യാഭ്യാസം കുറവായതുകൊണ്ട് മകൻ്റെ കാര്യങ്ങളൊന്നും വലുതായി അറിയില്ല. എല്ലാ വിഷയത്തിനും ട്യൂഷൻ വച്ചു കൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ അവർക്ക് കാര്യമായ വിവരമൊന്നുമില്ല. സൈക്കോളജിസ്റ്റ് യഥാർഥ പ്രശ്നത്തിൻ്റെ വേരുകൾ ചികഞ്ഞ് അന്വേഷണം തുടങ്ങി. ഇവർ താമസിക്കുന്ന ഫ്ലാറ്റിൻ്റെ സെക്രട്ടറിയെ മറ്റൊരു ആവശ്യം പറഞ്ഞു സ്കൂളിലേക്ക് വിളിച്ചുവരുത്തി. കൂട്ടത്തിൽ ഈ കുടുംബത്തെ അറിയാമോ എന്ന് ചോദിച്ചു.
സംഭാഷണ പ്രിയനായ സെക്രട്ടറി “അയ്യോ! അറിയുമോ എന്നോ, ടീച്ചറെ അതൊരു വലിയ കഥയാണ് എന്നും പറഞ്ഞ് സെക്രട്ടറി കഥയുടെ ചുരുളഴിച്ചു. ‘എർത്ത് സോളമൻ’ എന്നാണ് ഇവൻ്റെ അപ്പൻ്റെ പേര്. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇവനെ വളർത്തിയത് ഒരു ബന്ധു ആയിരുന്നു. വേണ്ടത്ര കരുതലും സ്നേഹവും കിട്ടാതെ വളർന്നതുകൊണ്ട് ആകണം മടിയൻ്റെ മടിയൻ ആയിരുന്നു. പഠിത്തത്തിലും മരമണ്ടൻ. ഇവനെ എങ്ങനെയെങ്കിലും തലയിൽ നിന്ന് ഒഴിപ്പിക്കാനായി ട്രെയിൻ കയറ്റി എറണാകുളത്തേക്ക് ഒരു കടയിൽ സെയിൽസ്മാനായി വിട്ടു ബന്ധു. ഇവനെ യാത്രയാക്കി വീട്ടിൽ തിരിച്ചെത്തുന്നതിനുമുമ്പേ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഒല്ലൂർ എത്തിയപ്പോൾ തന്നെ ഇവൻ അവിടെ ഇറങ്ങി തൃശ്ശൂർക്ക് ബസ്സിൽ വീട്ടിൽ തിരിച്ചെത്തി. എവിടെ ജോലിക്ക് കൊണ്ട് ആക്കിയാലും അടങ്ങി നിൽക്കില്ല. രണ്ടുദിവസം കഴിയുമ്പോൾ ഒന്നുകിൽ മുതലാളി പറഞ്ഞു വിടും. അല്ലെങ്കിൽ ഇവൻ തനിയെ പിരിഞ്ഞു പോരും. അങ്ങനെയിരിക്കെ ദുബായിൽ ഒരു സ്വർണ്ണ കടയിലേക്ക് ആളെ എടുക്കുന്നുണ്ട് എന്ന് കേട്ട് അവരുടെ കയ്യും കാലും പിടിച്ച് ഇവനെ ആ ബന്ധു അങ്ങോട്ട് കയറ്റി വിട്ടു. ജോലി ചെയ്യാൻ മടി ഉണ്ടെന്നേ ഉള്ളൂ മോഷണം ഒന്നുമില്ല.സ്വർണ കടയിലേക്ക് ആളെ എടുക്കുമ്പോൾ എപ്പോഴും അവർ സത്യസന്ധതയും വിശ്വസ്തതയും ആണ് നോക്കുക. ഏതായാലും സോളമൻ അവിടെ പോയി. പാസ്പോർട്ടും മറ്റും അവർ പിടിച്ചു വെച്ചതുകൊണ്ട് ബന്ധുവിൻ്റെ തലയിൽ നിന്ന് ഒഴിഞ്ഞു.
