അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )
സലീനാ ..
ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി.
എന്താ ടീച്ചറേ, ഞാനങ്ങോട്ടു വരണോ.?
ഓ..നീയിപ്പോൾ ഇങ്ങോട്ടൊന്നും വരണമെന്നില്ല, കുറച്ചു കഴിഞ്ഞ് ഞാനങ്ങോട്ടുവരാം.
എന്നെ തന്നെയല്ലേ ടീച്ചർ വിളിച്ചത്, അതോ എനിക്കങ്ങനെ തോന്നിയതാണോ. സലീനത്തയുടെ ചിന്തകൾ കുഴഞ്ഞുമറിഞ്ഞു.
ഉറപ്പുവരുത്താനെന്നവണ്ണം സലീനത്ത ടീച്ചറോട് ചോദിച്ചു,
അതല്ല ടീച്ചറേ.. ടീച്ചർ എന്നെ തന്നെയല്ലേ വിളിച്ചത്.?
അതേ,നീയല്ലാതെ വേറെ ഏത് സലീനയാണ് ഇവിടെയുളളത്.
എന്തിനാ വിളിച്ചത്.?
വിളിച്ചത് നിന്നെയാണെങ്കിലും എനിക്കാവശ്യം കുട്ടികളെയാണ്. അവർ അകത്തുണ്ടെങ്കിൽ ഇങ്ങോട്ടൊന്നു വരാൻ പറഞ്ഞേക്ക്.
നേരം വെളുത്തു കഴിഞ്ഞതേയുള്ളു. അപ്പോഴേക്കും ഈ ടീച്ചറെന്തിനാണാവോ കുട്ടികളോട് അങ്ങോട്ടു ചെല്ലാൻ പറഞ്ഞത്.?
ആരോടെന്നില്ലാതെ സലീനത്തയങ്ങനെ ചോദിക്കവേ ടീച്ചർ വീണ്ടും വിളിച്ചു.
സലീനാ …
ഇത്തവണ സലീനത്ത ആവിളിക്ക് മറുപടിനൽകുകയോ പുറത്തേക്കിറങ്ങുകയോ ചെയ്തില്ല. പകരം തൻ്റെ കൈയ്യിലുണ്ടായിരുന്ന പൊടിതട്ടിയും ചൂലും താഴെ വച്ചതിനുശേഷം സാവധാനം കോണിപ്പടികയറി മുകളിലെ മുറിയിലേക്ക് പോയി.
കളിപ്പാട്ടങ്ങൾ വേർതിരിക്കുന്ന തിരക്കിലായതിനാൽ വാതിലിനരികിൽ നിലയുറപ്പിച്ച സലീനത്തയെ കുട്ടികളുടെ ശ്രദ്ധയിൽ പെട്ടില്ല. സലീത്തയാവട്ടേ അവരുടെ ശ്രദ്ധമാറ്റാൻ തയ്യാറായതുമില്ല.
അൽപനേരത്തിനകം വീണ്ടും ടീച്ചറുടെ വിളിയുണ്ടായി.
ഇത്തവണ അൽപം ഉച്ചത്തിലാണെന്നുതോന്നിയതുകൊണ്ട് സലീനത്താക്കത് കേട്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല.
ടീച്ചറേ… അവർ ഉടനെ അങ്ങോട്ടുവരും.
കുട്ടികളെ ടീച്ചറുടെ വീട്ടിലേക്കു പറഞ്ഞുവിട്ടതിനു ശേഷം സാവധാനം താഴെയിറങ്ങി അടുക്കളഭാഗത്തേക്കുചെന്നു.
റംല എങ്ങോട്ടു പോയതാ ആമിനാ.?
ടീച്ചർ ചോദിച്ചു.
നിങ്ങൾ ഇവിടെനിന്നും പോയതിൻ്റെ പിറകിലായി റംലയും അബദുളളക്കുട്ടിയും കൂടി സുലോചനയുടെ വീട്ടിലേക്ക് പോയി.
അതെന്താ ഇത്ര നേരത്തെ അവര് രണ്ടാളും കൂടെ അങ്ങോട്ടുപോകാൻ കാരണം. സുലോചനയ്ക്ക്
വല്ല വയ്യായ്കയും ഉണ്ടായോ.?
