അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )
“ആമിനാ.. നീയൊന്നു പുറത്തേക്ക് വാ..”
ടീച്ചറുടെ വിളി കേട്ടപാടെ ആമിന അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. “മോൻ അകത്തുണ്ടോ?” എന്നായി ടീച്ചറുടെ അടുത്ത ചോദ്യം.
“അവൻ ഉച്ചയ്ക്ക് ചോറ് തിന്ന ഉടനെ പോയതാണ് ടീച്ചറേ. ഈ സമയം വരെയും തിരിച്ചു വന്നിട്ടില്ല.”
“അവൻ്റെ കൂടെ റംലയും പോയിട്ടുണ്ടോ?” ടീച്ചറുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ ആമിനയുടെ മനസ്സിൽ നേരിയ ഭയം രൂപപ്പെട്ടു.
“ഇല്ല, മോൾ ഇവിടെത്തന്നെയുണ്ട്. കുട്ടികൾക്കുള്ള പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്. എന്താ ടീച്ചറേ.. അത്യാവശ്യം എന്തെങ്കിലും?” ഇടറിയ ശബ്ദത്തിൽ ആമിന ചോദിച്ചു.
“ഉണ്ടോ എന്ന് ചോദിച്ചാൽ പറയത്തക്ക അത്യാവശ്യമൊന്നുമില്ല, എന്നാൽ ഇല്ലായ്കയുമില്ല.” ടീച്ചറുടെ മറുപടി കേട്ടതോടെ ആമിനയുടെ നെഞ്ചിടിപ്പ് സാധാരണ നിലയിലായി.
ടീച്ചറുടെ സംസാരത്തിൽ എന്തൊക്കെയോ കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു മനസ്സിലായതോടെ, വറച്ചട്ടി സ്റ്റൗവിൽ നിന്നും താഴെ ഇറക്കിവെച്ച് റംലയും മുറ്റത്തേക്കിറങ്ങിച്ചെന്നു.
“എന്താ ടീച്ചറേ പ്രശ്നം?”
“ദൈവം സഹായിച്ച് ഇപ്പോൾ എനിക്കൊരു പ്രശ്നവുമില്ല മോളെ.” റംലയുടെ ആകാംക്ഷയോടെയുള്ള ചോദ്യത്തിന് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ടീച്ചർ മറുപടി നൽകി.
“പിന്നെന്തിനാ ടീച്ചറേ.. വീട്ടിലെത്തുന്നതിന് മുമ്പേ ഇക്കയെ അന്വേഷിച്ചത്?”
“ഇന്ന് ഉച്ചയ്ക്ക് നാട്ടിൽ നിന്നും എൻ്റെ അനിയത്തി വിളിച്ചിരുന്നു.”
“എന്താ കാര്യം? അവിടെ വല്ലതും…?”
“ഓ.. ഭയപ്പെടാനൊന്നുമില്ല മോളേ. ഇത്തവണത്തെ ഓണാവധി അവരോടൊപ്പം ചെലവഴിക്കണമെന്ന് അവൾക്കൊരു നിർബന്ധം. എൻ്റെ അവസ്ഥയൊന്നും അവൾക്കറിയില്ലല്ലോ. അത്രയും ദൂരം തനിച്ച് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പലതവണ ഞാനവളോട് പറഞ്ഞു നോക്കിയെങ്കിലും അവളത് കൂട്ടാക്കിയില്ല. ആമിനയെയും സുലോചനയെയും കൂടെക്കൂട്ടാനായിരുന്നു അവളുടെ ഉപദേശം.”
“എന്നിട്ട് ടീച്ചറെന്ത് തീരുമാനിച്ചു?”
“പോകാൻ തന്നെ തീരുമാനിച്ചു. മറ്റന്നാൾ സ്കൂൾ അടയ്ക്കും. പിറ്റേന്ന് രാവിലെ ഇവിടെ നിന്നും പുറപ്പെട്ടാൽ സന്ധ്യയോടെ വീട്ടിലെത്താം. സുലോചനയോട് ഇക്കാര്യം ഇന്ന് തന്നെ പറയണം. ആടിനെയും കോഴിയെയുമെല്ലാം പോറ്റുന്നതുകൊണ്ട് നേരത്തെ പറഞ്ഞില്ലെങ്കിൽ അവൾക്കതൊരു ബുദ്ധിമുട്ടാകും. ഈ വിവരം അവളുടെ അടുത്ത് ചെന്ന് പറയാൻ വേണ്ടിയാണ് മോൻ ഇവിടെ ഉണ്ടോ എന്ന് ഞാൻ ചോദിച്ചത്. അതല്ലാതെ ആശങ്കപ്പെടാൻ മാത്രം എനിക്കൊരു പ്രശ്നവുമില്ല.”
