പൊരിങ്ങൽ ഇടതുകര പദ്ധതി:-
കേരളത്തിൽ ജലത്തിൻ്റെ ശക്തിയുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ പെരിയാറിനും രണ്ടാം സ്ഥാനം പമ്പയാറിനും മൂന്നാം സ്ഥാനം ചാലക്കുടി പുഴയ്ക്കുമാണ്. കാട്ടിലുള്ള ഒരുക്കൊമ്പനും നാട്ടിലെ പുത്തൻവേലിക്കരക്കും ഇടക്കുള്ള നദിയാണ് ചാലക്കുടിപ്പുഴ. അത് പെരിയാറിൻ്റെ വടക്കെ കൈവഴിയിൽ ലയിക്കുന്നു. ചാലക്കുടി നദിയുടെ പോഷനദികളായ പറമ്പിക്കുളവും ഷോളയാറും തുടക്കത്തിൽ തമിഴ്നാടിൻ്റെ ഒരു ഭാഗത്ത് കൂടെ ഒഴുകുന്നു. അതിനാൽ അവിടെ അതൊരു ഉഭയ സംസ്ഥാന നദിയാണ്. അതുകൊണ്ടാണ് പറമ്പിക്കുളം – ആളിയാർ പ്രോജക്ട് ഉടമ്പടി (PAP എഗ്രിമെന്റ്) വേണ്ടി വന്നത്. നദീമാർഗ്ഗം വെള്ളച്ചാട്ടങ്ങൾ നിറഞ്ഞതാണ്. കാടരുടെ ഭാഷയിൽ വെള്ളച്ചാട്ടത്തിന് ‘കുത്ത് ‘ എന്ന് പറയും. അതുകൊണ്ട് സ്ഥലങ്ങളുടെ പേര് പൊരിങ്ങൽകുത്ത്, വാഴച്ചാൽ കുത്ത്, അതിരപ്പള്ളി കുത്ത് എന്നിങ്ങനെയും പറയുന്നു.
പൊരിങ്ങൽകുത്തിൽ ഇരുപത്തിയാറു മീറ്റർ പൊക്കമുള്ള ഒരു കരിങ്കൽ അണ കെട്ടുന്നു. അതുമൂലം 3.2 കോടി ഘനമീറ്റർ (മുപ്പത്തിരണ്ട് മില്യൺ ക്യുബിക്ക് മീറ്റർ) വ്യാപ്തിയുള്ള ഒരു ജലാശയം രൂപം കൊള്ളുന്നു. അതിൽ നിന്ന് 166മീറ്റർ നീളമുള്ള കനാലിലൂടെ വെള്ളം തുരങ്കത്തിലെത്തുന്നു. 1228 മീറ്ററാണ് തുരങ്കത്തിൻ്റെ നീളം. 837 മീറ്റർ പൈപ്പ് ലൈൻ. 8 മെഗാവാട്ട് വീതം വൈദ്യുതി ഉണ്ടാക്കാൻ കഴിവുള്ള നാലു യന്ത്രങ്ങൾ. അടുത്തു തന്നെ വേറൊരു പവർ ഹൗസ്. 16 മെഗാവാട്ടിൻ്റെ ഒരു യന്ത്രം. ആകെ നാല്പത്തിയെട്ട് മെഗാവാട്ട്.
അതിരപ്പള്ളി പദ്ധതി:-
ചാലക്കുടി പുഴയിൽ ഒരു പുതിയ അണക്കെട്ട് പണിയുക. ജലാശയത്തിന് നൂറ്റിനാല് ഹെക്ടർ ഭൂമി വേണം: മൊത്തം വേണ്ടത് നൂറ്റിനാല്പത് ഹെക്ടർ. ഇപ്പോഴത്തെ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി നിലനിർത്താൻ മൂന്ന് മെഗാവാട്ടിൻ്റെ ഒരു വൈദ്യുതി നിലയം ഡാമിന് തൊട്ടു താഴെയുണ്ടാക്കുക. നൂറ്റിയറുപത് മെഗാവാട്ടിൻ്റെ വേറൊരു പവർഹൗസ് നിർമ്മിക്കുക. രണ്ടിലും കൂടി ഒരു വർഷം മുപ്പത്തി ഏഴ് കോടി യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുക. ഇതാണ് രൂപകൽപ്പനയിലുള്ളത്.
കേന്ദ്രാനുമതി ലഭിച്ചു. എന്നാൽ പലവിധ കേസുകൾ കാരണം പണിക്ക് പുരോഗതി ഉണ്ടായില്ല. ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് ഇത് നാലാം തവണയാണ്.
ചാലക്കുടി പുഴ തടത്തിൽ ജീവിക്കുന്ന ഒരു പഴയ ഗോത്ര സമുദായമാണ് കാടർ . ഇത്തരക്കാരെ വേറൊരിടത്തും കാണുകയില്ലെന്ന് ചിലർ കരുതുന്നു. അവരുടെ ഇരുപത്തിയെട്ട് കുടുംബങ്ങളുള്ള പുകലപാറ ഊര് ഡാം വരുമ്പോൾ മുങ്ങും. ഒമ്പത് കാടർ ആദിവാസി ഊരുകൾക്ക് 2006 ലെ വനാവകാശ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 2014 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹികവനാവകാശം (കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്) ലഭിച്ചിട്ടുണ്ട്.