അവിടെ ആർക്കും ഒരു വയ്യായ്കയുമില്ല. ശ്രീധരൻ ഇന്ന് ശബരിമലയ്ക്ക് പോകുന്നുണ്ട്.
അവനെ യാത്ര അയക്കാൻ പോയതാണ്.
എന്നിട്ടെന്താ അവൻ എന്നോടക്കാര്യം പറയാതിരുന്നത്. നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ അരവണപ്പായസം കൊണ്ടുതരാൻ പറയാമായിരുന്നു.
അക്കാര്യമോർത്ത് സങ്കടപ്പെടണ്ട, അതൊക്കെ അബ്ദുള്ളക്കുട്ടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. പൈസയും കൊടുത്തേൽപിച്ചിട്ടുണ്ട്.
സംസാരത്തിനിടയിൽ കുട്ടികൾ തൻ്റെ വീട്ടിലെത്തിയത് ടീച്ചർ ശ്രദ്ധിച്ചിരുന്നില്ല.
നീ മക്കളെ വേഗമിങ്ങോട്ട് പറഞ്ഞുവിട്. അവര് വന്നിട്ടുവേണം എനിക്കെൻ്റെ ജോലി പൂർത്തിയാക്കാൻ.
അവരവിടെ എത്തിയിട്ടുണ്ട്, നിങ്ങൾ കാണാത്തതു കൊണ്ടാണ്.
ടീച്ചർ മുറ്റത്തേക്ക് നോക്കി. സംഗതി ശരിയാണ്. അവർ മുറ്റത്തിൻ്റെ മൂലയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഇലഞ്ഞിപൂക്കൾ ഓരോന്നായി മൽസരിച്ച് പെറുക്കിയെടുത്തുകൊണ്ടിരിക്കുകയാണ്.
ടീച്ചർ കൗതുകത്തോടെയത് നോക്കിക്കണ്ടു.
അവരുടെ പ്രായത്തിൽ താനും ഇതുപോലെ എത്രയോ തവണ ഇലഞ്ഞിപ്പൂവും പാലപ്പൂവുമെല്ലാം കൊതിയോടെ പെറുക്കിക്കൂട്ടിയിട്ടുള്ള കാര്യം ടീച്ചറുടെ ഓർമ്മയിൽ തെളിഞ്ഞു.
പൂക്കൾ പെറുക്കിക്കൂട്ടുന്നതിനിടയിൽ റിഫുമോൻ ഇടയ്ക്കിടെ മണത്തുനോക്കുന്നത് ടീച്ചറുടെ ശ്രദ്ധയിൽപെട്ടു.
അക്കാര്യത്തിൽ അവനെ കുറ്റംപറയാൻ പറ്റില്ല.
പൂക്കൾ മണത്തു നോക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ലല്ലോ. ടീച്ചർ സമാധാനിച്ചു.
ഇലഞ്ഞിയും മുല്ലയും പനിനീർ പൂവുമെല്ലാം മൂക്കിനോട് ചേർത്തുപിടിക്കുമ്പോൾ അനുഭവപ്പെടുന്ന ഉൻമേശം പറഞ്ഞറിയാക്കാൻ പറ്റാത്തതാണ്. എന്തു ചെയ്യാനാ, ഇപ്പോൾ അപൂർവ്വം സ്ഥലങ്ങളിലൊഴികെ ഇലഞ്ഞിയും പാലയും മുല്ലയുമെന്നും തന്നെ കാണാനേയില്ല. ടീച്ചർ സ്വയം പരിതപിച്ചു.
ഇടയ്ക്കുവച്ച് റിഫുമോൻ തുമ്മുന്നതു കണ്ടപ്പോൾ ടീച്ചർ അവൻ്റെ അരികിലേക്കുചെന്ന് മൂക്ക് പരിശോധിച്ചു. സംശയിച്ചതുപോലെ പൂക്കൾ മണത്തു നോക്കുന്നതിനിടയിൽ അതിനകത്തെ തേൻ നുകരാൻ വന്ന കുഞ്ഞനുറുമ്പ് അവൻ്റെ മൂക്കിൽ കയറിക്കൂടിയിട്ടുണ്ട്.
