പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക.
ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്.
നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത് വിളിക്കുന്നതും എഴുതുന്നതുമൊന്നും മമ്മദ്ക്കാക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങനെ ചെയ്യാതിരിക്കാൻ നൂറുകൂട്ടം ന്യായങ്ങൾ മമ്മദ്ക്കയുടെ നാവിൻ തുമ്പിൽ സ്റ്റോക്കുണ്ട് താനും.
കോഴി കൂവുന്നതിനു മുൻപായി ഉറക്കമുണരുന്നതാണ് മമ്മദ്ക്കയുടെ ശീലം. ഉറങ്ങാനെത്രതന്നെ വൈകിയാലും ഉണരുന്ന കാര്യത്തിൽ ഇന്നുവരെയും വൈകിയിട്ടില്ലത്രേ.!
ഉപ്പയും ഉമ്മയും റബ്ബർടാപ്പിങ് തൊഴിലാളികളായതുകൊണ്ടാണ് വെളിച്ചം വെച്ചു തുടങ്ങുന്നതിനു മുൻപായി ഉണരാൻ ശീലിച്ചതെന്നാണ് മമ്മദ്ക്ക പറയാറുളളത്.
എത്രാമത്തെ വയസ്സുമുതൽ തുടങ്ങിയ ശീലമാണിതെന്നു ചോദിച്ചാൽ മദ്രസയിൽ ചേർക്കുന്നതിനു മുൻപ് എന്നേ പറയൂ. തുടർന്ന് ആ കാലത്തെക്കുറിച്ച് ഏതാനും ചിലതുകൂടി പറഞ്ഞതിനുശേഷമാണ് ചോദ്യകർത്താവിനെ പിരിഞ്ഞു പോകാൻ അനുവദിക്കാറുള്ളത്.
ഏറെയും മമ്മദ്ക്കയുടെ സവിശേഷ സ്വഭാവം മനസ്സിലാക്കിയ നാട്ടിലെ ചെറുപ്പക്കാരാണ് തങ്ങൾക്ക് പരിചയമില്ലാത്ത കാലത്തെക്കുറിച്ചറിയുന്നതിനുവേണ്ടി പലതരം ചോദ്യങ്ങളുമായി അദ്ദേഹത്തെ സമീപിക്കാറുള്ളത്.
തങ്ങൾക്ക് പരിചയമില്ലാത്ത ഏതെങ്കിലും കാലത്തെക്കുറിച്ചോ സംഭവത്തേക്കുറിച്ചോ ചോദിച്ചാൽ ചോദ്യകർത്താവിനെ ആ കാലത്തിലേക്കും സംഭത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്നതിൽ അസാധാരണ കഴിവുള്ള വ്യക്തിയുംകൂടെയാണ് മമ്മദ്ക്ക.
തണുപ്പുകാലത്തെക്കുറിച്ച് മമ്മദ്ക്ക പറഞ്ഞുകഴിയുമ്പോഴേക്കും കേട്ടിരിക്കുന്നവർ തണുത്ത് വിറച്ചു കഴിഞ്ഞിട്ടുണ്ടാകും. പെയ്തിറങ്ങുന്ന ഓരോ മഞ്ഞുതുള്ളിയും മമ്മദ്ക്കയുടെ ദേഹത്ത് പതിച്ചതിനുശേഷമല്ലാതെ മണ്ണിൽ അലിഞ്ഞുചേരാറില്ലെന്ന് പലരും മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടാകും. അത്രയും ഗംഭീരമാണ് അദ്ദേഹത്തിൻ്റെ അവതരണം.
കാര്യം അങ്ങനെയെല്ലാമാണെങ്കിലും ഇത്തവണ മറ്റൊരുകാര്യത്തിനു വേണ്ടിയാണ്
അബ്ദുള്ളക്കുട്ടിയും മുജീബും മമ്മദ്ക്കയെ വീട്ടിൽചെന്നു കാണാൻ തീരുമാനിച്ചത്.
അതിനൊരു കാരണവുമുണ്ട്.
പണിയെല്ലാം പൂർത്തിയായ സ്ഥിതിക്ക് രണ്ടു ഫാൻവാങ്ങി ഫിറ്റ്ചെയ്യാമായിരുന്നില്ലേ എന്ന് അബ്ദുള്ളക്കുട്ടിയും മുജീബും ഒരേസ്വരത്തിലാണ് ചോദിച്ചത്.