എട്ടുപത്തു വർഷം രക്ഷയില്ലാതെ അവൻ അവിടെ പിടിച്ചു നിന്നു.പിന്നെ നാട്ടിൽ വന്ന് കുറേ നുണകൾ ഒക്കെ ബ്രോക്കർമാരെ കൊണ്ട് പറയിപ്പിച്ചു അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽനിന്ന് കല്യാണം കഴിച്ചു. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ചേട്ടൻ ഇനി വിദേശത്ത് പോകണ്ട എന്നും എൻ്റെ കൂടെ വേണം എന്നോ മറ്റോ ആ പാവം ഭാര്യ ഒരു ദുർബല നിമിഷത്തിൽ പറഞ്ഞു പോയി. ചേട്ടൻ അത് ശിരസാവഹിച്ചു. പിന്നെ പുള്ളി വിദേശത്ത് ജോലിക്കായി പോയിട്ടില്ല. തൃശ്ശൂര് ഭാര്യ വീടിനടുത്ത് തന്നെ ഭാര്യാപിതാവ് വാങ്ങിക്കൊടുത്ത ഫ്ലാറ്റിൽ താമസമായി. രണ്ടു കുട്ടികളായി.സോളമൻ എന്നും ട്രെയിനിൽ സീസൺ ടിക്കറ്റ് എടുത്ത് ചാലക്കുടിയിൽ പോകാൻ തുടങ്ങി. അവിടെ എന്തോ ജോലി ആണെന്നാണ് എല്ലാവരും കരുതിയിരുന്നത്. പിന്നെയാണ് മനസ്സിലായത് കാശു വെച്ച് ചീട്ടു കളിച്ചു അതിലൂടെ ധനവാൻ ആകാനുള്ള ശ്രമം ആയിരുന്നു നടന്നിരുന്നത് എന്ന്. തട്ടുകടകളിൽ നിന്നാണ് ഭക്ഷണം. മൂന്നാല് ദിവസം കൂടുമ്പോൾ അധ്വാനിച്ച് ക്ഷീണിച്ചു വീട്ടിലെത്തും. പിന്നെയും ക്ഷീണം തീർത്തു പോകും.ഭാര്യാ പിതാവും അളിയന്മാരും താമസിയാതെ ഇദ്ദേഹത്തിൻ്റെ ജോലി കണ്ടു പിടിച്ചു.വിവാഹം നടത്തിയ ബ്രോക്കർക്കിട്ട് രണ്ടു പൊട്ടിക്കാം വിചാരിച്ചാൽ അയാളെ മഷിയിട്ടു നോക്കിയിട്ട് കിട്ടുന്നില്ല. അല്ലെങ്കിൽ തന്നെ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളും ആയിട്ട് ഇനി എന്ത് ചെയ്യാനാ.വന്നാൽ പിന്നെ വന്നതിൻ്റെ ബാക്കി നോക്കാം എന്ന് കരുതി അപ്പനും അളിയന്മാരും. ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും വീട്ടിൽ എത്തിച്ചു തരാം ഒരു കുടുംബനാഥനായി ഇവിടെ ഇരുന്നാൽ മാത്രം മതി എന്ന് അപേക്ഷിച്ചു ഭാര്യാപിതാവും അളിയന്മാരും.’എർത്ത് സോളമൻ’ അതിനു സമ്മതിച്ചു. ഭാര്യാപിതാവ് കാശ് കയ്യിൽ കൊടുക്കില്ല.