പക്ഷെ .. അവനതൊന്നും അത്രകാര്യമാക്കിയിട്ടില്ല.
അവൻ്റെ ശ്രദ്ധ മുഴുവനും പൂക്കൾ പെറുക്കിക്കൂട്ടുന്നതിലാണ്. ചിലതൊക്കെ മണത്തുനോക്കാൻ തന്നെയാണ് അവൻ്റെ ഉദ്ദേശ്യം.
പൂ പെറുക്കുന്നതിനിടയിൽ നീയെന്തിനാ റിഫുട്ടാ മണത്തുനോക്കുന്നത്.? ടീച്ചർ ചോദിച്ചു.
ഇഷ്ടംണ്ടായിട്ട്.
പൂക്കൾ മണത്തു നോക്കാൻ പാടില്ലട്ടോ. ടീച്ചർ അവനെ ഉപദേശിച്ചു.
അതെന്താ അങ്ങനെ, പൂക്കൾ മണത്തുനോക്കിയാൽ ഞാൻ മരിച്ചുപോകോ.?
റിഫുട്ടൻ്റെ കുട്ടിത്തം നിറഞ്ഞ ചോദ്യം ടീച്ചർക്ക് ഇഷ്ടമായി.
മരിച്ചു പോവുകയൊന്നുമില്ല, പക്ഷേ പൂവിൻ്റെ ഉള്ളിൽ ഉറുമ്പുകളുണ്ടാകും. അതിനകത്തുളള തേനും പൂമ്പൊടിയും കഴിക്കാൻ വരുന്നതാണവർ. നമ്മൾ അതെടുത്ത് മണക്കുമ്പോൾ
അവർ നമ്മുടെ മൂക്കിലേക്ക് കയറിക്കൂടും. ചിലപ്പോൾ അതിനകത്തെ പൊടിയും മൂക്കിലേക്ക് കയറും.
കുറച്ചു മുൻപ് നീ തുമ്മിയില്ലേ,
നിൻ്റെ മൂക്കിനത്തേക്ക് ഉറുമ്പ് കയറിയതു കൊണ്ടാണത്.
നിനക്ക് അതിൻ്റെ മണം അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ മൂക്കിൽ നിന്നും അൽപം വിട്ടുപിടിച്ച് മണത്തു നോക്കിയാൽ മതിട്ടോ.
ഉം.
അവൻ സമ്മതം മൂളി.
മാല കോർക്കാൻ ഞാൻ കൂടിത്തരണോ റഷമോളെ.?
വേണ്ട,എനിക്കുളളത് ഞാൻ തന്നെ കോർത്തോളാം. നിങ്ങള് റിഫുട്ടന്
കൂടികൊടുത്താൽമതി.
ടീച്ചറുടെ സഹായത്താൽ അവർ രണ്ടുപേരും വാഴനാരിൽ നീളം കൂടിയ ഇലഞ്ഞിപ്പൂമാല കോർത്തുണ്ടാക്കി. ശേഷം കഴുത്തിലണിഞ്ഞു കൊണ്ട് അവരുടെ കളിപ്പാട്ടങ്ങൾക്കരികിലേക്ക് തിരിച്ചുനടന്നു.
ചുമരിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിലന്തി വലയും പൊടിയുമെല്ലാം തട്ടി വൃത്തിയാക്കുന്നതിനിടയിൽ കുട്ടികൾ തിരിച്ചെത്തിയത്
സലീനത്തയുടെ ശ്രദ്ധയിൽ പെട്ടില്ല.
സുലോചനയുടെ വീട്ടിലേക്കുപോയ അബ്ദുളളക്കുട്ടിയും റംലയും തിരിച്ചു വരാൻ ഉച്ചയാകും.
അപ്പോഴേക്കും പൊടിയെല്ലാം തട്ടി വൃത്തിയാക്കണം. അതു കഴിഞ്ഞു വേണം മേശയും കസേരയുമുൾപടെയുളള ഉരുപ്പടികൾ കഴുകിവൃത്തിയാക്കാൻ. അതൊക്കെയും അവര് രണ്ടുപേരും ചേർന്നു ചെയ്തോളും. സ്വയം സമാധാനിച്ചു കൊണ്ട് സലീനത്ത ജോലി തുടർന്നു.
