മക്കള് ഉറങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇനിയുമിങ്ങനെയോരോന്നു പറഞ്ഞു കൊണ്ടിരുന്നാൽ നമ്മളുടെ ഉറക്കം തെറ്റും. ഉണരാനും വൈകും. നേരം വെളുത്തതിനു ശേഷവും നമുക്കിതൊക്കെ തന്നെയല്ലേ പറയാനും ചിന്തിക്കാനുമുള്ളത്. നമുക്കിനി ഉറങ്ങാൻ നോക്കാട്ടോ.
കഴിഞ്ഞു പോയകാലത്തെക്കുറിച്ചു പറഞ്ഞും പരിതപിച്ചും രാത്രിയും പകലും പലതുകഴിഞ്ഞുപോയി.
പാർവ്വതിയും റംലയും അകലാൻ പറ്റാത്ത വിധം അടുത്തു കഴിഞ്ഞു.
കൃഷ്ണദാസനും ഹൈദറലിയും കൃഷി കാര്യങ്ങളിൽ വ്യാപൃതരായി.
നെല്ലും നാളികേരവും അടയ്ക്കയുമെല്ലാം കുമിഞ്ഞുകൂടി,
വല്യങ്ങാടിയിലേക്ക് ചരക്കുമായുള്ള തോണിയാത്ര ആണ്ടിൽ രണ്ടിനു പകരം പന്ത്രണ്ടായി,
പടിഞ്ഞാറെ കരയിൽ കളപ്പുരക്കു പുറമെ കച്ചവടത്തിനും അടച്ചുറപ്പുള്ള പുരയുണ്ടായി.
വീട്ടാവശ്യത്തിനുള്ളതു വാങ്ങുന്നതോടൊപ്പം ഇടവിളയായി നട്ടുനനച്ചുണ്ടാക്കിയത് പരസ്പരം കൈമാറുന്നതിനും സൗകര്യങ്ങളുണ്ടായി.
നേരം പുലർന്നതു മുതൽ നേരം ഇരുട്ടുന്നതുവരെയും പടിഞ്ഞാറെ കരയിൽ ആൾക്കൂട്ടം പതിവായി.
എല്ലാം കണ്ടും കേട്ടും നിയന്ത്രിച്ചും കൃഷ്ണദാസനും ഹൈദറലിയും ആൾക്കൂട്ടത്തിനിടയിൽ അത്താണിയായി നിലകൊണ്ടു.
സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സമീപ ഗ്രാമങ്ങളിൽ നിന്നും പാടിഞ്ഞാറെ കരയിലേക്ക് എത്തുന്നവരുടെ എണ്ണം ക്രമേണ വർദ്ധിച്ചു കൊണ്ടിരുന്നു.
ചുമടിറക്കി വെയ്ക്കാൻ പറഞ്ഞാറെ കരയുടെ പ്രധാന വഴിയരികിൽ ആവശ്യാനുസരണം അത്താണികൾ സ്ഥാപിച്ചുകൊണ്ടിരുന്നു.
നാട്ടുകാർക്കുപുറമെ അയൽനാട്ടുകാരും നിത്യ സന്ദർശകരായതോടെ കൃഷ്ണദാസനും ഹൈദറലിയും ചേർന്ന് പടിഞ്ഞാറെ കരയിലെ വ്യാപാര കേന്ദ്രത്തിന് അത്താണിക്കൽ എന്ന്
നാമകരണം ചെയ്തു.
അത്താണിക്കലും വല്യങ്ങാടിയും തമ്മിലുള്ള വ്യാപാര ബന്ധം വളർന്നു കൊണ്ടിരുന്നു. ചരക്കു തോണിയുടെഎണ്ണവും വർദ്ധിച്ചു.
കാർഷിക വിഭവങ്ങളിൽ നിന്നുള്ള വരുമാനത്തോടൊപ്പം വ്യാപാരത്തിൽ നിന്നുള്ളതു കൂടെ വന്നു ചേർന്നപ്പോൾ കൃഷ്ണദാസൻ്റെ ചിന്തകളിൽ കാര്യമായ മാറ്റങ്ങളുണ്ടായി.
അത്താണിക്കൽ എന്ന ഗ്രാമത്തിൻ്റെ പ്രാഥമികാവശ്യങ്ങളോരോന്നും പടിപടിയായി നിറവേറ്റണമെന്ന ആഗ്രഹം പലപ്പോഴായി ഹൈദറലിയുമായി പങ്കുവച്ചു.
