അസൂയാവഹമായ ദാമ്പത്യജീവിതം നയിക്കുന്ന ദമ്പതികളാണ് റുഖിയയും മൻസൂറും. ടെക്കികളും യുവദമ്പതികളും താമസിക്കുന്ന ക്രിസ്റ്റൽ ഫ്ലാറ്റിലെ കാരണവ സ്ഥാനം ഇവർക്കാണ്. രണ്ടുപേർക്കും 70 വയസ്സിന് അടുത്തു പ്രായമുണ്ടെങ്കിലും അവരുടെ പ്രായം മനസ്സിനെ ബാധിച്ചിട്ടില്ല. കാരണം അവരെ പൊന്നുപോലെ നോക്കുന്ന മക്കളും കൊച്ചു മക്കളും ആണ് അവർക്കുള്ളത് 13 നിലകളുള്ള ഫ്ലാറ്റിൻ്റെ ഏറ്റവും താഴത്തെ നിലയിൽ രണ്ട് ഫ്ലാറ്റുകൾ ഒന്നിച്ചു വാങ്ങി അഞ്ചാറു ബെഡ്റൂമും ടിവി റൂമും മുൻവശത്ത് കുറച്ച് മുറ്റവും ഒക്കെയായി, അവർ ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്കിലും അതിൻ്റെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. പക്ഷേ ഫ്ലാറ്റിൽ താമസിക്കുമ്പോൾ ലഭിക്കുന്ന എല്ലാ സുരക്ഷിതത്വവും ഉണ്ടുതാനും. സ്ഥിരമായി ഈ ഫ്ലാറ്റിൽ ഇവർ രണ്ടുപേരും ഇവരുടെ സഹായിയായ ആമിനത്തയും മാത്രമേ ഉള്ളൂവെങ്കിലും ശനിയാഴ്ച നേരം വെളുക്കുന്നതോടെ ഇവരുടെ 3 ആൺമക്കളുടെ കൊച്ചുമക്കൾ രണ്ടുവയസ്സുകാരൻ്റെ ആയ അടക്കം 24 വയസ്സു വരെയുള്ള പത്തു പേരും കൊല്ലത്തുനിന്ന് എത്തും.
ശനിയും ഞായറും നട്ടുച്ച വരെ കിടന്നുറങ്ങുന്ന ടെക്കികളൊക്കെ റുഖിയത്തയുടെ അടുക്കളയിൽ നിന്നും വരുന്ന ആസ്വാദ്യകരമായ മണം കാരണം കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റ് ആപ്പിൽ കുത്തി സ്വിഗ്ഗിയിൽ വേണ്ടത് ഓർഡർ ചെയ്യും. വൈകുന്നേരത്തോടെ കുട്ടികൾ റുഖിയത്തയുടെ നേതൃത്വത്തിൽ പാർക്കിലെത്തും. ഞായറാഴ്ച കൊല്ലത്തും അതിനടുത്തുമായി താമസിക്കുന്ന ആൺമക്കളും അവരുടെ ഭാര്യമാരും വരും. ഉപ്പയെയും ഉമ്മയെയും ചെക്കപ്പിനു കൊണ്ടുപോകുന്നു, ഉമ്മയ്ക്ക് തല മസാജ് ചെയ്തു കൊടുക്കുന്നു……….. ..കാലും കൈയും മാനിക്യൂറും പെഡിക്യൂറും ചെയ്തുകൊടുക്കുന്നു……. ഒന്നും പറയണ്ട….. ലോകത്ത് മരുമക്കളുടെ സ്നേഹം അനുഭവിക്കാൻ ഇങ്ങനെ ഒരു യോഗം മൻസൂറിക്കയ്ക്കും റുഖിയിത്തയ്ക്കും മാത്രമേ ഉണ്ടാവുകയുള്ളൂ.