റംസാൻ നോമ്പ് തുടങ്ങാൻ ഇനി പത്തുദിവസവും കൂടിയേ ഉള്ളൂ എന്ന കാര്യം റംലയാണ് സലീനത്തയെ ഓർമ്മപ്പെടുത്തിയിരുന്നത്.
നോമ്പിന് മുന്നോടിയായി വീടിൻ്റെ അകവും പുറവുമെല്ലാം വൃത്തിയാക്കണമെന്ന കാര്യത്തിൽ റംലക്ക് വാശിയൽപം കൂടുതലാണ്.
സാധാരണയായി ശഅ:ബാൻ മാസത്തിലെ അവസാന ആഴ്ചയിൽ രണ്ടു ദിവസം അതിനുവേണ്ടി മാറ്റിവെയ്ക്കുന്നതാണ് അവളുടെ പതിവ്.
ആദ്യ ദിവസം വീടിൻ്റെ ഉൾഭാഗം പൂർണ്ണമായും വൃത്തിയാക്കും. പറ്റുന്ന വിധം സഹായിക്കാമെന്നു കരുതി കൂടെക്കൂടാമെന്നു വെച്ചാൽ സലീനത്തയെ അവളതിന് സമ്മതിക്കില്ല.
രാവിലത്തെ ചായകുടികഴിഞ്ഞാലുടൻ മക്കളളോടൊപ്പം നിർബന്ധിച്ച് ടീച്ചറുടെ വീട്ടിലേക്ക് പറഞ്ഞയക്കും.
രണ്ടാമത്തെ ദിവസം നേരം വെളുക്കുന്നതോടെ പൊടിതട്ടിയും ചൂലുമായി പുറത്തേക്കിറങ്ങിയാൽ പിന്നെ ജനൽ പാളികളും മറ്റും കഴുകിത്തുടച്ച് വൃത്തിയാക്കിയതിനു ശേഷമേ അവൾ അകത്തേക്കു കയറുകയുള്ളൂ.
സൺ ഷൈഡിൻ്റെ മുകളിലേക്കുള്ള ഭാഗം തുടച്ചുവൃത്തിയാക്കുന്ന ചുമതല അബ്ദുള്ളക്കുട്ടിയാണ് സാധാരണയായി എറ്റെടുക്കാറുളളത്.
ഇന്ന് അവർ രണ്ടുപേരും പോയിട്ടുള്ളത് സുലോചനയുടെ വീട്ടിലേക്കായതു കൊണ്ട് ഉച്ചഭക്ഷണം കഴിക്കാതെ അവർ അവിടെനിന്നും തിരിച്ചുവരില്ലെന്ന ഉറപ്പിലാണ് രാവിലെതന്നെ പൊടിതട്ടിയും ചൂലും കയ്യിലെടുത്ത് സലീനത്ത ശുചീകരണത്തിനിറങ്ങിയത്.
ദിവസവും തുടച്ചു വൃത്തിയാക്കാറുള്ളതുകൊണ്ട് അകത്ത് കാര്യമായ പൊടിപടലങ്ങളൊന്നുംതന്നെ ഉണ്ടാവില്ലെന്നും രണ്ടോ മൂന്നോ മണിക്കൂർനേരത്തെ പണികൊണ്ട് പൂർണ്ണമായും വൃത്തിയാക്കിയെടുക്കാൻ പറ്റുന്നതേയുള്ളൂ എന്നൊക്കെ കരുതി ഇന്നലെ അതിന് മുതിർന്നതാണ്. പക്ഷേ.. കഴുത്തുവേദന കാരണം സലീനത്ത ഉദ്ദേശിച്ചതുപോലെ കാര്യങ്ങളൊന്നും നടന്നില്ല.
തന്നെയുമല്ല താനില്ലാത്ത സമയം നോക്കി വീടു വൃത്തിയാക്കാൻ പുറപ്പെട്ടതിന് റംലയുടെ വകയായി സ്നേഹത്തിൽ ചാലിച്ച ശകാരവും കിട്ടിയിരുന്നു..
ആമിനത്ത ഉദ്ദേശിച്ചതിന് വിപരീതമായി കുട്ടികൾ തിരിച്ചെത്തിയ ഉടനെ തന്നെ ശ്രീധരൻ്റെ വീട്ടിലേക്കു പോയിരുന്ന അബ്ദുള്ളക്കുട്ടിയും റംലയും തിരിച്ചെത്തി.