അമ്മയോടും ദേവകിയോടും സംസാരിച്ചതിനു ശേഷം അവർ സമ്മതിച്ചാൽ എല്ലാത്തിനും താൻ കൂടെ തന്നെയുണ്ടാകുമെന്നും, നാട്ടുകാരെ കൂടെ നിർത്താൻ കഴിയുമെന്നുമാണ് അപ്പോഴെല്ലാം അതിനുള്ള മറുപടിയായി ഹൈദറലി പറഞ്ഞിരുന്നത്.
അസ്തമയത്തിനു മുമ്പേ വീട്ടിൽ തിരിച്ചെത്തിയ കൃഷ്ണദാസനും ഹൈദറലിയും വരാന്തയിലെ ചാരുപടിയിലിരുന്ന് ഏറെ നേരം സംസാരിച്ചതിനു ശേഷം പതിവുപോലെ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി അടുക്കളയിലെ തീൻമേശക്കരികിൽ ചെന്നിരുന്നു.
ദേവകിയും റംലയും ചേർന്ന് ഭക്ഷണം മേശപ്പുറത്തേക്കെടുത്തു വച്ചു.
അമ്മയും ഉമ്മയും വന്നിരുന്നതിനു ശേഷം അവരൊരുമിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി.
അമ്മേ, ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. അതെന്താണെന്ന് അമ്മയ്ക്കറിയാമോ.?
എനിക്കറിയില്ല കൃഷ്ണാ, എന്താണാ പ്രത്യേകതയെന്നു വച്ചാൽ മോൻ തന്നെയതങ്ങ് പറഞ്ഞോ, എനിക്കു മാത്രമല്ല, അതെന്താണെന്ന് ഇവർക്കും മനസ്സിലാക്കാലോ.
ഞാൻ പറയാം, പക്ഷെ അതു കേട്ടതിനു ശേഷം ഇന്നത്തെ ഉറക്കം നഷ്ടപ്പെടുത്തിയെന്നൊക്കെ പറഞ്ഞ് എന്നെ കുറ്റപ്പെടുത്തരുതെന്നേയുള്ളു.
ഉറക്കമൊക്കെ സമയത്തിനു നടക്കും. അതൊന്നും തെറ്റാൻ പോകുന്നില്ല. കാര്യമെന്താണെന്നു വച്ചാൽ അതങ്ങോട്ടു തെളിച്ചു പറ മോനെ.
അമ്മേ, മറ്റന്നാൾ റംസാൻ നോമ്പുതുടങ്ങും അതുകൊണ്ട് നാളെ ഉച്ചകഴിഞ്ഞ് ഇവർ വീട്ടിലേക്കു തിരിച്ചു പോകും. പെരുന്നാളിനു ശേഷമേ അവരിങ്ങോട്ടു തിരിച്ചു വരൂ.
ആരാണ് മോനോടിതെല്ലാം പറഞ്ഞത്.?
ഹൈദറലി. എന്നിട്ടെന്തേ ആമിയും റംലയും ഞങ്ങളോടീ കാര്യം പറയാതിരുന്നത്.?
പറയണമെന്നു വിചാരിച്ചതാണ് പാർവ്വത്യേ, പക്ഷെ നിങ്ങളോടിതു പറയാൻ മനസ്സുവന്നില്ല. എന്തോ ഒരു ധൈര്യക്കുറവുള്ളതു പോലെ തോന്നി. അതുകൊണ്ടാണ് കൃഷണനോടിക്കാര്യം പറയാൻ ഞാൻ ഹൈദറലിയെ ഏൽപ്പിച്ചത്.
അതെന്താ ആമ്യേ, ഈ വീട്ടിൽവെച്ച് നോമ്പെടുത്താൽ ദൈവം സ്വീകരിക്കില്ലെന്നുണ്ടോ,?
അതല്ല നിങ്ങൾ നോമ്പെടുക്കുന്നതു കൊണ്ട് ഞങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതിയതു കൊണ്ടാണോ.?
ഈ വീട്ടിനകത്തു വച്ച് നിങ്ങൾക്കു നമസ്ക്കരിക്കാമെങ്കിൽ നോമ്പും ആയിക്കൂടെ,?