ആവശ്യമുള്ള പച്ചക്കറിയും പലചരക്കും ഇറച്ചിയും മീനും എന്തിനു കുടിവെള്ളം വരെ ചുമന്നു കൊണ്ടുവന്ന് ഈ ഫ്ലാറ്റിൽ എത്തിക്കും. ജീവിതം പരമസുഖം. ഭാര്യയെയും മക്കളെയും പള്ളിയിൽ കൊണ്ടുപോവുക, സിനിമയ്ക്കും ബീച്ചിലും പാർക്കിലും ഷോപ്പിങ്ങിനും കൊണ്ടുപോവുക ഇതൊക്കെ മാത്രമായിരുന്നു എർത്ത് സോളമൻ്റെ ജോലി. ഇദ്ദേഹത്തിൻ്റെ സമപ്രായക്കാർക്കൊക്കെ എർത്തിനോട് അസൂയതോന്നി. പിന്നെ ഇടയ്ക്ക് ചാലക്കുടിയിൽ ഉള്ള ഫ്രണ്ട്സുമായി പട്ടായ, ഗോവ, മക്കാവു, മലേഷ്യ, സിംഗപ്പൂർ മാലിയ്ക്ക് ഒക്കെ ടൂർ പോകും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ. ഭാര്യയും വിചാരിക്കും നാട്ടുകാരോട് പറയാമല്ലോ ഇദ്ദേഹം ബിസ്സിനസ് ടൂറിന് പോയിരിക്കുകയാണെന്ന്. സെക്രട്ടറി ആൽബിയെ കുറച്ചുദിവസമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവനെ തേടി ഇവനെക്കാൾ പ്രായമുള്ള ഒരു റൗഡി വരും. പത്താം നിലയിലെ റൂഫ് ടോപ്പിൽ നിന്ന് രണ്ടുപേരുംകൂടി രഹസ്യ സംഭാഷണം നടത്തുന്നുണ്ട്. അതുകൊണ്ട് സെക്രട്ടറി എർത്ത് സോളമനെ വിളിച്ച് പറഞ്ഞിരുന്നത്രേ ഇവൻ്റെ പോക്ക് അത്ര ശരിയല്ല ഇവനെ ഒന്ന് ശ്രദ്ധിക്കണം എന്ന്.എർത്ത് സോളമൻ അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. “അവനും എൻ്റെ പോലെയാണ് എൻ്റെ ചാലക്കുടി ഫ്രണ്ട്സ് എല്ലാം 60 കഴിഞ്ഞ കിളവന്മാർ ആണ്. മത്തങ്ങ കുത്തിയ പിന്നെ കുമ്പളങ്ങ മുളക്കുമോ? ഏർത് അത് ശ്രദ്ധിച്ചില്ല എന്ന് മാത്രമല്ല അടുത്ത ടൂറിന് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തിരക്കിലാണ് ഞാൻ എന്ന് “പറഞ്ഞ് ചിരിച്ചു തള്ളി. എന്തെങ്കിലും പ്രശ്നം ഈ പയ്യൻ ഉണ്ടാക്കിയോ എന്ന് ചോദിച്ചു സെക്രട്ടറി ടീച്ചറിനോട്”. ഓ, കാര്യമായി ഒന്നുമില്ല. അവനെ നമുക്ക് മിടുക്കനായി മാറ്റാം. എൻ്റെ കയ്യിൽ കിട്ടിയ കുട്ടികൾ ആരും മോശമായിട്ടില്ല എന്ന് ടീച്ചറും പറഞ്ഞു സെക്രട്ടറിയെ നല്ല വാക്ക് പറഞ്ഞു യാത്രയാക്കി.
പിന്നെ ടീച്ചർ പോലീസുമായി ചേർന്ന് റൗഡിയെ കുറിച്ച് ഒരു അന്വേഷണം നടത്തി. ധനിക കുടുംബത്തിലെ അന്തർമുഖനായ ആൽബിയെ കഞ്ചാവിൻ്റെ ഒരു ക്യാരിയർ ആക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ആ റൗഡി. കയ്യോടെ റൗഡിയെ പൊക്കി പോലീസ്. ആൽബിയെ വിളിച്ച് രഹസ്യമായി ഒരു താക്കീതും കൊടുത്ത് അമ്മയോട് സ്കൂളിലേക്ക് വരാൻ ആവശ്യപ്പെട്ടു ഡോക്ടർ.