കാലപ്പഴക്കത്താൽ തകർന്നു വീഴാറായ മദ്രസകെട്ടിടം പൊളിച്ചുനീക്കി, പുതിയൊരു കെട്ടിടം നിർമിച്ചപ്പോഴേക്കും പിരിച്ചെടുത്ത പണമത്രയും തീർന്നു പോയതുകൊണ്ടാണ് ഫാൻവാങ്ങി ഫിറ്റു ചെയ്യാതിരുന്നതെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അങ്ങനെയൊരു ചോദ്യം അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമായിരുന്നതുമില്ല.
നേരം പുലരുന്നതുവരെയും എയർ കണ്ടീഷണറിൻ്റെയും ഫാനിൻ്റെയുമെല്ലാം തണുപ്പാസ്വദിച്ചു കിടന്നവരാണ് ഫാൻ ഫിറ്റുചെയ്യാത്ത ഈ ക്ലാസ് മുറികളിൽ പഠിക്കാനെത്തുന്നതെന്ന കാര്യം ഈ ജനറൽ ബോഡിയിൽ പങ്കെടുത്തവരെല്ലാം ഓർക്കുന്നത് നല്ലതാണെന്ന് അൽപം ഗൗരവത്തിലാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
അങ്ങനെയാണെങ്കിൽ തുലാം മാസം കഴിയുന്നതോടെ ഇതിനൊരു പരിഹാരം കാണണമെന്നും എന്നാൽ ഇതിൻ്റെ പേരിൽ ഇനിയൊരു പണപ്പിരിവ് സാധ്യമല്ലെന്നും സാമ്പത്തിക ശേഷിയുള്ളവരെ ചെന്നുകണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ തയ്യാറുളളവർ കൈ പൊക്കണമെന്നും സെക്രട്ടറി പറഞ്ഞതു കൊണ്ടാണ് അബ്ദുള്ള കുട്ടിയും മുജീബും കൈ പൊക്കിയത്.
ഇരുവരും ചേർന്ന് നാട്ടിലെ സമ്പന്നർക്കിടയിലുളള ദാനശീലരെക്കുറിച്ച് പരിശോധിക്കവേയാണ് മമ്മദ്ക്കയുടെയും മറ്റുനാലുപേരുടെയും മുഖം അവരുടെ മനസ്സിൽ തെളിഞ്ഞുവന്നത്.
തുടക്കം മുടക്കമാവരുതെന്ന ഉദ്ദേശ്യമുള്ളതുകൊണ്ടാണ് രാവിലെ എട്ടു മണിക്കു മുൻപായി രണ്ടുപേരുംചേർന്ന് മമ്മദ്ക്കയെ അദ്ദേഹത്തിൻ്റെ വീട്ടിൽചെന്നു കാണാമെന്നുതീരുമാനിച്ചത്.
മുറ്റത്തെ കോമാവിൻ ചുവട്ടിൽ ചാരുകസേരയിലിരുന്ന് പത്രവായനയിൽ ഏർപ്പെട്ടിരിക്കുന്ന മമ്മദ്ക്കയെ അകലെ നിന്നുതന്നെ കാണാൻ കഴിഞ്ഞതുകൊണ്ട് തുടക്കം മുടക്കമാവില്ലെന്നവർ സമാധാനിച്ചു.
അസ്സലാമു അലൈക്കും..
വ അലയ്ക്കുമുസ്സലാം,
എന്താ അബ്ദുള്ളേ ഈ നേരത്ത്,
എന്താപ്പം ഇങ്ങനെയൊരു വരവിൻ്റെ ഉദ്ദേശ്യം.?
പ്രത്യേകിച്ച് ഉദ്ദേശ്യമൊന്നുമില്ല, എന്നാൽ ചെറിയൊരു ഉദ്ദേശ്യമില്ലായ്കയുമില്ല.
അങ്ങനെയാണെങ്കിൽ നമുക്ക് സിറ്റൗട്ടിലേക്കിരിക്കാം. നടന്നുവന്നതു കൊണ്ട് വിയർപ്പ് വറ്റാൻ അവിടെ ഫാനിൻ്റെ കാറ്റും കൊണ്ടിരുന്ന് സംസാരിക്കുതാണ് നല്ലത്.
ഫാനിൻ്റെ കാര്യംപറയാൻ തന്നെയാണ് മമ്മദ്ക്കാ ഞങ്ങളിങ്ങോട്ടുവന്നത്.
ഏത് ഫാനിൻ്റെ കാര്യം.?