അടുക്കളയിലെ ചില്ലലമാരയിൽ പ്രദർശന വസ്തുക്കളായി മാറിക്കഴിഞ്ഞ കപ്പും സോസറും ചീനപ്പാത്രങ്ങളുമെല്ലാം അവർ രണ്ടു പേരും ചേർന്ന് അതീവ ശ്രദ്ധയോടെ ഡൈനിങ് ടേബിളിലേക്ക് എടുത്തു വച്ചു..
ഈ സമയം തൊട്ടടുത്തൊരു കസേരയിൽ ഇരുന്നുകൊണ്ട് സലീനത്ത അവ ഓരോന്നും നോക്കിക്കണ്ടു.
ഏറ്റവും ഒടുവിലായി ഡൈനിങ്ങ് ടേബിളിൽ എടുത്തുവച്ചത് കാതുമുറിഞ്ഞകപ്പും നാലായി പിളർന്ന സോസറുമായിരുന്നു.!
അവരണ്ടും കണ്ടതോടെ സലീനത്തയുടെ മനസ്സ് തൻ്റെ ബാല്യകാലത്തേക്ക് തിരികെനടന്നു.
മദ്രസയിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പഠനകാലം സലീനത്തയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഓർമകളാണ്.
പഠനത്തിൽ മാത്രമല്ല ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിലും സലീനത്ത മികവു തെളിയിച്ചിട്ടുണ്ട്.
ആ വക കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദിക്കാനിടവന്നാൽ സുലോചനയുമായുള്ള ചങ്ങാത്തമാണതിനു സഹായകരമായതെന്ന് തെല്ല് അഭിമാനത്തോടെ തന്നെയാണ് സലീനത്ത പറയാറുള്ളത്.
സ്ക്കൂളിലെ മികച്ച പാട്ടുകാരിയായിട്ടാണ് വിദ്യാർത്ഥികൾക്കിടയിലെന്നപോലെ നാട്ടുകാർക്കിടയിലും സുലോചന അറിയപ്പെട്ടിരുന്നത്.
സുലോചനയാണ് സാമ്പ്രദായിക രീതിയിലുളള പാരായണത്തിൽനിന്നും മാറി ഈണത്തിലും ഭാവത്തിലും ഖുർആൻ പാരായണം ചെയ്യാൻ സലീനത്തയെ പ്രേരിപ്പിച്ചത്.
നബിദിന പരിപാടിയിൽ ഖുർആൻ പാരായണത്തിനും മദ്ഹ്ഗാനത്തിനും തനിക്കു ലഭിച്ച ഒന്നാംസമ്മാനമാണ് അബ്ദുള്ളക്കുട്ടി അവസാനമായി ഡൈനിങ് ടേബിളിൽഎടുത്തുവച്ച കപ്പും സോസറും.
അക്കാലത്ത് അവരണ്ടും ആദ്യമായിട്ടാണ് കാണുന്നതെന്നതുകൊണ്ട് അതിൽ ചായ ഒഴിച്ചുകുടിക്കാൻ സലീനത്തയ്ക്ക് അതിയായ ആഗ്രഹമായിരുന്നു.
തൻ്റെ ആഗ്രഹം ഉപ്പയോടും ഉമ്മയോടും പറഞ്ഞപ്പോഴൊക്കയും നിലത്തുവീണാൽ ഉടയുമെന്ന കാരണം പറഞ്ഞ് അവർ നിരുൽസാഹപ്പെടുത്തുകയാണുണ്ടായത്.
മനസ്സിലെ അടങ്ങാത്ത ആഗ്രഹം കാരണം ഒരു ദിവസം ഉപ്പയും ഉമ്മയും വീട്ടിൽ ഇല്ലാത്ത നേരത്ത് കട്ടൻചായ ഉണ്ടാക്കി ചൂടോടെ കപ്പിൽഒഴിച്ചു.
ചുണ്ടോടടുപ്പിച്ചപ്പോഴേക്കും ചുണ്ടു പൊള്ളി. കൈവിറച്ച് കപ്പ് താഴേക്കുപതിക്കുകയും അതിൻ്റെ കാത് പൊട്ടുകയും ചെയ്തു.
