സമയം രാത്രി ഒരു മണി കഴിഞ്ഞു കാണും. മൊബൈൽഫോൺ നിർത്താതെ അടിക്കുന്നതു കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നാണ് ജോസ് ഫോണെടുത്തത്. “പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ സുഹൃത്ത് ഞങ്ങളുടെ കസ്റ്റഡിയിലാണ്. അദ്ദേഹം പറഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത്. ഉടനെ വരണമെന്നില്ല, നാളെ രാവിലെ വന്നാലും മതിയെന്നു” പോലീസ്. ഉറ്റസുഹൃത്ത് ഏത് ഏടാകൂടത്തിലാണോ ചെന്ന് പെട്ടിരിക്കുന്നത് എന്നറിയാൻ ജോസ് അപ്പോൾ തന്നെ കാറുമെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തി സംഭവം എന്തെന്ന് അന്വേഷിച്ചു.
ട്രാക്ക് സ്യൂട്ട്, തൊപ്പി, റിസ്റ്റ് ബാൻഡ്, ഷൂസ്, മാസ്ക്ക് ഒക്കെ ധരിച്ചു നിൽക്കുന്ന എഡിസനെ ആണ് ജോസ് അവിടെ കണ്ടത്. ജോസിനെ കണ്ടതും എഡിസൺ ഓടിവന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു.
“ ഞങ്ങൾ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടയിൽ റോഡ് വഴി ഓടുന്ന ഈ തടിയനെ കണ്ടു. ഞങ്ങൾ മൂന്നു പേർക്ക് ഇയാളെ കീഴ്പ്പെടുത്താൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി വയർലെസ് വഴി മെസ്സേജ് കൊടുത്തു വേറൊരു റൂട്ടിൽ പോയിരുന്ന മറ്റൊരു പോലീസ് ജീപ്പുകാരെ കൂടി വിളിച്ചുവരുത്തി ഞങ്ങൾ എട്ടു പേരും കൂടിയാണ് ഇയാളെ ഇവിടെ കൂട്ടിക്കൊണ്ടുവന്നത് എന്ന്. കൊറോണ സമയം ആയതുകൊണ്ട് ഇപ്പോൾ ഇതുപോലെ കുറെയെണ്ണം വേഷംകെട്ടി വീടു മോഷണത്തിന് ഇറങ്ങിയിട്ടുണ്ട്. പിടിക്കപ്പെട്ടാൽ ഓരോരോ നുണകൾ പറയും.രണ്ടെണ്ണം കിട്ടികഴിയുമ്പോൾ പറയും അത്യാവശ്യം സാമ്പത്തികസ്ഥിതി ഒക്കെ ഉള്ള വീട്ടിലെ ആൾക്കാർ തന്നെയായിരുന്നു, ഗതികേടുകൊണ്ടാണ് സാറേ എന്ന്. ഈ തടിയൻ പറയുന്നത് ഇയാൾ രഹസ്യമായി തടി കുറയ്ക്കാൻ റോഡിലൂടെ ഓടുകയായിരുന്നു എന്നാണ്. ഈ നുണ വിശ്വസിക്കാൻ ഞങ്ങളുടെ തലയിൽ പിണ്ണാക്ക് അല്ല എന്ന് പറഞ്ഞു ഞാൻ രണ്ടെണ്ണം പൊട്ടിച്ചപ്പോൾ നിങ്ങളുടെ പേരും നിങ്ങളുടെ അപ്പൻറെ പേരും പറഞ്ഞു. തൃശ്ശൂരിലെ ഒരു പ്രമുഖ വ്യാപാരിയായ നിങ്ങളുടെ അപ്പനെ എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞു, അദ്ദേഹത്തിൻറെ മകൻ വന്നാൽ കേസെടുക്കാതെ നിന്നെ ഞങ്ങൾ വിടാം. അതാണ് നിങ്ങളെ വിളിച്ചുവരുത്തിയത്. നിങ്ങൾ ഇദ്ദേഹത്തെ അറിയുമോ? “ എന്ന് ചോദിച്ചു പോലീസ്.
