പെരുമഴക്കാലം …..
ഡാമുകളുടെ ഷട്ടറുകൾ ഓരോന്നായ് തുറക്കുന്ന സമയം. നീരൊഴുക്ക് വർദ്ധിക്കുന്നു. ഇതൊന്നുമറിയാതെ +2 വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ ക്രിസ്റ്റ്യാനോയും റൊണാൾഡോയും പുഴയിൽ മീൻ പിടിക്കുവാനായ് പോയി. രണ്ട് പേരും ആ ഒഴുക്കിൽ അകപ്പെട്ടു. സർവ്വ ദൈവങ്ങളേയും അവർ വിളിച്ചു.
അപ്പോഴാണ് ഒഴുക്കിനെതിരെ നീന്തി ഒരാൾ വരുന്നത് അവർ ശ്രദ്ധിച്ചത്.അവർ കൈകൾ വീശി. ഉടനെ അയാൾ അവരുടെ അടുത്തെത്തി.അതിസാഹസികമായി ക്രിസ്റ്റ്യാനോയേയും റൊണാൾഡോയേയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
അപ്പോൾ പുഴയോരത്ത് ഒരു മത്സ്യം മുകളിലേക്ക് ചാടി. ആ മത്സ്യത്തെ പിടിക്കുക എന്ന് രക്ഷകൻ വിളിച്ചു പറഞ്ഞു. ക്രിസ്റ്റ്യാനോയും റൊണാൾഡോയും മത്സ്യത്തെ പിടിച്ച് കരയിലേക്ക് എറിഞ്ഞു. രക്ഷകൻ പറഞ്ഞു :- “അതിനെ വെട്ടിപ്പിളർന്ന് അതിൻ്റെ ചങ്കും കരളും കയ്പയും എടുത്ത് സൂക്ഷിക്കുക. അവൻ അങ്ങനെ ചെയ്തു. അനന്തരം അവർ മൂവരും ആ മത്സ്യം പൊരിച്ചു തിന്നു. “ചങ്കും കരളും കയ്പയും എന്തിനാണ്?
നിങ്ങളാരാണ്?
ക്രിസ്റ്റ്യാനോ ചോദിച്ചു.
” ഞാൻ അസറിയാസാണ് “
അപ്പോൾ റൊണാൾഡോ പറഞ്ഞു: – “അസറിയാസാണെന്ന് പറഞ്ഞ് ഞങ്ങളെ പറ്റിക്കല്ലേ ….. എനിക്ക് മനസ്സിലായി. ഞങ്ങളെ രക്ഷപ്പെടുത്തിയ മാലാഖയല്ലേ….. ” റാഫേൽ മാലഖ “
” മാലാഖയല്ലാ നിൻ്റെ ഡാഡിയാടാ…. വേഗം എഴുന്നേറ്റ് സ്കൂളിൽ പോ മക്കളേ ….”
ക്രിസ്റ്റ്യാനോയ്ക്ക് താൻ കണ്ടത് സ്വപ്നമാണെന്ന് അപ്പോഴാണ് മനസ്സിലായത്.
- ആന്റോ കവലക്കാട്ട്