ഉപ്പയും ഉമ്മയും തിരിച്ചെത്തുന്നതിനു മുൻപായി ദൂരേക്ക് വലിച്ചെറിയാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. രണ്ടായാലും (കണ്ടാലും കളഞ്ഞാലും ) അടികിട്ടുമെന്നകാര്യം ഉറപ്പായിരുന്നതുകൊണ്ടാണ്
ആ തീരുമാനത്തിൽ മാറ്റംവരുത്തിയതും കടലാസിൽ പൊതിഞ്ഞ് പത്തായത്തിൽ വച്ചതും.
വർഷങ്ങക്കുശേഷം സമാനമായൊരു സമ്മാനം മകൻ അബ്ദുള്ളകുട്ടിക്ക് ലഭിക്കുകയും തുടർന്നുളള ദിവസങ്ങളിൽ കുപ്പി ഗ്ലാസിനുപകരമായി ചായ കുടിക്കാനത് ഉപയോഗിക്കാനുളള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് തനിക്കും ഇത്തരത്തിലൊരു സമ്മാനം കിട്ടിയതും താഴെവീണ് അതിൻ്റെ കാതുപൊട്ടിയതും ഉൾപ്പടെയുള്ളകാര്യം സലീനത്ത അവനോനോട് പറഞ്ഞത്.
പറഞ്ഞത് നേരാണെന്ന് ബോധ്യപ്പെടുത്തുന്നതിനു വേണ്ടി വർഷങ്ങൾക്ക് മുൻപ് ഭദ്രമായി പൊതിഞ്ഞുവച്ച ചീനക്കപ്പും സോസറും പത്തായത്തിൽ നിന്നും പുറത്തെടുത്ത് അവൻ്റെ മുൻപിൽ തുറന്നുകാണിച്ചു കൊടുക്കുകയും ചെയ്തു.!
സലീനത്ത തനിക്കുകിട്ടിയ സമ്മാനങ്ങൾ മഞ്ചയിലേക്ക് തിരികെ വെക്കാനായി കടലാസിൽ പൊതിഞ്ഞുകൊണ്ടിരിക്കെ ചീനക്കപ്പിൽ ചായകുടിയ്ക്കാനുള്ള മോഹം മനസ്സിൽസൂക്ഷിച്ചുകൊണ്ട് അബ്ദുള്ളകുട്ടിയും തനിക്കുകിട്ടിയ സമ്മാനം അതോടൊപ്പം പൊതിഞ്ഞു വെയ്ക്കാനായി ഉമ്മയെഏൽപിച്ചു.
നീണ്ട ഇടവേളയ്ക്കുശേഷം അബ്ദുള്ള കുട്ടിയുടെ വിവാഹത്തോടനുബന്ധിച്ച് വീട് പുതുക്കി പണിതതോടെയാണ് രണ്ടുപേരുടെയും വിലപ്പെട്ട സൂക്ഷിപ്പുകൾ പ്രദർശന വസ്തുവായി ചില്ലലമാരയിൽ സ്ഥാനം പിടിച്ചത്.
വിവാഹത്തിനുശേഷം അബ്ദുള്ളക്കുട്ടിയും റംലയും ചേർന്ന് പലപ്പോഴായി വാങ്ങിയ വീട്ടുപകരണങ്ങളിൽ ചീനക്കാർ കളിമണ്ണിനാൽ നിർമിച്ച നയന മനോഹരമായ ഡിന്നർ സെറ്റുകളുമുണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ ആവശ്യത്തിന് എടുത്തുപയോഗിക്കാതെ ഷോക്കേസിലെ പ്രദർശനവസ്തുവായി മാറുകയാണ് ചെയ്തത്.
പുറത്തെടുത്തുവച്ച കൗതുക വസ്തുക്കൾ തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കെ മക്കൾ രണ്ടുപേരും അവിടെയെത്തി.
അവർക്കു പിറകിലായി ടീച്ചറും എത്തിചേർന്നു.
നീയെന്തിനാണ് കാതൊടിഞ്ഞ കപ്പും കയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്നത്. കളയാനുളളതാണെങ്കിൽ അതൊരിടത്തേക്ക് മാറ്റിവച്ചാൽപോരെ.?