നമ്മുടെ മദ്രസ പുതുക്കിപണിതകാര്യം നിങ്ങൾക്ക് അറിയുന്നതാണല്ലോ,
പണി പൂർത്തിയായപ്പോഴേക്കും പിരിച്ചെടുത്ത പൈസയെല്ലാം തീർന്നുപോയെന്നാണ് നമ്മുടെ സെക്രട്ടറി ഇന്നലത്തെ ജനറൽ ബോഡിയിൽ വച്ച് പറഞ്ഞത്.
തുലാം മാസം അവസാനിക്കുന്നതോടെ ഫാൻ വാങ്ങി ഫിറ്റു ചെയ്തില്ലെങ്കിൽ കുട്ടികൾക്ക് അതിനകത്തിരുന്ന് പഠിക്കാൻ പറ്റാതെവരുമെന്നും
സഹായിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി അതിനൊരുപരിഹാരം കാണണമെന്നുമാണ് യോഗ തീരുമാനം.
ഞങ്ങളാണ് ആ ചുമതല ഏറ്റെടുത്തത്. അതുകൊണ്ടാണ് രാവിലെതന്നെ ഇങ്ങോട്ടു പോരാൻ തീരുമാനിച്ചത്.
സംഗതി നിങ്ങൾ പറഞ്ഞത് നേരാണ്. വിങ്ങൽ കാരണം രാവിലെ തന്നെവിയർത്തൊലിക്കാൻ തുടങ്ങിയപ്പോഴാണ് പത്രവുമായി ഞാൻ മുറ്റത്തേക്കിറങ്ങിയത്.
എൻ്റെയൊക്കെ കുട്ടിക്കാലത്ത് തണുപ്പ് സഹിക്കാൻ കഴിയാത്തതുകൊണ്ട് മുറ്റത്തേക്കിറങ്ങി നിൽക്കാനായിരുന്നു ബുദ്ധിമുട്ടുണ്ടായിരുന്നത്.
ആട്ടെ , എത്ര ദിവസത്തിനുള്ളിൽ ഫാൻ ഫിറ്റ്ചെയ്യണമെന്നാണ് സെക്രട്ടറി പറഞ്ഞത്.?
ദിവസത്തിൻ്റെ കണക്കൊന്നും പറഞ്ഞിട്ടില്ല, തുലാം മാസം കഴിയുന്നതോടെ എന്നാണ് പറഞ്ഞത്.
തുലാം കഴിഞ്ഞാൽ വൃശ്ചികം. പിന്നെധനുമാസം അതുകഴിഞ്ഞാൽ മകരം. എന്നുവച്ചാൽ എൻ്റെയൊക്കെ കുട്ടിക്കാലത്ത് മഞ്ഞുപെയ്യുന്ന മാസം.
അതായത് കൃഷ്ണനും രാമൻകുട്ടിയുമെല്ലാം തെക്കേതലക്കലെ അമ്പലത്തിൽ ചെന്ന് മാലയിട്ട് ശബരിമലക്ക് പോകുന്ന മാസം.
മേൽതാടിയും കീഴ്താടിയും തമ്മിൽ കൂട്ടിമുട്ടുന്ന കാലം.
അന്നൊക്കെ മദ്രസയിലേക്കുളളപോക്ക് ഞങ്ങൾക്കൊരു ഹരമായിരുന്നു.
രാവിലെ ആറുമണിക്കാണ് ഞങ്ങൾ മദ്രസയിലേക്ക് പോകുന്നത്.
തണുപ്പു കാരണം രാവിലെതന്നെ കുളിക്കുന്ന പതിവൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല.
ഇന്ന് ഫാനിൻ്റെ ചുവട്ടിൽ കാറ്റു കൊള്ളാനിരിക്കുന്നതിനുപകരം അടുപ്പിനു മുകളിൽ കാല് കയറ്റിവച്ച് ചൂടു കാഞ്ഞിരുന്നകാലമാണത്.
ഞങ്ങൾക്കന്ന് സ്ക്കൂൾവിട്ട് വന്നാലുടൻ മരങ്ങളുടെ ചുവട്ടിൽ ചെന്ന് കരിയിലകൾ അടിച്ചുവാരിക്കൂട്ടുന്ന പതിവുണ്ടായിരുന്നു.
പറമ്പിലും റോഡ്‌വക്കിലും പലയിടങ്ങളിലായി കരിയിലകൾ കൂട്ടി വെയ്ക്കും.
രാവിലെ എഴുന്നേറ്റ ഉടൻ ഒരു പാത്രം വെള്ളവും അൽപം ഉമിക്കരിയുമെടുത്ത് അടുപ്പിൽ നിന്നും ഓലക്കൊടിയിൽ തീ പിടിപ്പിച്ച് പറമ്പിൽ കൂട്ടിയിട്ട കരിയിലകൾക്കരികിലെത്തും.
