അന്ന് ഞാൻ തനിച്ചാണ് ഇങ്ങോട്ടു വന്നത്, സാറയും രണ്ടു മക്കളും നാട്ടിൽ എൻ്റെ അമ്മയുടെ കൂടെയായിരുന്നു താമസം. മിശ്ര വിവാഹിതരായിരുന്നതു കാരണം പള്ളിക്കാരും പട്ടക്കാരുമെന്നുവേണ്ട എൻ്റെ അമ്മയും അവളുടെ അച്ഛനും അമ്മയും ഒഴികെ നാട്ടിലെ ഒട്ടുമിക്കമനുഷ്യരും ശത്രുക്കളോടെന്നതു പോലെയാണ് അവരോടു പെരുമാറിയിരുന്നത്. അതുകൊണ്ടു തന്നെയാവാം ഏതു സമയത്തും അക്രമിക്കപ്പെട്ടേക്കാമെന്ന ഭയവും അന്നവർക്കുണ്ടായിരുന്നു.
അമ്മയുടെ പേരിലുള്ള ഏഴുസെന്റ് ഭൂമിയ്ക്ക് ഞാനുൾപ്പെടെ ആറു അവകാശികളാണ് ഉണ്ടായിരുന്നത്. ഞാനൊഴികെയുള്ളവർ സ്വന്തമായി ഭൂമിവാങ്ങി വീടുവച്ചു താമസിക്കുന്നവരാണ്. എന്നുവച്ച് അമ്മയുടെ വീട് അവർക്കും കൂടെ അവകാശപ്പെട്ടതാവാതിരിക്കില്ലല്ലോ. പുറത്തെവിടെയെങ്കിലും ചെന്ന് നല്ല ശമ്പളം കിട്ടുന്ന ഒരു ജോലി കണ്ടെത്തി എത്രയും വേഗം അഞ്ചു സെൻ്റ് ഭൂമിയും അതിലൊരു വീടുമുണ്ടാക്കണമെന്നും എൻ്റെ മരണശേഷം സാറയും മക്കളും വാടക വീട്ടിൽ കഴിഞ്ഞു കൂടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അമ്മയാണ് എന്നോട് ആദ്യമായി ആവശ്യപ്പെട്ടത്. എൻ്റെ നാട്ടിൽ നിന്നും ഏകദേശം നാലുകിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തു കൊണ്ടിരുന്ന സമയമായിരുന്നത്. തരക്കേടില്ലാത്ത കൂലിയും കിട്ടിക്കൊണ്ടിരുന്നതാണ്.
കിട്ടുന്ന പണമെല്ലാം സാറയെ ഏൽപിക്കുന്നതാണ് എൻ്റെ രീതി. ഇന്നും അങ്ങനെ തന്നെയാണ്. അതുകൊണ്ട് കുടുംബത്തിൻ്റെ ചെലവു കഴിച്ച് മിച്ചം വരുന്നതുക അമ്മയുടെ ചികിത്സക്ക് തികയാതെ വന്നിരുന്നതും മാസം തോറും മരുന്നു വാങ്ങുന്നതിനിടയിൽ പലചരക്കു കടയിലെ കടം പെരുകിക്കൊണ്ടിരുന്നതും ഞാനറിഞ്ഞില്ല. ഇന്നത്തെ പോലെ പല കടകളും കയറിയിറങ്ങി വിലയെല്ലാം ചോദിച്ചറിഞ്ഞതിനുശേഷം വില കുറവുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ഏർപ്പാടൊന്നും അന്നുണ്ടായിരുന്നില്ല. അധിക പേർക്കും അതിനു സാധിക്കാറുമുണ്ടായിരുന്നില്ല. അരിയും സാധനങ്ങളും വാങ്ങിയതിനു ശേഷം പറ്റു ബുക്കിൽ കുറിച്ചിടാൻ പറയേണ്ടി വരുന്ന കാരണം കൊണ്ട് സാധനത്തിൻ്റെ വില കൂടുതലിനെക്കുറിച്ചുള്ള തർക്കത്തിനൊന്നും ഞാനടക്കം ആരും നിൽക്കാറുണ്ടായിരുന്നില്ല.