സ്ഥിരമായി എഡിസൻ ഇങ്ങനെ എന്തെങ്കിലും തമാശകളൊക്കെ ഒപ്പിക്കുന്ന ആളായതുകൊണ്ട് ജോസിന് വലിയ അത്ഭുതമൊന്നും തോന്നിയില്ല. എഡിസൻ്റെ ജീവിത ഗ്രാഫിനെക്കുറിച്ച് ഒരു ഏകദേശരൂപം ജോസ് പോലീസുകാരനു പറഞ്ഞു കൊടുത്തു. സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചു പഠിച്ചവരാണ് ഞങ്ങൾ. ചെറുപ്പം മുതലേ പോലീസ് ആകണം എന്ന് ആഗ്രഹിച്ച പയ്യനായിരുന്നു എഡിസൺ. അതിനുവേണ്ടി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സ്‌കൗട്ടിൽ ഉണ്ടായിരുന്നു. 6 ബാഡ്ജുകൾ നേടിയ അപൂർവ്വ വിദ്യാർത്ഥിയായിരുന്ന എഡിസൺ പത്താംക്ലാസിൽ 24 മാർക്ക് ഗ്രേസ് മാർക്ക് ആയി ലഭിച്ച് ‘രാജ്യപുരസ്കാർ’ പുരസ്കാരം ഗവർണറുടെ കയ്യിൽ നിന്നും വാങ്ങിച്ചിരുന്നു. കോളേജ് കാലഘട്ടം മുഴുവൻ എൻസിസി കേഡറ്റ് ആയിരുന്നു. അതുകഴിഞ്ഞ് പോലീസിലേക്ക് ഉള്ള പരീക്ഷയും കായികക്ഷമതാ പരിശോധനയിലും ജയിച്ചു ട്രെയിനർ ഭാസിയുടെ ശിക്ഷണത്തിൽ ശരീരം ഫിറ്റാക്കി കൊണ്ടിരിക്കുമ്പോഴാണ് അവിചാരിതമായി വീട്ടിൽ ഉണ്ടായ ചില കുടുംബ പ്രശ്നങ്ങൾ കാരണം ആ ജോലിയിൽ ചേരാൻ സാധിക്കാതെ പോയത്. വലിയ ഡിപ്രഷനിലേക്ക് കൂപ്പുകുത്തിയ ഇദ്ദേഹത്തെ ഒരു സൈക്കോളജിസ്റ്റിൻ്റെ വരെ സഹായം തേടി, ഞങ്ങൾ സുഹൃത്തുക്കൾ ഒക്കെ ചേർന്ന് നന്നേ പണിപ്പെട്ടാണ് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. പിന്നീട് ഇവൻ്റെ അപ്പൻറെ നിർദ്ദേശപ്രകാരം അദ്ദേഹത്തിൻറെ കോൺട്രാക്ട് ബിസിനസ്സിൽ ഒരു സഹായിയായി കൂടി. ഭാര്യ സർക്കാർ ഉദ്യോഗസ്ഥയാണ്; രണ്ട് പെൺമക്കളും ഇവിടത്തെ ഏറ്റവും നല്ല കോളേജിലെ വിദ്യാർത്ഥികളും.