ഇനി നോമ്പിൻ്റെ കാരണം പറഞ്ഞ് ഇവിടെത്തെ താമസം അവസാനിപ്പിക്കാനുള്ള സൂത്രമാണോ,?
എന്താ ആമ്യേ… നിങ്ങൾക്കിവിടത്തെ താമസം മടുത്തോ.?
മടുക്കേ, എന്താ പർവ്വത്യേ നീയീപറയുന്നത്.?
ഇവിടെ താമസിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്കൊരു കൂടെപ്പിറപ്പില്ലാത്തതിൻ്റെ സങ്കടം മാറിക്കിട്ടിയത്.
എല്ലാം തുറന്നു പറയാൻ പറ്റിയ ഒരു കൂട്ടുകാരിയെ റംലമോൾക്കുകിട്ടിയത്. എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ താങ്ങാനാളുണ്ടെന്ന മനോബലമുണ്ടായത്.
ഇവിടന്നായാലും അവിടന്നായാലും നോമ്പ് നോമ്പുതന്നെയാണ് പാർവ്വത്യേ, പടച്ചോന് അതൊന്നുമൊരു പ്രശ്നമല്ല.
പിന്നെന്തിനാ ആമ്യേ അങ്ങോട്ടു പോകുന്നത്.? ഇവിടെ തന്നെ നിന്നാൽ പോരെ.?
പോര പാർവ്വത്യേ, ഹൈദറലിൻ്റെ ശീലം നിനക്കറിയാലോ. ബാങ്കു വിളിക്കുന്നതിനു മുമ്പായി അവന് പള്ളിയിലെത്തണം,
പള്ളിയിൽ വച്ചാണ് അവൻ നോമ്പു തുറക്കുന്നത്, തറാവീഹ് നിസ്കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും പതിനൊന്നു മണിയാകും.
ഇവിടെ നിന്ന് പള്ളിയിൽ പോയി വരിക എന്നു വച്ചാൽ ദൂരം കൂടുതലല്ലേ. അപ്പോ സമയം പിന്നെയും വൈകും.
ആ ഒറ്റ കാരണം കൊണ്ടാ പാർവ്വത്യേ ഞ്ഞങ്ങളങ്ങോട്ടു തിരിച്ചു പോകുന്നത്. ഒരു മാസമല്ലേ, അത് പെട്ടൊന്നങ്ങ് കഴിഞ്ഞു പോകൂലേ?,
നീയും കൃഷണനും ദേവകിയും മോനെയുമെടുത്ത് പെരുന്നാളിന് അങ്ങോട്ടു വരണം.
മോൻ്റെ പേരിൽ ഒഴിവു കിഴിവ് പറഞ്ഞ് നീയങ്ങോട്ട് വരാതിരിക്കരുത്ട്ടോ മോളെ, മോനുണ്ടായതിനു ശേഷമുള്ള ആദ്യത്തെ പെരുന്നാളല്ലേ,?
മോൻ്റെ ആദ്യത്തെ പെരുന്നാളാഘോഷം അച്ഛൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ വച്ചു തന്നെ ആയിക്കോട്ടെ, നമുക്കത് അവിടെവച്ച് ആഘോഷിക്കാം.
അന്നവിടെ താമസിച്ച് പിറ്റേന്ന് നമുക്കൊരുമിച്ചിങ്ങോട്ടു പോരുകയും ചെയ്യാം.
സൊറപറഞ്ഞിരിക്കാൻ നടുമുറ്റവും, ഇലഞ്ഞിത്തറയും, കണ്ടു രസിക്കാൻ കിളിക്കൂട്ടങ്ങളും മനം കുളിർക്കെ ആസ്വദിക്കാൻ കിളിയൊച്ചകളുമില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഇവിടത്തെപോലെ തന്നെയൊക്കയാണു മോളെ അവിടെയും.
ഭക്ഷണം കഴിച്ചുകഴിഞ്ഞതിനു ശേഷവും അവർ തമ്മിലുള്ള സംസാരം തുടർന്നു കൊണ്ടിരുന്നു. ഭക്ഷണ മുറിയിൽ നിന്നും ഘടികാരം തുടർച്ചയായി പത്തുതവണ
മണി മുഴക്കിയപ്പോഴാണ് നേരമേറെ പിന്നിട്ടെന്നവർ തിരിച്ചറിഞ്ഞത്.