മഞ്ഞേറ്റു നനഞ്ഞ കരിയിലകൾക്ക് തീപിടിക്കാൻ വലിയപാടാണ്. കത്തുന്നതുവരെയും ഊതണം. വേറെമാർഗ്ഗമൊന്നും അന്നില്ല. കത്തിപ്പിടിക്കാൻ
തുടങ്ങുമ്പോഴേക്കും കണ്ണിൽനിന്നും മൂക്കിൽനിന്നും ഒരുപോലെ വെള്ളമൊലിക്കാൻ തുടങ്ങിയിട്ടുണ്ടാകും.
കരിയിലകൾ കത്തിത്തീരുമ്പോഴേക്കും പല്ലുതേച്ച്, മുഖംകഴുകി
കൈകൾചൂടാക്കും. പിന്നീട് ചായ കുടിച്ച് മദ്രസയിലേക്കൊരു
ഓട്ടമാണ്. ആ ഓട്ടത്തിനിടയിൽ
തലേദിവസം കൂട്ടിവച്ച കരിയിലകൾകത്തിച്ച് കുറച്ചുനേരം തീ കായും.
ഇങ്ങനെയെല്ലാമാണെങ്കിലും മദ്രസയുടെ അകത്തു കയറിയാൽ വീണ്ടും തണുത്തു വിറക്കാൻ തുടങ്ങും.
ചുറ്റിനും വലിയമരങ്ങൾ, ഓടുമേഞ്ഞ കെട്ടിടവും. പോരാത്തതിന് മകരമാസവും.
പിന്നെങ്ങനെ അതിനകത്ത് തണുപ്പുണ്ടാകാതിരിക്കും. തണുത്ത് വിറക്കാതിരിക്കും.
ങ്ഹാ.. അതൊക്കെ ഒരു കാലം ഇപ്പോൾ അതിനെക്കുറിച്ച് പറഞ്ഞിട്ടെന്താകാര്യം അല്ലേ അബ്ദുള്ളക്കുട്ട്യേ..?
ഏതായാലും രാവിലെ തന്നെ വന്ന് നിങ്ങളിങ്ങോട്ട് പോന്നത് കാര്യം നടക്കുമെന്ന് കരുതിയതുകൊണ്ടാണല്ലോ. ഇനി ഇതിനുവേണ്ടി മറ്റാരുടെയും വീട്ടിലേക്ക് കയറിച്ചെല്ലണ്ട.
ആവശ്യമുള്ള ഫാൻ ഞാൻ വാങ്ങിത്തരാം. അതല്ലെങ്കിൽ റഹീമിൻ്റെ കടയിൽനിന്ന് എൻ്റെ പേരിൽ നിങ്ങൾക്ക് വാങ്ങുകയും ചെയ്യാം. അങ്ങനെയെങ്കിലും ഈ മഞ്ഞുകാലത്ത് നമ്മുടെ മക്കൾ തണുപ്പൊന്നാസ്വദിക്കട്ടെ, അല്ലേ മുജീബേ..
മുജീബ് കാര്യമായിട്ടെന്തോ ചിന്തയിലാണല്ലോ, എന്താമുജീബേ അൻ്റെപ്രശ്നം.?
ഒരു പ്രശ്നവുമില്ല മമ്മദ്ക്കാ.
നിങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ചറിഞ്ഞ മഞ്ഞുകാലത്തെക്കുറിച്ച് പറഞ്ഞപ്പോൾ മനസ്സുകൊണ്ട് ഞാനാകാലത്തേക്കൊന്നു തിരിച്ചുപോയി. അത്രയേ ഉള്ളൂ.
ആ കാലത്ത് നീ ജീവിച്ചിരുന്നില്ലല്ലോ, പിന്നെയെങ്ങിനെയാണ് തിരിച്ചു പോകുന്നത്.?
ഞാനെൻ്റെ മസ്സിൽ തോന്നിയആഗ്രഹം പറഞ്ഞതാണ് മമ്മദ്ക്കാ.
എന്താ നിൻ്റെ ആഗ്രഹം.?
നിങ്ങൾപറഞ്ഞ മഞ്ഞുകാലവും
മകര മാസവും ഒരിക്കലെങ്കിലും തിരിച്ചു വന്നെങ്കിലെന്ന് ….
– കെ.എം. സലീം പത്തനാപുരം.