പൊതുവേ ഭക്ഷണപ്രിയൻ ആയിരുന്ന ഇദ്ദേഹം പോലീസ് ആകാൻ കഴിയില്ല എന്നറിഞ്ഞതോടെ ഒരു മത്സരബുദ്ധിയോടെ അമിത ഭക്ഷണം കഴിച്ചുതുടങ്ങി. ഭാര്യയും മക്കളും ഒക്കെ നല്ല തടിച്ച ശരീരപ്രകൃതക്കാരായതുകൊണ്ട് അത് ഒരു വലിയ പ്രശ്നമായി തോന്നിയിരുന്നില്ല. അടുത്തകാലത്ത് ഒരു കല്യാണത്തിനോ മറ്റോ വന്നപ്പോൾ ഇദ്ദേഹത്തിൻറെ കയ്യിൽ നിന്ന് കാറിൻറെ താക്കോൽ താഴെ വീണു.അതു കുനിഞ്ഞു എടുക്കാൻ പറ്റാതായപ്പോൾ കൂടിനിന്ന എല്ലാവരും കൂടി കളിയാക്കാനും ഉപദേശിക്കാനും തുടങ്ങി. പിന്നെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവനെ കാണുന്ന പാടെ എത്ര തൂക്കം ഉണ്ടെന്ന് നോക്കിയോ? തടി കുറയ്ക്കാൻ അന്ന് ഞാൻ പറഞ്ഞു തന്ന കാര്യം ചെയ്തു തുടങ്ങിയോ, ഡോക്ടറെ കണ്ടോ, ഞാൻ ഒരു ഒറ്റമൂലി പറഞ്ഞുതരാം. ഒന്നും വേണ്ട ഒരു മാസം ചെറുനാരങ്ങാനീരും തേനും ചേർത്ത് കുടിച്ചാൽ നീ നൂലു പോലെയാകും, ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ മതിയെന്ന് മറ്റൊരു കൂട്ടർ. എന്നും 6 കറിവേപ്പില കഴിച്ചാൽ മതി, ഇഞ്ചി തിന്നാൽ മതി, ജങ്ക് ഫുഡ് കഴിക്കരുത്, വ്യായാമം ചെയ്യണം…………… ഒറ്റമൂലിക്കാരെ കൊണ്ട് പുള്ളി പൊറുതി മുട്ടി. ദിനംപ്രതി അഭ്യുദയകാംക്ഷികളുടെ എണ്ണം കൂടി കൂടി വന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താൻ പതിവുപോലെ ഭക്ഷണം കഴിക്കുന്നതിനു പുറമേ എഡിസൺ ഇതെല്ലാം ചെയ്യാൻ തുടങ്ങി. എന്നിട്ടും ശരീര ഭാരം 120 കിലോ തന്നെ. ഒരു മാറ്റവുമില്ല.ഉപദേശകരുടെ എണ്ണം കൂടിയപ്പോൾ എഡിസൻ ഏതു ഫംഗ്ഷന് വന്നാലും ഞാൻ ഒന്നും കഴിക്കുന്നില്ല എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ വീട്ടിൽനിന്നു നന്നായി ഭക്ഷണം കഴിച്ചിട്ട് വരും.
അവിചാരിതമായി ഒരു ദിവസം ട്രെയിനർ ഭാസിയും എഡിസണും കണ്ടുമുട്ടി. ഇരുപതാം വയസ്സിൽ പോലീസ് ആക്കാൻ തയ്യാറെടുപ്പിച്ചിരുന്ന എഡിസൻ്റെ രൂപം കണ്ട് ആ കായിക പരിശീലകൻ ഞെട്ടി. അപ്പോൾ തന്നെ എഡിസണെയും കൊണ്ട് ഒരു ട്രാക്ക് സ്യൂട്ട് കടയിൽ പോയി ട്രാക്ക് സ്യൂട്ടും അതിന് അനുബന്ധമായിട്ടുള്ള റിസ്റ്റ് ബാൻഡും കാൽമുട്ടിൽ ധരിക്കാനുള്ള നീ കാപ്പും ഷൂസും തൊപ്പിയും എല്ലാം വാങ്ങിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് തൃശ്ശൂർ ഗ്രൗണ്ടിൽ എത്തണം എന്ന് എഡിസനെ കൊണ്ട് സമ്മതിപ്പിച്ചിട്ടാണ് അവർ അന്ന് പിരിഞ്ഞത്.
മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനിടയിലും എഡിസൺ എത്തിയിട്ടില്ല എന്ന് മനസ്സിലാക്കിയ ഭാസി എട്ടുമണി ആയപ്പോൾ അദ്ദേഹത്തെ ഫോൺ ചെയ്ത് അന്വേഷിച്ചു.
