ഓർക്കുമോ അമ്പിളീ നീയെന്നെയെന്നും…
ഓളങ്ങളിളകുന്ന സന്ധ്യതൻ തേരിൽ…
ഓമനിക്കാനെന്നും ചാരത്തു വന്നെത്തും,
ഓമൽക്കിനാവാകും ഓമലാളേ…
ഓടിയൊളിച്ചു കളിച്ചു രസിപ്പാനെന്നും,
ഓരോരോ കഥകൾ രചിച്ചുവല്ലോ,
നമ്മളോരോ ചിത്രം വരച്ചുവല്ലോ…
തുമ്പയും തുളസിയും തെച്ചിയും മുല്ലേമായ്
വെളിച്ചപ്പാടാരവം വള്ളോന്നാട്ടിലും,
ഓണം വരുമ്പോഴും ആവണിമുറ്റത്ത്
ആദ്യം വരാറുള്ളതമ്പിളിക്കലയല്ലോ…
ഓണത്തുമ്പിയ്ക്കൊരൂഞ്ഞാലൊരുക്കിടാ-
മോണവില്ലിന്മേലൊന്നാടീടാം,
ഓണത്തപ്പനെഴുന്നള്ളത്തിന് പൂത്താലമൊരുക്കീടാം..
വിണ്ണിൻ പൂത്താലമൊന്നൊരുക്കീടാം…
ഓണപ്പുടവയുടുത്തു വരുന്നോരോജനത്തിനും,
ഓണസദ്യയുമൊരുക്കീടാം…
ഓളപ്പരപ്പിലെ കേവുവള്ളത്തിലേറിടാം,
തെയ്തോം തെയ്യത്തോം താളം പിടിക്കാം,
ഓണാട്ടുകരയിലെ ചുണ്ടൻ വള്ളങ്ങളാറടി
യൊഴുകിപ്പാറുന്ന കാഴ്ച കാണാം..
തിരുവോണ നാളിലെ ചാറ്റൽ മഴയത്താ-
മറ തീർത്ത കാർമുകിലോടൊത്തന്നേരം
മാരിവില്ലഴകൊന്നു ചൂടി തിരുമുറ്റം..
ആഘോഷ രാവിൽ മയങ്ങീ…
തിരുവാഘോഷ രാവിൽ മയങ്ങീ…
– എസ്. എൽ. ബ്രൈറ്റ്മീയണ്ണൂർ.