റുഖിയയുടെ സുഹൃത്തായിരുന്നു തൊട്ടടുത്ത ഫ്ലാറ്റിലെ അന്നമ്മ ടീച്ചർ. കുഞ്ഞും കുട്ടികളും പ്രാരാബ്ധങ്ങളും ഒന്നുമില്ലാത്ത ടീച്ചറും ഭർത്താവും സ്കൂളിൽ നിന്ന് വിരമിച്ചപ്പോൾ ഇവിടുത്തെ ഒരു വൺ ബെഡ്റൂം ഫ്ലാറ്റ് വിലക്കുവാങ്ങി, വളരെ ഒതുങ്ങി ജീവിക്കുന്നവരായിരുന്നു അവർ.
തിരുവനന്തപുരത്ത് ലുലു മാൾ വന്നെങ്കിലും അവിടത്തെ ആ തിക്കിലും തിരക്കിലും പോകാനുള്ള മടി കൊണ്ട് അന്നമ്മയ്ക്കും റുഖിയയ്ക്കും ലുലുവിനെ കുറിച്ച് പറഞ്ഞു കേട്ട അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റുഖിയത്തയുടെ ഡ്രൈവർ സാധാരണയായി വെള്ളിയാഴ്ച രാവിലെ അതിഥി സൽക്കാരത്തിനുള്ള മത്സ്യമാംസാദികൾ വാങ്ങിക്കാൻ ലുലുവിൽ പോകും. അക്കൂട്ടത്തിൽ നമുക്കും കൂടി പോയി ഈ ലുലു ഒന്ന് കണ്ടു വരാമെന്ന് പ്ലാനിട്ടു രണ്ടുപേരും. രാവിലെ ആകുമ്പോൾ വലിയ തിരക്കില്ല. മൂന്നാലു മണിക്കൂർ നടന്നു കാണാനുള്ളത് യൂസഫ് അലി സാഹിബ് ഉണ്ടാക്കിയിട്ടിട്ടുണ്ട്.ഇനി നമ്മൾ മാത്രം അത് കാണാതെ മരിക്കണ്ടല്ലോ? രാവിലെതന്നെ മൂവരും ലുലുമാളിൽ പോയി, ആ അത്ഭുതലോകം എല്ലാം കണ്ണ് നിറച്ചു കണ്ടു. ജീവിതത്തിൽ ആദ്യമായി എസ്കലേറ്ററിൽ കയറി കുറച്ചു സ്നാക്സും ജ്യൂസും വാങ്ങി ഫുഡ് കോർട്ടിൽ ചെന്ന് ഇരിപ്പുറപ്പിച്ചു. റുഖിയിത്തയെ പോലെ ഭാഗ്യവതി ഈ ലോകത്ത് ആരും ഇല്ല. എനിക്ക് ഇത്തയോട് അസൂയ ആണെന്ന് പറഞ്ഞു അന്നമ്മ ടീച്ചർ.
“ഇയ്യ് എന്തറിഞ്ഞിട്ടാണ് ഈ വർത്താനം പറയുന്നത്? പിന്നെ ഞാനും ഇക്കയും എല്ലാം അല്ലാഹുവിനെ ഓർത്ത് ക്ഷമിച്ചു കൂടെ കൂട്ടിയതാണ് ഇവരെയൊക്കെ. അഞ്ച് നേരം നിസ്കരിച്ചു നോമ്പുമെടുത്ത് ജീവിക്കുന്ന ഞങ്ങളെ സഹായിക്കാൻ അല്ലാഹു അഹമ്മദിക്കയുടെ രൂപത്തിലെത്തിയില്ലായിരുന്നുവെങ്കിൽ!”
