ഡോക്ടർ സഫിയ്യ. സഫിയ്യബീഗം, ഖാദർക്കയുടെ മകൾ, സാവിത്രിയുടെ സഹപാഠി. കൂടുതൽ അറിയണോ..? അവർ എന്നോടു പറഞ്ഞ കാര്യങ്ങളിൽ ചിലത് വൈഫിനോടും പറഞ്ഞിട്ടുണ്ട്. ഇവിടെ വച്ചോ ഫ്ലാറ്റിലേക്കുചെന്നോ നിങ്ങളവരോടു സംസാരിച്ചാൽ അതെന്താണെന്ന് അവർ പറഞ്ഞു തരും. പറ്റുമെങ്കിൽ നാളെതന്നെ കണ്ട് സംസാരിക്കുന്നതാണ് നല്ലത്.
നാളെത്തെ എൻ്റെ ഡ്യൂട്ടി അറയ്ഞ്ച് ചെയ്തിട്ടുണ്ടോ സാർ.?
ഉണ്ടല്ലോ, ഡേയും നൈറ്റുമുണ്ട്. നൈറ്റ് ഡ്യൂട്ടി വാർഡിലാണ്.
അങ്ങനെയാണെങ്കിൽ സുമിത്ര മാഡത്തെ ഞാൻ മറ്റന്നാൾ കണ്ടോളാം.
ഒ.കെ. നിങ്ങൾക്ക് അതാണ് സൗകര്യമെങ്കിൽ അങ്ങനെ ആവാം.
പ്രേമചന്ദ്രൻ സാറുമായുളള സംസാരം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിലുള്ള മാനസിക സംതൃപ്തിയാണ് ഞാൻ അനുഭവിച്ചറിഞ്ഞത്. പതിവില്ലാത്ത വിശപ്പുകാരണം സ്വലാ മജ്‌ലിസിൽ പോകാതെ ക്യാൻ്റെീനിലേക്കു പോകുകയാണ് ചെയ്തത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിൽ പോകുന്ന കാര്യം ദാസേട്ടനുമായി പങ്കുവച്ചു. സാറ് പറയാതെതന്നെ ഞാനക്കാര്യം അറിഞ്ഞിട്ടുണ്ടെന്നായിരുന്നു ദാസേട്ടൻ്റെ മറുപടി. പ്രേമചന്ദ്രൻ സാറ് പറഞ്ഞതായിരിക്കുമല്ലേ എന്ന ചോദ്യത്തിന് അല്ലെന്ന മറുപടി കിട്ടിയതോടെ പിന്നെ ആരിൽനിന്നെന്നായി എൻ്റെ ചോദ്യം. ഖാദർക്കയുടെ വൈഫ് സാറയോടുപറഞ്ഞതനുസരിച്ച് സാറ എന്നോടു പറഞ്ഞാതാണെന്ന ദാസേട്ടൻ്റെ മറുപടികേട്ടപ്പോഴേക്കും ഞാനൊഴികെ മറ്റുള്ളവർക്കെല്ലാം ഞാൻ നാട്ടിൽ പോകുന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നെന്ന് എനിക്കു ബോധ്യമായി. നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ എൻ്റെ മുഖത്തേക്കുള്ള ദാസേട്ടൻ്റെ നോട്ടം മറ്റെന്തെല്ലാമോ ചോദ്യങ്ങൾ ഉയർത്തുന്നതു പോലെ ഞാൻ ശങ്കിച്ചു.
ഭക്ഷണം കഴിച്ചുകഴിഞ്ഞതിനു ശേഷം കൂടുതലൊന്നും സംസാരിക്കാതെ ഞാൻ റൂമിലേക്ക് പോയി പതിവു ജോലികൾക്ക് തുടക്കംകുറിച്ചു. ഭക്ഷണം കഴിച്ചതിൻ്റെ ആലസ്യം വിട്ടു മാറുന്നതിനു വേണ്ടി സുലൈമാനി ഉണ്ടാക്കി കുടിച്ചതിനു ശേഷം നേരത്തെ ചെയ്യാൻ വിട്ടുപോയ മഗ്‌രിബ് നിസ്കരിച്ചു. അടുത്ത പരിപാടി അയേൺ ചെയ്യലാണ്. അതു കഴിഞ്ഞാലുടൻ വിസ്തരിച്ചൊരു കുളി. തുടർന്ന് ഇഷാഅ് നിസ്ക്കാരത്തോടെ സുഖസുന്ദരമായ ഉറക്കം പ്രതീക്ഷിച്ചുകൊണ്ടുളള കിടത്തമാണ്.
