ഇന്നുതന്നെ, അസറിനുശേഷം. ബാങ്ക് വിളിക്കുമ്പോഴേക്കും ഞാനും മോനുട്ടനും കൂടി പള്ളിയിൽ എത്തും. ബാങ്ക് വിളിക്കുന്നത് കേട്ടാലുടൻ നീ മാളുവിനെയും കൂട്ടി പള്ളിയുടെ വടക്കു ഭാഗത്ത് വന്നു നിൽക്കണം. നിസ്ക്കാരം കഴിഞ്ഞ ഉടനെ നമുക്കൊരുമിച്ച് അങ്ങോട്ടു പോകാം. എന്താ സമാധാനമായോ.
സമാധാത്തിൻ്റെ കാര്യമൊക്കെ പിന്നീട് പറയാം. മാളുവിനെയും കൂടെക്കൂട്ടണമെന്നു പറയാൻ എന്താ കാരണം. മാളു നിന്നോടങ്ങനെ പറഞ്ഞിരുന്നോ.?
കാരണമെന്തെന്ന് ചോദിച്ചാൽ കാരണമുണ്ട്. അത് പറയുന്നതിനു മുൻപായി എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്.
എന്തു കാര്യം.?
ഉമ്മ മരിച്ചുപോയിട്ട് കൊല്ലംകുറേ കഴിഞ്ഞല്ലോ. ഇതിനു മുൻപൊന്നും ഖബറ് സിയാറത്ത് ചെയ്യുന്ന കാര്യം നീ എന്നോട് പറഞ്ഞിട്ടില്ലെന്നാണ് എൻ്റെ ഓർമ്മ.
ഇപ്പോൾ നിനക്കങ്ങനെ തോന്നാൻ എന്താ കാരണം. അതാണെനിക്കറിയേണ്ടത്.
ഇപ്പോൾ അങ്ങനെ തോന്നി. അത്രതന്നെ.
ഞാൻ രണ്ടാഴ്ച്ച മുൻപ് പനിപിടിച്ചു കിടന്നത് നിനക്ക് ഓർമയില്ലേ. അന്നൊരു ദിവസം മേലാസകലം മൂടിപ്പുതച്ചു കിടന്നുറങ്ങിയപ്പോൾ ഞാൻ ഉമ്മാനെ സ്വപ്നം കണ്ടിരുന്നു.
ഞങ്ങളന്ന് ഒരുപാടു നേരം സംസാരിച്ചു. പനി കാരണം എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നേരത്തിന് തിന്നാത്തതു കൊണ്ടാണെന്നും രണ്ടു നേരം വയറുനിറച്ച് കഞ്ഞി കുടിച്ചാൽ ആ ക്ഷീണമൊക്കെ താനേ മാറിക്കോളുമെന്നുമായിരുന്നു ഉമ്മയുടെ മറുപടി ‘
കയ്പ്പുരസം കാരണം കഞ്ഞിയെന്നല്ല ഒന്നുംതന്നെ കഴിക്കാൻ തോന്നുന്നില്ലെന്നു പറഞ്ഞപ്പോൾ അതിനൊരു മാർഗ്ഗമുണ്ടെന്നു പറഞ്ഞു കൊണ്ട് ഉമ്മ എൻ്റെ അടുത്ത് നിന്നും എഴുന്നേറ്റു പോയി. ഞാൻ വീണ്ടും ഉറങ്ങി.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഉമ്മ വന്ന് വിളിച്ചുണർത്തി. ഒരു പാത്രത്തിൽ നിറയെ കുറിയരിക്കഞ്ഞിയും തൊട്ടുകൂട്ടാൻ വേണ്ടി നല്ല എരിവുള്ള ചമ്മന്തിയുമായിട്ടായിരുന്നു ആ വരവ്.
