കാസ് ലൈറ്റിലെ കാസറ്റ് കത്തിത്തീരാനായിട്ടുണ്ട്.
മയ്യത്ത് വേഗം കട്ടിലിലേക്ക് എടുത്തു വെച്ചില്ലെങ്കിൽ പള്ളിക്കാട്ടിലേക്ക്
ചൂട്ടും കത്തിച്ച് മയ്യത്ത് കൊണ്ടുപോകേണ്ടി വരും.
കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെയാണ് പള്ളിക്കാട്ടിലേക്ക് മയ്യത്ത് കൊണ്ടുപോകാനുളളത്.
പകൽ സമയത്ത് തന്നെ ഇതിലെ നടക്കാനുളള എടങ്ങേറെത്രയാണെന്ന് നടക്കുന്നവർക്കേ അറിയൂ. തപ്പിത്തടഞ്ഞു വീണാൽ മയ്യത്ത് രണ്ടാമത് കുളിപ്പിക്കേണ്ടിവരും.
അയാളതു പറയുന്നതു കേട്ടപ്പോൾ എൻ്റെ മനസ്സിലൊരു തേങ്ങലുണ്ടായി.
പെട്രോമാക്സിലെ മണ്ണെണ്ണയോടൊപ്പം മനസ്സിലെ സന്തോഷങ്ങളും തീർന്നു തുടങ്ങിയത് ഞാനറിഞ്ഞു.
എതാനും സമയത്തിനകം വെളിച്ചം പാടെ മങ്ങും. അപ്പോഴേക്കും പുറത്ത് ഓതിക്കൊണ്ടിരിക്കുന്ന യാസീനോത്ത് പൂർത്തിയാകും. കൂട്ട പ്രാർത്ഥനയോടെ ഉപ്പയെ പള്ളിക്കാട്ടിലേക്ക് കൊണ്ടുപോകും. ഉപ്പയെന്ന പ്രകാശം ഞങ്ങൾക്കിടയിൽനിന്നും അതോടെ ഇല്ലാതാകും.
കണ്ണിൽ നിന്നും അൽപാൽപ്പമായി ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന വെള്ളത്തിൻ്റെ അളവ് ക്രമാതീതമായി വർദ്ധിച്ചു. അതിന് സാധാരണയിൽ കൂടുതൽ ചൂടുള്ളതായി അനുഭവപ്പെട്ടു.
പെട്രോമാക്സിൻ്റെ മങ്ങിയ വെളിച്ചത്തിൽ മറ്റാരും കാണില്ലെന്ന വിചാരത്തോടെ മുട്ടോളം തല താഴ്ത്തി ട്രൗസറിൽ പിടിച്ചുനീട്ടി കണ്ണുതുടച്ചു.
ഞാൻ കണ്ണുതുടയ്ക്കുന്നതും മൂക്ക് പിടിക്കുന്നതും കണ്ടതുകൊണ്ടാണെന്നു തോന്നുന്നു പ്രായം കൂടിയ ഒരു വല്ല്യുമ്മ എന്നെ അവരുടെ അരികിലേക്ക് മാടിവിളിച്ചു.
മുൻപും ഞാനവരെ കണ്ടിട്ടുണ്ട്. രണ്ടോ മൂന്നോ തവണ അവർ ഞങ്ങളോടൊപ്പം അന്തിയുറങ്ങിയിട്ടുമുണ്ട്.
അന്നെപ്പോലെതന്നെയല്ലേ ഓളും, ഓള് നെലോൾച്ച്ണ്(കരയുന്നി)ല്ലല്ലോ, പിന്നെ ഇജെത്ത്നാ നെലോൾച്ച്ണത്.? ഇങ്ങള് നെലോൾച്ച്ണത് കണ്ടാൽ ബാപ്പാക്ക് സങ്കടാകുംന്ന് അനക്കറിഞ്ഞൂടെ.? നെലോൾച്ചാൻ പാട്ല്ലട്ടോ.
ഞാൻ നെലോൾച്ചിട്ടില്ലല്ലോ.
അപ്പം കൊർച്ച് മുൻപ് ഞാൻ കണ്ടതോ.?