ടീച്ചർ അത് പറഞ്ഞുകേട്ടതോടെയാണ് ആമിനയ്ക്കും റംലയ്ക്കും സമാധാനമായത്. അബ്ദുള്ളക്കുട്ടി അവിടെ ഇല്ലെന്നറിഞ്ഞതോടെ ടീച്ചർ തൻ്റെ വീട്ടിലേക്ക് പോയി. വൈകാതെ റംലയും ആമിനയും അടുക്കളയിലേക്ക് തിരിച്ചുകയറുകയും വറച്ചട്ടി അടുപ്പിലേക്ക് തിരികെ വെക്കുകയും ചെയ്തു.
“അതല്ല ഉമ്മാ, ഈ ഓണവും വിഷുവുമെല്ലാം മുൻപും ഉണ്ടായിരുന്നല്ലോ. അന്നൊന്നും ടീച്ചർ നാട്ടിലേക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല. പിന്നെ ഇപ്പോഴെന്താണാവോ ഇങ്ങനെയൊരു മാറ്റം?” റംല കാര്യമായിത്തന്നെയാണ് ചോദിക്കുന്നതെന്ന് ആമിനയ്ക്ക് മനസ്സിലായി.
“അതൊക്കെ പറയാൻ നിന്നാൽ നേരം വെളുത്താലും തീരില്ല മോളെ. എന്നാലും നീ ചോദിച്ചതുകൊണ്ട് ചുരുക്കിപ്പറയാം. ടീച്ചറുടെ നാട് ഒത്തിരി ദൂരെയാണെന്ന് നിനക്കറിയാമല്ലോ. അവിടെ അത്യാവശ്യം സ്വത്തൊക്കെയുള്ള കുടുംബമായിരുന്നു അവരുടേത്. ടീച്ചറുടെ താഴെ രണ്ട് അനിയത്തിമാരുണ്ട്. രണ്ടുപേരും ടീച്ചർമാരാണ്. നമ്മുടെ സ്കൂളിൽ ജോലി കിട്ടിയതുകൊണ്ടാണ് ടീച്ചർ ഇവിടെ സ്ഥലം വാങ്ങി താമസമാക്കിയത്.”
ആമിന തുടർന്നു: “ടീച്ചർ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. അന്നുമുതൽ കൃഷിയൊക്കെ നോക്കി നടത്തിയത് അമ്മയാണ്. മക്കളെ മൂന്നിനെയും പഠിപ്പിച്ച് നല്ല നിലയിലാക്കിയതും വിവാഹം കഴിപ്പിച്ചതും ആ അമ്മയാണ്. ഇളയവളുടെ വിവാഹത്തിന് വേണ്ടി പാടത്തിൻ്റെ പകുതി വിറ്റു. അമ്മയ്ക്ക് വയ്യാതായതോടെ ഇളയ അനിയത്തിയും ഭർത്താവും അമ്മയുടെ കൂടെ താമസമായി. പക്ഷേ അവർക്ക് കൃഷിയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല, അതോടെ വരുമാനം നിലച്ചു.”
“ആദ്യമൊക്കെ ചികിത്സാ ചെലവുകൾ അനിയത്തിയാണ് നോക്കിയിരുന്നത്. പിന്നീട് അത് മൂന്നുപേരും തുല്യമായി വഹിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. ടീച്ചർ അന്ന് ഇവിടെ വീട് വെച്ച കടത്തിലായിരുന്നു. പൈസ അയച്ചുകൊടുക്കാൻ കഴിയാത്തതിൽ ടീച്ചർക്ക് വലിയ വിഷമമുണ്ടായിരുന്നു. പക്ഷേ അനിയത്തിയുടെ ഭർത്താവിന് ഈ കണക്കുപറച്ചിലൊന്നും ഇഷ്ടമായിരുന്നില്ല. ഒരിക്കൽ ആശുപത്രി ചെലവിൻ്റെ കണക്ക് എഴുതി വെക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. മനസ്സ് മടുത്ത് അമ്മ തൻ്റെ വീടും സ്ഥലവും ആ അനിയത്തിയുടെ പേരിൽ എഴുതിക്കൊടുത്തു. ഇനിയാരോടും വിഹിതം ചോദിക്കരുത് എന്ന് പറയുകയും ചെയ്തു.”
“അതുകൊണ്ടാണോ ടീച്ചർ പിന്നീട് അങ്ങോട്ട് പോകാതിരുന്നത്?” റംല ചോദിച്ചു.