ഈ കുടുംബങ്ങളെ അവർ ഇപ്പോൾ താമസിക്കുന്നതിൻ്റെ അടുത്ത് തന്നെ പുനരധിവസിപ്പിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും ഒരു ഏക്കർ സ്ഥലവും ശൗചാലയം, പൊതു ശശ്മാനം തുടങ്ങി പൊതു ആവശ്യങ്ങൾക്കായി അഞ്ച് ഏക്കർ സ്ഥലവും നൽകും. പദ്ധതി മൂലം 28.62 ഹെക്ടർ വനം നഷ്ടപ്പെടും. പകരം വനം വച്ച് പിടിപ്പിക്കാൻ വനം ആവശ്യപ്പെട്ട തുക വൈദ്യുതി ബോർഡ് അടച്ചിട്ടുണ്ട്.വനാവകാശ നിയമപ്രകാരം പദ്ധതിക്ക് കാടാർ ആദിവാസി സമുദായത്തിൻ്റെ അനുമതി വേണമത്രെ.വനം കയ്യേറ്റക്കാരും നദീ സംരക്ഷണ സമിതിക്കാരും ഇപ്പോൾ ഈ ഭാഗത്ത് വിനോദ സഞ്ചാരികൾ വരുന്നതു കൊണ്ട് ഗുണം കിട്ടുന്നവരും പദ്ധതി വരാതിരിക്കാൻ ശ്രമിക്കുന്നു.
വിനോദ സഞ്ചാരികൾക്ക് എല്ലായിടത്തും കയറിയിറങ്ങി നടക്കുന്നതിന് രണ്ടു കൂട്ടരും ഫീസ് ഈടാക്കുന്നു. ഒരു കൂട്ടർ വനം വകുപ്പാണ്. കാടിൻ്റെ അകത്തെ റോഡുകളുടേയും മറ്റും അറ്റകുറ്റപണിക്കായി ഒരു ഫീസ് വാങ്ങുന്നു. കൂടുതൽ തുക കൊടുക്കേണ്ടത് സംരക്ഷണ സമിതിയുടെ പാസ്സിനാണ്. അവർക്ക് തുക പിരിക്കാൻ സർക്കാരിൽ നിന്നും അനുവാദമുണ്ട്. അതിൻ്റെ കണക്കൊന്നും സർക്കാർ ചോദിക്കാറില്ലെന്ന് തോന്നുന്നു. പിരിഞ്ഞു കിട്ടുന്നതിൻ്റെ നല്ലയൊരു ഭാഗം ഈ പദ്ധതി വരാതിരിക്കാനുള്ള ശ്രമങ്ങൾക്ക് ചെലവാക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിനോദ സഞ്ചാരികളിൽ ഒന്നുരണ്ടു പേർ പാസ് വാങ്ങിക്കാൻ പോകും. അവരുടെ കൂടെ വന്നവർ കൂട്ടം കൂടി നിൽക്കും. അവരുടെയടുത്ത് ഒന്നുരണ്ടു പേർ പറയും “ അതിരപ്പള്ളി പദ്ധതി വരുന്നതോടു കൂടി ഇവിടത്തെ കാഴ്ചയൊക്കെ അവസാനിക്കാൻ പോകുന്നു. അതുകൊണ്ട് ഇത് നടപ്പാക്കാതിരിക്കാൻ വേണ്ട വഴികൾ തേടണം”. ഇതാണ് പറയുന്നതിൻ്റെ ചുരുക്കം. ദിവസവും നടക്കുന്ന ജനസമ്പർക്ക പരിപാടി! സർക്കാർ അനുവാദത്തോടെ കാശ് പിരിക്കുന്നവരുടെ ഉപദേശം!
വാഴച്ചാൽ കാടർ കോളനിയിലെ ഊര് ഭരിക്കുന്നത് ഒരു വനിതയാണ്, ഊര് മൂപ്പത്തി. അംഗനവാടി അധ്യാപികയാണ്. അവരെ മുൻപിൽ നിറുത്തി റിവർ റിസർച്ചു സെൻറ്ററുകാരും സർക്കാർ അനുവാദത്തോടെ പൈസ പിരിക്കുന്ന നദീസംരക്ഷണ സമിതിക്കാരും കൂടി വാഴച്ചാൽ ഊര് കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സത്യവാങ്മൂലം നൽകിയിരിക്കുന്നു.
പദ്ധതിയുടെ ഗതി ‘അധോഗതി‘യിലേക്കാണ്. മഴയുടെ അളവെടുക്കുന്ന ജോലി മാത്രം നടക്കുന്നു.
ജോണി ടി. ആർ.
Retd.ചീഫ് എഞ്ചിനീയർ(KSEB )
ഇരിഞ്ഞാലക്കുട.
trjohny@gmail.com