ടീച്ചർ സലീനത്തയോട് ചോദിച്ചു.
അത് കളയാനുള്ളതല്ല ടീച്ചറേ.. സൂക്ഷിച്ചു വെക്കാനുള്ളതാണ്. ഉമ്മാക്ക് കിട്ടിയ ആദ്യത്തെ സമ്മാനമാണത്. അതിൻ്റെ കൂടെയുള്ളതാണ് എനിക്ക്കിട്ടിയ ആദ്യത്തെസമ്മാനവും.
അബ്ദുള്ളക്കുട്ടി മറുപടി പറഞ്ഞു.
ബാക്കിയുളളതെല്ലാം ആർക്കുകിട്ടിയ സമ്മാനമാണ് മോനേ.?
അതൊന്നും സമ്മാനമായി കിട്ടിയതല്ല ടീച്ചറേ, പലപ്പോഴായി ഞാനും റംലയും ചേർന്ന് വാങ്ങിക്കൊണ്ടുവന്നതാണ്.
ഇതിൽ ഏറെയും ഡിന്നർ സെറ്റുകളാണല്ലോ മക്കളേ, ഇതൊക്കെ അലമാരയിൽ കൗതുക വസ്തുക്കളായി മാറ്റിവച്ചു കൊണ്ടാണോ കുട്ടികൾക്ക് നിങ്ങൾ സ്റ്റീൽപാത്രത്തിൽ ചൂടുളള ചായയും മറ്റുംഒഴിച്ചുകൊടുക്കാറുളളത്.?
ഇത്തരം കപ്പുകളിൽ ഒരു നേരമെങ്കിലും ചായയോ വെള്ളമോ എടുത്തു കുടിയ്ക്കാനുള്ള മോഹം അവർക്കുണ്ടാവില്ലെന്നാണോ നിങ്ങൾ കരുതിയത്.
അവനവൻ്റെ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കേണ്ടതായ സാധനങ്ങൾ വല്ലപ്പോഴും വീട്ടിലേക്ക് കയറിവരുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻവേണ്ടി മാറ്റി വെക്കുന്നതിനേക്കാൾ വലിയമണ്ടത്തരം വേറെയെന്താണുള്ളത്.
നിങ്ങൾ ആറുപേർക്ക് ചായകുടിയ്ക്കാനുള്ള കപ്പും ചോറ് തിന്നാനുള്ള പാത്രവും മാറ്റിവച്ചതിനുശേഷം ബാക്കിയുള്ളതു മാത്രം ഇനി തിരികെ അലമാരയിലേഎടുത്തുവെച്ചാൽ മതി.
ടീച്ചർ അൽപം ഗൗരവത്തിൽ പറഞ്ഞു.
ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ മാത്രമുള്ളതല്ല. അവസരം ഒത്തുവരുമ്പോൾ സഫലമാക്കാൻ കൂടെ ഉള്ളതാണ്.
ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ മോളേ.?
ഉപദേശരൂപേണ ടീച്ചർ റംലയോട് ചോദിച്ചു.
ഉം , മനസ്സിലായിട്ടുണ്ട്.
ഇനി ഞങ്ങൾ ആറുപേർക്ക് ചായ കുടിക്കാനുള്ളതും ചോറു തിന്നാനുളളതും മാത്രമല്ല ഏഴാമത്തെ ആൾക്ക് ഉള്ളതും കൂടെ മാറ്റിവച്ചതിനു ശേഷം ബാക്കിയാകുന്നതേ ഷെൽഫിലേക്ക് എടുത്തു വെയ്ക്കുന്നുള്ളൂ ടീച്ചറേ.
അതാരാമോളെ ഏഴാമത്തെ ആൾ.?
ടീച്ചർതന്നെ. അല്ലാതെ മറ്റാരാണ് ഈ വീട്ടിലെ ഏഴാമത്തെ ആൾ.
ടീച്ചറുടെ മനസ്സിലുമുണ്ടാവില്ലേ ഇതുപോലെയുളള മാറ്റിവച്ച കുറേയധികം മോഹങ്ങൾ.
– കെ.എം സലീം പത്തനാപുരം.