റുഖിയ പോയ നാളിലെ സങ്കടക്കടലിൻ്റെ ഭാണ്ഡം അഴിച്ചു അന്നമ്മയുടെ മുമ്പിൽ. കൊല്ലത്തിനടുത്ത് ഒരേക്കർ ഭൂമിയിലെ പരമ്പരാഗതമായി കിട്ടിയ തറവാട്ടിലായിരുന്നു താമസം.ഉപ്പയ്ക്ക് മരക്കച്ചവടം. മക്കളൊക്കെ പഠിച്ച് സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. മരക്കച്ചവടം തനിയെ ഉപ്പയ്ക്ക് നടത്തിക്കൊണ്ടുപോകാൻ വയ്യാതായപ്പോൾ പങ്കു കച്ചവടത്തിൽ നിന്ന് ഒഴിവായി. മക്കളും മരുമക്കളും എല്ലാവരും കൂടി ആയപ്പോൾ തറവാട്ടിൽ സ്ഥലപരിമിതി വന്നു.എന്നാൽ സ്ഥലവും വീടും വിറ്റ് മൂന്നുപേർക്കും വീതം കൊടുക്കാമെന്ന് തീരുമാനമായി. ഉപ്പയുടെ അടുത്ത സുഹൃത്തായിരുന്ന അഹമ്മദിക്കയുമായി ഒരു വിശ്വാസകരാർ എഴുതിയുണ്ടാക്കി 2000 ആണ്ടിൽ സ്ഥല വിൽപ്പന നടത്തി. അഹമ്മദിക്കയുടെ അമേരിക്കയിലുള്ള മകൻ രണ്ടു വർഷം കൊണ്ട് പണം കൊടുത്തു തീർത്ത് മൂന്നു മക്കളും ഓരോരുത്തരായി മാറി. അവസാനം ഞങ്ങൾ രണ്ടുപേരും തറവാട് വീട് ഒഴിഞ്ഞു കൊടുത്ത് മക്കളുടെ കൂടെ താമസത്തിന് പോയി. ആദ്യത്തെ ഒന്ന് രണ്ട് വർഷം വലിയ കുഴപ്പമില്ലായിരുന്നു. മൂന്ന് മക്കളുടെ അടുത്ത് മാറി മാറി നിൽക്കും. പിന്നെ പതുക്കെ പതുക്കെ എല്ലാവരും തമ്മിൽ തമ്മിൽ മത്സരമായി. നീ നോക്ക്, ഞാൻ നോക്ക്…. പന്ത് തട്ടുന്നതുപോലെ തട്ടാൻ തുടങ്ങി ഉപ്പയേയും ഉമ്മയേയും. മിണ്ടാൻ പാടില്ല, ടിവി വെക്കാൻ പാടില്ല, നൂറു ചിട്ടവട്ടങ്ങൾ…… വീട്ടുജോലിയെടുത്ത് റുഖിയയുടെ നടുവൊടിഞ്ഞു; പുറം പണികൾ ചെയ്ത് മൻസൂറിൻ്റെ യും. അസുഖം എന്തെങ്കിലും പിടിപെട്ടാൽ പ്രാകും. ഭൂമിയോളം താഴാം പിന്നെയും ചവിട്ടി താഴ്ത്തിയാലോ ഇതിനി സഹിക്കാൻ വയ്യ, ഇതിലും ഭേദം മരണമാണ് എന്ന് കരുതിപ്പോയ ദിവസങ്ങൾ. ഉപ്പ കയ്യിലുണ്ടായിരുന്ന കുറച്ചു കാശ് അഡ്വാൻസ് കൊടുത്ത് ഒരു കൊച്ചു പുര വാടകയ്ക്കെടുത്തു. എല്ലാ മക്കളെയും വിളിച്ചുകൂട്ടി ഞങ്ങൾ അങ്ങോട്ട് മാറുകയാണെന്ന് പറഞ്ഞു. “ഇത് എന്തൊരു തലവിധി, ഞങ്ങളൊക്കെ സർക്കാർ ഉദ്യോഗസ്ഥരാണ്. ഞങ്ങളെ നാണംകെടുത്താൻ വേണ്ടിയല്ലേ ഇത് ചെയ്യുന്നത്? പത്തുപൈസ ഞങ്ങളാരും ചെലവിന് തരുമെന്ന് പ്രതീക്ഷിക്കേണ്ട.