ആറുമണിക്ക് തന്നെ ഞാൻ എല്ലാ വേഷമണിഞ്ഞു, പക്ഷേ വയറു കാരണം ഷൂ ലെയ്സ് കെട്ടാൻ പറ്റുന്നില്ല. കഴിഞ്ഞ രണ്ടു മണിക്കൂർ ആയി ശ്രമിക്കുന്നു നടക്കുന്നില്ല എന്ന് എഡിസൺ. ഇവിടെ പല തടിയൻമാർക്കും വേണ്ടി ഞാൻ ഒരു സ്റ്റാൻഡ് വാങ്ങി വെച്ചിട്ടുണ്ട്. നീ ഇങ്ങോട്ട് എത്തിയാൽ മതി. അതിനുമേൽ കാൽ കയറ്റിവച്ച് ഷൂ ലേസ് ഈസി ആയി കെട്ടാം എന്ന് പറഞ്ഞു ഭാസി. എഡിസൺ ഷൂസും കയ്യിൽ പിടിച്ച് എത്തി. ഷൂസ് ഇട്ട് ലെയ്‌സ് കെട്ടാൻ സ്റ്റാൻഡിലെക്ക് എഡിസൺ കാലു വച്ചതും സ്റ്റാൻഡ് രണ്ട് കഷണമായി ഒടിഞ്ഞു. വിഷണ്ണനായ എഡിസൺ ഭാസി ചേട്ടന് അതിൻറെ വിലയും കൊടുത്ത് അവിടെ നിന്നു മുങ്ങി.
പിന്നെ ബാക്കി കഥ പൂരിപ്പിച്ചത് എഡിസൺ ആയിരുന്നു. എല്ലാവരുടെയും കളിയാക്കലുകൾ സഹിക്കവയ്യാതെ എങ്ങനെയെങ്കിലും ഈ തടി കുറയ്ക്കണമെന്ന് ആഗ്രഹത്തിൽ ഭാര്യയും മക്കളും ഉറങ്ങി കഴിഞ്ഞപ്പോൾ ഈ വേഷം ഒക്കെ അണിഞ്ഞ് റോഡിലൂടെ ഓടിയതാണ് എന്ന്.
വെളുപ്പിനെ നാലുമണിക്ക് ഇപ്പുറം ട്രാക്ക് സ്യൂട്ട് ഇട്ട് ആൾക്കാർ ഓടുന്നത് സാധാരണ കണ്ടിട്ടുണ്ട്. പക്ഷേ അർദ്ധരാത്രി കഴിഞ്ഞ സമയത്ത് ഓടുന്ന ഒരാളെ ആദ്യം കാണുകയാണ്. മാത്രമല്ല മുമ്പ് ട്രാക്ക് സ്യൂട്ട് അണിഞ്ഞ് രണ്ടുപേരെ ഇതുപോലെ പിടിച്ചപ്പോൾ അവർ രണ്ടുപേരും കള്ളന്മാർ ആയിരുന്നുതാനും. അതുകൊണ്ടാണ് ഞങ്ങൾക്ക് അബദ്ധം പറ്റിയത് എന്ന് പോലീസ്. ഇനി റോഡിലൂടെ ഓടേണ്ട രാവിലെ ഗ്രൗണ്ടിൽ മതി ഓട്ടം എന്ന് ഒരു ഉപദേശം ഒക്കെ കൊടുത്ത് പോലീസ് എഡിസനെ ജോസിനൊപ്പം പറഞ്ഞയച്ചു.
പുറത്തു നിന്ന് പൂട്ടിയ വീട് എഡിസൺ തുറന്നകത്ത് കയറിയപ്പോഴും ഭാര്യയും മക്കളും ഇതൊന്നും അറിഞ്ഞതേയില്ല. ഇന്നും ജോസിനും എഡിസണും മാത്രമറിയാവുന്ന ഒരു പരമരഹസ്യം!! ഏതായാലും റോഡിലെ ഓട്ടം നിർത്തി ഗ്രൗണ്ടിൽ പുള്ളി ഓട്ടം തുടങ്ങി. വെയിറ്റ് കുറയുമോ? കാത്തിരുന്നുകാണാം !!
– മേരി ജോസി മലയിൽ, തിരുവനന്തപുരം