പാത്രവും മറ്റും കഴുകി വൃത്തിയാക്കി വച്ചതിനു ശേഷം ധൃതിയിലവർ കിടപ്പുമുറികളിലേക്കു കയറിച്ചെന്ന് ഉറങ്ങാൻ കിടന്നു.
സാധാരണയിൽ നിന്നും വ്യത്യസ്തമായി പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ ഉടനെ തന്നെ ഹൈദറലി തനിച്ച് അത്താണിക്കലേക്കുപുറപ്പെട്ടു.
ഹൈദറലിയവിടെ ചെന്നെത്തിയപ്പോഴേക്കും പാടത്തും പറമ്പിലും പണിയെടുക്കുന്നവരെല്ലാം അവിടെ എത്തിച്ചേർന്നിരുന്നു.
ഹൈദറലി പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെ വിവരം കുറിച്ചെടുത്തു.
എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്നും ഏങ്ങനെയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും അവരോട് ചോദിച്ചറിഞ്ഞു.
അൽപനേരവും കൂടെ കഴിഞ്ഞാൽ ഞാൻ തിരിച്ചു പോകും, പിന്നീട് നാളെ പത്തുമണി കഴിഞ്ഞേ ഞാനിവിടെയെത്തൂ.
ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ പറഞ്ഞാൽ വേണ്ടതു ചെയ്യാം.
ആർക്കും പ്രത്യേകിച്ചൊന്നും പറയാനില്ലന്നു കണ്ടതോടെ ഹൈദറലി ഭക്ഷണപ്പുരയിലേക്കു ചെന്നു.
അരിയും സാധനങ്ങളുമെല്ലാം ആവശ്യത്തിനുണ്ടെന്നു ഉറപ്പു വരുത്തി അവിടെ നിന്നും തിരിച്ചു പോന്നു.
നീ എവിടെപ്പോയതായിരുന്നുമോനെ,? കൃഷ്ണൻ നിന്നെ അന്വേഷിക്കുന്നതു കേട്ടല്ലോ. നീ പോകുന്ന വിവരം അവനറിഞ്ഞിരുന്നില്ലേ.?
ഞാൻ പണിക്കാരുടെ അടുത്തേക്കു പോയതായിരുന്നു.
നേരത്തെ ചെന്നില്ലങ്കിൽ ഇന്നെനിക്കവരെ ഒരുമിച്ചു കാണാൻ സാധിക്കുമായിരുന്നില്ല, അവരെല്ലാം പാടത്തും പറമ്പിലുമായി പണിക്കു പോയിട്ടുണ്ടാകും.
അവിടെ കാര്യമായൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് കൃഷ്ണനെ കാത്തു നിൽക്കാതെ ഞാനങ്ങോട്ടു പോയത്,
മാത്രവുമല്ല ഇന്നെനിക്കിവിടെ ചെയ്തു തീർക്കാനുള്ള പണിയൊരുപാടുണ്ടമ്മേ.
നിനക്കു മാത്രമായി ചെയ്തു തീർക്കാൻ എന്താ മോനെ ഇവിടെ അത്രയധികം പണിയുള്ളത്.?
തൊഴുത്ത് നല്ലപോലെ വൃത്തിയാക്കണം, കുഴിയിൽ നിന്നും ചാണകം കോരിയെടുത്ത് ഉണങ്ങാനിടണം. നാളെ നോമ്പുതുടങ്ങുകയല്ലേ,?
ഇനി പെരുന്നാളിനു ശേഷമേ എന്നെക്കൊണ്ടതൊക്കെ ചെയ്യാൻ കഴിയൂ,
അതു വരെയും കാത്തു നിൽക്കാമെന്നുവച്ചാൽ വളക്കുഴി മാത്രമല്ല തൊഴുത്തും വല്ലാണ്ടാകും.
ഇപ്പോൾ തന്നെ ചെയ്യാൻ തുടങ്ങിയാൽ ഉച്ചയ്ക്കു മുമ്പായി അതെല്ലാം ചെയ്തു തീർക്കാം.
അതുകഴിഞ്ഞതിനു ശേഷം വീട്ടിലേക്കു കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്തു വയ്ക്കുകയും ചെയ്യാലോ.?
ഉദ്ദേശിച്ചതുപോലെ ഉച്ചയ്ക്കു മുമ്പായി തൊഴുത്തുമായി ബന്ധപ്പെട്ട പണിയെല്ലാം ഹൈദറലി ചെയ്തു തീർത്തു.