അത് നേലോൾച്ചതല്ല. പൊക കണ്ണ്ൽക്ക് കേറ്യേപ്പം കണ്ണീരൊൽച്ചതാ.
അങ്ങനേണങ്കിൽ കൊർച്ച്യാരം മിറ്റത്ത്ക്ക് എറങ്ങിന്നാളാ, പൊകൊക്കെ പോയി കൈഞ്ഞിട്ട് അഉത്ത്ക്ക് കേറ്യാമതി.
അവർ പറഞ്ഞതു ശരിയാണെന്നെനിയ്ക്കു തോന്നി. അല്ലെങ്കിലും ഇനി ഞാനെന്തിനാണ് ഇവിടെയിങ്ങനെ നിൽക്കുന്നതെന്ന് ഞാൻ ആലോചിച്ചു.
ഉറക്കത്തിലെന്ന പോലെ കണ്ണടച്ചു കിടക്കുന്ന ഉപ്പയുടെ മുഖംകണ്ട് പൂതി തീരാത്തതു കൊണ്ടായിരുന്നു ഇതുവരെയും ഇവിടെ തന്നെ അനങ്ങാതെ ഞാൻനിന്നത്. ഇനിയത് കാണാൻ കഴിയില്ലല്ലോ.
ഞാൻ അവിടെ നിന്നും പുറത്തേക്കിറങ്ങാൻ ഒരുങ്ങവേ രണ്ടുപേർ ചേർന്ന് നേരത്തെ തന്നെ പുറത്തുകൊണ്ടു വച്ചിരുന്ന മയ്യത്ത്കട്ടിൽ അങ്ങോട്ട് എടുത്ത് വച്ചു.
ഇനിയെന്താണ് ചെയ്യാൻ പോകുന്നതെന്നറിയാനുള്ള ആഗ്രഹത്താൽ ഞാൻ അവിടെതന്നെ ഒരു മൂലയിലേക്ക് മാറിനിന്നു.
കഫൻപുടയുടെ കൂട്ടത്തിലുണ്ടായിരുന്ന പായ എവിടെ.? ഒരാൾ ചോദിച്ചു.
ഇതാ, ഇവിടെയുണ്ടെന്നും പറഞ്ഞ് മറ്റൊരാളത് അയാളുടെ നേർക്കുനീട്ടി.
അയാളതു നിവർത്തിക്കുടഞ്ഞ് മയ്യത്തു കട്ടിലിൽ ഇട്ടു.
ആ ഓലപ്പായയിലേക്ക് ഞാൻ കൗതുകത്തോടെ നോക്കി.
എന്തൊരു തിളക്കമാണതിന്. പേരിനുപോലും ഒരു കീറലോ കറുത്തപാടോ കാണാനില്ല. മണമാണെങ്കിൽ പുകഞ്ഞുകൊണ്ടിരിക്കുന്നകുന്തിരിക്കത്തേക്കാൾ സുഖമുള്ളതും.
ഇതിനു മുൻപ് ഇത്രയും നല്ലൊരു പായയിൽ ഉപ്പ കിടന്നതായി എൻ്റെ ഓർമ്മയിൽ ഇല്ല. അങ്ങനെ കിടന്നിട്ടുണ്ടായിരുന്നെങ്കിൽ ഞങ്ങളെ കീറപ്പായയിൽ കിടന്നുറങ്ങാൻ സമ്മതിക്കുമായിരുന്നില്ല.
ഉമ്മയോ വല്ല്യുമ്മയോ അടുത്ത കാലത്തൊന്നും ഇത്രയും നല്ലതൊന്ന് കണ്ടിട്ടു പോലുമുണ്ടാവില്ല.
കണ്ടിരുന്നുവെങ്കിൽ കേളൻചേട്ടൻ അയൽപക്കത്തെ പറമ്പിൽ തേങ്ങ വലിക്കാൻ വരുന്നതും പ്രതീക്ഷിച്ചിരിക്കുമായിരുന്നില്ല. കൂമ്പോല വെട്ടിത്തരണമെന്ന് ദയനീയതയോടെ ആവശ്യപ്പെടുമായിരുന്നില്ല. അത് ചെമ്പിലിട്ട് പുഴുങ്ങി വെയിൽ കൊള്ളിച്ച് ഉണക്കിയതിനുശേഷം വീതി കുറഞ്ഞ ചീന്തുകളാക്കി മാറ്റി അതിൽ നിന്നും ഓരോന്നെടുത്ത് കിടക്കപ്പായയിലെ കീറിപ്പറിഞ്ഞ ഭാഗം കൂട്ടിച്ചേർക്കുമായിരുന്നില്ല, ദ്രവിച്ചു തീരാറായ ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻവേണ്ടി കിടപ്പുമുറിയിൽ കരുതി വെക്കുമായിരുന്നില്ല.