ഉമ്മർ കുട്ടി ഹാജിയുടെ പലചരക്കുകടയിൽ നിന്നാണ് നാട്ടിലെ ഏതാണ്ടെല്ലാ കുടുംബവും സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നത്. തരക്കേടില്ലാത്ത ഒരു പലചരക്കു കടയാണതെന്നു വേണമെങ്കിൽ പറയാം. സാധനങ്ങൾ ഇവിടെ നിന്നും കടം വാങ്ങി കൊണ്ടുപോകുന്നതിന് എനിക്ക് വിരോധമൊന്നുമില്ല. പണമുള്ളപ്പോൾ മറ്റൊരിടത്തു നിന്നും വാങ്ങുകയും പണമില്ലാതാകുമ്പോൾ ഇവിടെ നിന്നു കടം പറഞ്ഞ് വാങ്ങുകയും ചെയ്യുന്നത് അംഗീകരിക്കാനും കഴിയില്ല. പണം തികയാതെ വരുമ്പോൾ ഹോൾസെയിൽ കച്ചവടക്കാരിൽ നിന്നും ഞാനും കടമായി തന്നെയാണ് ഇവിടേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാറുളളത്. തുടക്കത്തിൽ അവരെന്നോടു പറഞ്ഞ ആ ഒരു കാര്യം ഇന്നും എൻ്റെ ഓർമയിലുണ്ട്. ഉണ്ടാകുമ്പോൾ തന്നാൽ മതി എന്നതല്ല. മറിച്ച്, ദീപാവലിക്കു തൊട്ടുമുൻപ് ഞങ്ങള് ഹാജിയാർക്കൊരു കത്ത് തരും ആ കത്തിൽ പറയുന്ന തിയ്യതിയിൽ തരാനുളള മുഴുവൻ പണവും തന്നിരിക്കണം. ഒഴിവുകഴിവുകളൊന്നും അക്കാര്യത്തിൽ പറയാൻ നിൽക്കരുത് എന്നതാണത്.. എനിക്ക് നിന്നോടു പറയാനുള്ളതും അതു തന്നെയാണ്. ദീപാവലിക്കു മുമ്പായി ഇടപാടുകൾ തീർക്കണമെന്നു പറഞ്ഞു കൊണ്ട് ഞാൻ നിനക്കൊരു കത്തുതന്നാൽ അതിൽ എഴുതിയതു പ്രകാരം തരാനുള്ള പണം മുഴുവനായും തന്നിരിക്കണം. നിൻ്റെ കയ്യിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ആ സമയത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പരിഗണനാ വിഷയമേ ആയിരിക്കില്ല. അങ്ങനെ ചെയ്യാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം നിങ്ങൾ ഇവിടെ നിന്നും കടം വാങ്ങിയാൽ മതി. ഞാനിപ്പറഞ്ഞതൊന്നും ഒന്നോ രണ്ടോ ആഴ്ച്ചത്തേക്ക് കടം വാങ്ങുന്നതിനെ കുറിച്ചല്ല, അങ്ങനെ വാങ്ങുന്നവരുടെ പേര് ഞാനെൻ്റെ പറ്റു പുസ്തകത്തിൽ കുറിച്ചിടാറുമില്ല. അവർക്ക് ഇടപാടുകൾ തന്നു തീർക്കണമെന്നു പറഞ്ഞ് ഞാൻ കത്തും കൊടുക്കാറില്ല. ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായിട്ടുണ്ടോ ദാസാ .? കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കഴിഞ്ഞതിനു ശേഷം തികയാതെ വരുന്ന സംഖ്യ പറ്റുബുക്കിൽ കുറിച്ചിടാൻ പറയുന്നവരോടെല്ലാം ഉമ്മർ കുട്ടിഹാജി ഇങ്ങനെയാണു പറയാറുണ്ടായിരുന്നത്.
