കാലം 1939. യൂറോപ്പിൻ്റെയും ലോകം മുഴുവൻ്റെയും മേൽ, ഒരു മഹായുദ്ധത്തിൻ്റെ കാർമേഘങ്ങൾ പടർന്നു കൊണ്ടിരിക്കുന്നു. അക്കൊല്ലം ജൂലൈ 3ന് ആണ് തിരുവനന്തപുരത്തെ എൻജിനീയറിങ് കോളേജിൻ്റെ ഉദയം. ഇതിന് നന്ദി പറയേണ്ടത് തിരുവിതാംകൂറിലെ ചിത്തിരതിരുനാൾ മഹാരാജാവിനോടാണ്. അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും സ്വപ്നവും ആണ് അന്ന് സഫലീകരിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ആ മഹത്തായ സ്ഥാപനത്തിലൂടെ എൻജിനീയർമാരായി പുറത്തുവന്നത്. ഒരു ചീഫ് എൻജിനീയർ ഓഫീസിലും ബംഗ്ലാവിലും ആയിരുന്നു അതിൻ്റെ പിറവി. അതാണ് ഇന്നത്തെ പോസ്റ്റ് മാസ്റ്റർ ജനറലിൻ്റെ ഓഫീസും, നക്ഷത്രബംഗ്ലാവും (പ്ലാനിറ്റോറിയം), ശാസ്ത്രസാങ്കേതിക കാഴ്ചബംഗ്ലാവും. (സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം.) ആദ്യത്തെ പ്രിൻസിപ്പാൾ മേജർ ടി.എച്ച്. മാത്യുമാൻ എന്ന ഇംഗ്ലീഷ് കാരനായിരുന്നു.
21 പേർക്ക് എൻജിനീയറിങ്ങിനും വേറെ 21 പേർക്ക് ഡിപ്ലോമയ്ക്കും പ്രവേശനം കൊടുത്തു. ആകെ 42 സീറ്റ്. ഏഴുപേർക്ക് സിവിൽ എൻജിനീയറിങ്, പിന്നെ ഒരു ഏഴുപേർക്ക് ഇലക്ട്രിക് എൻജിനീയറിംഗ്, വേറൊരു ഏഴുപേർക്ക് മെക്കാനിക്കൽ എൻജിനീയറിങ്. ട്രാവൻകൂർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു തുടക്കം. പിന്നീട് ചെറിയ മാറ്റങ്ങൾ വന്നു. ഡിപ്ലോമ കോഴ്സ് നിർത്തലാക്കി. 1952 ആയപ്പോഴേക്കും സിവിൽ 50, ഇലക്ട്രിക്കൽ 25, മെക്കാനിക്കൽ 25…. എന്നിങ്ങനെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു.
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനമായി. (യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ). യൂണിവേഴ്സിറ്റിയുടെ പേര് കേരള യൂണിവേഴ്സിറ്റി എന്നായി. സ്ഥാപനം പടിപടിയായി വളർന്നു….വികസിച്ചു….. കേരളത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കോളേജ് ആയി….. പിന്നീട് രാജ്യത്തെ തന്നെ ഏറ്റവും വലുതിൽ ഒന്നായി……ഇവിടുത്തെ B.Sc(Engg.)(ഇംഗ്ലണ്ടിൽ ഉള്ളതു തന്നെ.) മറ്റിടങ്ങളിൽ B.E. or B.Tech
1956 ലെ എൻജിനീയറിംഗ് സഹപാഠികളുടെ ഒരു കൂട്ടായ്മ ഉണ്ട്. അവർ വിസ്തരിച്ച് ഒന്ന് കൂടിയത് എൻജിനീയർ എ. ഒ. ഉമ്മൻ്റെ മിടുക്ക് കൊണ്ടാണ്. എഞ്ചിനീയർ ടി.സി. തോമസ് ഒരു ബോട്ട് യാത്ര ഏർപ്പാടാക്കി. അതിനു അമേരിക്കയിൽ ജോലി ചെയ്യുന്ന എഞ്ചിനീയർ കൊച്ചു കെ. താഞ്ചൻ വരെ എത്തിച്ചേർന്നു. പലരും കുടുംബവും ആയിട്ടാണ് പങ്കെടുത്തത്. ഭാര്യമാരും മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി…. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അതിന് ചെറിയ ഒരു ‘സോഫ്റ്റ് ഡ്രിങ്ക്’കൂടെ കൂടി.
