നമ്മൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾതന്നെ അവിടെ എത്തുന്നതിന് എനിക്കൊരു പ്രയാസവുമില്ല. മാളുവിനെയും കൂടി കൂട്ടി കൊണ്ടു വരുന്നതിലാണ് ചെറിയപ്രശ്നമുളളത്.
അതെന്താണെന്ന് എന്നോടുപറഞ്ഞാൽ എന്താകുഴപ്പം.?
ഒരു കുഴപ്പവുമില്ല.ഞാൻ പറയാം.
ഉപ്പയുടെ ഖബറിനെക്കുറിച്ച് അയാളെന്നോട് പറഞ്ഞതെല്ലാം ശരിയായിരിക്കുമെന്നു തന്നെയാണ് എൻ്റെ വിശ്വാസം. ഒന്നാമതായി ഇക്കാര്യത്തിൽ കളവു പറയേണ്ടതായകാര്യം അയാൾക്കില്ല. രണ്ടാമതായി ഇങ്ങനെയൊരു കാര്യം പെയ്തതു കൊണ്ട് അയാൾക്ക് പ്രത്യേകിച്ചൊന്നും കിട്ടാനുമില്ല.
കാര്യം അങ്ങനെയെല്ലാമാണെങ്കിലും ഒന്നും കൂടെ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. കാരണം മാളുവിനെ നമ്മൾ കൂട്ടിക്കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നത് ഭർത്താവിൻ്റെ ഖബറിനരികിലേക്കാണ്. നിർഭാഗ്യവശാൽ അത് മറ്റൊരാളുടെ, പ്രതേകിച്ചും മറ്റൊരു പുരുഷൻ്റെ ഖബറാണെങ്കിൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആരോട് ചോദിച്ചാണ് ഉറപ്പു വരുത്തുക. അതിനുപറ്റിയ ആരാണ് നമ്മുടെ നാട്ടിലുള്ളത്.?
ഒരാളുണ്ട്. ഉപ്പയുടെ കാര്യങ്ങളെല്ലാം എനിയ്ക്ക് പറഞ്ഞു തരാറുളള ഒരേയൊരു മനുഷ്യൻ. പഴയങ്ങാടിയിൽ താമസിക്കുന്ന അലവിക്കുട്ടികാക്ക. ഉപ്പയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നവരിൽ അയാൾ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്.
മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായിരുന്നതുകൊണ്ട് നിൻ്റെ ഉപ്പയുടെ മയ്യത്ത് കാണാനോ മയ്യത്ത് നിസ്ക്കാരത്തിൽ പങ്കെടുക്കാനോ എനിയ്ക്ക് സാധിച്ചിരുന്നില്ലെന്ന് അലവിക്കുട്ടികാക്ക ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.
പിന്നെന്തിനാണ് ഖബറിൻ്റെ കാര്യം ചോദിക്കാൻ വീണ്ടും അങ്ങോട്ടു പോകുന്നത്.?
ഖബറിൻ്റെ കാര്യം മാത്രമാണ് മൂപ്പർക്ക് അറിയാത്തത്. അതിൻ്റെ മുൻപും ശേഷവും നടന്ന കാര്യങ്ങളെല്ലാം മൂപ്പർക്കറിയാമെന്നാണ് സംസാരത്തിനിടയിൽ ഹസ്സൻകുട്ടിക്ക എന്നോട് പറഞ്ഞിരുന്നു.
ഹസ്സൻ കുട്ടിക്ക പറഞ്ഞകാര്യങ്ങളും അലവിക്കുട്ടികാക്ക പറയുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന് എനിയ്ക്ക് ബോധ്യപ്പെട്ടാൽ അക്കാര്യം ഞാൻ നിന്നെ അറിയിക്കാം.
അതിനു മുൻപായി മറ്റൊരു പ്രധാന കാര്യം സക്കീനയോട് പറഞ്ഞേൽപിക്കാനുണ്ട് അപ്പോൾ പറഞ്ഞതുപോലെ.