“അല്ല, അമ്മയുടെ മരണശേഷം അവിടെ പോകുമ്പോൾ ടീച്ചർക്ക് ചില അവഗണനകൾ നേരിടേണ്ടി വന്നു. ഒരിക്കൽ ഞാനും സുലോചനയും ടീച്ചറുടെ കൂടെ പോയിരുന്നു. പോകുന്ന വഴിക്ക് ഒരുപാട് കാഴ്ചകൾ കാണാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അബ്ദുള്ളക്കുട്ടിക്ക് അന്ന് മൂന്ന് വയസ്സേയുള്ളൂ.”
“ഉപ്പ കൂടെ പോന്നിരുന്നില്ലേ?”
“ഇല്ല, പശുക്കളെ നോക്കാൻ ആള് വേണമല്ലോ എന്ന് പറഞ്ഞ് ഉപ്പ വന്നില്ല. ഞങ്ങൾ ബസ്സിൽ കയറി കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറങ്ങിപ്പോയി. തല കമ്പിയിൽ മുട്ടുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും. കാഴ്ചകളൊന്നും കാണാൻ പറ്റിയില്ല. അന്ന് തീരുമാനിച്ചതാ ഇനിയൊരിക്കലും കാഴ്ച കാണാൻ ബസ്സിൽ പോകില്ലെന്ന്!” ആമിന ചിരിച്ചുകൊണ്ട് പറഞ്ഞു.
“പിന്നെ ടീച്ചർ അങ്ങോട്ട് പോകാത്തതിന് വേറെയൊരു കാരണമുണ്ട്. ഞങ്ങൾ കൂടെ വന്നത് അനിയത്തിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ മുഖത്തെ നീരസം കണ്ടപ്പോൾ വിഷമം തോന്നി പിറ്റേന്ന് തന്നെ ഞങ്ങൾ മടങ്ങിപ്പോന്നു. അതിനുശേഷമാണ് ടീച്ചർ പറഞ്ഞത്, ‘അകലെയുള്ള അനിയത്തിമാരല്ല, അടുത്തുള്ള നിങ്ങളാണ് എൻ്റെ ബന്ധുക്കൾ’ എന്ന്. ഞങ്ങളെ മക്കളെപ്പോലെയാണ് ടീച്ചർ കണ്ടിട്ടുള്ളത്.”
“അങ്ങനെയെങ്കിൽ ഇപ്പോൾ എന്താവും ടീച്ചറെ അങ്ങോട്ട് വിളിച്ചത്?” റംല സംശയം പ്രകടിപ്പിച്ചു.
“ആർക്കറിയാം! പോകാൻ പറ്റിയാൽ പോകണം, അത്രതന്നെ. മുൻപത്തെപ്പോലെ ഉറങ്ങിയില്ലെങ്കിൽ എനിക്കും കാഴ്ചകളൊക്കെ കാണാമല്ലോ.” ആമിന പറഞ്ഞു നിർത്തി.
രണ്ടു ദിവസം കഴിഞ്ഞ് സ്കൂൾ വിട്ടു വരുന്ന വഴി ടീച്ചർ വീണ്ടും വിളിച്ചു: “ആമിനാ.. ആമിന..”
“എന്താ ടീച്ചറേ?”
“ഉമ്മ എവിടെ?”
“സുലോചനയേടത്തിയുടെ വീട്ടിൽ പോയിരിക്കുകയാണ്.”
“നാളെയാണ് നമുക്ക് പോകാനുള്ളത്. എനിക്ക് വീട്ടിൽ കുറച്ചു ജോലികളുണ്ട്. അതുകൊണ്ട് രാത്രി മോനോട് എൻ്റെ വീട്ടിൽ വന്നു കിടക്കാൻ പറയണം. പുലർച്ചെയുള്ള ബസ്സിൽ തന്നെ പോകണം. വസ്ത്രങ്ങളൊക്കെ എടുത്തോളൂ, ഒരാഴ്ച അവിടെ നിൽക്കാനുള്ളതാണ്. മുൻപ് വന്നപ്പോൾ നിങ്ങൾക്ക് കാഴ്ചകളൊന്നും കാണാൻ പറ്റിയില്ലല്ലോ, ഇത്തവണ അതെല്ലാം കാണിച്ചുതരണമെന്ന് അനിയത്തി പ്രത്യേകം പറഞ്ഞിട്ടുണ്ട്. പിന്നെ ഉമ്മയോട് പറയണം, ബസ്സിൽ കയറിയ ഉടനെ ഉറങ്ങരുതെന്ന്!”
റംല ചിരിച്ചുകൊണ്ട് പറഞ്ഞു: “ഉമ്മയും ഇതുതന്നെയാ ടീച്ചറേ പറഞ്ഞത്… യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ വഴിയോര കാഴ്ചകൾ കാണാമെന്ന്!”
– കെ.എം സലീം പത്തനാപുരം.