“കള്ളോളം നല്ലൊരു വസ്തു,
ഭൂലോകത്തിലില്ലെടി നാണി
എള്ളോളം ഉള്ളിൽ ചെന്നാൽ
ഭൂലോകം തരികിട തിത്തൈ: ഭൂലോകം തരികിട തിത്തൈ:
ഈ ലോകം തരികിട തിത്തൈ”
എന്നല്ലേ പാട്ട്.
2005ലെ തൃശ്ശൂരിലെ പൂർവ്വ വിദ്യാർഥി സംഗമം ഏർപ്പാട് ചെയ്തത് എൻജിനീയർ എം. പി. പരമേശ്വരൻ നമ്പൂതിരിയാണ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൂങ്കുന്നത്തേക്കുള്ള വഴിയരികിൽ ആണ് ഈ സ്റ്റേറ്റ് ഹോട്ടൽ. ആകെ 17 പേരും അവരുടെ കുടുംബാംഗങ്ങളും എത്തി. ചിലർ ഒന്നുരണ്ടു ദിവസം അവിടെ മുറിയെടുത്ത് താമസിച്ചു. ആയുർവേദ ചികിത്സ നടത്തുന്നതിനിടയിലായിരുന്നു നമ്പൂതിരി ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്. അദ്ദേഹത്തിനു സ്തുതി.
എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാവരും ഉറ്റുനോക്കുക വാർഷികമീറ്റിങ്ങിൻ്റെ കൂടെ ഉണ്ടാകാറുള്ള ചില പരിപാടികളും അവസാനത്തെ നാടകവും ആണ്.
എൻജിനീയർ സദാനന്ദൻ അവതരിപ്പിക്കുക ഒരു കഥാകാലക്ഷേപം ആകും. അതിൻ്റെ ഒരു മാതൃക ഇങ്ങനെ.
വിശ്വാമിത്ര മഹർഷിയുടെ തപസ്സ് മുടക്കാൻ മേനക വരുന്നു. തുടക്കത്തിൽ മേനകയുടെ ഒറ്റക്കുള്ള നൃത്തം. കുറച്ചുകൂടി കഴിയുമ്പോൾ വിശ്വാമിത്രനും കൂടി നൃത്തം വയ്ക്കുന്നു. ആ സന്ദർഭത്തെ എൻജിനീയർ സദാനന്ദൻ ഇങ്ങനെ വിവരിക്കുന്നു. നൃത്തം കഴിഞ്ഞു. മേനക നിന്നു. പക്ഷെ മുനി നിന്നില്ല. ഇതു കേൾക്കുന്ന മാത്രയിൽ സദസ്സ് ഇളകി ചിരിച്ച് നർമ്മത്തിനുള്ള സമ്മാനം സദാനന്ദൻ കൊണ്ടുപോകും. അദ്ദേഹത്തി ൻ്റെ ഈ കുത്തക ഒന്ന് നിർത്തണമെന്ന് ചിലർക്ക് തോന്നി. എഞ്ചിനീയർ ടി. സി. തോമസ് സ്റ്റേജിൽ ഒരു വള്ളംകളി ഏർപ്പാടു ചെയ്തു. അദ്ദേഹം ഒരു വഞ്ചിപ്പാട്ടുണ്ടാക്കി.