ആ വീട്ടിൽ ഞങ്ങൾ കാലു കുത്തുകയും ഇല്ല” എന്നൊക്കെ പറഞ്ഞ് മക്കൾ എല്ലാവരും ഒരേ സ്വരത്തിൽ അട്ടഹസിച്ചു. എന്തും വരട്ടെ എന്ന് കരുതി ഒരു മുറിയും അടുക്കളയും ഉള്ള ആ വീട്ടിലേക്ക് മാറി. ആരുടെയും കുത്തുവാക്കും പരിഹാസവും കേൾക്കണ്ടല്ലോ. ഉപ്പക്ക് അവിടെയടുത്ത് പലചരക്ക് കടയിൽ സാധനം പൊതിഞ്ഞു കൊടുക്കുന്ന പണിയും കിട്ടി. കഞ്ഞിയും ചമ്മന്തിയും ആയി ഞങ്ങൾ സന്തോഷത്തോടെ, സമാധാനത്തോടെ, കരയാതെ ഒരു ദിവസമെങ്കിൽ ഒരു ദിവസം കിടന്നുറങ്ങാൻ തുടങ്ങി. ഒരു വർഷത്തോളം അങ്ങനെ പോയി. എന്തെങ്കിലും അസുഖം വന്നാൽ സർക്കാർ ആശുപത്രിയിൽ പോകും. റേഷൻ കാർഡ് വഴി കിട്ടുന്ന അരിയും പഞ്ചസാരയും ഗോതമ്പും വാങ്ങി ജീവിതം മുന്നോട്ട് തള്ളി നീക്കി കൊണ്ടിരുന്നു.
ആ സമയത്താണ് മകൻ്റെ കൂടെ അമേരിക്കയിലായിരുന്ന ഉപ്പയുടെ സുഹൃത്ത് അഹമ്മദിക്ക നാട്ടിലെത്തിയത്.
മൻസൂറിനെ തേടി മക്കളുടെ വീട്ടിലെത്തിയപ്പോൾ അവർ പൊടിപ്പും തൊങ്ങലും ചേർത്ത് ഉപ്പയുടെയും ഉമ്മയുടെയും കുറ്റങ്ങൾ വേണ്ടുവോളം മത്സരിച്ചു പറഞ്ഞുകേൾപ്പിച്ചു. എല്ലാം കേട്ട് ഒരക്ഷരം മിണ്ടാതെ മൻസൂർ താമസിക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് വാങ്ങി അഹമ്മദ് പഴയ സുഹൃത്തിൻ്റെ അടുത്തെത്തി. മൻസൂറിൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു ചങ്ക് പൊട്ടി പോയി അഹമ്മദിൻ്റെ . അദ്ദേഹം ഇവരുടെ സ്ഥലം പലതായി മുറിച്ച് വഴിയൊക്കെയിട്ട് വില്ല പണിതു കൊണ്ടിരിക്കുകയായിരുന്നു. അവിടെ എട്ടു പത്ത് വീടുകൾ പണികഴിപ്പിച്ചതിൽ ആൾക്കാർ താമസിക്കുന്നുമുണ്ട്.
അഹമ്മദിക്ക 20 വർഷം കൊണ്ട് നാലിരട്ടി ലാഭം ആ സ്ഥലത്തുനിന്ന് ഉണ്ടാക്കി കഴിഞ്ഞിരുന്നു. അവസാനത്തെ പണി കഴിഞ്ഞു കിടന്ന വില്ലയും പെട്ടെന്ന് വിറ്റ് തിരുവനന്തപുരത്ത് 6 ബെഡ്റൂം ഉള്ള ഈ ഫ്ലാറ്റ് മൻസൂറിൻ്റെ യും റുഖിയയുടെയും പേരിൽ വാങ്ങി കൊടുത്ത്, ബാക്കി തുക ബാങ്കിൽ രണ്ടുപേരുടെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടുകൊടുത്ത് രണ്ടുപേരെയും ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ച് മൂന്ന് മക്കളെയും വിളിച്ച് വരുത്തി ചെവി നിറയെ കൊടുത്ത് അമേരിക്കയ്ക്ക് തിരിച്ചു പോയി. പിണങ്ങി നിന്ന മക്കളൊക്കെ ആറുമാസംകൊണ്ട് പതുക്കെപ്പതുക്കെ ഉപ്പയെയും ഉമ്മയെയും എത്തിനോക്കാൻ തുടങ്ങി. പന്ത് പോലെ തട്ടി കളിച്ചിരുന്ന മക്കളൊക്കെ ഇപ്പോൾ സ്നേഹിച്ച് സ്നേഹിച്ച് കൊല്ലുന്നു. പിന്നെ നമ്മുടെ മക്കൾ അല്ലേ എല്ലാം പൊറുത്തു കൊടുത്തു. ഇനിയുള്ള കാലം ഇങ്ങനെ പോകട്ടെ എന്ന് കരുതി. ഒരിക്കൽ പറ്റിയ മണ്ടത്തരം ജീവിതത്തിൽ ആവർത്തിക്കാതിരിക്കാൻ ഫ്ളാറ്റും ബാങ്ക് ഡെപ്പോസിററ്റും രണ്ടുപേരുടെയും കാലശേഷം മൂന്ന് പേർക്കും തുല്യമായി പങ്കിട്ടെടുക്കാൻ ഉപ്പ വിൽപത്രവും എഴുതിവെച്ചു. അത് മക്കൾ അറിഞ്ഞിട്ടില്ല.
