അങ്ങു ദൂരേ വരുന്നുണ്ടേ
മേഘമല പോലൊരു കൂട്ടം
കരിമ്പടം പുതച്ച കാർമുകിലല്ലേ,
എന്താണിന്നു നിങ്ങൾ പറഞ്ഞത്?
ഭൂമിപ്പെണ്ണിനെ മുക്കിക്കൊല്ലാൻ,
എത്തുകയാണോ നിങ്ങൾ ?
ജീവജാലങ്ങളൊക്കെയും,
കാത്തുനില്ക്കുകയായിരുന്നു,
വേരോട്ടം കഠിനപ്രയത്നമാകുന്നേ,
ജലകണികകൾ വറ്റുന്ന നേരം.
വറ്റിവരണ്ട മണ്ണിനെ നോക്കി,
കരിമുകിൽ പറഞ്ഞു പോയി,
ജല ശ്രോതസ്സുകൾ കണ്ടുപിടിയ്ക്കുന്ന,
മനുഷ്യ വർഗ്ഗങ്ങൾ,
മണ്ണുതുരന്നു നീരു വറ്റിച്ചു
മലിന ജലങ്ങളൊഴുക്കി,
മണ്ണിൻ്റെ, മണമുള്ള മക്കൾ കർഷകർ
മനം നൊന്തു കരയുന്ന വിളി കേട്ടു
കരിമുകിൽ മാനത്തു വന്നു നിന്നു
തുള്ളി തുള്ളി പെയ്തിറങ്ങി
മണ്ണു കുടിച്ചു വറ്റുന്നതിനപ്പുറം.
മണ്ണിൽ പ്ലാസ്റ്റിക്കു നിറഞ്ഞു
ഭൂമി തുരന്നിറങ്ങാൻ,
മഴ നീർ തുള്ളിയ്ക്കായില്ല,
പോകാനിടമില്ലാതെ,
കാണുന്ന വഴിയിലൂടൊഴുകി,
ഭൂമി മുങ്ങി , മൃഗങ്ങൾ നീന്തി,
മനുഷ്യർ നിരാലംബരായി.
കരിമുകിൽ, മാലകളായി വാനം
കരയാനറിയാത്തവരായി,
കരിമുകിൽ പറഞ്ഞു പോയ്,
മഴ പെയ്യാതിരിപ്പാൻ തരമില്ലേ,
ഭൂമിയിൽ ജീവൻ പിടയുമ്പോൾ
നാൾക്കു നാൾ വേകുന്നീ സൂര്യതാപത്താൽ,
വേനലിൽ കത്തുന്ന ഹരിതകങ്ങൾ
കരിമ്പടം പുതച്ചെത്തിയില്ലെന്നാൽ,
ഭൂമി വരണ്ടു പിളർന്നു പോകും.
ഞങ്ങൾ വന്നെത്തും മുൻപേ,
ഓടകൾ, ജലാശയങ്ങൾ,
തടാകങ്ങൾ, വെട്ടി വെടിപ്പാക്കുക,
നീർച്ചാലുകൾ വൃത്തിയാക്കീടണം.
അല്ലെങ്കിൽ മുങ്ങി നിവരാതെ,
അറ്റുപോകും ജീവൻ്റെ വേരുകൾ .
– ഇന്ദുലേഖ വയലാർ