ജീവനുളളപ്പോൾ ഇങ്ങനെയൊരു പുത്തൻമണമുള്ള ഓലപ്പായ ആരും വാങ്ങിക്കൊണ്ടു വരാതിരുന്നതെന്താണെന്നചിന്തയിലേക്ക് എൻ്റെ ഇളം മനസ്സ് കടന്നപ്പോഴേക്കും പുറത്ത് ഉപ്പയുടെ പരലോക വിജയത്തിന് വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങി.
അർത്ഥവും ആവശ്യകതയും അറിയില്ലെങ്കിലും ആകാശത്തേക്ക് നോക്കി കൈ മലർത്തിയടിച്ച് ഞാനും ആമീൻ പറഞ്ഞു. കുഞ്ഞു കുഞ്ഞു നക്ഷത്രത്തങ്ങൾക്കിടയിൽ ചിലതെല്ലാം പലയിടത്തായി വെട്ടിത്തിളങ്ങുന്നത് ഞാൻ കണ്ടു. അതിൽ എൻ്റെ തലയ്ക്കു മുകളിലായി നിലയുറപ്പിച്ച ഒരു നക്ഷത്രം തുടരെ തുടരെ കണ്ണുചിമ്മുന്നത് എന്നോടുളള ഇഷ്ടം കൊണ്ടാണെന്ന് ഞാൻ കരുതി. ഉടനെത്തന്നെ ജമീലയെ അടുത്തേക്ക് വിളിച്ചു വരുത്തി ആ നക്ഷത്രത്തിൻ്റെ നേരെ വിരൽ ചൂണ്ടി.
പടച്ചോനെ..നമ്മളെ ഉപ്പയാണത്. എൻ്റെ ചെവിയിൽ അവൾമന്ത്രിച്ചു.
അത് നമ്മളെ ഉപ്പയാണെന്ന് നിനക്കെങ്ങനെയാണ് മനസ്സിലായത്.?
കുറച്ചു മുൻപ് ഞാനൊരു വല്ല്യുമ്മയുടെ മടിയിൽ ഇരുന്നത് നീ കണ്ടിരുന്നില്ലേ. അപ്പോൾ ആ വല്ല്യുമ്മ പറഞ്ഞു തന്നതാണ്. ഇതിനു മുൻപും ഞാനെത്രയോ തവണ ആകാശത്തേക്ക് നോക്കി നിന്നിട്ടുണ്ട്. അന്നും നക്ഷത്രങ്ങളെ എമ്പാടും കണ്ടിട്ടുമുണ്ട്. എന്നെ മാത്രം നോക്കി കണ്ണുചിമ്മുന്ന നക്ഷത്രത്തെ ഇന്നാദ്യമായാണ് ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ അവർ പറഞ്ഞത് സത്യം തന്നെയാണെന്ന് എനിയ്ക്കും തോന്നി.
അടുത്തുണ്ടായിരുന്നപ്പോൾ ഉപ്പയോടുപറയാൻ മറന്നു പോയ പലതും ആകാശത്തുകണ്ട ഉപ്പയോട് ഞങ്ങൾ പറയാൻ തുടങ്ങി.
രണ്ടാളും കുറച്ചങ്ങട്ട് മാറിനിന്നാളി. അധികം പ്രായമില്ലാത്ത ഒരാൾ ഏറെ സ്നേഹത്തോടെയാണ് ഞങ്ങളോടതു പറഞ്ഞത്.
അയാൾ ഞങ്ങളുടെ ആരാണ് എന്നൊന്നും അറിയില്ലെങ്കിലും ആമുഖം ഇന്നും എൻ്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
(തുടരും…)
– K.M സലീം പത്തനാപുരം