സുഹൃത്ത് അഹമ്മദിക്ക മക്കളോട് പറഞ്ഞിരിക്കുന്നത് ഇവർ രണ്ടുപേരുടെയും കാലശേഷം ഈ ഫ്ലാറ്റും ബാങ്ക് ഡെപ്പോസിറ്റും ഞാൻ തന്നെ തിരികെ എടുക്കുമെന്നാണ്. പിന്നെ മൻസൂറും റുഖിയയും എന്നോട് പറയുകയാണ് ഈ മകനും കുടുംബവും ഞങ്ങളെ നന്നായി സംരക്ഷിച്ചു അതുകൊണ്ട് അഹമ്മദിക്ക ഈ ഫ്ലാറ്റ് അവനു എഴുതി കൊടുക്കണം എന്ന് പറഞ്ഞാൽ ഞാൻ അത് കൊടുക്കും. മരണം വരെ ഈ കാര്യം മക്കളോട് മിണ്ടി പോകരുതെന്നാണ് അഹമ്മദിക്കയുടെ ഓർഡർ. അതിനാണ് അന്നമ്മേ ഈ മത്സരം. അവരുടെ സ്നേഹവും കള്ളത്തരങ്ങളും അഭിനയവും ഒക്കെ എനിക്ക് നന്നായി അറിയാം. നിന്നെ പോലെ പഠിച്ചു ടീച്ചർ ഒന്നും ആയില്ലെങ്കിലും ജീവിതാനുഭവങ്ങൾ കൊണ്ട് ഞാൻ ഏറെ പാഠങ്ങൾ പഠിച്ചിട്ടുണ്ട്. ഒരു ട്രോളി നിറയെ സാധനങ്ങൾ ഉന്തി കൊണ്ട് വന്ന് കാറിൽ കയറ്റി ഡ്രൈവർ ഫുഡ്‌കോർട്ടിലെത്തി. സമോസയും ബജിയും ജ്യൂസും കഴിച്ച് അന്നമ്മയും റുഖിയയും ഡ്രൈവറുടെ കയ്യും പിടിച്ച് എസ്കലേറ്ററിൽ കയറി.
വീടെത്തി റുഖിയയും ആമിനിത്തയും കൂടി പിറ്റേദിവസം വരുന്ന കൊച്ചു മക്കളെയും അതിനടുത്തദിവസം വരുന്ന മക്കളെയും സത്കരിക്കാനുള്ള ചിക്കൻ കുറുമ, മട്ടൺകബാബ്, ബൈദ റോട്ടി, കീ പാവ്, നല്ലി നിഹാരി, സാലിബോട്ടി…. അതൊക്കെ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നു. “ക്ഷമിക്കുന്നവർക്ക് അവർ ക്ഷമിച്ചതിൻ്റെ പേരിൽ സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ്. കാരണം ക്ഷമ വിലയേറിയ രത്നമത്രേ”!
മേരി ജോസി മലയിൽ,
തിരുവനന്തപുരം.