കുളികഴിഞ്ഞ് ഉമ്മയോടും റംലയോടുമൊപ്പം ളുഹ്ർ നമസ്ക്കരിച്ചതിനുശേഷം ഭക്ഷണം കഴിക്കുന്നതിനു വേണ്ടി അടുക്കളയിൽ ചെന്നിരുന്നു.
ആ സമയം വരാന്തയിലിരുന്ന് കണക്കെഴുത്തു പുസ്തകം പരിശോധിച്ചു കൊണ്ടിരിക്കയായിരുന്ന കൃഷ്ണദാസനും അവർക്കരികിലെത്തി.
ഭക്ഷണം കഴിച്ചതിനുശേഷമുള്ള അൽപനേരത്തെ വിശ്രമത്തിനിടയിൽ കാളവണ്ടി എത്തിച്ചേർന്നു.
തുടർന്ന് തങ്ങളുടെ വസ്ത്രങ്ങളും ഒരു മാസത്തേക്കാവശ്യമായ അരിയും മറ്റു സാധനങ്ങളുമെല്ലാം ഹൈദറലി കാളവണ്ടിയിലേക്കെടുത്തു വച്ചു.
ഉമ്മയെയും റംലയെയും അതിനകത്തേക്കു കൈപിടിച്ചു കയറ്റിയിരുത്തി, പാർവ്വതിയമ്മയും ദേവകിയും കൃഷ്ണദാസനും ചേർന്ന് അവരെ യാത്രയാക്കി.
കാളവണ്ടിയിൽ യാത്രചെയ്യുന്നത് ഇഷ്ടമല്ലാത്തതു കാരണം ഹൈദറലി അവരോടൊപ്പം വണ്ടിയുടെ പിറകിലായിനടന്നു.
മോൻ്റെ കരച്ചിൽ കേട്ടപാടെ ദേവകി വീടിനകത്തേക്ക് ഓടിച്ചെന്നു. പിറകിലായി അമ്മയും കൃഷ്ണദാനും അവിടെയെത്തി.
എന്താമോളെ, മോനെന്തെങ്കിലും.? എന്താണെന്നറിയില്ലമ്മേ, എന്നെ കണ്ടപാടെ കരച്ചിൽ മാറി.
ഉറക്കത്തിൽ വല്ലതും കണ്ട് പേടിച്ചതാകും. കുട്ടികൾക്ക് രാവും പകലുമെല്ലാം ഒരുപോലെയാ മോളേ,
ചിരിയും കളിയും കരച്ചിലുമെല്ലാം ഉറക്കത്തിലും ഉണ്ടാകും. എന്നാലും അവരുടെ കാര്യത്തിൽ നമ്മുടെശ്രദ്ധ എപ്പോഴും ഉണ്ടാവണട്ടോ,
റംലയിവിടെ ഉണ്ടായിരുന്നതു കൊണ്ട് മോൻ്റെ കാര്യമൊന്നും നമ്മളറഞ്ഞിട്ടേയില്ല, ഏതു നേരവും മോനവളുടെ മടിയിലും മാറത്തുമൊക്കെയായിരുന്നല്ലോ.?
ശരിയാണമ്മേ, മോനെ പിരിഞ്ഞു നിൽക്കേണ്ടി വരുന്നതിൽ കൂടുതൽ പ്രയാസം റംലക്കാ, അവളതെന്നോടു പറയുകയും ചെയ്തതാ.
ഇനിയിപ്പോ ഹൈദറലിക്കയും പെരുന്നാളിനു ശേഷമേ ഇങ്ങോട്ടുവരൂ എന്നാണോ അമ്മേ.?
അല്ലമോളെ, വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വരും അസറ് നിസ്കാരം കഴിഞ്ഞ ഉടനെ മോനങ്ങോട്ടു പോവുകയും ചെയ്യും.
അത്താണിക്കലെ കാര്യങ്ങളൊക്കയും കൃഷ്ണൻ്റെ തലയിൽ വച്ചുകൊടുത്തു മാറി നിൽക്കാനൊന്നും അവനെക്കൊണ്ട് സാധിക്കില്ലല്ലോ.?
പതിവുപോലെ ഉറങ്ങാൻ കിടന്നെങ്കിലും ചിന്തകൾ ഓരോന്നായി മനസ്സിലേക്കു തള്ളിക്കയറിയതു കാരണം കൃഷ്ണദാസന് ഉറക്കം വന്നില്ല.