മറ്റന്നാൾ ഏതു സമയത്താണ് സാറ് നാട്ടിലേക്കു പുറപ്പെടുന്നത്.? പ്രഭാത ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദാസേട്ടനതു ചോദിച്ചത്. മറ്റന്നാൾ ആശുപത്രിയിൽ നിന്നും അവധി കിട്ടുമെന്നല്ലാതെ നാട്ടിലേക്കു പോകുന്ന ദിവസവും സമയവുമൊന്നും തീരുമാനമായിട്ടില്ലെന്നു ഞാൻ മറുപടി പറഞ്ഞതോടെ കാരണമെന്തെന്നായി പിന്നീടുള്ള ചോദ്യം. ഒറ്റവാക്കിൽ മറുപടി പറഞ്ഞാലൊന്നും ദാസേട്ടന് തൃപ്തിയാവില്ലെന്ന് എനിക്ക് നേരത്തെ തന്നെ അറിയുന്ന കാര്യമായിരുന്നതുകൊണ്ട് ആ സമയം കൂടുതൽ വിശദീകരണത്തിനൊന്നും നിൽക്കാതെ നാളെ പറയാമെന്ന ഒറ്റവാക്കിൽ എല്ലാം അവസാനിപ്പിച്ചു കൊണ്ട് ഞാൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. പതിവിൽ നിന്നും വിപരീതമായി ഇന്നത്തെ പ്രീ ഡ്യൂട്ടി ചർച്ചയിൽ സാവിത്രിയെയും സഫിയ്യയെയും ശ്രീധരനെയും കുറിച്ചുളള കാര്യങ്ങളാണ് സാറെന്നോടു പറഞ്ഞത്.
ഒരേ നാട്ടുകാരല്ലങ്കിലും ഒരു വിദ്യാലയത്തിലെ ഒരേ ബെഞ്ചിൽ ഇരുന്നാണ് ഞാനും ശ്രീധരനും പഠനം തുടങ്ങിയത്. ഡിഗ്രിയ്ക്കുചേർന്നതോടെയാണ് ഞങ്ങൾ വ്യത്യസ്ത ക്ലാസുകളിലായത്. അപ്പോഴും ഞങ്ങൾ തെരഞ്ഞെടുത്ത കലാലയം ഒന്നു തന്നെയായിരുന്നു.അവധി ദിവസങ്ങളിൽ കുളക്കരയിൽ ഒത്തുചേർന്നുകൊണ്ടാണ്
ക്ലാസിൽ ഒരുമിച്ചിരിക്കാൻ കഴിയാത്തതിൻ്റെ പ്രയാസങ്ങളൊക്കയും ഞങ്ങൾ പരിഹരിക്കാറുണ്ടായിരുന്നത്.
ആർപ്പുവിളിയും കരഘോശങ്ങളുമായി യുവാക്കളും കുട്ടികളുമുൾപ്പടെയുള്ളവർ ഉൽസവലഹരി ആസ്വദിക്കുന്ന ദിവസങ്ങളായിരിക്കുമത്. ആദ്യ പരിപാടിയെന്ന നിലയിൽ കുളക്കരയിലൂടെ ഒരുറൗണ്ട് ഓട്ടം പൂർത്തിയാക്കും. അതോടു കൂടെ ബോഡിവാമാകും. പരിപാടിയിലെ രണ്ടാമത്തെ ഇനം നീന്തൽ മത്സരമാണ്.
കുട്ടിക്കൂട്ടങ്ങൾ ഒരു ഭാഗത്ത് അണിനിരക്കുമ്പോൾ എൻ്റെ പ്രായത്തിലുളളവർ ആൺ പെൺ വേർതിരിവില്ലാതെമറ്റൊരു ഭാഗത്ത് നിൽപ്പുറപ്പിക്കും.
വ്യക്തികത മത്സരത്തിൽ ഒന്നാം സ്ഥാനം വർഷങ്ങളായി സാവിത്രിയുടെ കുത്തകയാണ്. അവളുടെ മെലിഞ്ഞ ശരീര പ്രകൃതി തന്നെയാണതിനു കാരണമെന്നായിരുന്നു രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാൻ വിധിക്കപ്പെട്ട ശ്രീധരൻ്റെ കണ്ടെത്തൽ. അവനു കിട്ടിക്കൊണ്ടിരുന്ന രണ്ടാം സ്ഥാനത്തിന് ഞാൻ അർഹനാവുമ്പോൾ മാത്രമാണ് ആ കണ്ടെത്തൽ പൂർണ്ണമായും ശരിയല്ലെന്ന് അവൻ അംഗീകരിക്കാറുളളത്. ഒരിക്കൽ മാത്രമാണ് സാവിത്രിയെ രണ്ടാം സ്ഥാനത്തേക്കു പിൻതള്ളികൊണ്ട് ശ്രീധരന് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഭാഗ്യമുണ്ടായത്.
ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച നീന്തൽ മത്സരത്തിലാണത് സംഭവിച്ചത്. സാവിത്രിയുടെ ആധിപത്യം തകർത്തുകൊണ്ട് ശ്രീധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ അതിൽ ആഹ്ളാദിച്ചവരുടെ കൂട്ടത്തിൽ സാവിത്രിയുമുണ്ടായിരുന്നു. അതേസമയം താൻ കരസ്ഥമാക്കിയ ഒന്നാം സ്ഥാനത്തിൽ ഒട്ടും സന്തോഷിക്കാതിരുന്ന ഏക വ്യക്തിയും ശ്രീധരയിരുന്നു. എൻ്റെ വീട്ടു മുറ്റത്തു വച്ചു നടന്ന ഓണ സദ്യയുടെ മേൽനോട്ട, വിതരണ ചുമതലകൾ ഞങ്ങൾ മൂന്നുപേരിൽ അർപ്പിതമായതുകൊണ്ട് എല്ലാവരും പിരിഞ്ഞു പോയതിനു ശേഷമാണ് ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ അവസരമുണ്ടായത്.
ഞങ്ങൾ ഒരുമിച്ചൊരിടത്തിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവേ ഉമ്മയും ഉപ്പയും രണ്ടു കഷ്ണം വാഴ ഇലയുമായി ഞങ്ങളുടെ സമീപത്ത് വന്നിരുന്നു. ഭക്ഷണ വിതരണം സാവിത്രിയുടെ അമ്മ ഏറ്റെടുക്കുകയും ചെയ്തു. സാവിത്രി രണ്ടാം സ്ഥാനത്ത് എത്തിയതോ അതല്ല ശ്രീധരനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതോ. ഏതാ ശരി.? ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പാർവ്വതിയുടെ മുഖത്തേക്കു നോക്കി ഉപ്പയാണങ്ങനെചോദിച്ചത്. ചോദ്യം തമാശ രൂപേണയായിരുന്നെങ്കിലും അതിൽ കാര്യ മുണ്ടെന്നാണ് എനിക്കു തോന്നിയത്. അതിനുള്ള കാരണം രണ്ടു പേരുടെയും ആ സമയത്തെ മുഖഭാവം തന്നെയാണ്.
ഭക്ഷണം കഴിച്ചതിനു ശേഷമുളള വിശ്രമത്തിനായി ഞങ്ങൾ തെരഞ്ഞെടുത്തത് പതിവായി ചെന്നിരിക്കാറുള്ള മുറ്റത്തെ കോമാവിന് ചുറ്റും കെട്ടി ഉയർത്തിയ ചെങ്കൽ പടവു തന്നെയായിരുന്നു. ഓണാഘോഷ പരിപാടിയിലെ പകുതി ഇനങ്ങൾമാത്രമാണ് പൂർത്തിയായിട്ടുളളത്. കുട്ടികളുടെ പരിപാടികളാണ് ഇനി നടക്കാനുളളത്. കഴിഞ്ഞ വർഷം പരിപാടിക്കിടെ വീണ് കയ്യൊടിഞ്ഞവരും മുറിവു പറ്റിയവരുമെല്ലാമാണ് ഇത്തവണത്തെയും മത്സരാർത്ഥികൾ. അവർ സ്ഥിരമായി ഓടിയും ചാടിയും കളിയ്ക്കാറുളളത് ഈ സ്കൂൾ മുറ്റത്തു തന്നെയാണെങ്കിലും വീണു പരിക്കു പറ്റുന്നത് ഇങ്ങനെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ്. മാനസിക സംഘർഷമോ, മത്സര ബുദ്ധിയോ ആയിരിക്കാം അതിനുള്ള കാരണം. അടുത്തൊന്നും ആശുപത്രിയില്ലാത്തതുകൊണ്ട് പരമാവധി ശ്രദ്ധിക്കാൻ എല്ലാവരോടും പറയാറുണ്ട്. കുട്ടികളുടെ പരിപാടികൾ നിയന്ത്രിക്കുന്ന ചുമതല സാവിത്രിയാണ് ഏറ്റെടുത്തത്. വിധികർത്താക്കളായി നിയമിക്കപ്പെട്ടത് ഞങ്ങളെയും. രണ്ടാംഘട്ട മത്സര പരിപാടികൾ തുടങ്ങാൻ ഇനി രണ്ടുമണിക്കൂർ കഴിയണം.
(തുടരും…)
– K.M സലീം പത്തനാപുരം