ഇക്കാ… നിങ്ങൾ ഇന്നലെ വരാൻ വൈകിയതുപോലെ ഇന്നും വൈകുമോ.?
ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നതുമായി ബന്ധപ്പെട്ട തിരക്കിനിടയിലായതു കൊണ്ട് സക്കീനയുടെ ചോദ്യത്തിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
ആദ്യമായിട്ടൊന്നുമല്ല അവളിങ്ങനെ ചോദിക്കുന്നത്, ഇതിനു മുൻപും പലതവണ ഇത്തരത്തിൽ ചോദിച്ചിരുന്നു.
അരമണിക്കൂർവൈകി പുറപ്പെടുകയും അരമണിക്കൂർ നേരത്തെ തിരിച്ചുപോരുകയും ചെയ്യാൻ നിന്നെപ്പോലെ ഞാനൊരു സർക്കാർ ഉദ്യോഗസ്ഥനൊന്നുമല്ലെന്നും സാധാരണക്കാരനായ നിർമാണ തൊഴിലാളിയാണെന്നും കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാറുള്ളതെന്നു വെച്ച് തോന്നുന്ന നേരത്തെല്ലാം പണിനിർത്തി തിരിച്ചുവരാൻ കഴിയില്ലെന്നും അപ്പോഴൊക്കയും ഞാനവളോട് മറുപടി പറഞ്ഞിട്ടുളളതാണ്.
ഞാൻ ചോദിച്ചത് നിങ്ങൾ കേൾക്കാത്തതുകൊണ്ടോ അതല്ല കേട്ടില്ലെന്ന് നടിക്കുന്നതോ.?
ഇത്രയും അടുത്തുവന്നുചോദിച്ചാൽ കേൾക്കാതിരിക്കാൻ എനിയ്ക്ക് കേൾവി കുറവൊന്നുമില്ലെന്ന് നിനക്കറിഞ്ഞൂടെ സക്കീനാ.? കേൾക്കാത്തതുകൊണ്ടല്ല, കേട്ടില്ലെന്ന് നടിച്ചതു തന്നെയാണ്.
അതെന്താ അങ്ങനെ.?
ഓരോ ദിവസവും പണിനിർത്തി തിരിച്ചു വരാൻ കഴിയുന്ന സമയത്തെക്കുറിച്ച് കൃത്യമായി പറയാൻ സാധിക്കില്ലെന്ന് എത്രയോതവണ നിന്നോടു ഞാൻ പറഞ്ഞിട്ടുളളതല്ലേ, പിന്നെന്തിനാണ് വീണ്ടും വീണ്ടും അക്കാര്യം ചോദിക്കുന്നത്.?
നേരത്തെ വരേണ്ടതായ വല്ലകര്യവുമുണ്ടെങ്കിൽ അതെന്താണെന്നു വെച്ചാൽ പറഞ്ഞോ, അത്യാവശ്യമാണെന്ന് എനിക്കും കൂടെ തോന്നിയാൽ അതിനെക്കുറിച്ച് ആലോചിക്കാം. അതല്ലാതെ…
കാര്യമുണ്ടോ എന്നുചോദിച്ചാൽ കാര്യമുണ്ട്.
എന്താണത്.?
നാളെയാണവര് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. നാലുവർഷം മുൻപ് നമ്മളിങ്ങോട്ട് താമസം മാറ്റിയപ്പോൾ അവര് വാങ്ങിച്ചുകൊണ്ടുതന്ന സാധനങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയില്ലേ, ആവക സാധനങ്ങളെല്ലാം അവർക്കും ആവശ്യമുണ്ടാകും. വൈകുന്നേരം അൽപം നേരത്തെവന്നാൽ കടയിൽ ചെന്ന് അതെല്ലാം വാങ്ങിക്കൊണ്ടുവാരാൻ പറ്റും. കട അടക്കാൻ നേരത്ത് കയറിച്ചെന്നാൽ നമുക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാനൊന്നും സാധിച്ചോളണമെന്നില്ല. പണിനിർത്തിവരാൻ വൈകുമോ എന്നുചോദിച്ചത് അതുകൊണ്ടാണ്.
നീ ചോദിച്ചതിൻ്റെയും പറഞ്ഞതിൻ്റെയുമെല്ലാം ഉദ്ദേശ്യം എന്താണെന്ന് എനിയ്ക്ക് മനസ്സിലായി. പക്ഷേ നീയിപ്പോൾ പറഞ്ഞത് ആരുടെ കാര്യമാണെന്നാണ് എനിയ്ക്ക് മനസ്സിലാവാത്തത്.
ഓ.. അപ്പോൾ അതാണ് കാര്യം.
ഏത്.?
നാട്ടിൽ നടക്കുന്നതിനെക്കുറിച്ചൊന്നും നിങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന്.
സമയം എട്ടുമണി കഴിഞ്ഞിട്ടുണ്ട് സക്കീനാ..
വൈകുന്നേരത്തെ സീരിയൽ സംഭാഷണം പോലെയാണ് നീ കാര്യങ്ങൾ പറയാൻ ഉദ്ദേശിച്ചതെങ്കിൽ എനിക്കത് കേട്ടുനിൽക്കാൻ സമയമില്ല.
എന്നുവെച്ച് പറയാതിരിക്കുകയും വേണ്ട. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടുമണി വരെയുള്ള സമയത്തിനിടയിൽ ഫോണിലൂടെ പറഞ്ഞാൽ മതിയെന്നുമാത്രം.