സക്കീനാ.. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുടൻ നീ സുഹറയെ വിളിച്ച് ഉടനെ ഇങ്ങോട്ടുവരാൻ പറയണം. എന്നിട്ട് അവളെയും കൂട്ടി ആസിഫിൻ്റെ കടയിൽ ചെന്ന് അവർക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിയതിനു ശേഷം അവളുടെ വീട്ടിൽ എത്തിച്ചു കൊടുക്കുകയും വേണം.
വണ്ടി വിളിയ്ക്കുന്നതും അതിലേക്ക് സാധനങ്ങൾ കയറ്റിവെയ്ക്കുന്നതുമെല്ലാം ആസിഫ് അവൻ്റെ സ്റ്റാഫിനെ വെച്ച് ചെയ്തോളും. ആ വക കാര്യങ്ങളൊന്നും നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടി വരില്ല. പൈസ എത്രയായെന്ന് എന്നെ അറിയിച്ചാൽ ഉടനെ ഞാനത് ജി പേ ചെയ്തോളാം.
അഥവാ സാധനങ്ങൾ വാങ്ങുന്നകാര്യത്തിൽ അവൾ മുടക്കം വല്ലതും പറയുകയാണെങ്കിൽ ഞാൻ നിർബന്ധിച്ചതുകൊണ്ടാണെന്നു പറഞ്ഞാൽ മതി.
എനിയ്ക്ക് അലിക്കുട്ടികാക്കയുടെ വീടുവരെയൊന്നു പോകേണ്ടതുണ്ട്. എന്നിട്ടു വേണം സിയാറത്ത് ചെയ്യാൻ വരുമ്പോൾ മാളുവിനെ കൂടെകൂട്ടണോ വേണ്ടേ എന്ന് ജമീലയോടുപറയാൻ. അസറിനു മുൻപായി എല്ലാം നടക്കുകയും വേണം.
മോനുട്ടനെയും കൂടെ കൂട്ടാൻ മറക്കണ്ടട്ടോ.
അപ്പോൾ ഹസ്സനിക്ക പറഞ്ഞത് നിങ്ങൾക്ക് പൂർണ്ണമായും വിശ്വാസിക്കാൻ കഴിഞ്ഞിട്ടില്ലല്ലേ.?
വിശ്വാസക്കുറവുകൊണ്ടല്ല. അതൊന്ന് ബലപ്പെടുത്താൻ വേണ്ടിയാണ്. ഉമ്മയെയും പെങ്ങളെയും പള്ളിക്കാട്ടിലേക്ക് വിളിച്ചുവരുത്തി ഉപ്പയുടെ ഖബറ് ചൂണ്ടിക്കാട്ടിക്കൊടുക്കുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടാൻ അത് അത്യാവശ്യമാണ്.
അപ്പോൾ ഹസ്സനിക്ക പറഞ്ഞകാര്യങ്ങളിൽ അലവിക്കുട്ട്യാക്ക സംശയം വല്ലതും പ്രകടിപ്പിച്ചാൽ ഇന്നത്തെ ഖബറ് സിയാറത്ത് വേണ്ടെന്നു വെയ്ക്കാനാണോ നിങ്ങളുടെ തീരുമാനം.?
അല്ല. അസറിനു ശേഷം ജമീലയെയുംക്കൂട്ടി ഉമ്മയുടെ ഖബറിനരികിലേക്കു പോകും. ഉപ്പയുടെ ഖബറിൻ്റെ കാര്യത്തിൽ ഇനിയൊരു പ്രതീക്ഷയും മനസ്സിൽ കൊണ്ടു നടക്കേണ്ടതില്ലെന്ന് പള്ളിക്കാട്ടിലേക്ക് കാലെടുത്തു വെയ്ക്കുന്നതിനു മുൻപായി ഞാനവളോടു പറയും.
മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അവളോടൊപ്പം മാളുവിനെയും കൂട്ടാൻ പറയും. എന്നിട്ട് ഇക്കാല മാത്രയും കാണാൻ മോഹിച്ചിരുന്ന ഉപ്പയുടെ ഖബർ അവർക്കു ഞാൻ തൊട്ടു കാണിച്ചു കൊടുക്കുകയും ചെയ്യും.
അവസാനിച്ചു.
– K.M സലീം പത്തനാപുരം