ഞാനും അദ്ദേഹത്തിൻ്റെ കടയിലെ പറ്റു ബുക്കിൽ സ്ഥാനം പിടിച്ച ആളായിരുന്നു. ദീപാവലിക്കുമുമ്പായി ഇടപാടുകൾ തീർക്കാനാവശ്യപ്പെട്ടു കൊണ്ട് കത്ത് കിട്ടിയപ്പോഴെല്ലാം ഞാനങ്ങനെ ചെയ്യാറുമുണ്ടായിരുന്നു. ആ ഒരു കാരണം കൊണ്ട് എനിക്ക് എത്രവലിയതുകയുടെ സാധനങ്ങളും അദ്ദേഹം കടമായി തരാറുമുണ്ടായിരുന്നു. സ്ഥിര രോഗിയായിരുന്നെങ്കിലും അമ്മയുടെ മരുന്നിനും മറ്റും അന്നെനിയ്ക്ക് കാര്യമായി പണം ചെലവഴിക്കേണ്ടി വന്നിരുന്നില്ല. പക്ഷെ നാലഞ്ചുവർഷം പിന്നിട്ടപ്പോഴേക്കും അമ്മയുടെ ചികിത്സാ ചെലവുകൾ നാലിരട്ടിയായി വർദ്ധിച്ചു. ഹോട്ടൽ പണിയിൽ നിന്നും എനിക്കു കിട്ടുന്ന പൈസ പലപ്പോഴും അമ്മയുടെ ചികിത്സക്ക് മതിയാകാതെവന്നു. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ മുഴുവനായും ഉമ്മർകുട്ടി ഹാജിയുടെ കടയിൽനിന്നും സ്ഥിരമായി കടം വാങ്ങേണ്ട അവസ്ഥയിലായി.
ഒരിക്കൽ ഒരു ദീപാവലിയോടനുബന്ധിച്ച് അദ്ദേഹം എൻ്റെ ഭാര്യയുടെ കയ്യിൽ കൊടുത്തയച്ച കത്തിൽ പറഞ്ഞതു പ്രകാരമുള്ള തിയ്യതിയിൽ കടം കൊടുത്തു തീർക്കാൻ എനിക്കു സാധിച്ചില്ല. പിറ്റേ ദിവസം അദ്ദേഹമെൻ്റെ വീട്ടിൽവന്നു. ഞാൻ വീട്ടിൽ ഇല്ലാത്ത സമയമായിരുന്നതു കൊണ്ട് എൻ്റെ അമ്മയോടാണ് അദ്ദേഹം കാര്യങ്ങളത്രയും പറഞ്ഞത്. ഹോട്ടലിലെ ജോലിയെല്ലാം ചെയ്തു തീർത്തതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് എന്നെഅന്വേഷിച്ച് അദ്ദേഹം വീട്ടിൽ വന്ന കാര്യം ഞാനറിഞ്ഞത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോരോന്നും വളരെ സങ്കടപ്പെട്ടുകൊണ്ടാണ് അമ്മയെനിക്കു പറഞ്ഞു തന്നത്. എല്ലാം കേട്ടുകൊണ്ട് അമ്മയുടെയും ഭാര്യയുടെയും മുൻപിൽ തലതാഴ്ത്തി ഇരിക്കാനല്ലാതെ ആ സമയത്ത് മറ്റൊന്നിനും എനിക്ക് സാധിച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ തോർത്തു മുണ്ടും സോപ്പുമെടുത്ത് സാറ എൻ്റെ കയ്യിൽ വച്ചു തന്നതിനു ശേഷം വേഗം കുളിയെല്ലാം കഴിച്ചിട്ടു വരാൻ പറഞ്ഞപ്പോഴാണ് എനിക്ക് പരിസരബോധം തിരിച്ചു കിട്ടിയത്. ഞാൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ കപ്പയും കട്ടൻ ചായയും മേശപ്പുറത്തു കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. ഞാനത് കഴിക്കാനായി കസേരയിൽ ഇരുന്നെങ്കിലും മനസ്സിലെ പ്രയാസം കാരണം എനിക്കതിനു കഴിഞ്ഞില്ല. ചായപ്പാത്രവും കയ്യിൽപിടിച്ച് ചലനമറ്റതുപോലെ ഞാനവിടെ ഇരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണെന്നുതോന്നുന്നു ഊന്നുവടിയുടെ സഹായത്തോടെ അമ്മയെൻ്റെ അരികിലായി വന്നിരുന്നു. എൻ്റെ മുടി ഇഴകൾക്കിടയിലൂടെ മൂന്നാലു തവണ വിരലുകൾ ചലിപ്പിച്ചതിനു ശേഷം എൻ്റെ ശ്രദ്ധ മാറ്റാനെന്ന വിധം അമ്മ പതിയെ ആശ്വാസ വാക്കുകൾ പറയാൻ തുടങ്ങി.
(തുടരും…)
– K.M സലീം പത്തനാപുരം