ഇനിഅതല്ല, ഇപ്പോൾതന്നെ പറഞ്ഞേ മതിയാകൂ എന്നാണെങ്കിൽ വളച്ചു കെട്ടില്ലാതെ നേരെ ചൊവ്വേ തെളിച്ചുപറയുകയും ചെയ്യാം.
രണ്ടായാലും ഉടനെ പറയണം. ഇപ്പോൾ തന്നെനേരം വൈകിയിട്ടുണ്ട്, അതുകൊണ്ടാണ്.
അങ്ങനെയാണെങ്കിൽ ഞാൻ ചുരുക്കി പറയാം, നിങ്ങളുടെ കൂട്ടുകാരനായ റഹീംകയും കുടുംബവും നാളെയാണ് അവരുടെ പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. സുബ്ഹി ബാങ്ക് വിളിയ്ക്കുമ്പോഴേക്കും മക്കളെയുംകൂട്ടി വരണമെന്ന് ഇന്നലെയും സുഹറയെന്നോട് പറഞ്ഞിരുന്നു.
റഹീംകയും നിങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞങ്ങൾതമ്മിലുള്ള ബന്ധവും.
നമ്മളിങ്ങോട്ടു താമസം മാറിയപ്പോൾ അവർ വാങ്ങിച്ചുകൊണ്ടുതന്നതൊന്നും എന്നെങ്കിലുമൊരിക്കൽ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ ആയിരുന്നില്ല.
എന്നുമാത്രമല്ല അങ്ങനെയൊരു ചിന്തപോലും അവർക്കുണ്ടായിരുന്നില്ല. തന്നെയുമല്ല സമ്മാനമായി ഒരു ചായക്കപ്പുപോലും കൊണ്ടുവന്നേക്കരുതെന്ന് അവളെന്നോട് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.
വീട്ടുപകരണങ്ങളും മറ്റുമെല്ലാം വാങ്ങിച്ചു കൊടുക്കുന്നതും കൊടുക്കാതിക്കുന്നതും നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം. അവർക്ക് കൊടുക്കാൻ വേണ്ടി നിങ്ങളൊന്നും തന്നെ വാങ്ങി തന്നില്ലെങ്കിലും ശരി നാളെ സുബ്ഹി ബാങ്ക് വിളിക്കുന്നതിനു മുൻപായി മക്കളെയുംകൂട്ടി ഞാനങ്ങോട്ടു പോകും.
നിങ്ങൾ അൽപം മുൻപ് പറഞ്ഞതുപോലെ ബാക്കി കാര്യങ്ങളെല്ലാം നമുക്ക് ഉച്ചയ്ക്കു ശേഷമുള്ള റെസ്റ്റ് ടൈമിൽ പറയാം. ഫ്ളാസ്ക്കിൽ കട്ടൻ ചായ എടുത്തു വച്ചിട്ടുണ്ട്. ഇന്നലത്തെ പോലെ തിരക്കിനിടയിൽ അത് ബാഗിൽ എടുത്തു വെയ്ക്കാൻ മറക്കണ്ട.
താമസം മാറ്റുന്നത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്നാണല്ലോ അവനെന്നോടു പറഞ്ഞിരുന്നത്.
നേരത്തെയാക്കിയവിവരം എന്നോടെന്തേ അവൻ പറയാതിരുന്നത്.
നീ പറഞ്ഞതുപോലെ ഇങ്ങോട്ടു കൊണ്ടുതന്നതിനു പകരമായി അങ്ങോട്ടൊന്നും
കൊണ്ടുചെല്ലരുതെന്ന് ഉദ്ദേശിച്ചിട്ടാകുമോ, അതല്ലെങ്കിൽ ….?
അവര് നേരത്തെയാക്കിയതൊന്നുമല്ല മനുഷ്യാ.. നിങ്ങൾക്ക് നേരവും കാലവും ഓർമ്മയിൽ ഇല്ലാത്തതു കൊണ്ടാണ്.
എന്നു വെച്ചാൽ നാളെ റബീഉൽ അവ്വൽ പന്ത്രണ്ടാണെന്നാണോ നീ പറഞ്ഞുവരുന്നത്.?
അതെ.
അങ്ങനെയാണെങ്കിൽ നീ സ്കൂളിൽ നിന്നും തിരിച്ചെത്തുമ്പോഴേക്കും ഞാനിവിടെ എത്താം. എന്താ..പോരെ.?
ഞങ്ങളിന്ന് സ്കൂളിൽ പോകുന്നില്ല.
അതെന്താ.?
രണ്ടാം ശനിയാഴ്ച അവധി ദിവസമായതുകൊണ്ട്.
ഓ..അതുശരി, അപ്പോൾ ഇന്ന് രണ്ടാം ശനിയാണല്ലേ,
തിരക്കുകാരണം കഴിഞ്ഞ മൂന്നാലു മാസമായി ഒഴിവുദിവസമെന്നല്ല, ദിവസമേതാണെന്നു പോലും ഞാൻ ശ്രദ്ധിക്കാറില്ല.
നീ ഓർമപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ നാളെ അവൻ്റെ വീട്ടിലേക്കു പോകേണ്ടതിനുപകരം ഞാൻ ജോലി സ്ഥലത്തേക്ക് പോകുമായിരുന്നു. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കിൽ ..
(തുടരും…)
– K.M സലീം പത്തനാപുരം