എഞ്ചിനീയറിംഗ് രംഗത്തെ അതികായകനും ഭാരതരത്ന അവാർഡ് ജേതാവുമായ വിശ്വേശ്വരയ്യരുടെ ജന്മ വാർഷികത്തിൻ്റെ സ്മരണക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.രാജ്യത്തിൻ്റെ വികസനത്തിൽ എൻജിനീയർമാരുടെ സംഭാവനകൾ അംഗീകരിക്കുന്നതിനായി 1968 മുതൽ ആണ് എൻജിനീയർ ദിനം ആഘോഷിച്ചു തുടങ്ങിയത്.
സർ മോക്ഷകുണ്ഡം വിശ്വേശ്വരയ്യ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്നെ ഭാവി സ്വപ്നം കാണുകയും വിദഗ്ധരുടെ കൂട്ടായ്മകളിലൂടെ അവ പ്രാവർത്തികമാക്കുകയും ചെയ്ത മഹത് വ്യക്തിയാണ്.വിശ്വേശ്വരയ്യയെന്ന മഹാസാങ്കേതിക വിദഗ്ദ്ധൻ്റെ പാത പിൻതുടരാൻ ഓരോ സാങ്കേതിക വിദഗ്ദ്ധനും പ്രചോദനം ഏകാനാണ് അദ്ദേഹത്തിൻ്റെ ജന്മദിനമായ സെപ്റ്റംബർ പതിനഞ്ചാം തീയതി സാങ്കേതിക വിദഗ്ദ്ധരുടെ ദിനമായി ആചരിക്കുന്നത്.
ഒരു ഡോക്ടറുടെ തെറ്റ് ആറടി മണ്ണിൽ തീരുന്നു. ഒരു നിയമജ്ഞൻ്റെ പിഴവ് ആറടി കയറിൽ ആടുന്നു. എന്നാൽ ഒരു എൻജിനിയറുടെ തെറ്റുകൾ അയാളെത്തന്നെ നശിപ്പിക്കുന്നു. രാഷ്ട്ര പുനർ നിർമ്മാണത്തിൽ എഞ്ചിനീയർമാർക്കുള്ള പങ്ക് വളരെ നിർണ്ണായകമാണ്. ഇത് എത്ര സ്തുത്യർഹമായി നിർവഹിക്കാം എന്നുള്ളതാണ് അവരുടെ പരിഗണന.
ഭാഷയും കണക്കും രണ്ടുംകൂടി ഒരാൾക്ക് ഒരുപോലെ വഴങ്ങില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എൻ്റെ അച്ഛൻ (ടി. ആർ.ജോണി) ഈ കാര്യത്തിൽ വ്യത്യസ്തൻ ആണെന്ന് പറയാം.
അദ്ദേഹം തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് പാസ്സായി, (ഇന്നത്തെ C. E. T.) 1956 ൽ പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനീയറായി നിയമിതനായി. പിന്നീട് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലേക്ക് മാറി. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസിൻ്റെ ചാർട്ടേഡ് എഞ്ചിനീയർ ആണ്. അതിലെ ഫെലോഷിപ്പുമുണ്ട്. കേരളത്തിലെ ഏക റോക്‌ഫിൽ ഡാം ആയ ആനയിറങ്കൽ ഡാമിൻ്റെ മുഖ്യശില്പി ഇദ്ദേഹമാണ്. മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച ആനയിറങ്കൽ ഡാമിലെ തുടക്കം മുതൽ ഒടുക്കം വരെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അച്ഛൻ. അവരുടെ പേര് വിവരങ്ങൾ ഒരു ഫലകത്തിൽ അവിടെ ആലേഖനം ചെയ്തിട്ടുണ്ട്. അസ്തിവാരത്തിൽ മണൽ മാത്രം ആയിട്ടുള്ള ഒരു റോക്‌ഫിൽ ഡാം ഇന്ത്യയിൽ വേറെ ഒരിടത്തുമില്ല.1988ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ചീഫ് എൻജിനീയറായി. 1990 ൽ റിട്ടയർ ചെയ്തു.
സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അക്ഷരലോകത്തേക്ക് കടന്നു. 34 വർഷത്തെ സർവീസ് അനുഭവങ്ങൾ ‘ഒരു എൻജിനീയറുടെ സർവീസ് ഉത്സവം’ എന്ന പേരിൽ അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ഓൺലൈൻ പത്രം ആയ മലയാളി മനസ്സിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഇ.ബുക്കും ഇറക്കിയിട്ടുണ്ട്.
സിംഗപ്പൂർ യാത്ര (കുട്ടികൾക്കുള്ള യാത്രാവിവരണം ) ന്യൂഡൽഹി മുദ്ര ബുക്സ് 2007 ൽ പുറത്തിറക്കി. മലയാളം വായിക്കാൻ അറിയാത്ത, എന്നാൽ ഇംഗ്ലീഷ് അറിയുന്ന പ്രവാസി മലയാളികൾക്ക് ഉപകാരപ്പെടുന്ന ലേഖനങ്ങൾ കേരള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഉണ്ട്.
മാധ്യമം, സഹകാര്യം, പെൻഷൻ ബുള്ളറ്റിൻ,കേരള കോളിംഗ്, ജനപഥം എന്നിവയിൽ ലേഖനങ്ങൾ സ്ഥിരമായി എഴുതാറുണ്ട്.
ഒരു രാജ്യത്തിൻ്റെ വളർച്ചയിൽ ഏറ്റവും വലിയ സംഭാവന നൽകുന്നവരിൽ എൻജിനീയർമാർ ഉൾപ്പെടുന്നു. എൻജിനീയർമാർക്ക് അവരുടെ തലച്ചോറും പേനയും ഉപയോഗിച്ച് എന്തും സൃഷ്ടിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്. അത്തരം അത്ഭുതകരമായ മനസ്സുകൾക്ക് എൻജിനീയർ ദിനാശംസകൾ നേരുന്നു; ഒപ്പം എൻ്റെ അച്ഛനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും.
– മേരി ജോസി മലയിൽ തിരുവനന്തപുരം