ഞാൻ മാത്രമല്ലല്ലോ, അമ്മയും പാർവ്വതിയുമെല്ലാമുണ്ടല്ലോ, നേരം പുലർന്നതിനു ശേഷം അവരുമായി കൂടിയാലോചിച്ച് വേണ്ടതു ചെയ്യാമല്ലോ എന്നൊക്കെ പലതവണ സ്വയം പറഞ്ഞു നോക്കിയെങ്കിലും കൃഷ്ണദാസൻ്റെ മനസ്സിലെ ചിന്തകൾ നിലയ്ക്കാനത് മതിയായില്ല.
ഒന്നിൽനിന്നും മറ്റൊന്നിലേക്കതു കടന്നുപോയി കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ കഷ്ണദാസനും സുഖനിദ്രയിലാണ്ടു.
പിറ്റേ ദിവസം പതിവുപോലെ കൃഷ്ണദാസൻ അത്താണിക്കലേക്കു പോയെങ്കിലും ഉച്ചയ്ക്കു മുമ്പായി തിരിച്ചുപോന്നു.
അമ്മയും ദേവകിയും ഇലഞ്ഞിത്തറയിലിരുന്ന് സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നറിഞതോടെ അവരുടെ അടുത്തേക്കു ചെന്നു.
അൽപനേരം അവിടെ ചിലവഴിച്ചതിനു ശേഷം അകത്ത് തൊട്ടിലിൽ സ്വസ്ഥമായുറങ്ങുന്ന ഉണ്ണികൃഷ്ണനെ പതിയെതലോടിയതിനു ശേഷം
കൃഷ്ണദാസൻ വരാന്തയിലെ ചാരുപടിയിൽ ചെന്നിരുന്നു.
ഹൈദറലി കൂടെ താമസിക്കാൻ തുടങ്ങിയതിനു ശേഷം ഈ നേരത്ത് ഇങ്ങനെയൊരു ഇരുത്തമുണ്ടായിട്ടില്ലെന്ന് കൃഷ്ണദാൻ ഓർത്തു.
തലേദിവസത്തെ ഉറക്കം കെടുത്തിയ ചിന്തകൾ ഓരോന്നായി മനസ്സിലേക്കു കടന്നുവന്നു. ചാരുപടിയിലെ ചാരിയിരുത്തം മതിയാക്കി കൃഷ്ണദാസൻ നടുമുറ്റത്ത് ഇലഞ്ഞിത്തറയിലിരിക്കുന്ന അമ്മയുടെയും പാർവ്വതിയുടെയും അരികിലേക്ക് തിരിച്ചു ചെന്നു.
എന്താ മോനെ, ഹൈദറില്ലാത്തതു കൊണ്ട് ഒറ്റക്കായെന്ന തോന്നലുണ്ടായോ.?
അങ്ങനെയൊന്നുമില്ലമ്മേ, അവൻ നാളത്തെ ദിവസം കഴിഞ്ഞിങ്ങോട്ടു വരില്ലേ,?
അമ്മേ, ഇന്നലെ രാത്രി മുതൽ എൻ്റെ മനസ്സിലാകെ പലതരം ചിന്തകളിങ്ങനെ കടന്നു വന്നു കൊണ്ടിരിക്കുകയാ, എത്ര ആലോചിട്ടും ഒന്നിനും ഒരു അവസാനമുണ്ടാകുന്നില്ല.
അതെന്താണെന്നുവച്ചാൽ ഞങ്ങളോടും കൂടെ പറ മോനെ. നമുക്ക് കൂട്ടായിട്ട് ആലോചിച്ച് ഒരു തീരുമാനം ഉണ്ടാക്കാലോ.?
അമ്മ പറഞ്ഞതാ ശരി, അതു പറയാൻ വേണ്ടി തന്നെയാ ഞാനിങ്ങോട്ടു വന്നത്.
അവരിവിടെ നിന്നും തിരിച്ചുപോയത് എന്തുകൊണ്ടാണെന്ന് അമ്മ ആലോചിച്ചിട്ടുണ്ടോ.?
അതിലെന്താ മോനെ ഇത്ര ആലോചിക്കാനുള്ളത്.?
(തുടരും…)
– K.M സലീം പത്തനാപുരം