ഞാൻ പറയുന്നതാണ്
ശരിയെന്നും
നീ പറയുന്നത് മാത്രമാണ്
ശരിയെന്നും
തലക്കനം കുറയാതെ
പരസ്പരം
നാം പറയുന്നുണ്ട്.
നമ്മൾ
പറഞ്ഞതിൽ നിന്നും
ശരിയുടെ
ഒരു തരിപോലും
സംവാദ അരിപ്പയിലൂടെ
അരിച്ചെടുക്കുവാൻ
ഇതേവരെ
കഴിഞ്ഞിട്ടുമില്ല.
നമ്മളാണ്
ഏറ്റവും വലിയ തെറ്റെന്ന്
നമ്മൾക്ക് മാത്രം
ശരിയായതിലൂടെ
തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
തെറ്റുകളാൽ
ആറ്റുനോറ്റ് വാറ്റിയെടുത്ത
വീഞ്ഞ് ലഹരിയിൽ
നമ്മൾ
മയങ്ങിപ്പോവുന്നു.
നിദ്രയുടെ
പാലവും കടന്ന്
വെളിവിൻ്റെ ഇക്കരപ്പുലരിയിൽ
എത്തുമെന്നും
നിനയ്ക്കുന്നു.
സത്യമര ചില്ലയിലെ
പക്ഷികളുടെ
പാട്ടുകേട്ടുണരാൻ കൊതിക്കുന്നു.
കൂടെപ്പാടുവാൻ,
അവയ്ക്ക് കൂട് ഒരുക്കുവാൻ തോന്നുന്നു.
അങ്ങനെയൊരു മരവിത്ത്
പാകാത്തിടത്തോളം കാലം
ശരിയും തെറ്റും
തമ്മിലുള്ള
വാക്കുലച്ചിൽ യുദ്ധം
തുടർന്നുകൊണ്ടേയിരിക്കും.
– കണ്ടല്ലൂർ ലാഹിരി