അമ്മയ്ക്കുള്ള കൗൺസിലിംഗ് ഡോക്ടർ തുടങ്ങി. “എല്ലാ സൗകര്യങ്ങളുമുള്ള ഫ്ലാറ്റിൽ അല്ലേ നിങ്ങൾ താമസിക്കുന്നത്? മകനെ നിർബന്ധിച്ച് വ്യായാമത്തിനായി ജിമ്മിൽ പറഞ്ഞു വിടണം. സിമ്മിങ് പൂളിൽ നീന്താനും സമയം കണ്ടെത്തി വിടണം. ട്യൂഷൻ ടീച്ചറെ ഏൽപ്പിച്ചത് കൊണ്ട് മാത്രം നിങ്ങളുടെ ഉത്തരവാദിത്വം തീരുന്നില്ല. നിങ്ങളുടെ മകനെ ഉത്തമ പൗരൻ ആക്കി വളർത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്. അല്ലാതെ ട്യൂഷൻ ടീച്ചറുടെ അല്ല. അവർ എന്താണ് പഠിപ്പിക്കുന്നത്, ക്ലാസ് ടെസ്റ്റുകൾക്ക് കിട്ടുന്ന മാർക്ക് എത്ര, ഇതൊക്കെ കർശനമായി പരിശോധിക്കണം. മക്കൾ മോശമായാൽ ഇന്നുവരെ ഒരാളും അപ്പൻമാരെ കുറ്റം പറഞ്ഞിട്ടില്ല. പഴി മുഴുവനും കേൾക്കേണ്ടി വരിക നിങ്ങൾ ആയിരിക്കും. ഒറ്റ ദിവസം കൊണ്ടല്ല പതുക്കെ സ്നേഹിച്ചും ലാളിച്ചും പറഞ്ഞ് അവനെ തിരുത്തി എടുക്കണം. ചെറുപ്പത്തിൽ ഇതൊക്കെ പറഞ്ഞു കൊടുക്കാനും തിരുത്താനും ആരുമില്ലാതിരുന്നതു കാരണം ആണ് നിങ്ങളുടെ ഭർത്താവ് ഈ അവസ്ഥയിൽ എത്തിച്ചേർന്നത്. അതേ ഗതി നിങ്ങളുടെ മകനും വരുത്തണോ? ഒരു ധനിക കുടുംബത്തിൽ നിന്ന് സോളമന് വിവാഹം ചെയ്യാൻ സാധിച്ചത് കൊണ്ട് നിങ്ങളുടെ ഭർത്താവ് രക്ഷപ്പെട്ടു. നിങ്ങളുടെ മകനെ മര്യാദയ്ക്ക് വളർത്തി, നല്ലൊരു ജോലി സമ്പാദിച്ചാൽ മാത്രമേ മുന്നോട്ട് ഇനി ജീവിക്കാൻ പറ്റുകയുള്ളൂ.”ഇങ്ങനെ ഒന്ന് രണ്ടു കൗൺസിലിംഗ് നടത്തി ഡോക്ടർ അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി യാത്രയാക്കി.
അമ്മ അതെല്ലാം വീട്ടിൽ ചെന്ന് ഒന്നൊന്നായി നടപ്പിലാക്കി. ജിമ്മിൽ പോകാനും സ്വിമ്മിംഗ് പൂളിൽ പോകാനും തുടങ്ങിയപ്പോൾ തന്നെ അവൻ്റെ തടി കുറഞ്ഞു കിട്ടി. അവൻ്റെ അപകർഷതാബോധവും മാറി എല്ലാ കുട്ടികളുമായി കൂട്ടുകൂടാനും തുടങ്ങി. അവൻ നല്ല മാർക്കോടെ പത്താം ക്ലാസ് ജയിച്ചു. ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുന്നു. ഇന്നത്തെ കഥ പറഞ്ഞ് അവസാനിപ്പിച്ചു ഡോക്ടർ മഞ്ജു കുര്യൻ.
– മേരി ജോസ്സി മലയിൽ തിരുവനന്തപുരം