എരിവുള്ളചമ്മന്തിയെന്നു പറഞ്ഞാൽ നീ കരുതുന്നതുപോലെ ഞാനും സക്കീനയുമൊന്നും ഉണ്ടാക്കുന്നതു പോലെയുള്ള ചമ്മന്തിയല്ല,
നമ്മൾ സ്കൂളിലും മദ്രസയിലും പോയിരുന്ന കാലത്ത് ദിവസവും രാവിലെ പഴങ്കഞ്ഞിയോടൊപ്പം തൊട്ടു കൂട്ടാൻ വേണ്ടി അസ്സൽ കാന്താരിമുളകും ചീരുള്ളിയും കല്ലുപ്പും ചേർത്ത് അമ്മിയിൽ അരച്ചുണ്ടാക്കി തന്നിരുന്ന ചമ്മന്തിയുണ്ടല്ലോ, അതേ ചമ്മന്തി തന്നെയായിരുന്നു.
കഞ്ഞി മുഴുവനും കുടിച്ചുതീർത്തപ്പോഴേക്കും ഞാനാകപ്പാടെ വിയർത്തു കുളിച്ചിട്ടുണ്ടായിരുന്നു.
അതിനു ശേഷവും ഞങ്ങൾ കുറേ നേരം സംസാരിച്ചു. കൂട്ടത്തിൽ നിൻ്റെയും മാളൂൻ്റെയും കാര്യം പറയുകയും ചെയ്തിരുന്നു. എൻ്റ തലയിലുള്ള ഈരും പേനും ഓരോന്നായി നുള്ളിയെടുത്തു കൊണ്ടാണ് ഉമ്മയെന്നോട് വർത്തമാനം പറഞ്ഞിരുന്നത്.
അതിനിടയിൽ ഞാൻ ഉറങ്ങിപ്പോയതു കൊണ്ട് ഉമ്മ തിരിച്ചുപോയത് ഞാൻ അറിഞ്ഞിരുന്നില്ല. ഉമ്മയുടെ അടുത്തുചെന്ന് കുറച്ചു നേരമെങ്കിലും നേരിട്ട് സംസാരിക്കണമെന്ന് അന്നുമുതൽ ഞാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് പള്ളിക്കാട്ടിൽ ചെന്നു നിൽക്കാനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ് നിൻ്റെ കൂടെ ആവാമെന്നു തീരുമാനിച്ചത്.
ഉമ്മാനെ സ്വപ്നത്തിൽ കണ്ടതുപോലെ നീ എന്നെങ്കിലും നമ്മുടെ ഉപ്പയെ സ്വപ്നത്തിൽ കണ്ടിരുന്നോ. ഉപ്പയുടെ മുഖം നിനക്കോർമ്മയുണ്ടോ.?
ഒരിയ്ക്കലെങ്കിലും കണ്ടെങ്കിലെന്ന് ഞാനെത്രയോ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ ഞാനിന്നുവരെയും ഉപ്പയെ സ്വപ്നത്തിൽ കണ്ടിട്ടില്ല. പിന്നെ, മുഖം ഓർമ്മയുണ്ടോ എന്നു ചോദിച്ചാൽ നമ്മളന്നു കണ്ട മുഖം ഇന്നും എൻ്റെ ഓർമ്മയിലുണ്ട്. ആ പ്രായത്തിലുളളവരുടെ മയ്യിത്ത് കാണുമ്പോഴെല്ലാം നമ്മളന്ന് ഉപ്പയുടെ ചാരത്തിരുന്നിരുന്നതും നെറ്റിയിൽ ചുംബിച്ചപ്പോൾ ഉപ്പുരസമുള്ള നേർത്ത വിയർപ്പുതുള്ളികൾ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്നതുമെല്ലാം എനിക്കോർമ്മ വാരാറുണ്ട്.
ഉമ്മ മരിക്കുന്നതുവരെയും ഉപ്പയുടെ ഖബറൊന്നു കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഉമ്മയുടെ മരണത്തോടെ ആ ഞാനാ ആഗ്രഹം ഉപേക്ഷിച്ചു.
അതെന്താ ഉപേക്ഷിക്കാൻ കാരണം.?
(തുടരും…)
– K.M സലീം പത്തനാപുരം