നർമ്മബോധമുള്ള കോളേജിലെ പ്രൊഫസർമാരുടെയും ലെക്ചറർമാരുടെയും വിദ്യാർത്ഥികളുടേയും പേര് അരങ്ങിൽ പറഞ്ഞു അവരെ കളിയാക്കി. ഞാനടക്കം കുറച്ചുപേർ കൈലി മുണ്ട് ഉടുത്ത് ഇരുന്ന് മേൽ വസ്ത്രമില്ലാതെ തലയിലൊരു കെട്ടും കെട്ടി തുഴയെറിഞ്ഞ് പാട്ട് ഏറ്റുപാടി. ഇപ്പോൾ ഓർമ്മയുള്ള ചില വരികൾ ഇങ്ങനെയാണ്.
എച്ച്പി(HP) കൊണ്ടും വിപി(VP)കൊണ്ടും സർക്കസ്സു കാട്ടും രാജാറാമൻ
തിത്തിതാ……. തിത്തൈ
തൈ തൈ……..തക തൈ തോം തോം.
ഗോൺവിത്ത വിൻഡിൽ
ഇന്റർവെൽ ആയപ്പോൾ
തീർന്നെന്നോർത്തൊരു നാഗപ്പൻ സാറെ….. .
താഞ്ചൻ്റെ ലാത്തിക്ക്
ഗ്രാൻഡ് നൽകേണമേ
തൈ തൈ….. തക തൈ തോ തോം….. ..
ഇങ്കളണ്ടിൽ പോകാനായ്… കോപ്പയിട്ടു പഠിക്കുന്ന…….
‘ബൗ ബൗ’ മത്തായിക്ക് പെൻഷൻ നൽകേണമേ!
തൈ തൈ…. … തക തൈതോ തോം……
ചിത്തിതാ…. തിത്തൈ…
( എച്ച്പി- ഹൊറിസോണ്ടൽ പ്ലെയിൻ
വി. പി. – വെർട്ടിക്കൽ പ്ലേയിൻ
രാജാറാമൻ- സിവിൽ എൻജിനീയറിങ് പ്രൊഫസർ എസ്. രാജറാമൻ
നാഗപ്പൻ സാർ – കണക്ക് ശാസ്ത്രത്തിൻ്റെ തലവൻ – ശ്രീ എൻ. ജി. നാഗപ്പൻ നായർ
താഞ്ചൻ- കൊച്ചു കെ. താഞ്ചൻ അന്നത്തെ വിദ്യാർത്ഥി
മത്തായി – മിലിട്ടറിയിൽ ജോലികിട്ടിയ വിദ്യാർത്ഥി.)
ഇതെല്ലാം കേട്ടപ്പോഴും ഇളകിമറിഞ്ഞു സദസ്സ്. അവസാനം ഫലം എത്തി. ആർക്കും അക്കൊല്ലം നർമ്മത്തിന് സമ്മാനം ഇല്ലെന്നായിരുന്നു വിധി.
മനസ്സ് പലവട്ടം തിരിഞ്ഞോടാൻ കൊതിക്കുന്ന ഓർമ്മകളുടെ തിരുമുറ്റമല്ലേ നമ്മുടെ യൗവനകാലത്തെ സഹപാഠികളോടൊത്തുള്ള ജീവിതവും ഓർമ്മകളും. ആകാശവും മേഘങ്ങളും ഇളംകാറ്റും അനുഭവിച്ച് സ്വതന്ത്രമായി പറന്നു നടന്നിരുന്ന ആ നാളുകൾ…… ആ ഓർമകളൊക്കെ ഒരിക്കൽ കൂടി അയവിറക്കി ചിരിച്ചുല്ലസിച്ച് അവരവരുടെ സ്വകാര്യതയിലേക്ക്… തുരുത്തിലേക്ക്……. അടുത്ത സംഗമത്തിന് കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരോടും യാത്ര പറഞ്ഞു മടങ്ങി.
കാലചക്രം ഉരുണ്ടു… പതിനേഴു വർഷങ്ങൾക്കു മുമ്പു നടന്ന 49വർഷം കഴിഞ്ഞുള്ള ആ നല്ല സ്മരണകളുടെ പച്ചപ്പ് ഇന്നും മനസ്സിലുണ്ട്….. …
– ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.